Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡെബിറ്റ് കാർഡ് മാത്രമല്ല ക്രെഡിറ്റ് കാർഡും റെയ്ഡിൽ കിട്ടിയെന്ന് സൂചന; കാർഡ് ട്രാൻസാക്ഷനുകൾ വിശദമായി പരിശോധിച്ച് തെളിവ് കണ്ടെത്താൻ നീക്കം; മരുതംകുഴിയിലെ റെയ്ഡ് അതി നിർണ്ണായകം എന്ന വിലയിരുത്തലിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; കാർഡുകൾ വീട്ടിൽ എത്തിയതിന് പിന്നിലെ 'ആളെ' കണ്ടെത്താനും അന്വേഷണം

ഡെബിറ്റ് കാർഡ് മാത്രമല്ല ക്രെഡിറ്റ് കാർഡും റെയ്ഡിൽ കിട്ടിയെന്ന് സൂചന; കാർഡ് ട്രാൻസാക്ഷനുകൾ വിശദമായി പരിശോധിച്ച് തെളിവ് കണ്ടെത്താൻ നീക്കം; മരുതംകുഴിയിലെ റെയ്ഡ് അതി നിർണ്ണായകം എന്ന വിലയിരുത്തലിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; കാർഡുകൾ വീട്ടിൽ എത്തിയതിന് പിന്നിലെ 'ആളെ' കണ്ടെത്താനും അന്വേഷണം

എം മനോജ് കുമാർ

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ കോടിയേരി വീട്ടിൽ നിന്നും റെയിഡ് നടത്തി ഇഡി പിടിച്ചെടുത്തതിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉണ്ടെന്നു സൂചന. ഡെബിറ്റ് കാർഡിന്റെ വിവരം മാത്രമാണ് വെളിയിൽ വന്നത്. ബിനീഷിന്റെ വീട്ടിൽ നിന്നും ക്രെഡിറ്റ് കാർഡ് പിടിച്ചെടുത്തതായി മറുനാടൻ വാർത്ത നല്കിയെങ്കിലും പിന്നീട് വന്ന വാർത്തകൾ ഡെബിറ്റ് കാർഡ് എന്ന രീതിയിലായിരുന്നു മാറിയത്. എന്നാൽ ബിനീഷിന്റെ വീട്ടിൽ നിന്നും ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ റെയിഡിൽ ഇഡി സംഘം പിടിച്ചെടുത്തതായാണ് ലഭിക്കുന്ന വിവരം. ഈ കാർഡിന്റെ ട്രാൻസാക്ഷനുകൾ ഇഡി സംഘം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.

അനൂപ് ബംഗളൂരുവിൽ ഉള്ളപ്പോൾ കാർഡ് കേരളത്തിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ പലഭാഗത്തും കാർഡ് ഉപയോഗം നടന്നിട്ടുണ്ട്. കാർഡ് ഉപയോഗിച്ച സ്ഥലത്ത് അനൂപ് ഉണ്ടായിരുന്നില്ല. ഇതാണ് കാർഡ് ഉപയോഗം സംശയാസ്പദമായി നിലനിൽക്കുന്നത്. . ബിനീഷ് അറസ്റ്റിലായിക്കഴിഞ്ഞും കാർഡ് തിരുവനന്തപുരത്ത് ഉപയോഗിക്കപ്പെട്ടിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് വിനിയോഗത്തിന്റെ സ്റ്റേറ്റ്‌മെന്റുകൾ എടുത്ത് പരിശോധനയാണ് ഇഡി സംഘം നടത്തുന്നത്. ഇഡിക്ക് എതിരെ ബിനീഷിന്റെ ഭാര്യാ കുടുംബം ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ ഇഡിക്ക് മുന്നിൽ നിൽക്കെയാണ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്. ഈ കാർഡുകൾ ആരോ മനപ്പൂർവ്വം ബിനീഷിനെ കുടുക്കാൻ കൊണ്ടു വച്ചതാണോ എന്ന വിലയിരുത്തലും സജീവമാണ്. കാർഡ് കണ്ടിരുന്നുവെങ്കിൽ കത്തിച്ചു കളയുമായിരുന്നുവെന്ന അമ്മായിയുടെ ചാനൽ ചർച്ചയിലെ വെളിപ്പെടുത്തലാണ് ഈ സംശയത്തിന് കാരണം.

റെയ്ഡ് നടക്കുമെന്ന പ്രതീക്ഷയിൽ തെളിവ് നശീകരണം നടന്നുവെന്നാണ് അമ്മായിയുടെ വെളിപ്പെടുത്തിലന്റെ സാരാംശമായി ഇഡി കാണുന്നത്. അതുകൊണ്ട് തന്നെ ആരോ മനപ്പൂർവ്വം ഇഡിക്ക് കിട്ടാൻ വേണ്ടി അത് വച്ചതാണെന്ന നിഗമനവും അതിശക്തമാണ്. കാർഡ് വീട്ടിൽ നിന്നുള്ളതല്ലെന്നും ഇഡി സംഘം കൊണ്ട് വന്നു വീട്ടിൽ നിക്ഷേപിച്ചതാണെന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് ബിനീഷിന്റെ ഭാര്യ റെനീറ്റയും മാതാവ് മിനിയും ഉയർത്തിയത്. ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ ഡിജിറ്റൽ എവിഡൻസ് ആണെന്ന വസുതകൾ ഓർക്കാതെയാണ് ഈ പരാമർശം ബിനീഷിന്റെ ഭാര്യ കുടുംബം നടത്തിയത് എന്ന് തന്നെ വിലയിരുത്തൽ വന്നിരുന്നു. അനൂപിന്റെ കാർഡ് ആണെങ്കിൽ ഞങ്ങൾ ആദ്യമേ കത്തിച്ചു കളയുമായിരുന്നു എന്ന മിനിയുടെ മാധ്യമങ്ങൾക്ക് മുന്നിലുള്ള തുറന്നു പറച്ചിലും ഇഡി വൃത്തങ്ങൾ കരുതലോടെയാണ് കാണുന്നത്. ഇതുവരെ ചിത്രത്തിൽ ഇല്ലാതിരുന്ന ബിനീഷിന്റെ ഭാര്യ കുടുബം കൂടി ഇപ്പോൾ ബിനീഷിന്റെ പേരിൽ നടക്കുന്ന കള്ളപ്പണ-മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പരിധിയിലേക്ക് വരുകയാണ് എന്ന സൂചനയാണ് ഇഡി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്നത്.

കോടിയേരിയിലെ പ്രതിഷേധം ഇപ്പോൾ ബിനീഷിനെ തന്നെ തിരിഞ്ഞു കുത്തുന്ന അവസ്ഥയാണ്. പക്ഷെ തങ്ങൾക്ക് നേരെയുള്ള കേരള സർക്കാരിന്റെ കടന്നുകയറ്റം വലുതായി ഇഡി പരിഗണിക്കുന്നില്ല. മയക്കുമരുന്ന്-കള്ളപ്പണ ഇടപാടുകൾ ആണ് അന്വേഷിക്കുന്നത്. ഇതിൽ അകപ്പെട്ടിരിക്കുന്നത് കേരളം ഭരിക്കുന്ന സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ മകനും. അതിനാൽ തന്നെ തങ്ങളുടെ നേരെയുള്ള സർക്കാർ കടന്നുകയറ്റം അവഗണിച്ച് അന്വേഷണം ശക്തമാക്കനാണ് ഇഡി ഒരുങ്ങുന്നത്. അന്വേഷണത്തിനു അധികാരമുള്ള ഏജൻസിയാണ് ഇഡി. നിയമപരമായ നടപടികൾ സ്വീകരിക്കാൻ ഇഡിക്ക് കഴിയുകയും ചെയ്യും.

ബാലാവകാശ കമ്മിഷൻ ഇടപെടൽ അതിര് കവിഞ്ഞുള്ള ഇടപെടൽ എന്ന വിലയിരുത്തലാണ് ഇഡി നടത്തിയത്. ബാലാവകാശ കമ്മിഷന്റെത് എക്‌സിക്യൂട്ടിവ് ബോഡിയല്ല. അത് ഒരു സ്റ്റാട്ട്യുട്ടറി കമ്മിഷൻ മാത്രമാണ്. കമ്മിഷന് നേരിട്ട് നടപടി സ്വീകരിക്കാൻ സാധ്യമല്ല. എക്‌സിക്യൂട്ടീവ് പവറുള്ള ഏജൻസികൾ വഴിയാണ് കമ്മിഷൻ ഉത്തരവുകൾ നടപ്പിലാക്കുന്നത്. പൊലീസിനു കമ്മിഷൻ നിർദ്ദേശം കൊടുക്കുകയാണ് വേണ്ടത്. അതിനനുസരിച്ചുള്ള നടപടികൾ പൊലീസിനു കൈക്കൊള്ളാം. അതിനു പകരം കമ്മിഷൻ നേരിട്ട് എത്തി നടപടികൾ കൈക്കൊള്ളുകയാണ് ചെയ്തത്. ഇത് ബിനീഷിനുള്ള സ്വാധീനത്തിന്റെ തെളിവായി ഇഡി കോടതിയിൽ ചൂണ്ടിക്കാട്ടിയേക്കും. അല്ലാതെ ഓൺ റെക്കോർഡ് ആയി ഇഡി മുന്നോട്ടു നീങ്ങില്ലെന്നാണ് ലഭിക്കുന്ന വിവരം. ബിനീഷിന്റെ സ്വാധീനശക്തി കേരളത്തിൽ പോയപ്പോൾ മനസിലാക്കി എന്ന രീതിയിൽ കോടതിയിൽ ബിനീഷിനെതിരെ ശക്തമായി തന്നെ ഇഡി വൃത്തങ്ങൾ നീങ്ങും.

അതേസമയം ബിനീഷിന്റെ കോടിയേരി വീട്ടിൽ നിന്നും കണ്ടെടുത്ത ഡെബിറ്റ് കാർഡ് അനൂപും ബിനീഷും ഒരുമിച്ച് ഉപയോഗിച്ചതെന്ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഇ ഡി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബിനീഷിന്റെ വീട്ടിൽ നിന്നും ചില ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഡിവൈസുകളിൽ നിന്ന് വിവരങ്ങൾ മായ്ച്ച നിലയിലാണെന്നും ഇത് വീണ്ടെടുക്കും. .അനൂപ് ബെംഗളൂരുവിൽ തുടങ്ങിയ ഹയാത്ത് ഹോട്ടലിന്റെ പേരിലുള്ളതാണ് ഡെബിറ്റ് കാർഡ്. ഈ കാർഡിൽ ബിനീഷിന്റെ ഒപ്പുണ്ട്. കാർഡുമായി ബന്ധപ്പെട്ട. കൂടുതൽ വിവരങ്ങൾ ബാങ്കുകളിൽ നിന്ന് ശേഖരിക്കാനുണ്ട്. അനൂപിന്റെ പേരിൽ വന്ന പണം ബിനീഷിന്റെ ബിനാമികളുടേതാണ്. ഇതിനെ കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും എൻഫോഴ്സ്മെന്റ് റിപ്പോർട്ടിൽ വിശദീകരിക്കുന്നു.

ബിനീഷ് ഡയറക്ടറായ മൂന്ന് കമ്പനികൾ പ്രവർത്തിച്ചത് വ്യാജ വിലാസത്തിലാണ്. ഈ കമ്പനികളുടെ പേരിൽ കള്ളപ്പണം വെളുപ്പിച്ചോയെന്ന് സംശയിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ബിനീഷിന്റെ നിർദ്ദേശം അനുസരിച്ചാണ് ലഹരി വ്യാപാരം നടത്തിയതെന്ന് അനൂപ് സമ്മതിച്ചെന്നും ബിനീഷ് വലിയ തുക പല അക്കൗണ്ടുകളിലൂടെ അനൂപിന്റെ അക്കൗണ്ടിലേക്ക് കൈമാറിയെന്നും റിപ്പോർട്ടിലുണ്ട്. ബിനീഷിന്റെ കസ്റ്റഡി കാലാവധി നാല് ദിവസത്തേക്ക് കൂടി കോടതി നീട്ടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP