Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ ബി ഗണേശ് കുമാറിന്റെ ഓഫിസ് സെക്രട്ടറി രണ്ട് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണം; പ്രദീപ് കോട്ടത്തലയ്ക്ക് നോട്ടീസ് നൽകിയിരിക്കുന്നത് ബേക്കൽ സ്‌റ്റേഷനിൽ എത്തണമെന്ന് ആവശ്യപ്പെട്ട്; നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് നടത്തുന്നത് പഴുതടച്ച അന്വേഷണം

കെ ബി ഗണേശ് കുമാറിന്റെ ഓഫിസ് സെക്രട്ടറി രണ്ട് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണം; പ്രദീപ് കോട്ടത്തലയ്ക്ക് നോട്ടീസ് നൽകിയിരിക്കുന്നത് ബേക്കൽ സ്‌റ്റേഷനിൽ എത്തണമെന്ന് ആവശ്യപ്പെട്ട്; നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് നടത്തുന്നത് പഴുതടച്ച അന്വേഷണം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പത്തനാപുരം എംഎൽഎയും ചലച്ചിത്ര താരവുമായ കെ ബി ഗണേശ്കുമാറിന്റെ ഓഫിസ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ​ഹാജരാകണമെന്ന് കാട്ടി പൊലീസ് നോട്ടീസ് നൽകി. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് ഗണേശ്കുമാറിന്റെ ഓഫിസ് സെക്രട്ടറി പ്രദീപ് കോട്ടത്തലയ്ക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.

കേസിലെ മാപ്പുസാക്ഷി വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയ കേസിലാണ് നോട്ടിസ്. നടിയെ ആക്രമിച്ച കേസിൽ കൊട്ടേഷൻ തുക ആവശ്യപ്പെട്ട് പൾസർ സുനിക്കായി ജയിലിൽനിന്ന് കത്തയച്ചത് വിപിൻ ലാൽ ആയിരുന്നു. കാസർകോട് ബേക്കൽ സ്വദേശിയായ മാപ്പുസാക്ഷിയെ മൊഴിമാറ്റാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് കേസെടുത്തത്. ചോദ്യം ചെയ്യലിനായി ബേക്കൽ സ്‌റ്റേഷനിൽ ഹാജരാകാനാണ് നിർദ്ദേശം. രണ്ട് ദിവസത്തിനകം ഹാജരാകണമെന്നാണ് നോട്ടീസ്.

വിപൻ ലാലിനെ മാപ്പുസാക്ഷിയെ മൊഴിമാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ജനുവരി 24നും 28നും ഫോണിൽ വിളിച്ചും സെപ്റ്റംബർ 24നും 25നും സന്ദേശങ്ങൾ അയച്ചുമാണു പ്രതി ഭീഷണിപ്പെടുത്തിയത്. സ്വാധീനിക്കാനായി കാസർകോട്ടെത്തിയ പ്രദീപ്കുമാർ മാപ്പുസാക്ഷിയുടെ അടുത്തബന്ധുക്കളെ നേരിട്ടുകണ്ടതിന്റെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതാണ് പ്രദീപിന് വിനയായത്. ഫോൺ വിളി രേഖകളും പൊലീസ് കണ്ടെത്തി.

വിചാരണക്കോടതിക്കെതിരെ നടിയും പ്രൊസിക്യൂഷനും സമീപിച്ച സാഹചര്യത്തിൽ കേസിന്റെ വിചാരണ നടപടികൾ ഹൈക്കോടതി താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്. പ്രദീപ്കുമാറിനെതിരായ കേസിന്റെ വിശദാംശങ്ങളും പ്രൊസിക്യൂഷൻ ഹൈക്കോടതിയിൽ സമർപ്പിക്കും. ഇതോടെ കേസ് അട്ടിമറിക്കാൻ ശ്രമം നടന്നുവെന്ന് വ്യക്തമാകുകയും ചെയ്യും. അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിലെ പ്രതി താനല്ലെന്ന് ഗണേശ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടാത്തല നേരത്തെ പ്രതികരിച്ചിരുന്നു. ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും തനിക്കെതിരെ പൊലീസ് നടപടികൾ ഉണ്ടായതായി യാതൊരറിവുമില്ലെന്നാണ് പ്രദീപ് നേരത്തേ മറുനാടനോട് പ്രതികരിച്ചത്.

എന്നാൽ അത് തെറ്റെന്ന് തെളിയിക്കും വിധമാണ് പൊലീസ് കേസ്. ഗണേശ് കുമാർ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. ഗണേശിന്റെ അതിവിശ്വസ്തനാണ് പ്രദീപ്. അതുകൊണ്ട് തന്നെ ഗണേശിന്റെ സിനിമാ ബന്ധങ്ങളിലേക്കും മറ്റും അന്വേഷണം പോകും. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന്റെ അടുത്ത സുഹൃത്താണ് ഗണേശ്. അതുകൊണ്ട് തന്നെ ഈ കേസ് സിനിമയിലും ചർച്ചകൾക്ക് വഴിവയ്ക്കും. ദിലീപിനെ രക്ഷിക്കാൻ വേണ്ടിയാണ് പ്രദീപ് ഇടപെടൽ നടത്തിയതെന്നാണ് പൊലീസ് നിഗമനം.

അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിലെ പ്രതി കൊല്ലം ജില്ലയിലെ എംഎൽഎയുടെ ഓഫിസ് സെക്രട്ടറിയാണന്നു പൊലീസ് കണ്ടെത്തിയെന്നായിരുന്നു നേരത്തെ മനോരമയുടെ വാർത്ത നൽകിയിരുന്നു. സോളർ കേസിൽ കോടതി മുൻപാകെ മൊഴി നൽകിയ ഇരയെ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ സന്ദർശിച്ച് മൊഴിമാറ്റാൻ നിർബന്ധിച്ചെന്ന ആരോപണം നേരിട്ടയാളാണ് സെക്രട്ടറിയെന്നും മനോരമയുടെ വാർത്തയിൽ വിശദീകരിച്ചു. പ്രതിയുടെ അറസ്റ്റ് തടയാൻ എംഎൽഎ സ്വാധീനം ചെലുത്തിയതിനും തെളിവു ലഭിച്ചുവെന്നാണ് മനോരമയുടെ എക്സ്‌ക്ലൂസീവ് വാർത്തയിൽ വെളിപ്പെടുത്തിയത്.

സോളാർ കേസിൽ പിടിയിലായ ഇരയെ അട്ടകുളങ്ങര വനിതാ ജയിലിൽ വേഷം മാറി കാണാൻ പോയത് മുൻ മന്ത്രി ഗണേശ് കുമാറിന്റെ പിഎ ആണെന്ന ചർച്ച നേരത്തെ ഉയർന്നിരുന്നു. പ്രച്ഛന്നവേഷത്തിൽ അട്ടക്കുളങ്ങര ജയിലിലെത്തി സോളാർ തട്ടിപ്പ് കേസ് പ്രതി സരിത എസ്. നായരെ കണ്ടത് ഗണേശ് കുമാർ എംഎൽഎയുടെ പി.എ പ്രദീപ് കുമാറാണെന്ന് സൂചനകളുടെ അടിസ്ഥാനത്തിൽ സോളാർ കമ്മീഷനും ഇയാളെ വിളിച്ചിരുന്നു. പേര് പറയാതെയാണ് വാർത്ത നൽകിയിരിക്കുന്നതെങ്കിലും ഈ കാര്യം കൃത്യമായി വാർത്ത പ്രതിപാദിച്ചിരിക്കുന്നതിനാൽ പ്രദീപ് തന്നെയാണ് മനോരമ വാർത്തയിൽ പറയുന്ന പ്രതിയെന്ന് ആർക്കും വ്യക്തമായിരുന്നു.

നടിയെ ഉപദ്രവിച്ച കേസിലെ മാപ്പുസാക്ഷിയായ കാസർകോട് ബേക്കൽ സ്വദേശിയെയാണു മൊഴി മാറ്റാനായി ഭീഷണിപ്പെടുത്തിയത്. 2017ൽ കേസിലെ റിമാൻഡ് പ്രതികളെ സന്ദർശിക്കാൻ വ്യാജവിലാസം നൽകി ആലുവ സബ്ജയിലിൽ പ്രദീപ് കയറിയതായി റിപ്പോർട്ടുണ്ടായിരുന്നു. തുടർന്ന് 7 വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന ഐപിസി 195 എ (തെറ്റായ തെളിവു നൽകാൻ പ്രേരിപ്പിക്കൽ), 2 വർഷം തടവു ലഭിക്കാവുന്ന ഐപിസി 506 (ഭീഷണി) എന്നീ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ പൊലീസിനു നിയമോപദേശം ലഭിച്ചെങ്കിലും എംഎൽഎ ഇടപെട്ടതോടെ നടപടികൾ നിലച്ചതായാണു സൂചനയെന്നുമാണ് മനോരമ വാർത്തയിൽ വിശദീകരിച്ചത്. അതുകൊണ്ട് തന്നെ കേസിൽ ഇനി ഗണേശ് കുമാർ നടത്തുന്ന പ്രതികരണം അതിനിർണ്ണായകമാകും.

കൊല്ലം കോട്ടത്തല സ്വദേശിയാണ് പ്രദീഫ് കുമാർ. ജനപ്രതിനിധികൾ ഉൾപ്പെട്ട വലിയ ഗൂഢാലോചന നടന്നെന്നും സമഗ്ര അന്വേഷണം വേണമെന്നും ഭീഷണിക്കേസിലെ പരാതിക്കാരനായ മാപ്പുസാക്ഷി ബേക്കൽ സ്വദേശി വിപിൻലാൽ പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി വ്യാജമൊഴി നൽകിയില്ലെങ്കിൽ ഇല്ലാതാക്കുമെന്ന് നേരിട്ടും, ഫോണിലൂടെയും, കത്തുകളിലൂടെയും ഭീഷണിപ്പെടുത്തിയെന്നാണ് വിപിൻലാലിന്റെ പരാതി. ഇതിലാണ് പ്രദീപ്കുമാറിനെ പ്രതി ചേർത്തത്. കഴിഞ്ഞ ജനുവരി 24ന് പ്രദീപ്കുമാർ കാസർകോട് ജൂവലറിയിൽ എത്തി വിപിൻലാലിന്റെ ബന്ധുവിനെ കാണുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി.

ഫോൺരേഖകളടക്കം വിശദമായി പരിശോധിച്ചാണ് പ്രതി എംഎൽഎയുടെ ഓഫീസ് സെക്രട്ടറിയാണെന്ന് ബേക്കൽ പൊലീസ് സ്ഥിരീകരിച്ചത്. കൂടുതൽ പ്രതികളുണ്ടെന്നും വലിയ ഗൂഢാലോചനയുണ്ടെന്നും വിപിൻലാൽ ആരോപിക്കുന്നു. ക്വട്ടേഷൻ തുക ആവശ്യപ്പെട്ട് മുഖ്യപ്രതി സുനിൽ കുമാർ ജയിലിൽ നിന്ന് ദിലീപിന് അയച്ച കത്ത് എഴുതിക്കൊടുത്തത് സഹതടവുകാരനായിരുന്ന വിപിൻലാലാണ്. ആദ്യം കേസിൽ പ്രതി ചേർത്ത വിപിൻലാലിനെ പിന്നീട് മാപ്പുസാക്ഷിയാക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP