Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചെറുപ്പക്കാർക്ക് കാര്യമായ പ്രാതിനിധ്യം വേണമെന്ന യൂത്ത് കോൺഗ്രസ് നിലപാടിൽ കോൺഗ്രസിൽ നിന്ന് അനുകൂല തീരുമാനമില്ല; അതുകൊണ്ട് ഞാനും മത്സരിക്കുന്നില്ലെന്ന് ചാണ്ടി ഉമ്മൻ; കോട്ടയം ജില്ലാ പഞ്ചായത്തല്ല നിയമസഭയാണ് ഉമ്മൻ ചാണ്ടിയുടെ മകന്റെ മനസിലെന്ന് അഭ്യൂഹം; പുതുപ്പള്ളിയിലെ അടുത്ത എംഎൽഎ ആരെന്ന ചർച്ച തുടരുമ്പോൾ

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചെറുപ്പക്കാർക്ക് കാര്യമായ പ്രാതിനിധ്യം വേണമെന്ന യൂത്ത് കോൺഗ്രസ് നിലപാടിൽ കോൺഗ്രസിൽ നിന്ന് അനുകൂല തീരുമാനമില്ല; അതുകൊണ്ട് ഞാനും മത്സരിക്കുന്നില്ലെന്ന് ചാണ്ടി ഉമ്മൻ; കോട്ടയം ജില്ലാ പഞ്ചായത്തല്ല നിയമസഭയാണ് ഉമ്മൻ ചാണ്ടിയുടെ മകന്റെ മനസിലെന്ന് അഭ്യൂഹം; പുതുപ്പള്ളിയിലെ അടുത്ത എംഎൽഎ ആരെന്ന ചർച്ച തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവില്ലെന്ന് യൂത്ത്‌കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ. '' മത്സരിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചെറുപ്പക്കാർക്ക് അർഹിക്കുന്ന പ്രാതിനിധ്യം ഇനിയും ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഞാൻ മത്സരിക്കുന്നത് ശരിയല്ല എന്ന് കരുതുന്നതിനാൽ സ്ഥാനാർത്ഥിയാകേണ്ട എന്നാണ് തീരുമാനം. '' ചാണ്ടി ഉമ്മൻ അറിയിച്ചു. ഇതോടെ ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് മത്സരിക്കാനള്ള സാധ്യതയും കൂടുകയാണ്. ആറു മാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. അതുകൊണ്ട് തന്നെ ജില്ലാ പഞ്ചായത്തിലേക്ക് ജയിച്ചാൽ എംഎൽഎയായാൽ രാജിവയ്‌ക്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് ചാണ്ടി ഉമ്മൻ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാത്തതെന്നും സൂചനയുണ്ട്.

ചാണ്ടി ഉമ്മന്റെ രാഷ്ട്രീയ പ്രവേശം സജീവമാക്കാനുള്ള തന്ത്രമാണ് ഈ ചർച്ചയിലൂടെ നടന്നതെന്നും സൂചനയുണ്ട്. ഇനി പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ ചാണ്ടി ഉമ്മന് മത്സരിക്കാൻ രാഷ്ട്രീയ പാരമ്പര്യം തടസ്സമായി ആർക്കും ഉന്നിയിക്കാനാവില്ല. ചാണ്ടി ഉമ്മന് സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടത് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിലാണ്. എ ഗ്രൂപ്പ് നേതാവാണ് ഷാഫിയും. ജില്ലാ പഞ്ചായത്തിലേക്ക് ചാണ്ടി ഉമ്മൻ മത്സരിക്കില്ലെന്ന് ഉറപ്പായതോടെ ഇനി എല്ലാ കണ്ണും പുതുപ്പള്ളിയിലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കായി.

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചെറുപ്പക്കാർക്ക് കാര്യമായ പ്രാതിനിധ്യം വേണമെന്ന് യൂത്ത് കോൺഗ്രസ് നിലപാടെുത്തിരുന്നുവെന്നും ഇക്കാര്യം കോൺഗ്രസ്് നേതൃത്വത്തോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. എന്നാൽ കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് അനുകൂല സമീപനമുണ്ടായിട്ടില്ലെന്നും ഈ സാഹചര്യത്തിലാണ് മത്സരിക്കേണ്ട എന്ന തീരുമാനത്തിലേക്ക് താൻ എത്തിയതെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. അതേസമയം തിരഞ്ഞെടുപ്പിൽ പ്രചാരണരംഗത്ത് സജീവമായുണ്ടാവുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് പുതുപ്പള്ളി ഡിവിഷനിൽ നിന്ന് മത്സരിക്കണമെന്നാണ് യൂത്ത്‌കോൺഗ്രസ് ചാണ്ടി ഉമ്മനോട് ആവശ്യപ്പെട്ടത്. പിതാവ് ഉമ്മൻ ചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളിയിൽ നിന്ന് തന്നെ മകൻ ചാണ്ടി ഉമ്മനും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസ് പ്രവർത്തകർ. എന്നാൽ ഉപതെരഞ്ഞെടുപ്പ് ജില്ലാ പഞ്ചായത്തിൽ ഒഴിവാക്കാൻ നിർണ്ണായക തീരുമാനം ഉമ്മൻ ചാണ്ടി എടുക്കുകയായിരുന്നു. പുതുപ്പള്ളിയിലെ ജില്ലാ പഞ്ചായത്തിൽ കോൺഗ്രസിലെ ഏത് സ്ഥാനാർത്ഥിക്കും ജയിക്കാനാകുമെന്ന നിലപാടാണ് വിഷയത്തിൽ ഉമ്മൻ ചാണ്ടിയും എടുത്തത്.

കോൺഗ്രസിന് ശക്തമായ സ്വാധീനമുള്ള പുതുപ്പള്ളിയിൽ പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ യുഡിഎഫ് ജയിച്ചത്. ജോസ് കെ.മാണി മുന്നണി വിട്ട സാഹചര്യത്തിൽ ഇക്കുറിയും യുഡിഎഫിന്റ കരുത്ത് ചോർന്നില്ലെന്ന് തെളിയിക്കണം. പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിയായാൽ നിയമസഭയിലേക്കുള്ള ചാണ്ടി ഉമ്മന്റെ സാധ്യത കൂട്ടും. പുതുപ്പള്ളിയിൽ മത്സരിച്ചാൽ പിന്നെ രാഷ്ട്രീയക്കാരനാകാം. അമ്പതു കൊല്ലം പുതുപ്പള്ളിയുടെ എംഎൽഎായ ഉമ്മൻ ചാണ്ടിക്ക് ഇനി മത്സരിക്കാൻ ആഗ്രഹമില്ലെന്നാണ് സൂചന. നിയമസഭയിൽ മകനെ മത്സരിപ്പിച്ച ശേഷം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് മത്സരിക്കാനും ഉമ്മൻ ചാണ്ടിക്ക് മേൽ സമ്മർദ്ദമുണ്ട്.

ചാണ്ടി ഉമ്മന്റെ രാഷ്ട്രീയ മത്സരത്തിനുള്ള ആഗ്രഹത്തിനെ രമേശ് ചെന്നിത്തലയും അനുകൂലിക്കും. പുതുപ്പള്ളി നിയമസഭാ സീറ്റിൽ മത്സരിക്കാൻ ആഗ്രഹിച്ചാലും എതിർക്കില്ല. വിദ്യാഭ്യാസ കാലത്ത് ഡൽഹിയിൽ കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗത്തിൽ നേതാവായിരുന്നു ചാണ്ടി ഉമ്മൻ. സോളാർ കേസിനെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽ നിന്നും അകലം പാലിച്ചു. ഇനി അതിന്റെ ആവശ്യമില്ലെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. തന്റെ പിൻഗാമിയായി പുതുപ്പള്ളിയുടെ ഭാവി എംഎൽഎയായി ഉമ്മൻ ചാണ്ടി കാണുന്നത് ചാണ്ടി ഉമ്മനെയാണ്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് കോട്ടയത്ത് നടന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ പങ്കെടുത്ത ചാണ്ടി ഉമ്മനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ചാണ്ടി ഉമ്മനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ സംസ്ഥാന സെക്രട്ടറിയായി ചാണ്ടി ഉമ്മൻ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ ഏതാനും നാളുകളായി ചാണ്ടി ഡൽഹിയിലായിരുന്ന ചാണ്ടി കേരള രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല, യൂത്ത് കോൺഗ്രസ് ദേശീയ പ്രചാരണസമിതിയിൽ അംഗമായാണ് ഡൽഹിയിൽ എത്തിയത്.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ ഇല്ലയോഎന്ന് ഉമ്മൻ ചാണ്ടി മനസു തുറന്നിട്ടില്ല. ഹൈക്കമാൻഡ് പറഞ്ഞാൽ ആലോചിക്കുമെന്നേ ഇതുവരെ വ്യക്തമാക്കിയിട്ടുള്ളു. ഒരു ടേം കൂടി എംഎൽഎ ആയാൽ ഒരേ മണ്ഡലത്തിൽ നിന്ന് ഏറ്റവും കൂടുതൽ കാലം മത്സരിച്ച റെക്കാഡ് കെ.എം.മാണിയെ മറികടന്നു ഉമ്മൻ ചാണ്ടിയുടെ പേരിലാകും. എങ്കിലും ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നതിനാൽ അവസാന നിമിഷം പുതുപ്പള്ളിയിൽ മകനെ സ്ഥാനാർത്ഥിയാക്കി ഉമ്മൻ ചാണ്ടി മാറി നിൽക്കുമെന്ന പ്രചാരണം ശക്തമാണ്. കോട്ടയം മാമ്മന്മാപ്പിള ഹാളിൽ നടന്ന സുവർണ ജൂബിലി ആഘോഷ പരിപാടികളിലും പുതുപ്പള്ളി മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിൽ ഉമ്മൻ ചാണ്ടിയുടെ സ്വീകരണ പരിപാടികളിലും ആദ്യാവസാനം നിറഞ്ഞു നിന്നത് ചാണ്ടി ഉമ്മനായിരുന്നു.

പരിപാടികൾ മാനേജ്മെന്റ് വൈദഗ്ദ്ധ്യത്തോടെ നിയന്ത്രിച്ചത് മകനായിരുന്നു, അര നൂറ്റാണ്ട് മുമ്പ് ആദ്യ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി കവലയിൽ ഉമ്മൻ ചാണ്ടി പ്രചാരണം തുടങ്ങിയ സ്ഥലത്ത് മകനെ കൈപിടിച്ചു കയറ്റിയതിന് സാക്ഷിയായ നാട്ടുകാർ പുതുപ്പള്ളിയുടെ പിൻഗാമിയുടെ ആരോഹണമായിട്ടാണ് അത് കണ്ടത്.യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രി ആവുക സ്വാഭാവികമായും പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തല ആയിരിക്കും.

അതേ സമയം, കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ എ വിഭാഗം എംഎൽഎമാർക്ക് ഭൂരിപക്ഷം വന്നാൽ ഉമ്മൻ ചാണ്ടിക്ക് വീണ്ടും സാദ്ധ്യതയുണ്ടെന്ന് കരുതുന്നവരുമുണ്ട്. എന്നാൽ, രമേശിനു വേണ്ടി മാറി നിൽക്കുമെന്ന സൂചനയാണ് ഉമ്മൻ ചാണ്ടി ഇപ്പോൾ നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP