Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോടികളുടെ ക്രമക്കേട് കണ്ടെത്തിയതിനാൽ ബിലീവേഴ്‌സ് ചർച്ചിന്റെ സ്വത്തുക്കളെല്ലാം മരവിപ്പിക്കും; ആദായ നികുതി വകുപ്പിന്റെ ഈ നീക്കം പ്രതിസന്ധിയിലാക്കുന്നത് പിണറായിയുടെ ചെറുവള്ളി വിമാനത്താവള മോഹങ്ങളെ; എരുമേലിയിലെ എസ്‌റ്റേറ്റ് പണം നൽകി ഏറ്റെടുത്ത് എയർപോർട്ട് പണിയൽ അസാധ്യം; ബിഷപ്പ് യോഹന്നാന്റെ ഭൂമി വില കൊടുത്ത് വാങ്ങി ശബരിമല വിമാനത്താവളം പണിയൽ ഇനി നടക്കില്ല

കോടികളുടെ ക്രമക്കേട് കണ്ടെത്തിയതിനാൽ ബിലീവേഴ്‌സ് ചർച്ചിന്റെ സ്വത്തുക്കളെല്ലാം മരവിപ്പിക്കും; ആദായ നികുതി വകുപ്പിന്റെ ഈ നീക്കം പ്രതിസന്ധിയിലാക്കുന്നത് പിണറായിയുടെ ചെറുവള്ളി വിമാനത്താവള മോഹങ്ങളെ; എരുമേലിയിലെ എസ്‌റ്റേറ്റ് പണം നൽകി ഏറ്റെടുത്ത് എയർപോർട്ട് പണിയൽ അസാധ്യം; ബിഷപ്പ് യോഹന്നാന്റെ ഭൂമി വില കൊടുത്ത് വാങ്ങി ശബരിമല വിമാനത്താവളം പണിയൽ ഇനി നടക്കില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചെറുവള്ളിയിലെ ശബരിമല വിമാനത്താവള പദ്ധതി ഇനി ഓർമ്മകളിലേക്ക്. ശബരിമല വിമാനത്താവളത്തിനായി പ്രാഥമിക പഠനം നടത്താൻ അമേരിക്കൻ കമ്പനിയായ ലൂയി ബെർഗറിന് കരാർ നൽകിയതു മാത്രം മെച്ചം. അവ്യക്തവും അപൂർണ്ണവുമായ പഠന റിപ്പോർട്ടിന് ലൂയിബെർഗറിന് പ്രതിഫലമായി നൽകിയത് ഒരു കോടിയോളം രൂപയാണ്. അങ്ങനെ വെറുതെ ഖജനാവിൽ നിന്ന് പണമൊഴുക്കിയത് മാത്രം മെച്ചം. ബിലീവേഴ്‌സ് ചർച്ചിന്റെ കൈവശമാണ് ചെറുവള്ളി എസ്റ്റേറ്റ്. ബിലീവേഴ്‌സ് ചർച്ചിൽ വലിയ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ചെറുവള്ളി എസ്റ്റേറ്റ് അടക്കമുള്ളവ കണ്ടു കെട്ടാനാണ് കേന്ദ്ര ഏജൻസിയുടെ നീക്കം.

ഈ നടപടികളിലേക്ക് ആദായ നികുതി വകുപ്പ് കടന്നു കഴിഞ്ഞു. അതുകൊണ്ട് തന്നെ ബിലീവേഴ്‌സ് ചർച്ചുമായി ഒത്തുതീർപ്പുണ്ടാക്കി വിമാനത്താവളം പണിയൽ തൽകാലം നടക്കില്ല. ആദായ നികുതി വകുപ്പിന്റെ നടപടികൾ ഇത്തരം ചർച്ചകൾക്ക് വിഘാതമാണ്. ഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവെച്ച് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാർ ഉത്തരവിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയ സംഭവത്തിൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സേവ് ഫോറം സുപ്രീം കോടതിയിൽ തടസ്സഹർജി നൽകിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സർക്കാർ അപ്പീൽ നൽകിയാൽ തങ്ങളുടെ ഭാഗം കൂടി കേൾക്കണമെന്നാശ്യപ്പെട്ടാണ് തടസ്സഹർജി ഫയൽ ചെയ്തത്. ഇതിനിടെയാണ് നിർണ്ണായക നീക്കവുമായി ആദായ നികുതി വകുപ്പ് എത്തിയത്.

ചെറുവള്ളിയിലേത് ബിലീവേഴ്‌സ് ചർച്ചും സർക്കാരും തമ്മിലുള്ള ഒത്തുകളിയാണെന്ന ആരോപണം ശക്തമായിരുന്നു. സുപ്രീംകോടതിയിലെ നിയമ പോരാട്ടത്തിന് ശേഷം പണം കെട്ടിവച്ച് ഭൂമി ഏറ്റെടുക്കാനായിരുന്നു സർക്കാർ തീരുമാനം. സർക്കാരിന്റെ ഭൂമിയെന്നാണ് ചെറുവള്ളിയെ വിലയിരുത്തുന്നത്. അത്തരമൊരു ഭൂമിയെ പണം കൊടുത്തു വാങ്ങി യോഹന്നാന് സഹായം ചെയ്യാനായിരുന്നു നീക്കമെന്ന ആക്ഷേപവും ശക്തമായിരുന്നു. ഹാരിസണിൽ നിന്നാണ് ഈ ഭൂമി കോടികൾ കൊടുത്ത് യോഹന്നാൻ വാങ്ങിയത്. അന്നുമുതൽ നിയമ പ്രശ്‌നമായി. ഇതോടെയാണ് എങ്ങനേയും സർക്കാരിന് കൈമാറാനുള്ള നീക്കം അതീവ രഹസ്യമായി നടത്തിയത്. ഇതിന് ഹൈക്കോടതി വിധി തടസ്സമാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇഡിയുടെ ഇടപെടൽ.

ശബരിമല വിമാനത്താവളത്തിനായി കാഞ്ഞിരപ്പള്ളി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ കോടതിയിൽ നഷ്ടപരിഹാരത്തുക കെട്ടിവെക്കാൻ കോട്ടയം കളക്ടറോട് നിർദ്ദേശിക്കുന്ന സർക്കാർ ഉത്തരവിലെ വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കമുള്ളതിനാലാണ് ജൂൺ 18-ന് സർക്കാർ ഉത്തരവിറക്കിയത്. ഇതിനെ ചോദ്യംചെയ്ത് ബിലീവേഴ്സ് ചർച്ചിന്റെ നിയന്ത്രണത്തിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജി അനുവദിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഇത്തരം നിയമ പോരാട്ടങ്ങളെയെല്ലാം അപ്രസക്തമാക്കുന്നതാണ് ആദായ നികുതി വകുപ്പിന്റെ ഇടപെടൽ. ക്രമക്കേട് കണ്ടെത്തിയതോടെ സ്വത്തുക്കളെല്ലാം മരവിപ്പിക്കാനാണ് നീക്കം. ചാരിറ്റി പ്രവർത്തനത്തിന് വിദേശത്ത് നിന്ന് പണം കൊണ്ടു വന്ന് റിയൽ എസ്റ്റേറ്റിൽ മുതൽ മടുക്കിയെന്ന ഗുരുതമായ കുറ്റമാണ് ബിലീവേഴ്‌സ് ചർച്ചിനെതിരെ ഉന്നയിക്കുന്നത്.

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ വിവിധ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് 5 ദിവസമായി നടത്തിയ പരിശോധനയിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ തുടർപരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. നേരിട്ടുള്ള പരിശോധന പൂർത്തിയായെങ്കിലും രേഖകളുടെ വിശദപരിശോധന തുടരുമെന്നും ഇതിനു 2 മാസത്തോളമെടുക്കുമെന്നും ഉദ്യോഗസ്ഥർ സഭാനേതൃത്വത്തെ അറിയിച്ചു. 350 കോടി രൂപയുടെ ക്രമവിരുദ്ധ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. നിരോധിത നോട്ടുകൾ ഉൾപ്പെടെ 15 കോടി രൂപയുടെ കറൻസി വിവിധ സ്ഥലങ്ങളിൽ നിന്നു കണ്ടെടുത്തു.

3.85 കോടിയുടെ കറൻസി ഡൽഹിയിലെ ആരാധനാകേന്ദ്രത്തിൽ നിന്നാണു ലഭിച്ചത്. കേരളം, തമിഴ്‌നാട്, ബംഗാൾ, കർണാടക, പഞ്ചാബ്, തെലങ്കാന, ചണ്ഡിഗഡ് എന്നിവിടങ്ങളിലെ 66 കേന്ദ്രങ്ങളിലായിരുന്നു പരിശോധന. ഹവാല വഴി പണം കടത്താൻ സഹായിച്ച ചിലരുടെ സ്ഥാപനങ്ങളിലും പരിശോധന നടത്തി. വിൽപനക്കരാറുകളും സഭയുടെ പ്രധാന ചുമതലക്കാരുടെ മൊബൈൽ ഫോണുകളും പരിശോധനയ്ക്കായി പിടിച്ചെടുത്തു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ വിദേശത്തുനിന്നു സ്വീകരിച്ച സംഭാവനകൾ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കു വിനിയോഗിച്ചതിനു തെളിവു ലഭിച്ചതായി ആദായ നികുതി വകുപ്പിന്റെ വാർത്തക്കുറിപ്പിൽ പറയുന്നു. സഭയുടെ കീഴിൽ 30 ട്രസ്റ്റുകൾ രാജ്യത്തു പ്രവർത്തിക്കുന്നുണ്ടെങ്കിലും പലതും കടലാസ് സംഘടനകളാണെന്ന് വകുപ്പു കരുതുന്നു.

വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരമുള്ള ലൈസൻസ് ബിലീവേഴ്‌സ് ചർച്ചിനു പുതുക്കി നൽകിയിട്ടില്ല. അതുകൊണ്ട് വിദേശത്തുനിന്നു സംഭാവന സ്വീകരിക്കാൻ നിയമപരമായ തടസ്സവും ഉണ്ട്. ഇതിനൊപ്പം സ്വത്തുക്കൾ മരവിപ്പിക്കുക കൂടി ചെയ്താൽ അത് സഭയെ വലിയ പ്രതിസന്ധിയിലാക്കും. ക്രമക്കേടിന്റെ പേരിൽ എല്ലാ സ്വത്തും ഏറ്റെടുക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. അതിന് കുറച്ചു കാലത്തെ നടപടിക്രമങ്ങളുടെ ആവശ്യമുണ്ട്. അതുകൊണ്ടാണ് ശബരിമല വിമാനത്താവളമെന്ന കേരള സർക്കാരിന്റെ ആഗ്രഹം ഉടൻ നടക്കാത്തതിന് കാരണം. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വിമാനത്താവളത്തിന് തറക്കല്ലിടാനായിരുന്നു മുഖ്യമന്ത്രി പിണറായിയുടെ ആഗ്രഹം.

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 6000 കോടി രൂപ വിദേശത്ത് നിന്ന് ലഭിച്ചുവെന്നും, കാരുണ്യ പ്രവർത്തനങ്ങൾക്കായി ലഭിച്ച ഈ തുക ഉപയോഗിച്ച് അനധികൃതമായി സ്വത്തുക്കൾ വാങ്ങിക്കൂട്ടിയെന്നും റെയ്ഡിൽ കണ്ടെത്തിയിരുന്നു. നിരോധിച്ച നോട്ടുകൾ ഉൾപ്പടെ കണക്കിൽ പെടാത്ത 14 കോടി രൂപയും റെയ്ഡിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് മാസങ്ങളായി വിദേശത്ത് കഴിയുന്ന കെ.പി.യോഹന്നാനെ വിളിച്ചുവരുത്താൻ ആദായനികുതി വകുപ്പ് തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP