Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഗധയിൽ ഇനി ഉയർന്നു പറക്കുക കാവിക്കൊടി; മോദി തരംഗത്തിൽ അപ്രസക്തനായി നിതീഷ്; മുഖ്യമന്ത്രിസ്ഥാനം ഇനി ബിജെപിയുടെ കാരുണ്യം; ഭരണം നിലനിർത്തുകയും ഒപ്പം ജെഡിയുവിനെ ഒതുക്കുകയും എന്ന തന്ത്രം ഫലിച്ചു; സോഷ്യലിസ്റ്റ് ജാതി രാഷ്ട്രീയത്തെ വെട്ടി സംഘപരിവാർ രാഷ്ട്രീയം മുന്നോട്ട്; നിതീഷിനോട് ഇത് മോദിയുടെ മധുര പ്രതികരം; ബീഹാറിൽ ബിജെപിക്ക് ഒരു വെടിക്ക് മൂന്നു പക്ഷി!

മഗധയിൽ ഇനി ഉയർന്നു പറക്കുക കാവിക്കൊടി; മോദി തരംഗത്തിൽ അപ്രസക്തനായി നിതീഷ്; മുഖ്യമന്ത്രിസ്ഥാനം ഇനി ബിജെപിയുടെ കാരുണ്യം; ഭരണം നിലനിർത്തുകയും ഒപ്പം ജെഡിയുവിനെ ഒതുക്കുകയും എന്ന തന്ത്രം ഫലിച്ചു; സോഷ്യലിസ്റ്റ് ജാതി രാഷ്ട്രീയത്തെ വെട്ടി സംഘപരിവാർ രാഷ്ട്രീയം മുന്നോട്ട്; നിതീഷിനോട് ഇത് മോദിയുടെ മധുര പ്രതികരം; ബീഹാറിൽ ബിജെപിക്ക് ഒരു വെടിക്ക് മൂന്നു പക്ഷി!

എം മാധവദാസ്

രു വെടിക്ക് പക്ഷി മൂന്ന്! തേന്മാവിൻ കൊമ്പത്ത് സിനിമയിൽ നടൻ ശ്രീനിവാസന്റെ കഥാപാത്രം പറയുന്നപോലുള്ള ഒരു കണക്കാണ് ബീഹാറിൽ വോട്ടെണ്ണിയപ്പോൾ ബിജെപിക്ക് ഉണ്ടായത്. അമിത്ഷായുടെ നേതൃത്വത്തിലുള്ള ബിജെപി സോഷ്യൽ എൻഞ്ചിനീയറിങ്ങ് ടീമിന്റെ കൃത്യമായ വിജയമാണ്, മഹാസഖ്യത്തിന് മൂൻതൂക്കം പ്രവചിച്ച എല്ലാ എക്സിറ്റ്പോളുകളെയും അപ്രസക്തമാക്കിയുള്ള കാവി മുന്നേറ്റം. ബീഹാർ തെരഞ്ഞെടുപ്പിന് മുമ്പ് മൂന്ന് കാര്യങ്ങളായിരുന്നു സംഘപരിവാർ ക്യാമ്പിൽ ഉണ്ടായിരുന്നത്. ഒന്ന് എൻഡിഎയുടെ ഭരണം എങ്ങനെയെങ്കിലും നിലനിർത്തണം. കാരണം ബീഹാറിൽ അധികാരംപോയാൽ അത് കേന്ദ്രം ഭരിക്കുന്ന മോദി സർക്കാറിനും തിരിച്ചടിയാവും. രണ്ട്, നിതീഷ്‌കുമാറിന്റെ ജെഡിയുവിന്റെ സീറ്റ് പരമാവധി കുറക്കണം. ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപി തന്നെയാവണം. മൂന്ന്, എക്കാലവും സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിും ജാതിരാഷ്ട്രീയത്തിനും വളക്കുറുള്ള ബീഹാറിന്റെ മണ്ണിൽ കൃത്യമായ സംഘപരിവാർ രാഷ്ട്രീയം പടർത്താൻ കഴിയത്തക്ക വോട്ട് ബാങ്ക് ഉണ്ടാക്കണം. അതായത് പരമ്പരാഗതമായി ആർജെഡിയെയും ജെഡിയുവിനെയും പിൻതുണച്ചുപോരുന്ന മുന്നോക്ക യാദവ വോട്ടുകൾ കൈപ്പടിയിൽ ഒതുക്കണം.

ഇലക്ഷൻ ഫലം പുറത്തുവരുമ്പോൾ ഈ മൂന്നുകാര്യങ്ങളിലും ബിജെപി വിജയിച്ചു. എൻഡിഎയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയായി. സീറ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞ് നീതീഷ് ദുർബലനായി. തെരഞ്ഞെുടുപ്പ് പ്രചാരണം പകുതിയായപ്പോൾ തന്നെ ഇത്തവണ എൻഡിഎയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപി ആയിരക്കുമെന്ന് പൊതുവേ സൂചനയുണ്ടായിരുന്നു. എന്നാൽ അപ്പോൾ തന്നെ സുശീൽകുമാർ മോദിയെപ്പോലുള്ള സംസ്ഥാന ബിജെപി നേതാക്കളും, അമിതഷായുമെല്ലാം പറഞ്ഞത്, ബിജെപി എൻഡിഎയിലെ ഏറ്റവും വലിയ കക്ഷി ആയാലും നിതീഷ് തന്നെയായിരുക്കും മുഖ്യമന്ത്രിയെന്നാണ്. ബീഹാറിലെ തെരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന ദേവന്ദ്രേ ഫട്നാവീസും ഇക്കാര്യം ആവർത്തിച്ചു. പക്ഷേ ഇത്രയും അപമാനിതായ സ്ഥ്തിക്ക് നിതീഷ് കുമാർ ഇനി മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുമോ എന്ന് അറിയില്ല. അങ്ങനെ വന്നാൽ ബിജെപിക്ക് ഒരുവെടിക്ക് നാലുപക്ഷി കൂടിയാവും.

ഇനി നിതീഷിന് മാന്യമായ പടിയിറക്കത്തിന് അവസരം നൽകാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുറച്ചുനാൾ മുഖ്യമന്ത്രിയായിരുന്ന ശേഷം രാഷ്ട്രീയ വനവാസത്തിലേക്കു നിതീഷ് മടങ്ങുമെന്നും സൂചനയുണ്ട്. ബിജെപി സംസ്ഥാന രാഷ്ട്രീയത്തിൽ കരുത്താർജിക്കുന്നതോടെ ജെഡിയുവിലെ വലിയൊരു വിഭാഗം നേതാക്കളും അവിടേക്കു ചേക്കേറുമെന്നാണു ദേശീയനേതൃത്വത്തിന്റെ കണക്കുകൂട്ടൽ. നിതീഷ് വീണാൽ മറ്റൊരു നേതാവില്ലാത്ത ജെഡിയുവിന്റെ പിന്നോക്ക വോട്ട് ബാങ്ക് തങ്ങൾക്കൊപ്പമാകുമെന്ന പ്രതീക്ഷയാണു ബിജെപിക്കുള്ളത്.

അതിലും വലുത് സംഘരാഷ്ട്രീയം ഒരു ടെറിട്ടറി കൂടി കീഴടക്കിയെന്നതാണ്. കമ്യൂണിസ്റ്റ് കോട്ടയായിരുനനു തൃപുര പിടച്ചപോലെ, ബംഗാളിൽ മന്നേറി വരുന്നതുപോലെ, ഇതുവരെ നിതീഷിന് പിന്നിൽനിന്ന ബിജെപി ഇനി ബീഹാറിൽ ഒന്നാമതാണ്. ഇത് സംഘപരിവാർ രാഷ്ട്രീയത്തിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.

നിതീഷിനോട് കണക്ക് തീർത്ത് മോദി

ഒരുകാലത്തും നല്ല ബന്ധത്തിൽ ആയിരുന്നില്ല നിതീഷ് കുമാറും നരേന്ദ്ര മോദിയും. സോഷ്യലിസ്റ്റ് കക്ഷികളുടെ പരീക്ഷണശാലയായ ബീഹാറിൽനിന്ന് ഉയർന്നുവന്ന നിതീഷ് ഒരുകാലത്ത് കടുത്ത മതേതര വാദിയുമായിരുന്നു. പിന്നീട് ജനതാദളിൽ നിന്ന് വേർപിരിഞ്ഞ് സമതാ പാർട്ടി രൂപീകരിച്ച ജോർജും നിതീഷും ആദ്യം കൂട്ടുകൂടിയത് സിപിഐഎംഎലുമായിട്ടായിരുന്നു. 1995ൽ തെരഞ്ഞെടുപ്പ് പരാജയം നേരിട്ടതോടെ ഇരുവരും ബിജെപി ക്യാംപിലെത്തി. ബാബരി മസ്ജിദ് തകർത്ത് കേവലം മൂന്ന് കൊല്ലത്തിനകമായിരുന്നു നിതീഷിന്റെ ഈ ബിജെപി കൂട്ടുകെട്ട്. തുടർന്ന് 2013 ൽ മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനെച്ചൊല്ല്ി എൻ.ഡി.എ.സഖ്യം വിടുന്നതുവരെ 17 വർഷം നിതീഷ് എൻ.ഡി.എ.യുടെ പ്രിയപ്പെട്ട മുഖമായിരുന്നു. 10 വർഷം ബിഹാറിൽ ഭരിച്ചത് നിതീഷും ബിജെപി.യും ചേർന്നായിരുന്നു. പക്ഷേ അന്നും നിതീഷിന് അടുപ്പം അദ്വാനിയോട് ആയിരുന്നു. ഗുജറാത്ത് കലാപത്തിന്റെ പേരിൽ മോദിയുമായി വേദി പങ്കിടാൻ നിതീഷ് വിസമമ്മതിച്ചിരുന്നു. മോദി മുഖ്യമന്ത്രിയായിരിക്കെ നൽകിയ പ്രളയ സഹായംപോലും തള്ളിക്കൊണ്ട് നിതീഷ് അദ്ദേഹത്തെ അപമാനിച്ചിരുന്നു. ഇപ്പോൾ ഗത്യന്തരമില്ലാതെയാണ് നതീഷ് മോദിയെ അംഗീകരിച്ചത്.

ഇപ്പോൾ ആ അപമാനങ്ങൾക്കെല്ലാം മോദി കണക്കുതീർത്തുകൊടുക്കയാണ്. മോദിയുടെ കാൽക്കീഴിലാണ് ഇന്ന് നിതീഷിന്റെ തല. ബീഹാറിൽ ബിജെപിയുടെ വളർച്ചക്ക് ഏറ്റവും വലിയ തടസ്സം നിതീഷ്‌കുമാർ തന്നെയാണെന്ന് ബിജെപി പണ്ടേ തിരിച്ചറിഞ്ഞിരുന്നു. സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിൽനിന്ന് ക്രമേണേ ജാതിരാഷ്ട്രീയത്തിലേക്ക് നീങ്ങിയ ബീഹാറിൽ, പരിവാർ രാഷ്ട്രീയത്തിന് അടിത്തറയില്ലാത്തതിനാൽ മാത്രമാണ് ് അവർ നിതീഷിനെ കൂടെ കൂട്ടിയത്. ഇപ്പോൾ ജാതി രാഷ്ട്രീയത്തെ മതവും തീവ്രദേശീയതയുംവെച്ച് വെട്ടാൻ ബിജെപി പഠിച്ചിരിക്കുന്നു. നിതീഷിനെ അവർ വെട്ടിയതും മോദിയെ ഉയർത്തിക്കാട്ടിയാണ്.

ഏതുനിമിഷവും അകന്നുപോകാവുന്ന ഒരു അടുപ്പക്കാരനായാണ് ബിജെപി എക്കാലവും നിതീഷ് കുമാറിനെ കരുതിയിരിക്കുന്നത്. കേന്ദ്രമന്ത്രിസഭാ രൂപീകരണ വേളയിൽ ജെഡിയുവിന് അംഗബലത്തിന് ആനുപാതികമായി മന്ത്രിസ്ഥാനം വേണമെന്ന നിതീഷിന്റെ ആവശ്യം ബിജെപി തള്ളിയിരുന്നു. ഒരു മന്ത്രിസ്ഥാനം മാത്രമാണു നൽകിയത്. അതിൽ പ്രതിഷേധിച്ച് ബിഹാറിൽ ബിജെപിക്ക് ഒരു മന്ത്രിസ്ഥാനം മാത്രം നൽകിയാണ് നിതീഷ് തിരിച്ചടിച്ചത്. ഇരുകൂട്ടരും മന്ത്രി സ്ഥാനം ിരസിക്കുകയായിരുന്നു. പൗരത്വനിയമത്തിന്റെ പേരിലും നിതീഷ് ബിജെപിയുമായി വ്യക്തമായ ഭിന്നതയിലായിരുന്നു. ഒരുഘട്ടത്തിൽ ജെഡിയു ആർജെഡിയുടെ മഹാസഖ്യത്തിലേക്കു മടങ്ങുമോ എന്നു പോലും ബിജെപി ആശങ്കപ്പെട്ടിരുന്നു. പൗരത്വ ഭേദഗതി ബില്ലിനെ പാർലമെന്റിൽ ജെഡിയു പിന്തുണച്ചെങ്കിലും പിന്നീട് ബിഹാറിൽ പൗരത്വ നിയമത്തിന്റെയും പൗരരജിസ്റ്ററിന്റെ ആവശ്യമില്ലെന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്. സംസ്ഥാനത്ത് പൗരത്വരജിസ്റ്റർ നടപ്പാക്കില്ലെന്ന് അദ്ദേഹം പറഞ്ഞതും ബിജെപി നേതൃത്വത്തെ കുരുക്കിലാക്കിയിരുന്നു. മുസ്ലീങ്ങളും മഹാദലിത് വിഭാഗവും ആയിരുന്നു നിതീഷിന്റെ എക്കാലത്തെയും വോട്ട് ബാങ്ക്. ഇപ്പോൾ അതും നഷ്ടപ്പെട്ടിരിക്കയാണ്.

ശക്തമായ ഭരണവിരുദ്ധ വികാരമാണ് നിതീഷ് നേരിട്ടത്. ഫലത്തിൽ ശത്രുക്കളാൽ വലയം ചെയ്യപ്പെട്ടതുപോലെയായി അദ്ദേഹത്തിന്റെ അവസ്ഥ. ബിജെപിയാവട്ടെ പ്രചരണത്തിനുപോലും ഉപയോഗിച്ചത് മോദിയുടെ ചിത്രം ആയിരുന്നു. നിതീഷിന്റെ പൊതുയോഗങ്ങളിൽ പൊതുവെ ആളില്ലാതായപ്പോൾ മോദിക്ക് വൻ കൈയടിയാണ് കിട്ടിയത്. അവസാനം മോദി ബീഹാറിലെ ജനങ്ങൾക്ക് എഴുതിയ കത്തിൽപ്പോലും പറഞ്ഞത് 'എന്റെ കരങ്ങൾക്ക് കരുത്ത് പകരാൻ നിതീഷ്‌കുമാറിനെ ജയിപ്പിക്കണം' എന്നാണ്. ഇപ്പോൾ ബീഹാറിൽ ജെഡിയു ബിജെപിക്ക് കീഴിലും ആയിരിക്കുന്നു. മുമ്പ് നിതീഷ് തന്നോട് മുമ്പ് കാട്ടിയതിന് മധുര പ്രതികാരം ചെയ്യാൻ മോദിക്കായി.

ചിരാഗ് കേന്ദ്രമന്ത്രി സ്ഥാനത്തേക്ക്

ബീഹാറിലെ എക്കാലത്തെയും തലയെടുപ്പുള്ള നേതാക്കളിൽ ഒരാളായിരുന്ന രാംവിലാസ് പാസ്വാൻ. എന്നാൽ സീറ്റ് വിഭജനത്തെ ചൊല്ലി പാസ്വാന്റെ മകൻ ചിരാഗുമായി നിതീഷ് ഇടഞ്ഞു. ഇതോടെ ചിരാഗും ലോക ജനശക്തി പാർട്ടിയും നിതീഷിനെ കെട്ടുകെട്ടിക്കുക എന്ന ഒറ്റ അജണ്ടയുമായി രംഗത്തിറങ്ങി. രാം വിലാസ് പാസ്വാന്റെ മരണത്തെ തുടർന്നള്ള സഹതാപവും ചിരാഗിന് കിട്ടി. പലയിടത്തും ബിജെപിയും ചിരാഗും തമ്മിൽ രഹസ്യധാരണ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ഫലങ്ങൾ നോക്കിയാൽ അറിയം പലയിടത്തും ജെഡിയുവിന്റെ പരാജയത്തിന് ഇടയാക്കിയത് എൽജെപി പിടിച്ച വോട്ടുകൾ ആണ്. എന്നാൽ ഒരിക്കലും ബിജെപിയെ ചിരാഗ് തള്ളിപ്പറഞ്ഞില്ല. പുതിയ സാഹചര്യത്തിൽ ചിരാഗ് കിങ്മേക്കറാണ്. പിതാവിന്റെ വഴിയേ കേന്ദ്രമന്ത്രി പദവിയായിരിക്കും ചിരാഗിന് സമ്മാനമായി ലഭിക്കുക.

' മുഖ്യമന്ത്രി നിതീഷ് കുമാറിൽ വിശ്വാസം നഷ്ടപ്പെട്ടു. സംസ്ഥാനത്തിന്റെ വികസനത്തിന് അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഇനിയും മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നില്ല. സംസ്ഥാനത്തും കേന്ദ്രത്തിലും ഒരേ പാർട്ടി ഭരിക്കുന്ന ഇരട്ട എൻജിൻ സർക്കാർ വരും. ബിഹാർ ഫസ്റ്റ് ബിഹാറി ഫസ്റ്റ് എന്നതാണ് എൽജെപിയുടെ മുദ്രാവാക്യം. ജെഡിയു സ്ഥാനാർത്ഥികളെ തോൽപ്പിക്കുകയാണ് ലക്ഷ്യം. പക്ഷേ ബിജെപിയുമായി മൽസരിക്കില്ല. ബിജെപിയുടെ ബി ടീമാണ് എൽജെപി എന്ന എതിരാളികളുടെ ആരോപണം ശരിയല്ല. മഹാസഖ്യവുമായും ഞങ്ങൾ സഹകരിക്കില്ല'- തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചിരാഗ് പറഞ്ഞത് ഇങ്ങനെയാണ്.

താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹനുമാനാണെന്ന ചിരാഗിന്റെ പ്രസ്തവനയും ചിരാഗിനെ മുറിവേൽപ്പിക്കാതെയുള്ള മോദിയുടെ പ്രചാരണവും ബിജെപിയുടെ രാഷ്ട്രീയ കൗശലത്തിന്റെ തെളിവായാണ് ജെഡിയു നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടിയതാണ്. തിരഞ്ഞെടുപ്പിനിടയിൽ, നിതീഷിന്റെ സ്വപ്ന ജലപദ്ധതിയുമായി ബന്ധപ്പെട്ട കരാറുകാരുടെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡുകൾ ചിരാഗ് ഉന്നയിക്കുന്ന അഴിമതി ആരോപണങ്ങൾ കേന്ദ്രം അംഗീകരിക്കുന്നുവെന്നതിന്റെ സൂചനയാണെന്നും നേതാക്കൾ കരുതുന്നു. ചിരാഗിനെ മുൻനിർത്തി ബിജെപി നടത്തുന്ന നീക്കങ്ങളിലെ അപകടം തിരിച്ചറിഞ്ഞ ജെഡിയു നേതാക്കൾ പല മണ്ഡലങ്ങളിലും ബിജെപിക്കെതിരെ വോട്ട് ചെയ്യാൻ അണികളോട് ആഹ്വാനം ചെയ്തതായും നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ചിരാഗ് പസ്വാനോടു മൃദുസമീപനമാണ് അമിത് ഷായും നരേന്ദ്ര മോദിയും സ്വീകരിച്ചിരുന്നത്. നിതീഷിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച ചിരാഗ് എല്ലാം ബിജെപി ദേശീയ നേതൃത്വത്തിന്റെ അറിവോടെയാണെന്നു പറയുകയും ചെയ്തിരുന്നു. മോദിക്കോ തനിക്കോ വോട്ട് ചെയ്യാനാണ് ചിരാഗ് പറഞ്ഞിരുന്നത്. ചിരാഗിനെ വെറുപ്പിക്കാതെ നിതീഷിനെ ഒതുക്കാൻ ബിജെപി പ്ലാൻ ബി നടപ്പാക്കുകയായിരുന്നുവെന്ന വിമർശനം ശരിവയ്ക്കുന്നതാണ് തിരിഞ്ഞെടുപ്പ് ഫലങ്ങൾ

മൂന്നാംമുന്നണിയും മഹാസഖ്യത്തിന് വിനയായി

എൻഡിഎക്കും ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനും പുറമേ, മൂന്നാമതൊരു മുന്നണി കൂടി ഇത്തവണ രംഗത്ത് ഉണ്ടായിരുന്നു. അസദുദ്ദീൻ ഉവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം, ഉപേന്ദ്ര ഖുഷ്വാഹയുടെ നേതൃത്വത്തിലുള്ള ആർഎൽഎസ്‌പി, ദേവേന്ദ്ര പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി ജനതാദൾ (ഡമോക്രാറ്റിക്) ബിഎസ്‌പി എന്നീ കക്ഷികൾ ചേർന്നു രൂപീകരിച്ചിട്ടുള്ള മുന്നണിയാണിത്.പക്ഷേ ബിജെപിയെ എക്കാലവും എതിർക്കുന്ന ഒവൈസിയുടെ മൂന്നാം മുന്നണിയും ഫലത്തിൽ തുണയായത് എൻഡിഎക്ക് തന്നെയായതാണ്. വോട്ടുകൾ ഭിന്നിപ്പിക്കുയെന്ന അമിത് ഷായുടെ തന്ത്രം അവിടെയും വിജയിച്ചു. മുസ്ലിം വോട്ടുകൾ എഐഎംഐഎം പെട്ടിയിലാക്കിയപ്പോൾ മായാവതിയുടെ ബിഎസ്‌പി നിർണ്ണായ ദലിത് വോട്ടുകൾ അടിച്ചെടുത്തു. ഇതോടെ മഹാസഖ്യത്തിന് ലഭിക്കേണ്ട നിരവധി സീറ്റുകൾ ആണ് നഷ്ടമായത്.

.ബീഹാറിലെ മുസ്ലിംകൾ കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളായി ആർജെഡിക്കാണു വോട്ട് ചെയ്യുന്നത്. 2005ൽ ഭരണത്തിൽ കയറിയശേഷം നിതീഷ്‌കുമാർ തന്ത്രപൂർവം നടത്തിയ വോട്ട് ബാങ്കുകളുടെ വിഭജനത്തിൽ മുസ്ലിംകളും ഉൾപ്പെട്ടിരുന്നു. അവരിൽ പിന്നാക്കക്കാരെ വേർതിരിച്ച് അദ്ദേഹം പ്രത്യേക ആനുകൂല്യങ്ങൾ നൽകി. ഇതായിരിക്കാം, 2010ലെ തിരഞ്ഞെടുപ്പിൽ എൻഡിഎക്കു മുസ്ലിം വോട്ടുകൾ ലഭിക്കാനുള്ള കാരണം. 2015ൽ മുസ്ലിം വോട്ട് മുഴുവനായിത്തന്നെ ജെഡിയു - ആർജെഡി - കോൺഗ്രസ് സഖ്യത്തിനു ലഭിച്ചു. പക്ഷേ ഇത്തവണ അത് ഒവൈസിയുടെ മൂന്നാം മുന്നണിക്ക് കൂടിയായി വിഭജിക്കപ്പെട്ടു.ഉവൈസി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് മുസ്ലിം ജനസംഖ്യ അധികമുള്ള, നേപ്പാൾ അതിർത്തിയിലെ സീമാഞ്ചൽ ജില്ലകളിലാണ്. 2019ൽ കിഷൻഗഞ്ച് ഉപതിരഞ്ഞെടുപ്പിൽ എഐഎംഐഎം വിജയിച്ചിരുന്നു. ഉത്തരേന്ത്യയിലെ മുസ്ലിംകൾക്കു സ്വന്തമായ രാഷ്ട്രീയനേതൃത്വമില്ല. അവർക്ക്, ലാലുപ്രസാദ് ഉൾപ്പെടെയുള്ള നേതാക്കളുടെ പിന്നിൽ അണിനിരക്കുന്ന ചരിത്രമാണുള്ളത്. മുസ്ലിം ചെറുപ്പക്കാർ ഇതിൽ അസന്തുഷ്ടരാണ്. ഇവിടെയാണ് ഉവൈസിയുടെ സാധ്യത. ഈയിടെ മഹാരാഷ്ട്രയിലും ഉവൈസിയുടെ പാർട്ടി സാന്നിധ്യം അറിയിച്ചിരുന്നു. പക്ഷേ ഫലത്തിൽ ഇത് വോട്ട് ഭിന്നിപ്പിക്കൽ കാരണം ബിജെപിക്ക് തുണയാവുകയാണ് ചെയ്തത് എന്ന് ഇലക്ഷൻ ഫലം വ്യക്തമാക്കുന്നു.

മൂന്നാം മുന്നണിയിലെ ഏറ്റവും വലിയ പാർട്ടി ഉപേന്ദ്ര ഖുഷ്വാഹയുടെ ആർഎൽഎസ്‌പിയാണ്. അദ്ദേഹം തന്നെയായിരുന്നു മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയും.എല്ലായ്‌പ്പോഴും തനിക്കു വോട്ട് ചെയ്തിട്ടുള്ള ഖുഷ്വാഹകൾ ഇത്തവണയും പിന്തുണയ്ക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ഇദ്ദേഹം. ഖുഷ്വാഹ വോട്ടുകളിൽ വല്ല ചോർച്ചയും ഉണ്ടാകുകയാണെങ്കിൽ, അത് ആർജെഡി സഖ്യത്തിനു പോകുന്നതിനു പകരം മൂന്നാം മുന്നണിക്കു പോകട്ടെ എന്ന ലക്ഷ്യത്തോടെ ബിജെപി തന്നെയാണ് , മൂന്നാം മുന്നണിയുടെ രഹസ്യ സംഘാടകൻ എന്നാണ് തെരഞ്ഞെടുപ്പുകാലത്ത് പറഞ്ഞു കേട്ടത്. ദേവേന്ദ്ര പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി ജനതാദൾ (ഡമോക്രാറ്റിക്) പാർട്ടിക്ക് വടക്കൻ ബിഹാറിലെ ചുരുക്കം ചില പോക്കറ്റുകളിൽ യാദവ വോട്ടർമാർക്കിടയിൽ സ്വാധീനമുണ്ട്. കുറേ പിന്നോക്കവോട്ടുകൾ ബിഎസ്‌പിയും പടിച്ചു. അങ്ങനെ നോക്കുമ്പോൾ മൂന്നാം മുന്നണിക്കു ലഭിച്ച ഓരോ വോട്ടും മഹാസഖ്യത്തെ ക്ഷീണിപ്പിക്കയാണ് ചെയ്തത്.

സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിൽനിന്ന് ജാതി രാഷ്ട്രീയത്തിൽ നിന്ന്

തുടക്കം കോൺഗ്രസിന്റെ കുത്തകയായിരുന്നെങ്കിലും അടിയന്തരാവസ്ഥക്കുശേഷം ബീഹാറും സോഷ്യലിസ്റ്റ് പാതയിലായി. രാം മനോഹർ ലോഹ്യ, ജയപ്രകാശ് നാരായണൻ, കർപൂരി ഠാക്കൂർ, ജെ.ബി.കൃപലാനി, മധു ലിമായെ, ജോർജ്ജ് ഫെർണാണ്ടസ് തുടങ്ങിയവർ ഇന്ത്യയിലെ സോഷ്യലിസറ്റ് പ്രസ്ഥാനത്തിന് അടിത്തട്ട് തീർത്തത് സമരപാരമ്പര്യമുള്ള ബിഹാർ ഗ്രാമങ്ങളിലായിരുന്നു. ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തിനും അടിയന്തരാവസ്ഥക്കുമെതിരെ ജയപ്രകാശ് നാരായണൻ പ്രഖ്യാപിച്ച സമ്പൂർണ വിപ്ലവത്തിന് തോളൊപ്പം നിൽക്കാൻ അധസ്ഥിതരുടെ ജനനായകനായ കർപ്പൂരി ഠാക്കൂറുമുണ്ടായിരുന്നു.

ജന്മിത്വവും ശക്തമായ ജാതിഘടനയും നില നിന്ന ബിഹാറിൽ ദളിതരെയും പിന്നോക്കക്കാരെയും സംഘടിപ്പിച്ച് നടത്തിയ അവകാശ സമരങ്ങളിലാണ് ജെ.പി.യും കർപ്പൂരിയും സോഷ്യലിസറ്റ് പ്രസ്ഥാനങ്ങൾക്ക് വിത്തിട്ടത്. കർപ്പൂരി ഠാക്കൂർ സോഷ്യലിസ്റ്റ് പാതകളിലേക്ക് കൈ പിടിച്ച് നടത്തിയ ചെറുപ്പക്കാരായ, ലാലു പ്രസാദ് യാദവ്, നിതീഷ് കുമാർ, രാം വിലാസ് പാസ്വാൻ, സുശീൽ കുമാർ മോദി തുടങ്ങിയവർ ആയിരുന്നു ദീർഘകാലം ബീഹാർ രാഷ്ട്രീയം നിയന്ത്രിച്ചിരുന്നത്. അന്ന് സിപിഐക്കൊക്കെ നല്ല സ്വാധീനം ബീഹാറിൽ ഉണ്ടായിരുന്നു. അതിനുശേഷം ഈ തെരഞ്ഞെടുപ്പിലാണ് ഇടതുപക്ഷത്തിന് പാതാക ഉയർത്താൻആയത്.

എന്നാൽ 90 കളിലെ മണ്ഡൽ രാഷ്ട്രീയം ബീഹാറിനെ സോഷ്യലിസ്റ്റ് മേൽവിലാസത്തിൽ നിന്ന് ജാതി രാഷ്ട്രീയത്തിലേക്ക് വഴിമാറ്റി നടത്തി. തൊട്ടു കൂടായ്മയും അടിച്ചമർത്തലും ജാതി വിവേചനങ്ങളും അതിശക്തമായിരുന്ന ബിഹാറിൽ ഈ ജാതി സമവാക്യങ്ങളായി പിന്നീട് രാഷ്ട്രീയം. ഭൂമിയുടെ അധികാരത്തെച്ചൊല്ലി ഭൂവുടമകളായ സവർണ സമുദായവും , ദളിത്, മഹാദളിത്, പിന്നോക്ക-ന്യൂനപക്ഷങ്ങൾ എന്നിവരടങ്ങുന്ന ബഹൂഭൂരിപക്ഷവും തമ്മിലുള്ള യുദ്ധങ്ങൾക്ക് കക്ഷി രാഷ്ട്രീയത്തിന്റെ മാനം കൈവന്നു. കോൺഗ്രസും ഇടതു പാർട്ടികളും ഈ രാഷ്ട്രീയത്തിൽ നിന്ന് പുറന്തള്ളപ്പെട്ടപ്പോൾ പ്രാദേശിക പാർട്ടികൾ ഇടം കയ്യടക്കി. പിന്നീട് ഡൽഹിയിൽ രൂപമെടുത്ത എല്ലാ ഭരണ-പ്രതിപക്ഷ സഖ്യങ്ങളിലും ബിഹാറിലെ രാഷ്ട്രീയ പാർട്ടികളുടെ സാന്നിധ്യം അനിവാര്യമായി. വി.പി.സിംഗിനെ പ്രധാനമന്ത്രിപദത്തിലെത്തിച്ച ജനതാദൾ പിന്നീട് പലപാർട്ടികളുടെയും തറവാടായി. ലാലുവിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ ജനതാദൾ,ശരദ് യാദവിന്റെയും നിതീഷ് കുമാറിന്റെയും നേതൃത്വത്തിൽ ജനതാദൾ .യു, ജോർജ് ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ സമതാ പാർട്ടി എന്നിങ്ങനെ.

ജാതിരാഷ്ട്രീയത്തെ വിഴുങ്ങുന്ന പരിവാർ രാഷ്ട്രീയം

95 മുതലുള്ള ലാലു പ്രസാദിന്റെ കാലം വന്നതോടെ ജാതി രാഷ്ട്രീയം ശരിക്കും ജങ്കിൾരാജിന് വഴിമാറി. അഴിമതിയും ഗുണ്ടായിസവും സർവസാധാരണമായി. അതിന്റെ അനിവാര്യമായ വധിയെന്നോണം ലാലു കാലിത്തീറ്റ കുഭകോണത്തിൽ അകത്തുമായി. ആ ജംഗിൾരാജ് എന്ന അവികിത അവസ്ഥയിൽനിന്ന് ബീഹാറിനെ ഒരു പരിാധിവരെ വികസനം കൊണ്ടുവന്നതും നതീഷ്‌കുമാർ തന്നെയാണ്. സോഷ്യലിസ്റ്റ് പാർട്ടികളിൽ ജോർജ് ഫെർണാണ്ടസിന്റെ സമതാപാർട്ടിയാണ് ബിജെപിയോട് ആദ്യം അടുത്തത്. സമതയുടെ പുതിയ രൂപമായ ജെഡിയുവും ബിജെപിയുമായുള്ള സഖ്യം തുടർന്നു. 10 വർഷം ബിഹാറിൽ ഭരിച്ചത് നിതീഷും ബിജെപി.യും ചേർന്നായിരുന്നു. ഇപ്പോൾ ഒട്ടകത്തിന് ഇടം കൊടുത്തപോലയായി. നിതീഷിനെ വിഴുങ്ങി ബിജെപി ഒന്നാമതെത്തി.

ജാതിയെ മതംവെച്ച് വെട്ടുക എന്ന ഉത്തരേന്ത്യാകെ പരീക്ഷിച്ച തന്ത്രം ബീഹാറിലും വിജയിപ്പിച്ചെടുക്കാൻ ബിജെപിക്ക് കഴിഞ്ഞു. വിവിധ തട്ടുകളായി തിരിഞ്ഞ ഹിന്ദുക്കളെ രാമനെ വെച്ച് ഒന്നിപ്പിക്കാൻ സംഘപരിവാർ ശ്രമിച്ചത് ബീഹാറിലും ഫലം കണ്ടു. തീവ്ര ദേശീയതയും മോദിയുടെ ഇമേജും ഇവിടെ ബിജെപി നന്നായി ഉപയോഗപ്പെടുത്തി. ഒരോ ഒരു ഇന്ത്യ ഒരൊറ്റ ജനത എന്ന ആശയം ആയിരിന്നു കഴിഞ്ഞ കുറേക്കാലമായി ബിജെപി പ്രയോജനപ്പെടുത്തിയത്. രാജ്യത്ത് ഓരോരോ മേഖലയിലായി പരിവാർ പ്രത്യശാസത്രം ശക്തമായി വേരുപിടിക്കുന്നതിന്റെ സൂചനകളാണ് കഴിഞ്ഞ കുറച്ചുകാലമായി കണ്ടുവരുന്നത്. കമ്യുണിറ്റ് കോട്ടയായ ബംഗാളിൽ അത്ഭുദകരമായിരുന്നു ബിജെപിയുടെ വളർച്ച്. ത്രിപുരയിലെ കമ്യൂണിസ്റ്റ് കുത്തകയും ബിജെപി അവസാനിപ്പിച്ചു. ഇപ്പോൾ ഇതാ ആന്ധ്രയിൽ ജഗ്മോഹൻ റെഡ്ഡി ബിജെപിയോട് അടുക്കുയാണ്. തങ്ങൾക്ക് ബാലികേറാമലയായിരുന്ന, തമിഴ്‌നാട്ടിൽ ഇപ്പോൾ അണ്ണാം ഡിഎംകെക്ക് ഒപ്പം സഖ്യത്തിലാണ് ബിജെപി. മഹാരാഷ്ട്രയിലും, ഝാർഖണ്ഡിലും, ഡൽഹിയിലും മാത്രമാണ് അവർക്ക് സമീപകാലത്ത് തിരിച്ചടി എൽകേണ്ടിവന്നത്.

ഇടതുപക്ഷം മെച്ചപ്പെട്ടപ്പോൾ കോൺഗ്രസ് വീണ്ടും ദയനീയമാകുന്ന അവസ്ഥയാണ് ബീഹാറിൽ കാണാൻ കഴിയുന്നത്. ഇത് ഒരു പാൻ ഇന്ത്യൻ അവസ്ഥയാണ്. സംഘപരിവാർ രാഷ്ട്രീയത്തിന് അടുത്തകാലത്തൊന്നും ഇന്ത്യയിൽ വെല്ലുവിളി ഇല്ലെന്നും ബീഹാർ ഫലം തെളിയിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP