Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തമിഴ്‌നാട്ടുകാരി ശ്യാമളയുടെ മകൾ കമലാദേവി ശരിക്കുമൊരു മമ്മി ഗേൾ; ജമൈക്കൻ പിതാവുമായുള്ള ബന്ധം മുറിഞ്ഞത് ഏഴാം വയസ്സിൽ; കാലിഫോർണിയ സെനറ്ററായപ്പോൾ ട്രംപിന്റെ കടുത്ത വിമർശക; 50ാം വയസ്സിൽ വിവാഹം കഴിച്ചത് രണ്ട് കുട്ടികളുടെ പിതാവായ ജൂതവംശജന്‍ ഡഗ്ളസിനെ; ഇഡലിയും സാമ്പാറും ഇഷ്ടപ്പെടുന്ന 'കമല ചിത്തി'; യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ജീവിത കഥ

തമിഴ്‌നാട്ടുകാരി ശ്യാമളയുടെ മകൾ കമലാദേവി ശരിക്കുമൊരു മമ്മി ഗേൾ; ജമൈക്കൻ പിതാവുമായുള്ള ബന്ധം മുറിഞ്ഞത് ഏഴാം വയസ്സിൽ; കാലിഫോർണിയ സെനറ്ററായപ്പോൾ ട്രംപിന്റെ കടുത്ത വിമർശക; 50ാം വയസ്സിൽ വിവാഹം കഴിച്ചത് രണ്ട് കുട്ടികളുടെ പിതാവായ ജൂതവംശജന്‍ ഡഗ്ളസിനെ; ഇഡലിയും സാമ്പാറും ഇഷ്ടപ്പെടുന്ന 'കമല ചിത്തി'; യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ജീവിത കഥ

മറുനാടൻ ഡെസ്‌ക്‌

വാഷിംങ്ടൺ: 'ജോ ബൈഡന് വോട്ട് ചെയ്തതിലൂടെ പുതിയ പ്രതീക്ഷയ്ക്കും ഐക്യത്തിനും സത്യത്തിനുമാണ് നിങ്ങൾ വോട്ട് ചെയ്തത്. പ്രസിഡന്റ് ഓഫീസിൽ ആദ്യത്തെ വനിത ഞാനായിരിക്കാം പക്ഷേ. അവസാനത്തെ വനിത ഞാൻ ആയിരിക്കില്ല. കാരണം രാജ്യത്തെ ഓരോ പെൺകുട്ടിയും ഈ സാധ്യത തിരിച്ചറിയുന്നു.'- യുഎസ് പ്രസിഡന്റ് തെരിഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിച്ചതിന് പിന്നാലെ അനുനായിയികളെ അഭിസംബോധന ചെയ്തു കൊണ്ട് വൈസ് പ്രസിഡന്റായി കമല ഹരിൽ പറഞ്ഞ വാക്കുകളാണ് ഇത്. കഠിനമായ വഴികളിലൂടെ സഞ്ചരിച്ചു വിജയം കൊയ്തതിന്റെ ധൃഢനിശ്ചയം നിറഞ്ഞതായിരുന്നു കമലയുടെ വാക്കുകൾ. അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റു സ്ഥാനമാണ് ഇന്ത്യൻ-ജമൈക്കൻ ദമ്പതികളുടെ മകൾ കരസ്ഥമാക്കിയിരിക്കുന്നത്. വനിതാ മുന്നേറ്റത്തിന് കൈയടിക്കുന്നവർക്ക് ഏറെ സന്തോഷം പകരുന്നതാണ് അവരുടെ വാക്കുകൾ.

'ജോ ബൈഡൻ കമലഹാരിസ് എന്നിവർക്കുമപ്പുറം അമേരിക്കയുടെ ആത്മാവിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പായിരുന്നു ഇത്. അത് തിരിച്ച് പിടിക്കാനുള്ള പോരാട്ടമാണ് നടന്നത്. ഒരുപാട് ജോലികൾ തീർക്കാനുണ്ട്. നമുക്ക് തുടങ്ങാം. കോവിഡിനെ തോൽപ്പിക്കാനും സമ്പദ്ഘടന മെച്ചപ്പെടുത്താനും വംശീയതയുടേയും അനീതിയുടേയും വേരുകളെ ഇല്ലാതാക്കാനും കാലാവസ്ഥ പ്രശ്നങ്ങളെ പരിഹരിക്കാനും രാജ്യത്തിന്റെ ആത്മാവിന് തന്നെ ഉണർവേകാനുള്ള പ്രവർത്തനങ്ങൾ ഞങ്ങൾ തുടങ്ങുകയായി. അതിലേക്കുള്ള വഴി ദുർഘടമാണെന്ന് അറിയാം. പക്ഷെ അമേരിക്ക തയ്യാറാണ്.. ജോ ബൈഡനും ഞാനും.' കമലയുടെ പ്രസംഗം ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. ഒരുപക്ഷേ ബൈഡന്റെ വാക്കുകളേക്കാൾ ധൃഢനിശ്ചയം നിറഞ്ഞു നിന്നത് കമലയുടെ വാക്കുകൾക്ക് ആയിരിക്കും.

ആഗസ്റ്റിൽ പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് മുതൽ ട്രംപിന് നേരെ കടുപ്പമേറിയ ചോദ്യങ്ങളെറിഞ്ഞ് ബൈഡനൊപ്പം മുൻനിരയിൽ കമലയുമുണ്ടായിരുന്നു. ഒരു ഘട്ടത്തിൽ ട്രംപിന് അനുകൂലമായി കാര്യങ്ങൾ പോകുന്ന അവസ്ഥയിൽ നിന്നാണ് കമലയെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡെമോക്രാറ്റുകൾ ഉയർത്തിക്കാണിച്ചത്. ഇതിലൂടെ കറുത്തവർഗ്ഗക്കാരുടെയും ഇന്ത്യൻ വംശജരുടെയും പിന്തുണ ഉറപ്പിക്കാനും ബൈഡന് സാധിച്ചു. ഒബാമയായിരുന്നു കമലയെ വൈസ് പ്രസിഡന്റ് പദവിയിലേക്ക് ഉയർത്തിക്കാട്ടിയത്. ഈ ഉയർത്തിക്കാട്ടലിന്റെ ആവേശം തമിഴ്‌നാട്ടിലാണ് അലയടിച്ചതും. തമിഴ് ബ്രാഹ്മണ കുടുംബത്തിലെ അംഗമായ ഡോ. ശ്യാമള ഗോപാലന്റെ മകൾ അമ്മ ആഗ്രഹിച്ചതു പോലെ അവർക്ക് എത്തിപ്പിടിക്കാവുന്ന പദവിയിലേക്ക് എടുത്തുയർത്തി.

എന്നും കരുത്തായത് അമ്മ ശ്യാമള ഗോപാലൻ

നിരവധി ഒന്നാം സ്ഥാനങ്ങൾക്ക് ഉടമയാണ് ചെന്നൈ സ്വദേശി ഡോ. ശ്യാമള ഗോപാലന്റെ മകൾ കമല ഹാരിസ്. ജമൈക്കൻ വംശജനായ പിതാവിൽ നിന്നും ലഭിച്ച കറുത്തവർഗ്ഗ പാരമ്പര്യം അവരുടെ വളർച്ചയിൽ ഒരിക്കലും ഒരു തടസ്സമായില്ല. സാൻഫ്രാൻസിസ്‌കോയുടെ ആദ്യത്തെ കറുത്തവർഗ്ഗക്കാരിയായ ഡിസ്ട്രിക്ട് അറ്റോർണി, കാലിഫോർണിയയുടെ ആദ്യത്തെ കറുത്തവർഗ്ഗക്കാരിയയ അറ്റോർണി ജനറൽ എന്നിങ്ങനെ നിരവധി നേട്ടങ്ങളുണ്ട് കമലയ്ക്ക് സ്വന്തമായി.

ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡണ്ട് സ്ഥാനാർത്ഥിയാകുവാൻ മത്സരിച്ച്, അന്തിമ റൗണ്ടിൽ മാത്രം പുറത്തുപോയ കമല ഹരിസിനെ വൈസ്പ്രസിഡണ്ട് സ്ഥാനാർത്ഥിയായി ജോ ബിഡെൻ പ്രഖ്യാപിച്ചതോടെ അമേരിക്കൻ തിരഞ്ഞെടുപ്പ് ഇന്ത്യക്കാരുടെ ശ്രദ്ധ നേടിയിരുന്നു. സ്വാതന്ത്ര്യ സമരസേനാനിയും, സ്വാതന്ത്ര്യാനന്തരം സർക്കാർ സർവ്വീസുകളിൽ പല ഉന്നത പദവികൾ വഹിക്കുകയും ചെയ്തിട്ടുള്ള പി. വി ഗോപാലന്റെ പേരക്കുട്ടിയായ കമലയെ എങ്ങനെ ഇന്ത്യക്കാർ കൈവിടും എന്നചോദ്യം.

കമലയുടെ വരവോടെ ഡെമോക്രാറ്റിക് പാർട്ടിയുടെ തെരഞ്ഞെുപ്പു ഫണ്ടിലേക്കും ലക്ഷങ്ങൾ ഒഴുകിയെത്തി. തിരുവാരൂർ ജില്ലയിലെ മന്നാർഗുഡി തുളസേന്ദ്രപുരം മുതൽ ചെന്നൈ ബസന്റ് നഗറിലെ വരസിദ്ധി വിനായക ക്ഷേത്രം വരെ- കാവേരി തീരം മുതൽ തലസ്ഥാനമായ ചെന്നൈ വരെ നീളുന്നതാണു കമല ഹാരിസിന്റെ തമിഴ്‌നാട് ബന്ധം. കമല സ്ഥാനാർത്ഥിയായതോടെ തുളസേന്ദ്രപുരത്തെ ധർമ ശാസ്താ ക്ഷേത്രത്തിൽ ഗ്രാമത്തിന്റെ പ്രിയപ്പെട്ട പേരക്കുട്ടിക്കായി പ്രത്യേക പൂജ നടന്നിരുന്നു. വിഘ്നങ്ങളൊഴിഞ്ഞു എല്ലാം ഭംഗിയാകാൻ വരസിദ്ധി വിനായക ക്ഷേത്രത്തിൽ നാളികേരമുടച്ചു.

ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനമായി കമല എപ്പോഴും എടുത്തുപറയുന്നതു 2 പേരെയാണ്. അമ്മ ശ്യാമള ഗോപാലൻ, അമ്മയുടെ അച്ഛൻ പി.വി. ഗോപാലൻ. മുത്തച്ഛൻ പി.വി. ഗോപാലന്റെ ജന്മദേശമാണു മന്നാർഗുഡിയിലെ തുളസേന്ദ്രപുരം. ജോലിയിൽ നിന്നു വിരമിച്ച ശേഷം ഗോപാലനും കുടുംബവും താമസിച്ചിരുന്നതു ബസന്റ് നഗറിലായിരുന്നു. മുത്തച്ഛന്റെ എൺപതാം പിറന്നാളിനോടനുബന്ധിച്ച് ചെന്നൈയിൽ നടന്ന ആഘോഷത്തിൽ പങ്കെടുത്തതു 'ദ് ട്രൂത്സ് വി ഹോൾഡ്' എന്ന ആത്മകഥയിൽ കമല ഓർക്കുന്നുണ്ട്. 1998 ൽ ഗോപാലൻ മരിക്കുന്നതുവരെ, ശ്യാമളയ്ക്കൊപ്പം ഇടയ്ക്കിടെ ചെന്നൈ സന്ദർശിക്കാറുണ്ടായിരുന്നു. 2009 ൽ ശ്യാമള മരിച്ചപ്പോൾ അവരുടെ ആഗ്രഹപ്രകാരം ചിതാഭസ്മം ബംഗാൾ ഉൾക്കടലിൽ ഒഴുക്കാനുമെത്തി.

അർബുദത്തെക്കുറിച്ച് ഉന്നതപഠനം നടത്താൻ ബെർക്കിലിയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയയിൽ എത്തിയ ശ്യാമള അവിടെ വച്ചാണ് ജമൈക്കൻ വംശജനും സാമ്പത്തികശാസ്ത്രത്തിൽ ഗവേഷണം നടത്തുകയും ആയിരുന്ന ഡോണാൾഡ് ഹാരിസിനെ പരിചയപ്പെടുന്നത്. ഈ പരിചയം വിവാഹത്തിൽ കലാശിക്കുകയായിരുന്നു. ഈ ബന്ധം അധികം നീണ്ടു നിന്നില്ല. മായ ഹാരിസ്, കമലഹാരിസ് എന്നിങ്ങനെ രണ്ട് പെൺകുട്ടികൾ ആയ ശേഷം കമലക്ക് ഏഴു വയസുള്ളപ്പോഴാണ് പിതാവ് ഡൊണാൾഡ് ഹാരിസ് ശ്യാമളയിൽ നിന്നും വിവാഹ മോചനം നേടിയത്. കോടതിയ കയറിയപ്പോൾ കുഞ്ഞുങ്ങളുടെ സംരക്ഷണാവകാശം ശ്യാമളക്കായിരുന്നു. കുഞ്ഞുന്നാളിൽ നിറത്തിന്റെ പേരിൽ വിവേചനം തനിക്കും നേരിടേണ്ടി വന്നിരുന്നു. ഇതേക്കുറിച്ച് കമല തുറന്നു പറഞ്ഞിട്ടുണ്ട്.

മിടുക്കിയായ അറ്റോർണി

സാൻഫ്രാൻസിസ്‌കോയിലെ ഡിസ്ട്രിക്ട് അറ്റോർണിയായി തന്റെ തൊഴിൽ ജീവിതമാരംഭിച്ച കമല പിന്നീട് കാലിഫോർണീയയുടെ അറ്റോർണി ജനറലായി. 2016-ൽ കാലിഫോർണിയയിൽ നിന്നും സെനറ്ററായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സെനറ്റർ എന്ന നിലയിൽ കാര്യങ്ങൾ അവതരിപ്പിക്കുമ്പോഴും ഡെമോക്രാറ്റിക് സ്റ്റേജുകളിൽ ബൈഡനുമായി സംവാദത്തിൽ ഏർപ്പെടുമ്പോഴും നിയമത്തിലുള്ള അറിവായിരുന്നു കമലക്ക് എന്നും മുതൽക്കൂട്ട്.

സെനറ്റിലെത്തുന്ന രണ്ടാമത്തെ ആഫ്രിക്കൻ വംശജയും ആദ്യ ദക്ഷിണേഷ്യൻ വനിതയുമായി. നിയമം, ഇന്റലിജൻസ്, സുരക്ഷ, സർക്കാർ വ്യവഹാരം, ബജറ്റ് കമ്മിറ്റികളിലെ അംഗം. അറ്റോർണി ജനറൽ ബിൽ ബാർ, ഫേസ്‌ബുക് സിഇഒ മാർക്ക് സുക്കർബെർഗ് തുടങ്ങിയ പ്രമുഖരെ ചോദ്യം ചെയ്തു. ലൈംഗികാരോപണം നേരിട്ട ബ്രെറ്റ് കാവനായെ ചോദ്യം ചെയ്തത് കമലയെ ട്രംപിന്റെ കണ്ണിലെ കരടാക്കി. തന്റെ അനുകൂലിയായ കാവനായെ ട്രംപ് സുപ്രീംകോടതി അസോസിയേറ്റ് ജഡ്ജായി നിർദ്ദേശിച്ചിരുന്നു.

പ്രസിഡണ്ട് സ്ഥാനാർത്ഥിയെ നിർണ്ണയിക്കുവാനുള്ള പോരാട്ടത്തിൽ ബൈഡന്റെ ഫെഡറൽ ബസിങ് പ്രോഗ്രാമിനോടുള്ള നിലപാടിനെ കമല അതിനിശിദമായി വിമർശിച്ചിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഏറെ പ്രയോജനകരമായ ഒന്നായിരുന്നു ഈ പദ്ധതി. ഈ സംവാദം പ്രസിഡണ്ട് സ്ഥാനാർത്ഥിയാകാനുള്ള കമലയുടെ സാദ്ധ്യത വളരെ ഉയർത്തിയിരുന്നു. എങ്കിലും പിന്നീട് ബിഡന് പിന്തുണ ഏറിവന്നതോടെ ഡിസംബറിൽ കമല മത്സരത്തിൽ നിന്നും പിന്മാറുകയായിരുന്നു. പണമില്ലെന്ന കാരണമായിരുന്നു കമല പറഞ്ഞത്. അന്ന് ട്രംപ് മിസ് യു കമല എന്നു പറഞ്ഞ് പരിഹസിക്കുകയും ചെയ്തു. എന്നാൽ, അതേ കമല ട്രംപിന് പണി കൊടുക്കുന്ന പ്രധാന ഫാക്ടറായി മാറുകയും ചെയ്തു.

ബ്ലാക് ലൈഫ്‌സ് മാറ്റർ അനുകൂലമായി

മിന്നെസോട്ടയിൽ കറുത്തവർഗ്ഗക്കാരനായ ജോർജ്ജ് ഫ്‌ളോയ്ഡിനെ പൊലീസുകാർ ക്രൂരമായി കൊലചെയ്ത സംഭവവും തുടർന്നുണ്ടായ ബ്ലാക്ക് ലൈവ്‌സ് മാറ്റർ പ്രക്ഷോഭവും സാഹചര്യങ്ങൾ കമലയ്ക്ക് അനുകൂലമാക്കുകയായിരുന്നു. എന്നാൽ, ബൈഡനെതിരെ നടത്തിയ സംവാദങ്ങൾ കമലയുടെ സാധ്യത ഇല്ലാതെയാക്കുമെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ, ഒബാമ മുൻകൈയെടുത്താണ് കമലയെ വൈസ് പ്രസിഡന്റ്് സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയത്.

അകാലത്തിൽ മരണമടഞ്ഞ തന്റെ പുത്രൻ ബേയുടെ സുഹൃത്തും സഹപ്രവർത്തകയുമായിരുന്ന കമലയെ പക്ഷെ ബിഡൻ നല്ലപോലെ മനസ്സിലാക്കിയിരുന്നു. കമലയുടെ കഴിവുകൾ തനിക്കും പ്രയോജനം ചെയ്യുമെന്ന് ബിഡൻ മനസ്സിലാക്കി. ഇതായിരുന്നു അവസാനം വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി കമല ഹാരിസ് എത്തുവാൻ കാരണം. മുൻ മേയറും കാലിഫോർണിയ സ്റ്റേറ്റ് അസംബ്ലിയിലെ പ്രമുഖ ഡെമോക്രാറ്റിക് നേതാവുമായിരുന്ന വില്ലീ ബ്രൗണുമായുള്ള ബന്ധമാണ് കമലയെ രാഷ്ട്രീയ രംഗത്തേക്ക് ആനയിക്കുന്നത്. മേയർ തിരഞ്ഞെടുപ്പിനിടയിലാണ് അപ്പോൾ വിവാഹിതനായിരുന്ന വില്ലീ ബ്രൗണിനെ കമല പരിചയപ്പെടുന്നതും അവരുടെ ബന്ധം ആരംഭിക്കുന്നതും. ബ്രൗൺ വിവാഹിതനായിരുന്നെങ്കിലും പത്‌നിക്കൊപ്പമായിരുന്നില്ല താമസം. നിരവധി മറ്റ് കാമുകിമാരും അദ്ദേഹത്തിനുണ്ടായിരുന്നതായി ആരോപണം ഉയർന്നിരുന്നു.

തെരഞ്ഞെടുപ്പ് വിജയത്തോടെ അവരുടെ ബന്ധം തകർന്നു എങ്കിലും, സുപ്രധാനമായ സ്ഥാനങ്ങളിലേക്ക് കമലയെ കൈപിടിച്ചുയർത്തുവാൻ ബ്രൗൺ തയ്യാറായി. കാലിഫോർണിയ അൺഎംപ്ലോയ്‌മെന്റ് ഇൻഷുറൻസ് അപ്പീൽസ് ബോർഡ്, മെഡിക്കൽ അസിസ്റ്റൻസ് കമ്മീഷൻ എന്നിവിടങ്ങളിൽ കമലക്ക് ഉയർന്ന സ്ഥാനങ്ങൾ ലഭിച്ചത് ബ്രൗൺ മൂലമായിരുന്നു.

ഈ അവസരത്തിൽ കമല വലിയൊരു സൗഹൃദവലയം ഉണ്ടാക്കി എടുത്തിരുന്നു. കൂടാതെ അവരുടെ പല ഇടപെടലുകളും സമൂഹത്തിൽ അവരുടെ സല്‌പേര് വർദ്ധിക്കുവാനും സഹായിച്ചു. ഇതായിരുന്നു തുടർന്നങ്ങോട്ടുള്ള കമലയുടെ വളർച്ചക്ക് തറക്കല്ലിട്ടത്. എന്നും സത്യത്തിനൊപ്പം നിൽക്കാൻ ആഗ്രഹിച്ച കമല, 2004 ൽ സാൻഫ്രാൻസിസ്‌കോ ഡിസ്ട്രിക്ട് അറ്റോർണിയായപ്പോൾ ഒരു കൊലപാതക കേസിൽ എടുത്ത നിലപാടുകൾ വളരെ ശ്രദ്ധേയമായിരുന്നു. ഒരു പൊലീസുകാരനെ വെടിവച്ചുകൊന്ന ഒരുകൂട്ടം കൊലപാതകികൾക്ക് ജീവപര്യന്തം വിധിച്ച ഒരു വിധിയാണ് അന്ന് അവരെ ശ്രദ്ധേയയാക്കിയത്.പ്രതികളെ രക്ഷിക്കാനായി ഏറെ രാഷ്ട്രീയ സമ്മർദ്ദമുണ്ടായിരുന്നു.

സെനറ്റർ അൽ ഫ്രാങ്കെനെതിരെ ലൈംഗിക പീഡന പരാതി ഉയർന്നപ്പോൾ അദ്ദേഹത്തോട് രാജിവയ്ക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടതും കമലാ ഹാരിസായിരുന്നു. ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രക്രിയകളിലും കമല വളരെ സജീവമായി പങ്കെടുത്തു. വീട്ടുകാർ വിവാഹം നിശ്ചയിക്കുന്നതിൽ നിന്നും രക്ഷപ്പെടാനായി അമേരിക്കയിൽ ഉപരി പഠനത്തിനെത്തിയ ശ്യാമള ഗോപാലന്റെ മകളിലും ഇഷ്ടമില്ലാത്തതിനെ വെല്ലുവിളിക്കാനുള്ള ചങ്കൂറ്റമുണ്ടെന്ന് തെളിയിച്ച നിമിഷങ്ങളായിരുന്നു ഇതെല്ലാം.

50ാം വയസിൽ വിവാഹം കഴിച്ചത് യഹൂദ വംശജനായ ഡഗ്‌ളസ് എം ഹോഫിനെ

നിയമവും രാഷ്ട്രീയവുമായിരുന്നു കമല ഹാരിസിന് എല്ലാം. അതുകൊണ്ട് തന്നെ വിവാഹ ബന്ധത്തിലേക്ക അവർ എത്തിയത് 50ാമത്തെ വയസ്സിലായിരുന്നു. അഭിഭാഷകനും യഹൂദ വംശജനുമായ ഡഗ്‌ളസ് എം ഹോഫാണ് കമലയുടെ ഭർത്താവ്. 2014 ലായിരുന്നു ഇവരുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു. മികച്ചൊരു കുടുംബിനി കൂടിയാണ് കമല. ഭർത്താവിന്റെ ആദ്യ വിവാഹത്തിലെ രണ്ട് മക്കൾക്കൊപ്പമാണ താമസം. ഭർത്താവിന്റെ മക്കളുമായി വളരെ അടുപ്പമാണ് കമലക്കുള്ളത്.

കമല ദേവി ഹാരിസ് പറഞ്ഞത് ഇങ്ങനെയാണ്; എന്റെ കരിയറിൽ ധാരാളം പദവികൾ വന്നുപോയിട്ടുണ്ട്. വൈസ് പ്രസിഡന്റ് എന്ന പദവിയും മികച്ചതായിരിക്കും. എന്നാൽ 'മോമല' എന്നതായിരിക്കും എനിക്കേറെ പ്രിയപ്പെട്ടത്' അവർ പറഞ്ഞു. കമലയുടെ ഭർത്താവ് ഡഗ്ലസ് എംഹോഫിന്റെ ആദ്യ വിവാഹത്തിലെ കുട്ടികൾ കോൾ, എല്ല എന്നിവർ കമലയെ അഭിസംബോധന ചെയ്യുന്നത് 'മോമല' എന്നാണ്. ആ വിളി കേൾക്കാനാണ് തനിക്ക് ഇഷ്ടമെന്നാണ് കമല പറയുന്നത്.

കമലയുടെ അമ്മായിഅമ്മ ആദ്യം തന്നെ കണ്ടപ്പോൾ പ്രതികരിച്ചത് 'ടിവിയിൽ കാണുന്നതിനേക്കാൾ എത്രയോ സുന്ദരിയാണ് നീ നേരിട്ട് കാണാൻ' എന്നായിരുന്നു എന്ന് അവതാരികയെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് കമല പറഞ്ഞിട്ടുണ്ട്. അമ്മായി അമ്മ രണ്ടും കൈയും കൂട്ടി കമലയുടെ മുഖം പിടിച്ചുകൊണ്ട് അവരുടെ ഭർത്താവ് മൈക്കിനോട് ഇങ്ങനെ പറഞ്ഞു: 'മൈക്ക് നോക്കൂ, ഞാൻ പറഞ്ഞത് ശരിയല്ലേ' ടിവി ഷോയിൽ സ്വയം ആസ്വദിച്ചാണ് കമല ഈ പഴയ രംഗം വിവരിക്കുന്നത്.

ഇപ്പോൾ ഡഗ്‌ളസ് എം ഹോഫ് കമലയുടെ നേട്ടത്തിൽ ഏറെ അഭിമാനിക്കുന്ന വ്യക്തിത്വമാണ്. കമലയുടെ പ്രചരണങ്ങളിൽ എല്ലാം പിന്തുണയുമായി ഭർത്താവും ഉണ്ടായിരുന്നു. ഐആം സോ പ്രൗഡ് ഓഫ് യു എന്നാണ് ഹോഫ് കമലയെ കെട്ടിപിടിച്ചുകൊണ്ടുള്ള ചിത്രം ട്വീറ്റു ചെയ്തു കൊണ്ട് വിജയം ആഘോഷിച്ചത്.

തമിഴ് വംശജരുടെ കമല 'ചിത്തി', ഇഡലി, സാമ്പാർ ഇഷ്ടക്കാരി

അമേരിക്കയുടെ വൈസ് പ്രസിഡന്റായി തിരഞ്ഞെുടുക്കപ്പെട്ട കമലദേവി ഹാരിസ് തമിഴ് വംശജകർക്ക് കമല 'ചിത്തി'യാണ്. പാർട്ടി നാമനിർദ്ദേശം സ്വീകരിച്ചുള്ള പ്രസംഗത്തിൽ തന്റെ തമിഴ് പൈതൃകം ചേർത്തുപിടിച്ചിരുന്നു കമല ഹാരിസ്. കുടുംബമെന്നാൽ തന്നെ സംബന്ധിച്ചിടത്തോളം ഭർത്താവും മക്കളും അമ്മാവന്മാരും ചിത്തിമാരും (അമ്മയുടെ സഹോദരിമാർ) ആണെന്നാണു കമല പറഞ്ഞത്. 'ചിത്തി' എന്ന തമിഴ് വാക്ക് ഉപയോഗിച്ചതു ലോകമെങ്ങും തമിഴ് സമൂഹം ആഘോഷിച്ചു. അമേരിക്കയിൽ ഇന്നലെ കൂടുതൽ പേർ ഗൂഗിളിൽ തിരഞ്ഞ വാക്കും ചിത്തി തന്നെയായിരുന്നു.

തമിഴ് വാക്കിൽ മാത്രമല്ല, ദക്ഷിണേന്ത്യൻ ഭക്ഷണങ്ങളുടെ ആരാധിക കൂടിയാണ് കമല ഹാരിസ്. അമേരിക്കയിൽ വളർന്നെങ്കിലും തന്റെ ഇന്ത്യൻ വേരുകളുമായി പരിചയത്തിലായത് ക്യാൻസർ വിദഗ്ധയായിരുന്ന അമ്മ ശ്യാമളയിൽനിന്നാണ്. ചൂടൻ ഇഡ്ലിയും സ്വയമ്പൻ സാമ്പാറും ടിക്കയും ജീവിതത്തിന്റെ ഭാഗമായി. കമലയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണങ്ങളിലൊന്ന് ഫ്രഞ്ച് ഫ്രൈസാണ്. ബീഫ് കഴിക്കാനും ഇഷ്ടമാണ് ഇവർക്ക്. വീട്ടിൽ സ്വയം പാചകം ചെയ്ത് കഴിക്കാനും സുഹൃത്തുക്കൾക്ക് വിളമ്പാനും ഇഷ്ടമാണ്. കമലയ്ക്ക് സ്വന്തമായി ഒരു വളർത്തുമൃഗം ഇല്ല. എന്നാൽ നായ്ക്കളെ വളരെ ഇഷ്ടമാണ്. 'എന്റെ സെനറ്റ് ഓഫീസിലേക്ക് വളർത്തുനായ്ക്കൾക്ക് സ്വാഗതം' എന്ന് കമല ട്വീറ്റ് ചെയ്തതിനോടൊപ്പം ഓഫീസ് സന്ദർശിച്ച പട്ടികളുടെ ചിത്രങ്ങളും നൽകിയിരുന്നു.

ജമൈക്കക്കാരനും സാമ്പത്തിക വിദഗ്ധനുമായ അച്ഛൻ ഡോണൾഡ് ഹാരിസിന്റെ വരുമാന അസമത്വത്തെക്കുറിച്ചുള്ള പഠനങ്ങൾ കമലയ്ക്കും പുതിയ അറിവുകളേകി. 2016ൽ ഹിലരി ക്ലിന്റന്റെ സീനിയർ ഉപദേഷ്ടാവായിരുന്ന അനുജത്തി മായാ ലക്ഷ്മി ഹാരിസും അവരുടെ മകളും അഭിഭാഷകയുമായ മീനയും പ്രചാരണത്തിലുടനീളം കമലയുടെ ശക്തികേന്ദ്രങ്ങളായി.

ഇനി മുതൽ വൈസ് പ്രസിഡന്റിന്റെ ആഡംബര കൊട്ടാരത്തിൽ താമസം

ബൈഡനും കുടുംബവും വൈറ്റ് ഹൗസിലേക്കു മാറുമ്പോൾ കമല വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുമ്പോൾ താമസിക്കുന്ന സ്ഥലത്തായിരിക്കും. നമ്പർ വൺ ഒബ്‌സർവേറ്ററി സർക്കിൾ എന്ന വസതിയിലായിരിക്കും വൈസ് പ്രസിഡന്റ് കമല ഹാരിസ് താമസിക്കുക. വാഷിങ്ടണിൽ വൈറ്റ് ഹൗസിൽ നിന്ന് അധികം ദൂരയല്ലാതെ യുഎസ് നേവൽ ഒബ്‌സർവേറ്ററിക്കു സമീപമാണ് ഈ കൊട്ടാരം. വെള്ള നിറത്തിലുള്ള ഈ കൊട്ടാരം 19-ാം നൂറ്റാണ്ടിലാണു നിർമ്മിച്ചത്.

12 ഏക്കർ വിസ്തൃതിയിലുള്ള ഭൂമിയിലാണ് വിശാലമായ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ഒബ്‌സർവേറ്ററി സൂപ്രണ്ടിനുവേണ്ടി 1893 ലാണ് ഇതു നിർമ്മിച്ചത്. 1924 വരെ നാവികസേനയുടെ മേധാവി ആയിരുന്നു ഇവിടെ താമസിച്ചിരുന്നത്. 50 വർഷത്തിനു ശേഷം ഇത് വൈസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായി മാറുകയായിരുന്നു. വാൾട്ടർ മൊണ്ടലും കുടുംബവുമാണ് ആദ്യം ഇവിടെ വൈസ് പ്രസിഡന്റായി താമസിക്കാൻ എത്തിയത്.

വൈസ് പ്രസിഡന്റുമാർ അവരുടെ സ്വകാര്യ വസതികളിൽ തന്നെ താമസിക്കുകയും വാടകയ്ക്ക് കെട്ടിടം എടുക്കുന്നതുമായിരുന്നു പതിവെങ്കിൽ വാടകക്കെട്ടിടങ്ങളുടെ ഭീമമായ വാടക കുറയ്ക്കാൻവേണ്ടിയാണ് ഒബ്‌സർവേറ്ററി ക്ലിനിക്ക് ഔദ്യോഗിക വസതിയാക്കി മാറ്റാൻ തീരുമാനിച്ചത്.

2008 മുതൽ 2016 അവസാനം വരെ ഇവിടെ ജോ ബൈഡനും കുടുംബവുമാണ് താമസിച്ചിരുന്നത്.അഭിഭാഷകനായ ഭർത്താവ് ഡഗ്ലസ് എംഹോഫും കമലയ്‌ക്കൊപ്പം ഒബ്‌സർവേറ്ററി ക്ലിനിക്കിൽ തന്നെയായിരിക്കും താമസം. മൂന്നു നിലയുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സ്വീകരണ ഹാൾ, സിറ്റിങ് റൂം എന്നിവയാണുള്ളത്. രണ്ടാം നിലയിൽ രണ്ടു കിടപ്പുമുറികളും പഠന മുറിയുമുണ്ട്. മൂന്നാം നില ജീവനക്കാർക്കുവേണ്ടിയാണു നീക്കിവച്ചതെങ്കിലും ഇപ്പോൾ വൈസ് പ്രസിഡന്റിന്റെ മക്കൾക്കു താമസിക്കാൻവേണ്ടിയുള്ള നാലു കിടപ്പുമുറികൾ സജ്ജീകരിച്ചിട്ടുണ്ട്. അടുക്കളയും മറ്റും താഴത്തെ നിലയിൽ തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP