Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ശ്രീചിത്രയിൽ ഒരു മണിക്കൂറിനിടയിൽ 78 കുട്ടികളെ ബ്രെയിൻ ട്യൂമർ ബാധിച്ച് കൊണ്ടുവന്നിട്ടുണ്ട്; ട്യൂമറിന് കാരണം മൊബൈൽ ഫോൺ ഉപയോഗം; ഇ ടി മുഹമ്മദ് ബഷീർ എംപിയുടെ പേരിൽ ഓഡിയോ പ്രചരിക്കുന്നു; കേരളത്തെ ഞെട്ടിച്ച ശബ്ദ സന്ദേശത്തിന്റെ നിജസ്ഥിതി അന്വേഷിക്കുമ്പോൾ

'ശ്രീചിത്രയിൽ ഒരു മണിക്കൂറിനിടയിൽ 78 കുട്ടികളെ ബ്രെയിൻ ട്യൂമർ ബാധിച്ച് കൊണ്ടുവന്നിട്ടുണ്ട്; ട്യൂമറിന് കാരണം മൊബൈൽ ഫോൺ ഉപയോഗം; ഇ ടി മുഹമ്മദ് ബഷീർ എംപിയുടെ പേരിൽ ഓഡിയോ പ്രചരിക്കുന്നു; കേരളത്തെ ഞെട്ടിച്ച ശബ്ദ സന്ദേശത്തിന്റെ നിജസ്ഥിതി അന്വേഷിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 'സഹോദരിയുടെ മകനെയുംകൊണ്ട് തിരുവനന്തപുരം ശ്രീചിത്രയിൽ പോയിരുന്നു വെന്നും. അവിടെ സുഹൃത്തുക്കളായ ഡോക്ടർമാരോട് സംസാരിക്കുന്നതിനിടയിൽ 78 കുട്ടികൾ ഒരു മണിക്കൂറിനിടയിൽ ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയ്ക്കായി എത്തിയിരുന്നു. കുട്ടികളിലെ ട്യൂമറിന് കാരണം മൊബൈൽ ഫോൺ ഉപയോഗമാണെന്നുമാണ്.'-കേരളത്തിന്റെ ഫാമിലി വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇപ്പോൾ പ്രചരിക്കുന്ന ഒരു ഓഡിയോ ആണിത്. മുസ്ലീലീഗ് നേതാവും എം പിയുമായി ഇ ടി മുഹമ്മന് ബഷീറിന്റെ പേരിലാണ് ഓഡിയോ പ്രചരിക്കുന്നത്.

സന്ദേശത്തിൽ കുട്ടികളുടെ രക്ഷിതാക്കളെയും കുറ്റപ്പെടുത്തുന്നുണ്ട്. 'ഈ അപകടം വരുത്തിവെക്കുന്നത്, ആ കുഞ്ഞുങ്ങളുടെ മാതാപിതാക്കളാണ്. കുഞ്ഞുങ്ങൾക്ക് കളിക്കാനായിട്ട് അവർ ബഹളമുണ്ടാക്കുമ്പോൾ, ശാഠ്യമുണ്ടാക്കുമ്പോൾ അവരെ സന്തോഷിപ്പിക്കാൻ ഒക്കെ നമ്മൾ കൊടുക്കുന്ന, മൊബൈൽ ഫോണുകളാണ്, ഈ ട്യൂമറുകൾ ഉണ്ടാകാൻ കാരണം'. എന്നും ഓഡിയോ പറയുന്നു. സന്ദേശത്തിനൊടുവിൽ ഇത് മറ്റുള്ളവരിലേക്കും എത്തിക്കുകയെന്നും പറയുന്നു. എന്നാൽ, വാർത്തയിലെ വാസ്തവം മറ്റൊന്നാണ്. സന്ദേശത്തിൽ പറയും പോലെ ശ്രീചിത്രയിലെ ഡോക്ടർമാർ ആരും ഇത്തരത്തിൽ ഒരു വാർത്ത കൈമാറിയിട്ടില്ല. മാത്രമല്ല, സന്ദേശം തന്റേതല്ലെന്ന് വ്യക്തമാക്കി ഇടി മുഹമ്മദ് ബഷീർ തന്നെ രംഗത്ത് വരികയും ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇ ടി ഫേസ്‌ബുക്ക് പോസ്റ്റും ഇട്ടിട്ടുണ്ട്.

ശ്രീചിത്ര ഇൻസ്റ്റിട്യൂട്ട് അധികൃതരും ഇടി മുഹമ്മദ് ബഷീറും സന്ദേശം വ്യാജമെന്ന് വ്യക്തമാക്കി രംഗതെത്തിയതോടെ ചില കുബുദ്ധികൾ ബോധപൂർവം ഉണ്ടാക്കിയെടുത്തതാണ് ഇത് എന്ന് വ്യക്തമാണ്. ഒരു ഷം മുമ്പുള്ള ഓഡിയോ ആണിതെന്നും ഇത് ഇടക്കിടെ ഉയർന്നുവരാറുണ്ടെന്നുമാണ് ഇ ടി പറയുന്നത്. അതുപോലെ തന്നെ ഇതുപോലെ ഒരു കാൻസർ നിരക്ക് കേരളത്തിലെ കുട്ടികളിൽ ഇല്ലെന്നും ശ്രീചിത്ര വ്യക്തമാക്കുന്നു.

മൊബൈൽ റേഡിയേഷൻ കാൻസർ ഉണ്ടാക്കുമോ?

ലോകത്തിൽ എവിടെയും മൊബൈൽ റേഡിയേഷൻ കാൻസർ ഉണ്ടാക്കുമെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും കേരളത്തിലെ ചില കപട ചികിൽസകർ ഇപ്പോഴും സെൽ ഫോണിനെക്കുറിച്ച് ഭീതി പടർത്തിവിടുക പതിവാണ്. മൊബൈൽ ഫോൺ റേഡിയേഷന് അയണൈസേഷൻ സ്വഭാവം ഇല്ലാത്തതിനാൽ അത് യാതൊരു കാരണവശാലും പേടിക്കേണ്ട കാര്യമില്ല എന്നതാണ് ശാസ്ത്രലോക വ്യക്തമാക്കുന്നത്. നമ്മുടെ നൂറിരട്ടി സുരക്ഷ നോക്കുന്ന രാജ്യങ്ങളാണ് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും. അങ്ങേനെ എന്തെങ്കിലും ഒരു സൂചന കിട്ടിയാൽ അവർ അപ്പോൾ തന്നെ മൊബൈൽ ഫോണ നിരോധിക്കുമായിരുന്നു. ഇതുസംബന്ധിച്ച് ശാസ്ത്ര പ്രചാരകനും എഴുത്തുകാരനും ആയ ഡോ വൈശാഖൻ തമ്പി മുമ്പ് എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്.

'റേഡിയേഷൻ' എന്ന പേര് തന്നെ ഒരു സാധാരണക്കാരനിൽ പേടി ഉണ്ടാക്കാൻ പോന്നതാണ് എന്നാണ് തോന്നുന്നത്. എന്നാൽ സൂര്യപ്രകാശവും, ട്യൂബ് ലൈറ്റിന്റെ പ്രകാശവും എന്ന് വേണ്ട മെഴുകുതിരിയുടെ വെട്ടം പോലും അടിസ്ഥാനപരമായി ഈ 'റേഡിയേഷൻ' തന്നെയാണ് എന്ന് നമ്മൾ ഓർക്കണം. പരസ്പരപൂരകമായി മാറിക്കൊണ്ടിരിക്കുന്ന വൈദ്യുത ഫീൽഡിന്റെയും കാന്തിക ഫീൽഡിന്റെയും ഒരു 'പരേഡ്' ആണ് ഇലക്ട്രോ-മാഗ്നെറ്റിക് റേഡിയേഷൻ എന്ന് പറയാം. ഈ പരസ്പരപൂരകമായ മാറ്റത്തിന്റെ നിരക്ക് (അല്ലെങ്കിൽ ഫ്രീക്വൻസി) അനുസരിച്ച് അവയെ പല ഗ്രൂപ്പുകളാക്കി തിരിച്ചിട്ടുണ്ട്. ഏറ്റവും ഫ്രീക്വൻസി കുറഞ്ഞ റേഡിയോ തരംഗങ്ങൾ ഒരറ്റത്തും ഏറ്റവും ഫ്രീക്വൻസി കൂടിയ ഗാമാ വികിരണങ്ങൾ മറ്റെ അറ്റത്തും വരത്തക്കരീതിയിൽ ഇലക്ട്രോ-മാഗ്നറ്റിക് തരംഗങ്ങളെ ക്രമീകരിക്കുന്നതിനെ ഇലക്ട്രോ-മാഗ്നെറ്റിക് സ്പെക്ട്രം എന്ന് വിളിക്കും. ഫ്രീക്വൻസി കൂടുന്നതിന് അനുസരിച്ച് ഒരു റേഡിയേഷന്റെ 'ശക്തി' കൂടും. ഇങ്ങനെ കൂടിയ ഊർജനിലയുള്ള റേഡിയേഷന് ഒരു ആറ്റത്തിലെ ഇലക്ട്രോണുകളെ തട്ടി തെറിപ്പിക്കാനും ആ ആറ്റത്തെ അയോണീകരിക്കാനും ഉള്ള ശേഷിയുണ്ടാവും. തന്മാത്രകളിൽ ആറ്റങ്ങളെ തമ്മിൽ ചേർത്ത് നിർത്തുന്ന രാസബന്ധനങ്ങളെ (chemical bonds) പൊട്ടിക്കാൻ ഇത് മതിയാകും. ഈ കഴിവിന്റെ അടിസ്ഥാനത്തിൽ ഇലക്ട്രോ-മാഗ്നറ്റിക് സ്പെക്ട്രത്തെ രണ്ടു ഭാഗങ്ങളായി വേർതിരിക്കാം. അയോണൈസിങ്ങ് എന്നും നോൺ അയോണൈസിങ്ങ് എന്നും. ഇതിൽ റേഡിയോ തരംഗങ്ങൾ മുതൽ അൾട്രാ-വയലറ്റ് വികിരണങ്ങളുടെ ഒരു ഭാഗം വരെ ഉള്ള വികിരണങ്ങൾക്ക് iഅയോണൈസിങ്ങ് പവർ ഇല്ല. അൾട്രാ-വയലറ്റിൽ തന്നെ ഫ്രീക്വൻസി കൂടിയ UV-B, UV-C റേഡിയേഷൻ മുതൽ മുകളിലോട്ടു എകസ്- റേകളും ഗാമ വികിരണങ്ങളുമാണ് അയോണൈസിങ്ങ് പവർ ഉള്ള ഇലക്ട്രോ മഗ്നെറ്റിക് റേഡിയേഷനുകൾ.

ഈ വികിരണങ്ങൾ ശരീരകലകളിലെ തന്മാത്രകളിലെ രാസബന്ധങ്ങൾ പൊട്ടിക്കാൻ ശേഷിയുള്ളവ ആയതിനാൽ അപകടകാരികളാണ്. ക്യാൻസർ ചികിത്സയിൽ റേഡിയേഷൻ തെറാപ്പി എന്ന പേരിൽ ക്യാൻസർ കലകളെ നശിപ്പിക്കാൻ ഉപയോഗിക്കുന്നത് അയണൈസിങ് റേഡിയേഷൻ ആണ്. എക്സ്-റെ എടുക്കുന്നതിൽ കർശനമായ നിയന്ത്രണങ്ങൾ നിലവിലുള്ളതും ഇതേ കാരണം കൊണ്ട് തന്നെ. എന്നാൽ മൊബൈൽ ഫോണുകളും മറ്റ് റേഡിയോ ഫ്രീക്വൻസി ഉപകരണങ്ങളും ഉപയോഗിക്കുന്നത് നോൺ അയണൈസിങ്ങ് ആണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. അവയ്ക്കു കെമിക്കൽ ബോണ്ട് പൊട്ടിക്കാനോ അയോണൈസേഷൻ പ്രഭാവം ഉണ്ടാക്കാനോ ഉള്ള ശേഷിയില്ല. ഇവയ്ക്ക് കടന്നുപോകുന്ന മാധ്യമത്തെ ചൂട് പിടിപ്പിക്കാനുള്ള ശേഷിയുണ്ടാവാംറേഡിയേഷൻ ആഗിരണം ചെയ്യപ്പെടുമ്പോ തന്മാത്രകൾ സ്വയം കമ്പനം ചെയ്യാൻ തുടങ്ങുന്നതാണ് ഇതിന് കാരണം. ഈ തത്വമാണ് ഒരു മൈക്രോ വേവ് ഓവനിൽ ഉപയോഗിക്കുന്നത്.- ഡോ വൈശാഖൻ തമ്പി ചൂണ്ടിക്കാട്ടി.

ചാർജുചെയ്യുമ്പോൾ റേഡിയേഷൻ കൂടുതലെന്നതും വ്യാജം

മൊബൈൽ ഫോൺ റേഡിയേഷന് അയണൈസേഷൻ സ്വഭാവം ഇല്ല എന്ന് മാത്രമല്ല, തെർമൽ ഇഫക്ട് എന്ന നിലയിൽ മനുഷ്യശരീരത്തിൽ അതിനുണ്ടാക്കാൻ കഴിയുന്ന താപവർദ്ധനവ് 0.01 ഡിഗ്രിയോളമേ വരൂ. അതുപോലെ തന്നെചാർജ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്തും, ലോ ബാറ്ററി ആയിരിക്കുമ്പോഴും ഒരു മൊബൈൽ ഫോൺ സാധാരണയുള്ളതിനെക്കാൾ 1000 മടങ്ങ് റേഡിയേഷൻ പുറത്തുവിടും എന്നും പ്രചരിക്കുന്നുണ്ട്. ഇതിന് യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ല- ഡോ വൈശാഖൻ തമ്പി വ്യക്തമാക്കുന്നു.

തലയോട് ചേർത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തലച്ചോറിലും മറ്റും ക്യാൻസർ ഉണ്ടാക്കുമെന്ന് പരക്കെ പറയപ്പെടുന്നുണ്ട് എങ്കിലും ഇന്നിതുവരെ നടന്ന പഠനങ്ങൾ ഒന്നും തന്നെ മൊബൈൽ റേഡിയേഷൻ ക്യാൻസർ ഉണ്ടാക്കുമെന്ന് തെളിയിച്ചിട്ടില്ല. ഡിഎൻഎയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ക്യാൻസർ വികാസം പ്രാപിക്കുന്നതിന് പ്രധാന കാരണം. എന്നാൽ മൊബൈൽ ഫോൺ വികിരണങ്ങൾക്ക് ഡിഎൻഎയിൽ മാറ്റം വരുത്താനുള്ള ശേഷിയില്ല എന്ന് ഇതിനകം പറഞ്ഞല്ലോ. മൊബൈൽ ഫോൺ ഉപയോഗം ക്യാൻസർ ഉണ്ടാക്കിയതായി ചില പഠനങ്ങൾ തീർച്ചയായും പുറത്തുവന്നിട്ടുണ്ട്. പക്ഷേ വിദഗ്ധ പരിശോധനയിൽ ഈ പഠനങ്ങളിൽ എല്ലാം ഒരുപാട് അപകാതകൾ കയറിക്കൂടിയിട്ടുണ്ട് എന്നാണ് മനസിലാക്കിയിട്ടുള്ളത്. കൃത്യമല്ലാത്ത വിവര ശേഖരണം, വിശ്വാസയോഗ്യമല്ലാത്ത വിവരങ്ങൾ, പക്ഷപാതപരമായ അനുമാനങ്ങൾ, മുൻവിധിയോടെയുള്ള സമീപനങ്ങൾ തുടങ്ങി നിരവധി കാരണങ്ങൾ അതിനു പിന്നിൽ ഉള്ളതായി വിദഗ്ദ്ധർ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ (WHO) ഭാഗമായ International Agency for Research on Cancer (IARC) മൊബൈൽ വികിരണങ്ങളെ Group 2B എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ''ഒരുപക്ഷേ ക്യാൻസർ ഉണ്ടാക്കാൻ സാദ്ധ്യതയുള്ള'' വസ്തുക്കളാണ് ഈ വിഭാഗത്തിൽ ഉള്ളത്. എന്നാൽ ഇതിനോടൊപ്പം തന്നെ, ''മൊബൈൽ വികിരണങ്ങൾ ക്യാൻസറിനോ മറ്റേതെങ്കിലും രോഗങ്ങൾക്കൊ കാരണമാകുന്നു എന്ന് കൃത്യമായി തെളിയിക്കുന്ന ഒരു പഠനഫലവും പുറത്തുവന്നിട്ടില്ല'' എന്ന് WHO കൂട്ടിച്ചേർക്കുന്നു. കഴിഞ്ഞ 30 വർഷങ്ങൾക്കിടെ പുറത്തിറങ്ങിയ 25,000-ഓളം ഗവേഷണ പ്രബന്ധങ്ങളെ സൂക്ഷ്മമായി വിലയിരുത്തിയ ശേഷമാണ് WHO ഇത് പറയുന്നത്. മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ഫ്രീക്വൻസിയുടെ പ്രത്യേകത കൊണ്ട് തൊലിക്കപ്പുറം ശരീരത്തിന്റെ ഉള്ളിലേക്ക് ഏതാനം മില്ലിമീറ്ററുകൾക്ക് അപ്പുറം തുളഞ്ഞുകയറാൻ ഈ റേഡിയേഷനു കഴിയുകയില്ല. അതുകൊണ്ട് തന്നെ സൈദ്ധാന്തികമായി തലച്ചോർ പോലുള്ള ആന്തരികാവയവങ്ങൾക്ക് എന്തെങ്കിലും ദോഷം വരുത്താൻ ഇവയ്ക്ക് കഴിയുമെന്ന് വിശ്വസിക്കാനും ബുദ്ധിമുട്ടുണ്ട്.- ഡോ വൈശാഖൻ തമ്പി ചൂണ്ടിക്കാട്ടി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP