Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോദി പ്രഭാവം മങ്ങിയില്ലെന്ന് തെളിയിച്ച തെരഞ്ഞെടുപ്പ്; പ്രദേശിക കക്ഷികളെ വിഴുങ്ങി രാജ്യം മുഴുവൻ വ്യാപിക്കാൻ ബിജെപി; ബിജെപിക്ക് ബദലാകാൻ കോൺഗ്രസിന് കഴിയില്ലെന്ന തിരിച്ചറിയിൽ ഒവൈസിയുടെ തീവ്രതയെ പുൽകി മുസ്ലിം സമൂഹവും; വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ വിലപേശൽ ശക്തിയും കോൺഗ്രസിന് നഷ്ടം; തേജസ്വിയുടെ ഉദയം യുവരാഷ്ട്രീയത്തിന്റെ നേട്ടം: ബിഹാർ നൽകുന്ന രാഷ്ട്രീയ പാഠങ്ങൾ

മോദി പ്രഭാവം മങ്ങിയില്ലെന്ന് തെളിയിച്ച തെരഞ്ഞെടുപ്പ്; പ്രദേശിക കക്ഷികളെ വിഴുങ്ങി രാജ്യം മുഴുവൻ വ്യാപിക്കാൻ ബിജെപി; ബിജെപിക്ക് ബദലാകാൻ കോൺഗ്രസിന് കഴിയില്ലെന്ന തിരിച്ചറിയിൽ ഒവൈസിയുടെ തീവ്രതയെ പുൽകി മുസ്ലിം സമൂഹവും; വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ വിലപേശൽ ശക്തിയും കോൺഗ്രസിന് നഷ്ടം; തേജസ്വിയുടെ ഉദയം യുവരാഷ്ട്രീയത്തിന്റെ നേട്ടം: ബിഹാർ നൽകുന്ന രാഷ്ട്രീയ പാഠങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബിഹാർ എന്ന സംസ്ഥാനത്തിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ എക്കാലവും നിർണായക സ്ഥാനമാണ് ഉണ്ടായിരുന്നത്. ഒരിക്കൽ എൽകെ അദ്വാനിയുടെ രഥയാത്രയെ തടഞ്ഞുനിർത്തിയ ലാലുവിന്റെ രാഷ്ട്രീയമാണ് അവിടെയുള്ളത്. അന്ന് ലാലു തടഞ്ഞ ബിജെപിയുടെ രഥം ഇന്ന് ഇന്ത്യ മുഴുവൻ തേരോട്ടം നടത്തിക്കഴിഞ്ഞു. പ്രദേശിക കക്ഷികളെ ഒന്നൊന്നയി വിഴുങ്ങി ബിജെപി അവർക്ക് ഇടം പിടിക്കാൻ കഴിയാത്ത സ്ഥലങ്ങളിലേക്ക് എത്തിക്കഴിഞ്ഞു. ഇനി അവരുടെ ലക്ഷ്യം തമിഴ്‌നാടും ബംഗാളും കേരളവും അടക്കമാകും.

നരേന്ദ്ര മോദി തന്നെയാണ് ഇന്ത്യയുടെ സ്റ്റാർ കാമ്പയിനർ എന്ന് ഒരിക്കൽ കൂടി ഈ തെരഞ്ഞെടുപ്പു തെളിയിക്കുകയും ചെയ്തു. കോൺഗ്രസിനേറ്റ ദയനീയ തോൽവി നേതൃത്വം ഇല്ലാത്ത പാർട്ടിക്കൊപ്പം അണികളും ഉണ്ടാകില്ലെന്ന കൃത്യമായ തെളിവായി മാറി. മറ്റിടങ്ങളിൽ വിലപേശാനുള്ള കരുത്തു പോലും നഷ്ടമായ ദയനീയ അവസ്ഥയിലാണ് കോൺഗ്രസ്. പ്രദേശിക കക്ഷികളും ദുർബലമായ പാർട്ടിയെന്ന വിധത്തിലാകും ഇനി കോൺ്ഗ്രസിനോട് ഐക്യപ്പെടുക.

ട്വന്റി 20 ത്രില്ലർ മോഡലിൽ മോദി മാജിക്

ബിഹാർ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച വേളയിൽ എൻഡിഎക്കാണ് വിജയമെന്നാണ് എല്ലവരും കരുതിയത്. തേജസ്വി യാദവ് ഒരു എതിരാളി പോലും ആയിരുന്നില്ല. എന്നാൽ കാര്യങ്ങൾ മാറിയത് പിന്നീടായിരുന്നു. തേജസ്വിയുടെ റാലികൾക്ക് ആൾക്കൂട്ടത്തെ കണ്ടതോടെ ബിജെപി അപകടം മണത്തു. പ്രധാനമന്ത്രി മോദിയുടെ രംഗപ്രവേശനം അവിടെയായിരുന്നു. നിതീഷ് കുമാറിനെ ഒതുക്കി നിർത്തി മോദിക്ക് വോട്ടു എന്നതായി ബിജെപി മുദ്രാവാക്യം. ആ കാമ്പയിൻ മികച്ച സംഘടനാ സംവിധാനമുള്ള ബിജെപി നേടിയെടുക്കുകയും ചെയ്തു. വോട്ടെടുപ്പിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾക്കിടെ അദ്ദേഹ നടത്തിയ തീവ്രമായ പ്രചാരണവും സന്ദേശങ്ങളുമാണ് എൻഡിഎയെ ഭൂരിപക്ഷത്തോളമെത്തിച്ചതെന്ന കാര്യത്തിൽ സംശയം വേണ്ട. തോൽവിയുടെ വക്കിൽ നിന്നും സൂപ്പർ ഓവറിലായിരുന്നു അവരുടെ വിജയം.

മുഖ്യമന്ത്രിയെന്ന നിലയിൽ നിതീഷ് കുമാർ ഒരു ബാധ്യതയായി മാറിയപ്പോൾ മോദിയാണ് വോട്ടർമാരെ ഇളക്കിമറിച്ചത്. ഒരർഥത്തിൽ, 2015 ലെ നിയമസഭാതിരഞ്ഞെടുപ്പിൽ നിതീഷ് ലാലു കോൺഗ്രസ് സഖ്യത്തിനു മുൻപിൽ ഒറ്റപ്പെടുകയും തകർന്നടിയുകയും ചെയ്ത ബിജെപിയുടെ വേദന കുറെയെല്ലാം മായ്ച്ചു കളയുന്നുണ്ട് ഈ വിജയം. തന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തെ എതിർത്തയാളാണെങ്കിലും, ലാലുവുമായി വേർപിരിഞ്ഞപ്പോൾ നിതീഷിനു കൈകൊടുക്കുകയാണ് മോദി ചെയ്തത്. ഇത്തവണ, നിതീഷിനെ തള്ളിക്കളയണമെന്ന ബിജെപിക്കുള്ളിലെ വികാരത്തെ മറികടന്നാണു മോദി നിതീഷിനെത്തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയതും. ഇനി അറിയേണ്ടത് തന്റെ പാർട്ടിയെ ബിജെപി വിഴുങ്ങിയതോടെ ഉദ്ധവ് താക്കറെ മോഡലിൽ നിതീഷ് മറുകണ്ടം ചാടുമോ എന്നതാണ്.

ഒരു കാലത്ത് നിതീഷ് എതിർത്തിരുന്ന നരേന്ദ്ര മോദിയുടെ സഹായം നിതീഷ് തേടുന്ന സ്ഥിതി ഉണ്ടാക്കുക-രണ്ട് ലക്ഷ്യങ്ങളും തിരഞ്ഞെടുപ്പ് രംഗത്ത് ബിജെപി.നേടി. 2002-ലെ ഗുജറാത്ത് കലാപകാലം മുതൽ അകന്നു നിൽക്കുകയും 2017-ൽ കൈകോർക്കുകയും ചെയ്ത മോദി-നിതീഷ് ബന്ധത്തിൽ അടുപ്പവും അകൽച്ചയുമുണ്ട്. തന്റെ പ്രതിച്ഛായയും മതേതര പ്രതിച്ഛായയും സംരക്ഷിക്കാനായി നരേന്ദ്ര മോദിയോട് അകന്നുനിൽക്കാൻ നിതീഷ് 2002 മുതൽ ശ്രമിച്ചിട്ടുണ്ട്.

നിതീഷിന്റെ എതിർപ്പ് മൂലമാണ് 2005-ലെ നിയമസഭാ തിരഞ്ഞെടുപ്പ്, 2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പ്, 2010-ലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പ്രചാരണത്തിനുള്ള താരപ്രചാരകരുടെ പട്ടികയിൽനിന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ ബിജെപി.ക്ക് ഒഴിവാക്കേണ്ടിവന്നത്. മോദി പ്രചാരണത്തിനായി ബിഹാറിലേക്ക് കടക്കരുതെന്നായിരുന്നു നിതീഷിന്റെ നിർബന്ധം. 2010-ൽ ബിജെപി.ദേശീയ നിർവാഹകസമിതി യോഗത്തിൽ പങ്കെടുക്കാൻ പട്നയിൽ എത്തിയ മോദി അടക്കമുള്ള നേതാക്കൾക്കുള്ള അത്താഴ വിരുന്നിനുള്ള ക്ഷണം അവസാനനിമിഷം പിൻവലിച്ച സംഭവം, കോസി നദിയിലെ വെള്ളപ്പൊക്കം നേരിടുന്നതിന് ഗുജറാത്ത് സർക്കാർ നൽകിയ അഞ്ചുകോടി തിരിച്ച് നൽകിയ സംഭവം തുടങ്ങിയവ ബന്ധം വഷളാക്കി. 2013-ൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെച്ചൊല്ലി എൻ.ഡി.എ.യിൽ നടന്ന ചർച്ചകളിൽ നിതീഷ് എൽ.കെ. അദ്വാനിയെയാണ് പിന്തുണച്ചത്.

മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കിയതോടെ നിതീഷ് എൻ.ഡി.എ. ബന്ധം അവസാനിപ്പിച്ച് ബദ്ധശത്രുവായ ലാലുവിനൊപ്പം േൈകകാർത്ത് മഹാസഖ്യമുണ്ടാക്കി. 2017-ൽ മഹാസഖ്യം വെടിഞ്ഞ് നിതീഷ് എൻ.ഡി.എ.യിൽ മടങ്ങിയെത്തിയെങ്കിലും അത് ബിജെപി.ക്കും ജെ.ഡി.യു.വിനും അനിവാര്യമായ ഒരു താത്കാലിക സംവിധാനമെന്നതിനപ്പുറം രാഷ്ട്രീയ ബന്ധമായി വളർന്നില്ല. നിതീഷിനോടുള്ള വിദ്വേഷത്തിന്റെ കനലുകൾ ബിജെപി തിരഞ്ഞെടുപ്പുരംഗത്ത് പുറത്തെടുത്തു.

യുവ യോദ്ധാവായി തേജസ്വി യാദവ്, ക്ലൈമാക്‌സിൽ റൺ ഔട്ട്

തേജസ്വി യാദവിന്റെ പോരാട്ടവീര്യമാണ് ഈ തെരഞ്ഞെടുപ്പിൽ ആർജെഡിയെ ഭരണത്തിന്റെ വക്കിൽ എത്തിച്ചത്. സീറ്റ് വിഭജനത്തിൽ അടക്കം കടുംപിടുത്തങ്ങൾക്ക് നിൽക്കാതെ തേജസ്വി മികച്ചു നിന്നപ്പോൾ കോൺഗ്രസിന്റെ കാര്യത്തിൽ മാതര്ം അദ്ദേഹത്തിന് പിഴച്ചു. വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെയാണ് അനുഭവങ്ങളുടെ രാഷ്ട്രീയക്കളരിയിൽ നിന്ന് ആർജിച്ചെടുത്ത കരുത്തുമായി ലാലുപ്രസാദ് യാദവിന്റെ പുത്രൻ ഇക്കുറി അങ്കം കുറിച്ചിരുന്നത്. എക്‌സിറ്റ് പോളുകളിലെ പ്രവചനങ്ങളെല്ലാം മഹാസഖ്യത്തിന് വ്യക്തമായ വിജയം പ്രസ്താവിച്ചപ്പോൾ പ്രതീക്ഷകൾ വാനോളമായിയിരുന്നു. എന്നാൽ അടിയൊഴുക്കുകൾ പോലെ കണക്കുകൂട്ടലുകൾ തെറ്റിച്ച തിരിച്ചടികളിൽ നിരായുധനായി അടർക്കളത്തിൽ നിൽക്കുകയാണ് തേജസ്വി. തോറ്റെങ്കിലും കരുത്തനായ നേതാവും ബിഹാറിന്റെ ഭാവി നേതാവുമാകും അദ്ദേഹം എന്ന് ഉറപ്പാണ്.

ക്രിക്കറ്റിനോടുള്ള അഭിനിവേശം മൂത്ത് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ബാറ്റെടുത്ത ചരിത്രമാണ് തേജസ്വി യാദവിന്റേത്. ഒരുപക്ഷേ, ക്രിക്കറ്റിൽ തിളങ്ങാൻ കഴിഞ്ഞിരുന്നുവെങ്കിൽ തേജസ്വിയുടെ രാഷ്ട്രീയപ്രവേശനം സംശയമായിരുന്നേനെ. എന്നാൽ, ഐ.പി.എല്ലിൽ നാല് വർഷം ഡൽഹി ഡെയർ ഡെവിൾസ് ടീമിൽ ഉൾപ്പെട്ടിട്ടും സെഡ് ബെഞ്ചിൽ ഇരിക്കാനായിരുന്നു വിധി. 2010ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അച്ഛനോടൊപ്പം പ്രചാരണത്തിനിറങ്ങിയതായിരുന്നു തേജസ്വിയുടെ ആദ്യകാല രാഷ്ട്രീയ ഇടപെടൽ. എന്നാൽ, അക്കാലത്തും മനസിൽ നിറഞ്ഞുനിന്നത് ക്രിക്കറ്റ് തന്നെ. ക്രിക്കറ്റിൽ മികച്ച കളിക്കാരനായി വളർന്നുയരാനൊന്നും തേജസ്വിക്ക് കഴിഞ്ഞില്ല. രഞ്ജി ട്രോഫിയിൽ ഝാർഖണ്ഡിനായി ഒരു മത്സരം കളിച്ചതായിരുന്നു ഐ.പി.എല്ലിൽ എത്തുമ്പോൾ തേജസ്വിയുടെ ഹിസ്റ്ററി. ആദ്യ ഇന്നിങ്‌സിൽ ഒന്നും രണ്ടാം ഇന്നിങ്‌സിൽ 19ഉം റൺസെടുത്ത് പുറത്തായി.

മൂന്ന് വർഷം ഐ.പി.എൽ ടീമിലുണ്ടായിരുന്നിട്ടും കരക്കിരുന്ന് കളി കാണാനും വെള്ളം കൊടുക്കാനും മാത്രമായിരുന്നു വിധി. കളിച്ച നാല് ട്വന്റി20 മത്സരത്തിൽ ഒരിക്കൽ മാത്രം ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചപ്പോൾ നേടാനായത് മൂന്ന് റൺസ് മാത്രം. ഫസ്റ്റ് ക്ലാസിലും ട്വന്റി20യിലുമായി 15 ഓവർ പന്തെറിഞ്ഞിട്ടും നേടിയത് ഒറ്റ വിക്കറ്റ് മാത്രം. തന്റെ ഭാവി ക്രിക്കറ്റിൽ അല്ലെന്ന് പതുക്കെ തേജസ്വി മനസിലാക്കുകയായിരുന്നു.

2010 മുതൽ പിതാവിനൊപ്പം രാഷ്ട്രീയ വേദികളിൽ തേജസ്വി പ്രത്യക്ഷപ്പെട്ടിരുന്നു. 2013ൽ കാലിത്തീറ്റ കുംഭകോണ കേസിൽ ലാലുപ്രസാദ് യാദവ് ജയിലിലാകുമ്പോൾ തേജസ്വിക്ക് പ്രായം 24. രാഷ്ട്രീയത്തിന്റെ പിച്ചിലേക്ക് ബാറ്റെടുത്ത് ഇറങ്ങിയ ലാലുവിന്റെ പിൻഗാമിക്ക് പക്ഷേ കാര്യങ്ങൾ എളുപ്പമായിരുന്നില്ല. പാർട്ടിയുടെ നേതാവായി 25 തികയാത്ത പയ്യനെ കാണാൻ പലർക്കും പ്രയാസമായിരുന്നു. 2014 ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡിക്ക് നേട്ടമുണ്ടാക്കാൻ സാധിച്ചതുമില്ല.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡിയെ പോലെ ജെ.ഡി.യുവിനും ബിഹാറിൽ നേട്ടമുണ്ടാക്കാനായില്ല. നിതീഷ് കുമാറുമായി കൈകോർത്ത് പുതിയൊരു മുന്നണി രൂപീകരിക്കാൻ തേജസ്വിയാണ് ലാലു പ്രസാദിനെ ഉപദേശിച്ചതെന്ന് പറയപ്പെടുന്നു. മൂത്ത മകൻ തേജ് പ്രതാപ് രാഷ്ട്രീയത്തിൽ സജീവമായിരുന്നിട്ടും പാർട്ടിയെ നയിക്കാനുള്ള ചുമതല ലാലു പ്രസാദ് കൈമാറിയത് തേജസ്വിക്കായിരുന്നു. 2015ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ജെ.ഡി.യുവും ആർ.ജെ.ഡിയും കോൺഗ്രസും കൈകോർത്ത് മഹാസഖ്യമായി രംഗത്തിറങ്ങി.

രഘോപൂർ മണ്ഡലത്തിൽ നിന്നായിരുന്നു തേജസ്വി ജനവിധി തേടിയത്. തെരഞ്ഞെടുപ്പിൽ മഹാസഖ്യം വൻ വിജയം നേടി. ആർ.ജെ.ഡിക്കായിരുന്നു വൻ നേട്ടമുണ്ടായത്. 22 സീറ്റുകൾ മാത്രമുണ്ടായിരുന്ന ആർ.ജെ.ഡി 58 സീറ്റുകൾ കൂട്ടിച്ചേർത്ത് 80 സീറ്റിന്റെ വൻ വിജയം സ്വന്തമാക്കി. ധാരണപ്രകാരം നിതീഷ് കുമാർ മുഖ്യമന്ത്രിയും തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമായി.

എന്നാൽ, നിതീഷ് കുമാറിന്റെ രാഷ്ട്രീയ നീക്കങ്ങൾ തേജസ്വി കരുതിയതിനും അപ്പുറമായിരുന്നു. ആർ.ജെ.ഡി പിന്തുണ ഉപേക്ഷിച്ച് നിതീഷ് ബിജെപിയോടൊപ്പം ചേർന്ന് ഭരണം തുടങ്ങിയതോടെ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വന്നു തേജസ്വി. പാർട്ടിക്കുള്ളിലും നിരവധി എതിർപ്പുകൾ നേരിട്ടു. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റു പോലും ജയിക്കാനാകെ ആർ.ജെ.ഡി പിന്തള്ളപ്പെട്ടത് വൻ തിരിച്ചടിയായി.

മുഖ്യധാരയിൽ നിന്നും അകന്നുനിന്ന തേജസ്വിയുടെ രാഷ്ട്രീയ ജീവിതത്തിന് അവസാനമായെന്ന തരത്തിൽ വരെ പ്രചാരണങ്ങൾ വന്നു. എന്നാൽ, ചാരത്തിൽ നിന്നുയരുന്ന പക്ഷിയെ പോലെ കുതിച്ചുയരുകയായിരുന്നു തേജസ്വി. മഹാസഖ്യത്തിന് പുതുജീവൻ നൽകിക്കൊണ്ട് പ്രചാരണത്തിന്റെ കുന്തമുനയായി ലാലു രണ്ടാമൻ. ഇടതുകക്ഷികൾക്ക് മതിയായ പരിഗണന നൽകി സഖ്യത്തിന്റെ സീറ്റ് വിഭജിച്ചപ്പോൾ തന്നെ ജയത്തിൽ കുറഞ്ഞതൊന്നും തേജസ്വി ലക്ഷ്യമിടുന്നില്ലെന്ന് വ്യക്തമായിരുന്നു. വിജയിപ്പിച്ചാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ 10 ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന വാഗ്ദാനം തരംഗമായി. 31കാരനായ തേജസ്വിയുടെ ഊർജസ്വലത സഖ്യത്തിന്റെ പ്രചാരണത്തിലുടനീളം പ്രകടമായിരുന്നു.

എക്‌സിറ്റ് പോളുകളിലെല്ലാം മഹാസഖ്യത്തിന് വിജയമാണ് പ്രവചിച്ചത്. തേജസ്വി തരംഗമായിരിക്കും മഹാസഖ്യത്തിന്റെ വിജയമെന്ന് ചൂണ്ടിക്കാട്ടപ്പെട്ടു. ലാലു പ്രസാദ് യാദവ് എന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ അതികായന്റെ പേരു പറഞ്ഞല്ല ഈ തെരഞ്ഞെടുപ്പിൽ തേജസ്വി യാദവ് വോട്ട് ചോദിച്ചത്. തേജസ്വി തന്നെയായിരുന്നു ആർ.ജെ.ഡിയുടെ മുഖം. 75 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. പ്രധാന സഖ്യകക്ഷിയായ കോൺഗ്രസിന്റെ പരാജയം ഒരുപരിധി വരെ സഖ്യത്തിന്റെ പരാജയത്തിനും കാരണമായി.

തേജസ്വി യാദവിന്റെ രാഷ്ട്രീയഭാവി തന്നെ ചോദ്യംചെയ്യപ്പെടുന്ന വിധത്തിൽ ബിഹാർ രാഷ്ട്രീയത്തെ ഈ തോൽവി പിടിച്ചുലക്കും. പരാജയപ്പെട്ടെങ്കിലും ബിഹാറിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ ലാലുപുത്രന്റെ പാർട്ടിക്ക് സാധിച്ചു എന്നത് മാത്രമാണ് ആശ്വാസം. നിതീഷ് കുമാറിനെ മുന്നിൽ നിർത്തി വീണ്ടും ബിജെപി ഭരിക്കുമ്പോൾ മതനിരപേക്ഷ ഇന്ത്യക്ക് ബിഹാറിൽ പ്രതീക്ഷയോടെ നോക്കാനുള്ളത് തേജസ്വി യാദവ് എന്ന നേതാവിനെ മാത്രമാകും.

ആർജെഡിക്ക് ബാധ്യതയായി കോൺഗ്രസ്

ബിഹാറിൽ ആർജെഡി സഖ്യത്തിന് ഭരണം കൈവിടാൻ കാരണം ആരാണെന്ന് ചോദിച്ചാൽ അത് കോൺഗ്രസാണ് എന്നാകും ഉത്തരം. ബിഹാറിൽ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ ബാക്കി നിൽക്കേ തന്നെ കോൺഗ്രസ് തങ്ങളുടെ മുതിർന്ന നേതാക്കളെ പാട്‌നയിലേക്ക് അയച്ചിരുന്നു. മഹാസഖ്യത്തിന്റെ കൂറ്റൻ വിജയം പ്രവചിച്ച സർവ്വേ ഫലങ്ങൾ ശരിയായൽ സ്വന്തം എംഎൽഎമാർ മറുകണ്ടം ചാടാതിരിക്കാനും ഏത് വിധേനയും സംസ്ഥാനത്ത് ഭരണത്തിലേറാനുമായിരുന്നു ഇത്.എന്നാൽ ഫലം വന്നപ്പോൾ നീക്കങ്ങളെല്ലാം പിഴച്ച കോൺഗ്രസിനേയാണ് ബിഹാറിൽ കണ്ടത്.

2015 ൽ 41 സീറ്റിലായിരുന്നു ബിഹാറിൽ കോൺഗ്രസ് മത്സരിച്ചത്. ഇതിൽ 27 ഇടത്താണ് കോൺഗ്രസിന് ജയിക്കാനായത്. ഇക്കുറി 70 സീറ്റായിരുന്നു മഹാസഖ്യത്തിൽ കോൺഗ്രസ് ആവശ്യപ്പെട്ടത്. എന്നാൽ കോൺഗ്രസിന്റെ ഈ ആവശ്യം സഖ്യത്തിലെ മുഖ്യകക്ഷിയായ ആർജെഡി അംഗീകരിച്ചിരുന്നില്ല. ഒടുവിൽ വിലപേശി 70 സീറ്റുകളോളം പാർട്ടി നേടിയെടുത്തു. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സീറ്റ് ചർച്ചകളിൽ നേരിട്ട പങ്കെടുത്തിരുന്നു. തുടർന്ന് രാഹുൽ ഗാന്ധി ഉൾപ്പെടെയാണ് കോൺഗ്രസിനായി സംസ്ഥാനത്ത് പ്രചരണം നയിച്ചത്. കേന്ദ്രസർക്കാരിനേയും മോദിയേയും കടന്നാക്രമിച്ച് കൊണ്ടായിരുന്നു രാഹുലിന്റെ റാലികൾ.

ഭരണവിരുദ്ധ വികാരവും ദളിത് വോട്ടുകളും തൊഴിലില്ലായ്മയും കോവിഡ് പ്രതിസന്ധിയുമെല്ലാം തങ്ങളെ തുണയ്ക്കുമെന്ന് കോൺഗ്രസ് വിശ്വസിച്ചു. ഇത്തവണ 40 ന് മുകളിൽ സീറ്റുകൾ നേടാനാകുമെന്നും കോൺഗ്രസ് ഉറപ്പിച്ചിരുന്നു. മഹാസഖ്യത്തിന് എക്‌സിറ്റ് പോൾ ഫലങ്ങൾവിജയം പ്രഖ്യാപിച്ചതോടെ ആർജെഡിയുടെ തേരിലേറി സംസ്ഥാനത്ത് അധികാരത്തിലേറാമെന്നും കോൺഗ്രസ് കരുതി. എന്നാൽ ഫലം വന്നപ്പോൾ എല്ലാ കണക്ക് കൂട്ടലും പാളി മഹാസഖ്യത്തിന് ബാധ്യതയായി മാറിയിരിക്കുകയാണ് പാർട്ടി. ആർജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും ഇടതുപാർട്ടികൾ ബിഹാിൽ തങ്ങളുടെ ശക്തി തിരിച്ച് പിടിക്കുകയും ചെയ്തതോടെ മറുപടികളില്ലാതെ നാണം കെട്ട് തലകുനിക്കേണ്ടി വന്നിരിക്കുകയാണ് നേതൃത്വത്തിന്.

മുസ്ലിം വർഗീയത വോട്ടാക്കി ഒവൈസി, ക്ഷീണം കോൺഗ്രസിന്

ഹിന്ദു വർഗീയതയെ നേരിടാൻ മുസ്ലിം വർഗീയത എന്ന മുദ്രാവാക്യുമായി എത്തിയ ഒവൈസിക്കൊപ്പം മുസ്ലിം വോട്ടർമാർ നിന്നു എന്നത് കോൺഗ്രസിനും മറ്റു സെക്യുലർ കക്ഷികൾക്കുമുള്ള താക്കീതാണ്. അഞ്ച് സീറ്റുകൾ അസദുദ്ദീൻ ഒവൈസിയുടെ ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ എന്ന പാർട്ടി നേടിയപ്പോൾ അവിടെ യുപിഎയുടെ തോൽവി ഉറപ്പിക്കുകയാണ്. ഒവൈസി പിടിച്ച വോട്ടുകൾ മോദിക്കെതിരായ മഹാസഖ്യത്തിന്റെ കടയ്ക്കൽ കത്തിവെച്ചെന്ന വിമർശനം ശക്തമായിക്കഴിഞ്ഞു. കിഷൻഗഞ്ച്, പൂർണിയ, കതിഹാർ, അരാരിയ എന്നീ ജില്ലകൾ ഉൾപ്പെടുന്ന സീമാഞ്ചൽ മേഖലയിലാണ് ഒവൈസി വോട്ടു പിടിച്ചത്. ബിഹാറിലെ പരമ്പരാഗത മുസ്ലിം ഭൂരിപക്ഷമുള്ള ഈ മേഖല ആർജെഡിയെയും കോൺഗ്രസിനെയുമാണ് എപ്പോഴും പിന്തുണച്ചിട്ടുള്ളത്.

എൻഡിഎ സഖ്യം മുന്നിലെത്തിയതോടെ എഐഎംഐഎമ്മിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസും രംഗത്തെത്തി. മഹാസഖ്യത്തിന്റെ വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിയുടെ സഖ്യകക്ഷിയെപ്പോലെയായി ഒവൈസിയുടെ പാർട്ടിയെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി. വോട്ടുകൾ ഭിന്നിപ്പിക്കുന്ന ഒവൈസിയുടെ നീക്കങ്ങളെക്കുറിച്ച് എല്ലാ മതേതരപാർട്ടികളും കരുതിയിരിക്കണമെന്നും ചൗധരി കൂട്ടിച്ചേർത്തു. മഹാസഖ്യം വിജയം ഉറപ്പിരുന്നു എന്നാൽ, ചില ചെറു പാർട്ടികളാണ് വിജയത്തിനു തടയിട്ടത്. മഹാസഖ്യത്തിനെതിരെ ബിജെപി ഒവൈസിയെ ഉപയോഗിക്കുകയാണ്. നിതീഷ് കുമാറിന്റെ വോട്ടുകൾ ഭിന്നിപ്പിക്കാൻ എൽജെപിയെയും ബിജെപി ഉപയോഗപ്പെടുത്തിയെന്നും ചൗധരി ആരോപിച്ചു.

നിതീഷിന് വീഴ്‌ത്തി ചാവേറായി ചിരാഗ് പസ്വാൻ

നിതീഷിനെ പൂർണമായി വീഴ്‌ത്താനായില്ലെങ്കിലും എൻഡിഎയിക്കുള്ളിൽ തന്റെ മുഖ്യരാഷ്ട്രീയ ശത്രുവിനെ താഴിട്ട്പൂട്ടാൻ പസ്വാന്റെ തന്ത്രങ്ങൾക്കായി. ഒരു എംഎൽഎ യെ മാത്രമാണ് ഇത്തവണ ചിരാഗിന് നിയമസഭയിലേക്കായിക്കാനായത്. പക്ഷെ നിതീഷിനെ തളർത്തി വീഴ്‌ത്തുക എന്ന ദൗത്യത്തിൽ അയാൾ വിജയിച്ചു. ബിഹാർ രാഷ്ട്രീയത്തിൽ സ്വയം ചാവേറായി മാറുകയായിരുന്നു ചിരാഗ് പസ്വാൻ.

രാം വിലാസ് പസ്വാനും നിതീഷ് കുമാറും തമ്മിലുണ്ടായിരുന്ന പോര് ബിഹാർ രാഷ്ട്രീയത്തിലെ പ്രധാന ചർച്ചാവിഷയമായിരുന്നു. പസ്വാന് ബീഹാറിൽ ഒരു പരിധിക്കപ്പുറം വളരാൻ സാധിക്കാതിരുന്നതിനും. മുഖ്യമന്ത്രി മോഹം തകർത്ത് കളഞ്ഞതിനും നിതീഷാണ് ഉത്തരവാദിയെന്ന് പസ്വാൻ തിരിച്ചറിഞ്ഞിരുന്നു. നിതീഷിനെ തളച്ചിടേണ്ടത് ബീഹാറിൽ വളരാൻ ബിജെപിക്കും ആവശ്യമായിരുന്നു.അതുകൊണ്ട് പസ്വാന് തന്റെ തന്ത്രങ്ങൾ പയറ്റാൻ ബിജെപി കളമൊരുക്കി നൽകി.

സീറ്റ് ചർച്ചയിൽ പസ്വാൻ ഇടഞ്ഞതും ചിരാഗ് പസ്വാൻ ബിഹാറിലെ എൻഡിയെ വിട്ടതും ഒരു തന്ത്രമായിരുന്നുവെന്നാണ് വിലയിരുത്തൽ. സംസ്ഥാന സാഹചര്യങ്ങളിൽ ആ സഖ്യത്തിൽ നിന്ന് പിൻവാങ്ങിയെങ്കിലും ദേശീയ രാഷ്ട്രീയത്തിൽ എൽജെപി എൻഡിയെയുടെ മടിത്തട്ടിൽ അമർന്ന് തന്നെ ഇരുന്നു.തിരഞ്ഞെടുപ്പിന് മുന്നേ അന്തരിച്ച പസ്വാന്റെ രാഷ്ട്രീയ ചടുലത തന്നെ ചിരാഗും കാണിച്ചു. നിതീഷിനെ കുരുക്കാൻ അണിയറയിൽ ബിജെപി പസ്വാന് കൈകൊടുത്തു.

നിതീഷ് കുമാറിന്റെ രാഷ്ട്രീയ ഭാവിയെ ശവപ്പെട്ടിയിലാക്കുക എന്ന ലക്ഷ്യമാണ് ബിജെപിക്കും പസ്വാനുമുണ്ടിയിരുന്നത്.ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ ഒന്നും നിതീഷിന്റെ പേരുയർന്നില്ല.നിതീഷിന്റെ ചിത്രം പതിച്ചതുമില്ല. മറിച്ച് പസ്വാനെ കൂട്ട് പിടിച്ചു നിതീഷിനെയും അയാളുടെ പാർട്ടിയെയും പൂട്ടാൻ ബിജെപിക്കായി.

കെട്ടുകാഴ്‌ച്ച പോര വികസനം വേണമെന്ന് ബിഹാർ ജനത

18 മാസം മുൻപു മാത്രം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും ജെഡിയുവും തൂത്തുവാരിയതാണ് ബിഹാർ. അതുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതു മോശം പ്രകടനം തന്നെയാണ്. സഖ്യത്തിനുള്ളിലെ തന്നെ ഗൗരവമേറിയ തർക്കങ്ങളും സംഘർഷങ്ങളും അതിനു കാരണമാവുകയും ചെയ്തു. പാർട്ടികളെ മുറിപ്പെടുത്തിയ ഒരുപാടു മൂർച്ചയുള്ള ഘടകങ്ങൾ തെളിഞ്ഞുവന്ന തിരഞ്ഞെടുപ്പാണിത്. ചിരാഗ് പാസ്വാൻ ജെഡിയു വോട്ടു ബാങ്ക് ചോർത്തിയെങ്കിൽ, വികാസ് ശീൽ ഇൻസാഫ് പാർട്ടിയെയും ഹിന്ദുസ്ഥാൻ ആവാം മോർച്ചയെയും കൈവിട്ടത് മഹാസഖ്യത്തിന് തിരിച്ചടിയായി.

എങ്കിലും, 10 ലക്ഷം സർക്കാർ ജോലികൾ വാഗ്ദാനം ചെയ്തും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ പാർട്ടിയെ പുനരുജ്ജീവിപ്പിച്ചും തേജസ്വി യാദവ് പുതിയ ഊർജം പ്രചാരണത്തിൽ കൊണ്ടുവന്നത് അംഗീകരിക്കേണ്ടതു തന്നെയാണ്. എന്നാൽ, കർഷകർക്കും വ്യാപാരികൾക്കും സ്ത്രീകൾക്കുമെല്ലാം നേട്ടങ്ങൾ വാഗ്ദാനം ചെയ്തു മറ്റു വിഭാഗങ്ങളെ ഒപ്പം നിർത്തിയ മോദിയിൽനിന്ന് ഏറെ പഠിക്കാനുണ്ട് തേജസ്വിക്ക്. ഗുരുതരമായ ക്രിമിനൽ പശ്ചാത്തലമുള്ള ചിലരെ സ്ഥാനാർത്ഥികളാക്കിയതും തേജസ്വിക്ക് ദോഷമായി.

തീരെച്ചെറിയ ഭൂരിപക്ഷം എൻഡിഎയ്ക്കു നൽകിക്കൊണ്ട്, ശക്തമായ പ്രതിപക്ഷത്തെ സൃഷ്ടിക്കുക മാത്രമല്ല, ബിജെപിക്കും ജെഡിയുവിനും കർശനമായ താക്കീതു നൽകുക കൂടിയാണ് ബിഹാർ ജനത ചെയ്തത് നന്നായി ഭരിച്ചേ മതിയാകൂ! വികസനത്തിനാണ് മുൻഗണനയെന്നു ബിഹാറിലെ വോട്ടർമാർ വ്യക്തമാക്കിയിരിക്കുന്നു. പുതിയ ദശാബ്ദം ബിഹാറിന്റേതാണ്, സ്വാശ്രയശീലമുള്ള ബിഹാറിനുവേണ്ടിയുള്ളതാണ് എന്നു യുവാക്കൾ വ്യക്തമാക്കിയിരിക്കുന്നു. കർഷകരുടെ അക്കൗണ്ടിലേക്ക് പണം എത്തിച്ച മോദിയുടെ തന്ത്രം അടക്കമാണ് ബിഹാറിൽ ഗുണം ചെയ്തത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ബിഹാറിലെ കുടിയേറ്റ് തൊഴിലാളികൾക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിൽ അടക്കം മടിച്ചു നിന്നതിന്റെ ഫലമാണ് നിതീഷ് ഇപ്പോൾ അനുഭവിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP