Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കവടിയാർ കൊട്ടാര ഭൂമിയിൽ ഹോഴ്‌സ് ട്രെയിനിങ് ഗ്രൗണ്ടിന്റെ മറവിൽ കാട് വെട്ടിത്തെളിച്ച് കടത്തിയതിൽ ചന്ദന മരങ്ങളും; മരം മുറിയും പള്ളി പണിയലും മനസ്സിലാക്കി ഇടപെട്ടത് പൂയം തിരുന്നാൾ തമ്പുരാട്ടി; മോദിക്ക് പരാതി അയച്ചത് പാലസ് സെക്രട്ടറി; കെപി യോഹന്നാന്റെ ബിനാമി കൈയേറിയത് ആദായ നികുതി ഓഫീസിനോട് ചേർന്ന കണ്ണായ വസ്തു

കവടിയാർ കൊട്ടാര ഭൂമിയിൽ ഹോഴ്‌സ് ട്രെയിനിങ് ഗ്രൗണ്ടിന്റെ മറവിൽ കാട് വെട്ടിത്തെളിച്ച് കടത്തിയതിൽ ചന്ദന മരങ്ങളും; മരം മുറിയും പള്ളി പണിയലും മനസ്സിലാക്കി ഇടപെട്ടത് പൂയം തിരുന്നാൾ തമ്പുരാട്ടി; മോദിക്ക് പരാതി അയച്ചത് പാലസ് സെക്രട്ടറി; കെപി യോഹന്നാന്റെ ബിനാമി കൈയേറിയത് ആദായ നികുതി ഓഫീസിനോട് ചേർന്ന കണ്ണായ വസ്തു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിലീവേഴ്‌സ് ചർച്ചനെതിരായ ആദായ നികുതി വകുപ്പിന്റെ റെയ്ഡിന് കാരണായത് തിരുവിതാംകൂർ രാജകുടുംബത്തിന്റെ ഇടപെടലെന്ന സൂചന അതിശക്തം. കൊട്ടാരം ഭൂമിയോട് ചേർന്ന വസ്തുവിൽ പള്ളി പണിയാനുള്ള നീക്കമാണ് പരാതിക്ക് കാരണമായത്. ബിലീവേഴ്‌സ് ചർച്ചിന്റെ ബിനാമി ഇടപെടലാണ് നടക്കുന്നതെന്ന് കാട്ടി കഴിഞ്ഞ മാസം തിരുവിതാംകൂർ കൊട്ടാരം പാലസ് സെക്രട്ടറി പ്രധാനമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയാണ് ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്ക് വഴിവച്ചത്. തിരുവനന്തപുരത്തെ ആദായ നികുതി ഓഫീസിനോട് ചേർന്നുള്ള സ്ഥലത്തായിരുന്നു ബിലീവേഴ്‌സ് ചർച്ചിന്റെ ബിനാമിയുടെ നിർമ്മാണ പ്രവർത്തനം നടന്നത്.

കുതിരായലയം എന്ന പേരിലായണ് നിർമ്മാണം തുടങ്ങിയത്. ഹോഴ്‌സ് ട്രെയിനിങ് ക്ലബ്ബായിരുന്നു ലക്ഷ്യമിട്ടത്. ഷിബു തോമസ് ഇതിനായി വൻ തോതിൽ മരം മുറിച്ചു മാറ്റി. ഇതിൽ ചന്ദനം ഉൾപ്പെടെയുള്ള വില പിടിപ്പുള്ള മരങ്ങളും ഉൾപ്പെട്ടുവെന്നാണ് കൊട്ടാരം മനസ്സിലാക്കിയത്. ഇതിന് പിന്നാലെ കാടു പോലെ മരങ്ങൾ നിറഞ്ഞ സ്ഥലം ഗ്രൗണ്ടായി. പിന്നീട് നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടന്നു. തുടക്കത്തിലെ ഹോഴ്‌സ് ക്ലബ്ബ് പിന്നീട് പള്ളിയായി മാറുമെന്ന് തിരിച്ചറിഞ്ഞത് പൂയം തിരുന്നാൾ തമ്പുരാട്ടിയായിരുന്നു. ജില്ലാ കളക്ടർക്ക് പരാതി എത്തി. ഇതിനൊപ്പം പാലസ് സെക്രട്ടറി പ്രധാനമന്ത്രിയുടെ ഓഫീസിനും കത്തയച്ചു. ഈ കത്തിൽ പരിശോധനകൾ നടന്നു. ഇതോടെ ഷിബു തോമസ് ബിലീവേഴ്‌സ് ചർച്ചിന്റെ ബിനാമിയാണെന്ന സൂചന കിട്ടി. തൊട്ടു പിന്നാലെ റെയ്ഡും.

തിരുവനന്തപുരം ആദായ നികുതി ആസ്ഥാനത്തിന് തൊട്ടടുത്തായിരുന്നു ബിനാമി വസ്തു. അതുകൊണ്ട് തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കൈമാറി കിട്ടിയ പരാതിയിൽ അതിവേഗം പ്രാഥമിക നിഗമനത്തിൽ എത്താൻ ആദായ നികുതി വകുപ്പിന് കഴിഞ്ഞു. ഇതോടെയാണ് ചാരിറ്റിയുടെ മറവിലെ റിയിൽ എസ്‌റ്റേറ്റ് കച്ചവടത്തിൽ സൂചന കിട്ടിയതും റെയ്ഡ് തുടങ്ങുന്നതും. കൊട്ടാരത്തോട് ചേർന്നുള്ള ഭൂമിയിൽ പള്ളി ഉയർന്നാൽ ഉണ്ടാകാനിടയുള്ള വിവാദങ്ങൾ മനസ്സിലാക്കിയായിരുന്നു പൂയം തിരുന്നാൾ തമ്പുരാട്ടിയുടെ നീക്കം. അതാണ് ബിലീവേഴ്‌സ് ചർച്ചിന് വിനയാത്. ഈ ഭൂമിയിലെ ചന്ദന മരങ്ങൾ എങ്ങനെ വെട്ടി കടത്തിയെന്ന ചോദ്യത്തിനും കൊട്ടാരത്തിലുള്ളവർക്ക് ഇനിയും ഉത്തരം കിട്ടുന്നില്ല. ഇതുൾപ്പെടെ പരിശോധിക്കണമെന്നാണ് ആവശ്യം.

റെയിഡിന്റെ ഭാഗമായി ബിലീവേഴ്‌സ് ചർച്ചിന്റെ ഭൂമി ഇടപാടുകളെ സംബന്ധിച്ചും അന്വേഷണം നടക്കുകയാണ്. ഇഡിയും ആദായനികുതി വകുപ്പുമാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. റെയ്ഡ് നടക്കുന്നതിനു ദിസവങ്ങൾക്ക് മുൻപാണ് ബിലീവേഴ്സ് ചർച്ചിനെതിരെ പൂയം തിരുനാൾ ഗൗരി പാർവതി ബായി ജില്ലാ കളക്ടർക്ക് പരാതി നൽകിയത്. അതിന് മുമ്പ് തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിനും പരാതി പോയിരുന്നു. കൈമാറ്റം നിരോധിച്ച കവടിയാർ കൊട്ടാരത്തിന്റെ അധീനതയിലുള്ള വസ്തുവിൽ നിന്ന് രണ്ടര ഏക്കർ സ്ഥലം വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ട പരാതിയാണിത്. ഈ പരാതിയുമായി ബന്ധപ്പെട്ട് തന്നെയാണ് ബിലീവേഴ്സ് ചർച്ചിന്റെ കെ.പി.യോഹന്നാന്റെ ബിനാമിയെന്നു കരുതുന്ന ഷിബു തോമസിന്റെ തിരുവനന്തപുരത്തെ വീട്ടിലും ഓഫീസിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നത്. വിലപ്പെട്ട രേഖകൾ ഈ റെയ്ഡിൽ നിന്നും ആദായനികുതി വകുപ്പ് കണ്ടെടുത്തു എന്നാണ് സൂചനകൾ.

ബിലീവേഴ്സ് ചര്ച്ച് ആണ് ബിനാമി പേരിൽ സ്ഥലം സ്വന്തമാക്കിയത്. ചർച്ചിന് പള്ളി പണിയാൻ വേണ്ടി മോഹവില നൽകിയാണ് കൊട്ടാരവളപ്പിലെ സ്ഥലം സ്വന്തമാക്കിയത് സ്ഥലം വിൽപ്പന നടക്കുമ്പോൾ ഈ കാര്യം പൂയം തിരുനാൾ ഗൗരി പാർവതി ബായി അറിഞ്ഞില്ല എന്നാണ് സൂചനകൾ. സ്ഥലത്തിൽ സർക്കാർ പുറമ്പോക്ക് കൂടി ഉൾപ്പെട്ടിട്ടുണ്ട് എന്ന് കാണിച്ചാണ് പൂയം തിരുനാൾ ഗൗരി പാർവതി ബായി പരാതി നൽകിയത്. സർക്കാർ സ്ഥലം കൂടി ഉൾപ്പെട്ടതാണ് ഈ സ്ഥലം എന്ന പരാതിയിൽ പള്ളി പണിക്ക് ഇപ്പോൾ റവന്യൂവകുപ്പ് സ്റ്റോപ്പ് മെമോ നൽകിയിട്ടുണ്ട്. ഇതിന് പുറമേയാണ് ബിനാമി ഇടപാടുകൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നത്.

ബിനാമി പേരിലാണ് കവടിയാർ കൊട്ടാര വളപ്പിൽ രണ്ടര ഏക്കർ സ്ഥലം ബിലീവേഴ്സ് ചർച്ച് സ്ഥലം സ്വന്തമാക്കിയത്. കൊട്ടാരവളപ്പിന് തൊട്ടടുത്തുള്ള ശാസ്തമംഗലം സബ് രജിസ്ട്രാർ പരിധിയിലുള്ള വസ്തുവിന്റെ കൈമാറ്റം പോത്തൻകോട് സബ് രജിസ്ട്രാർ ഓഫീസിലാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ വൻ അഴിമതി നടന്നെന്നു വാർത്തകൾ വന്നിരുന്നു. വാങ്ങിക്കുന്ന ആൾക്ക് പോത്തൻകോട് സ്ഥലം കൊടുക്കുന്നു എന്ന് കാണിച്ചാണ് പ്രമാണം പോത്തൻകോട് രജിസ്റ്റർ ചെയ്തത്. സ്ഥലമിടപാട് വിവാദമായപ്പോൾ സബ് രജിസ്ട്രാറെ മന്ത്രി സുധാകരന്റെ നിർദ്ദേശപ്രകാരം സസ്പെൻഡ് ചെയ്തിരുന്നു. പതിനൊന്നു കോടിയോളം രൂപയ്ക്ക് ആണ് രജിസ്റ്റർ ചെയ്തത് എങ്കിലും എൺപത് കോടിയോളം രൂപയ്ക്കാണ് ഇടപാട് നടന്നതെന്ന് ഇടപാട് നടന്ന 2016 ൽ തന്നെ ആരോപണം ഉയർന്നിരുന്നു.

കവടിയാർ കൊട്ടാരം നിലനിൽക്കുന്ന സ്ഥലത്തോടനുബന്ധിച്ചുള്ള രണ്ടര ഏക്കർ സ്ഥലം 80 കോടി രൂപയ്ക്കു വിൽക്കാനായിരുന്നു നീക്കം. ഡോ. കെ.പി.യോഹന്നാനിനു വേണ്ടി തിരുവല്ലയിലെ ലാസ്റ്റ് അവർ മിനിസ്ട്രി വൈദികനാണ് സ്ഥലം വാങ്ങാൻ തീരുമാനിച്ചിരുന്നതായി വാർത്ത വന്നത്. പേരൂർക്കട വില്ലേജിൽ രണ്ടാമട മുറിയിൽ കവടിയാർ ഇനത്തിൽ പെട്ട സർവേ നമ്പർ 2/5, 3 ഉൾപ്പെട്ട സ്ഥലമാണ് വിൽപന നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. ഈ രണ്ടു സർവേ നമ്പരുകളിലായി 2 ഏക്കർ 44 സെന്റ് സ്ഥലമാണ് ഉള്ളത്. കൊട്ടാരം കൈവശം വച്ചിരിക്കുന്ന സർവേ നമ്പർ 2/3, 5 ഉൾപ്പെടെ 75 ഏക്കറോളം സ്ഥലം സർക്കാരിന് കൈമാറണമെന്ന് ലാൻഡ് ബോർഡ് 30.04.1972 ൽ ഉത്തരവിട്ടിരുന്നു. എന്നാൽ മാറി വന്ന സർക്കാരുകളൊന്നും ഈ ഭൂമി ഏറ്റെടുക്കാൻ തയ്യാറായില്ല. എന്നാൽ 04.04.2005 ൽ കൊട്ടാരത്തിലെ ഒമ്പതംഗങ്ങൾ ഒപ്പിട്ട് ഭാഗാധാരം രജിസ്റ്റർ ചെയ്യുകയും ചെയ്തു.

കൊട്ടാരം നിലനിൽക്കുന്ന 16.48 ഏക്കർ സ്ഥലം നീക്കി ബാക്കിയുള്ള 21 ഏക്കർ 53 സെന്റ് സ്ഥലം യഥേഷ്ടം വിനിയോഗിക്കാമെന്ന് ഭാഗാധാരത്തിൽ പറയുന്നു. കൊട്ടാരം കൈവശം വച്ചിരിക്കുന്ന ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന സുപ്രീംകോടതി, ലാൻഡ് ബോർഡ് എന്നിവയുടെ ഉത്തരവുകൾ മറികടന്നാണ് ഭാഗാധാരം രജിസ്റ്റർ ചെയ്തതെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ ഏറ്റെടുക്കേണ്ട ഭൂമി സ്വകാര്യവ്യക്തിക്ക് മറിച്ചു വിൽക്കാനുള്ള നീക്കം നടത്തുവെന്ന ആരോപണം ഉയർന്നത്. കൊട്ടാരം കൈവശം വച്ച് അനുഭവിച്ച സ്വത്ത് വൈദികനു വിൽക്കാനുള്ള നീക്കത്തിനെതിരെ ഹിന്ദു സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്.

തിരുവിതാംകൂർ കൊട്ടാരം കൈവശം വച്ച് അനുഭവിച്ച എല്ലാ സ്വത്തുക്കളും തൃപ്പടിദാനമായി നൽകുന്നുവെന്ന് ട്രാവൻകൂർ സ്റ്റേറ്റ് മാനുവിൽ വ്യക്തമാക്കുന്നു. പിന്നീട് സ്വത്തുക്കൾ തിരികെ ലഭിക്കാൻ കോടതികൾ കയറിയെങ്കിലും കൊട്ടാരം കൈവശം വച്ച് അനുഭവിച്ച എല്ലാ സ്വത്തുക്കളും സർക്കാർ ഏറ്റെടുക്കണമെന്ന് സുപ്രീം കോടതിയും വ്യക്തമാക്കിയിരുന്നു. പക്ഷെ നടപടികൾ വന്നില്ല. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായിയുടെ മകൻ പൂരുരുട്ടാതി തിരുനാൾ മാർത്താണ്ഡവർമ്മയാണ് വസ്തു കൈമാറ്റം നടത്തിയത്.

2005 ലെ ഭാഗ ഉടമ്പടി പ്രകാരം പൂരുരുട്ടാതി തിരുനാളിനു ലഭിച്ചിട്ടുള്ള സ്ഥലമാണിത്. അദ്ദേഹത്തിന് ലഭിച്ച 2 ഏക്കർ 44 സെന്റ് സ്ഥലത്തിൽ നിന്നാണ് 90 സെന്റ് വിറ്റത്. എന്നാൽ ഈ സ്ഥലം സർക്കാർ ഏറ്റെടുക്കേണ്ട ഭൂമി ആണെന്ന് 30.04.1972 ലെ ഉത്തരവ് വ്യക്തമാക്കുന്നു. കൊട്ടാരവും പരിസരവുമടക്കം 75 ഏക്കർ സ്ഥലമാണുള്ളത്. തിരു-കൊച്ചി സംയോജന കാലത്തെ കവനന്റ് പ്രകാരമാണ് കൊട്ടാരവും സ്വത്തുക്കളും രാജകുടുംബം കൈവശം വച്ചിരുന്നത്. 1950ൽ ഭരണഘടന നിലവിൽ വന്നതോടെ കവനന്റ് ഇല്ലാതായി. 1971 ൽ ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തുകൊണ്ടുവന്ന 26ാം ഭേദഗതിയോടെ കൊട്ടാരം വക സ്വത്തുക്കൾ കൈവശം വയ്ക്കാനുള്ള അധികാരം എടുത്തുകളഞ്ഞു.

അതോടെ എല്ലാം സർക്കാരിന്റേതായി. അധികാര കൈമാറ്റസമയത്തെ രാജാവെന്ന നിലയ്ക്കും അവിവാഹിതനെന്ന നിലയ്ക്കും ചിത്തിര തിരുനാൾ ബാലരാമവർമ്മയ്ക്ക് അനുവദിച്ചു കൊടുത്ത 7.5 ഏക്കർ ഒഴികെയുള്ള സ്ഥലം സർക്കാരിന് കൈമാറാൻ 1972 ൽ ലാൻഡ് ബോർഡ് ഉത്തരവിട്ടിരുന്നു. 1963 ലെ പരിഷ്‌കരണനിയമത്തിന്റെ സെക്ഷൻ 82 (1) പ്രകാരം 7.5 ഏക്കർ സ്ഥലം മാത്രമേ രാജകുടുംബത്തിന് കൈവശം വയ്ക്കാനാവൂ. ഭരണഘടനാഭേദഗതിക്കെതിരെ പല രാജകുടുംബങ്ങളും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

എന്നാൽ, സ്വത്തുക്കളിൽ രാജകുടുംബങ്ങളുടെ എല്ലാ അവകാശങ്ങളും റദ്ദാക്കിക്കൊണ്ട് 1993 ൽ സുപ്രീംകോടതി വിധി വന്നു. വിധി വന്നിട്ടും സ്വത്തുക്കൾ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ല. ഈ ഭൂമിയുടെ ഒരു ഭാഗം വിൽപ്പന നടത്തുകയും ആ ഭൂമിയിൽ പള്ളി പണിയാനുള്ള നീക്കമാണ് ബിലീവേഴ്‌സ് ചർച്ചിന് വിനയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP