Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'13 വയസ്സിലായിരുന്നു 47 വയസ്സുള്ള ഒരാളുമായി എന്റെ വിവാഹം; അഞ്ചേ അഞ്ച് ദിവസം കൊണ്ടുതന്നെ കടക്കെടാ പുറത്ത് എന്ന് പറയാനുള്ള ചങ്കൂറ്റും എനിക്കുണ്ടായി; കുറച്ചു നാൾ കഴിഞ്ഞപ്പോൾ എന്റെ വയറ് വീർത്തുവരാൻ തുടങ്ങി; മനസ്സിലായില്ല എന്താണെന്റെ വയറ് വീർക്കുന്നതെന്ന്; കാരണം എനിക്കു വിദ്യാഭ്യാസമില്ല'; വൈറലായി നിലമ്പൂർ ആയിഷയുടെ പ്രസംഗം

'13 വയസ്സിലായിരുന്നു 47 വയസ്സുള്ള ഒരാളുമായി എന്റെ വിവാഹം; അഞ്ചേ അഞ്ച് ദിവസം കൊണ്ടുതന്നെ കടക്കെടാ പുറത്ത് എന്ന് പറയാനുള്ള ചങ്കൂറ്റും എനിക്കുണ്ടായി; കുറച്ചു നാൾ കഴിഞ്ഞപ്പോൾ എന്റെ വയറ് വീർത്തുവരാൻ തുടങ്ങി; മനസ്സിലായില്ല എന്താണെന്റെ വയറ് വീർക്കുന്നതെന്ന്; കാരണം എനിക്കു വിദ്യാഭ്യാസമില്ല'; വൈറലായി നിലമ്പൂർ ആയിഷയുടെ പ്രസംഗം

മറുനാടൻ മലയാളി ബ്യൂറോ

 കോഴിക്കോട്: പൊള്ളുന്ന ജീവതാനുഭവങ്ങളിലൂടെ കടന്നുവന്ന നടിയാണ് നാടകത്തിലും സിനിമയിലും ഒരുപോലെ വെന്നിക്കൊടി പാറിച്ച നിലമ്പുർ ആയിഷ. സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സ് ആക്കണമെന്ന ചർച്ചകൾ സജീവമാകുന്നതിനിടെ അവർ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. സമകാലിക മലയാളം വാരികയുടെ സാമൂഹ്യ സേവന പുരസ്‌കാര സമർപ്പണ ചടങ്ങിൽ നടത്തിയ പ്രസംഗത്തിലാണ് നിലമ്പുർ ആയിഷ വിദ്യാഭ്യാസത്തിന്റെയും കലയുടെയും പ്രാധാന്യം എടുത്തു പറയുന്നത്. മുസ്ലിം സമുദായത്തിൽ ഉണ്ടായ സാമൂഹിക പരിഷ്‌ക്കരണങ്ങളും അവർ എടുത്തു പറയുന്നുണ്

നിലമ്പൂർ ആയിഷ പറയുന്നു

13 വയസ്സിലായിരുന്നു 47 വയസ്സുള്ള ഒരാളുമായി എന്റെ വിവാഹം. ഞാൻ ചെറിയ കുട്ടിയായിരുന്നു, ഒന്നുമറിയാത്ത കുട്ടി. എന്നാൽ, അഞ്ചേ അഞ്ച് ദിവസം കൊണ്ടുതന്നെ കടക്കെടാ പുറത്ത് എന്ന് അയാളോട് പറയാനുള്ള ചങ്കൂറ്റം എനിക്കന്നുണ്ടായി. കുറച്ചു നാൾ കഴിഞ്ഞപ്പോൾ എന്റെ വയറ് വീർത്തുവരാൻ തുടങ്ങി. ആളുകൾ കളിയാക്കാനും. എനിക്കു മനസ്സിലായില്ല എന്താണെന്റെ വയറ് വീർക്കുന്നതെന്ന്. കാരണം എനിക്കു വിദ്യാഭ്യാസമില്ല. വിദ്യാഭ്യാസത്തിന്റെ കുറവുകൊണ്ടുതന്നെ കല്യാണത്തിനുശേഷം വീടിനുള്ളിൽ അടിമപ്പണി ചെയ്യേണ്ടിവന്നവരായിരുന്നു അക്കാലത്തെ സ്ത്രീകൾ.

ഞാൻ ജനിച്ചതും വളർന്നതുമൊക്കെ നല്ല സാമ്പത്തികമുള്ള വീട്ടിലായിരുന്നു. ബാപ്പയുടെ മരണത്തോടെ പാപ്പരാവുകയും ജീവിക്കാൻ മാർഗ്ഗമില്ലാതാവുകയും ചെയ്തതോടെയാണ് കല്യാണം നടന്നത്. പക്ഷേ, ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ഇനി ജീവിച്ചിട്ട് കാര്യമില്ല എന്നാണ് എനിക്കു തോന്നിയത്. ഞാൻ ആത്മഹത്യയ്ക്കു ശ്രമിച്ചു. കയറിട്ട് തൂങ്ങി പിടഞ്ഞുമരിക്കാൻ നോക്കിയപ്പോൾ കയറ് വെട്ടിയറുത്തെടുത്തത് എന്റെ ജ്യേഷ്ഠനായിരുന്നു. എന്നിട്ട് അദ്ദേഹം എന്നോട് പറഞ്ഞു, മരിച്ചുകാണിക്കുകയല്ല ജീവിച്ചു കാണിക്ക് എന്ന്. അതു ശരിയാണെന്ന് എനിക്കും തോന്നി. മരിച്ചുകഴിഞ്ഞാൽ കുഴിച്ചിടും, പിന്നെ യാതൊന്നും ബാക്കിയുണ്ടാവില്ല. അങ്ങനെ ജീവിക്കാൻ തന്നെ തീരുമാനിച്ചു.

സാമൂഹ്യ അനാചാരങ്ങൾക്കെതിരെ അക്കാലത്ത് ഒരു നാടകം വന്നു. ആണുങ്ങളായിരുന്നു അതിൽ പെൺവേഷം കെട്ടിയത്. ഇ.എം.എസ്. നമ്പൂതിരിപ്പാട്, കെ.പി.ആർ. ഗോപാലൻ, ഒളപ്പമണ്ണ, ഇമ്പിച്ചിബാവ തുടങ്ങിയവരുൾപ്പെടെയുള്ള രാഷ്ട്രീയ-സാംസ്‌കാരിക പ്രവർത്തകർ സ്ത്രീകൾ തന്നെ നാടകത്തിൽ അഭിനയിച്ചാൽ അതൊരു സാമൂഹ്യമാറ്റം ആകുമെന്ന് അഭിപ്രായപ്പെട്ടു. അങ്ങനെ നിലമ്പൂർ ബാലന്റെ സഹോദരന്റെ മകൾ നാടകത്തിലെത്തി. രണ്ടാമത് ഒരു സ്ത്രീയെ അന്വേഷിച്ചു നടക്കുകയായിരുന്നു. ഒരു ദിവസം എന്റെ ഉമ്മയുടെ ഗ്രാമഫോണിൽ പാട്ടുകേട്ട് അതു പാടിയിങ്ങനെ ഇരിക്കുകയാണ് ഞാൻ. അപ്പോഴാണ് എന്റെ ജ്യേഷ്ഠനോടൊപ്പം നാടകത്തിലുള്ളവർ കയറിവരുന്നത്. എന്നെ കണ്ട് എന്തുകൊണ്ട് നാടകത്തിലഭിനയിച്ചൂട എന്നു ചോദിച്ചപ്പോൾ ഉമ്മ പറഞ്ഞു വേണ്ട, നമ്മളതു ചെയ്യാൻ പാടില്ല, നമുക്കു സമൂഹം ഭ്രഷ്ട് കൽപ്പിക്കും എന്ന്. അന്നു ഞാൻ പറഞ്ഞു രക്ഷിക്കാൻ കഴിയാത്ത ഒരു മതസ്ഥരും നമ്മളെ ശിക്ഷിക്കാൻ നടക്കരുത് എന്ന്. അങ്ങനെ പറയാൻ കാരണം ഒരുപാടു പേർക്കു സഹായം ചെയ്ത ബാപ്പ മരിച്ചു ഞങ്ങൾ പാപ്പരായപ്പോൾ ആരും വന്നിരുന്നില്ല സഹായത്തിന്. നാടകത്തിലഭിനയിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. അങ്ങനെ 1952-ൽ 16 വയസ്സുകാരിയായ ഞാൻ നാടകത്തിലെത്തി.

ഒരു നാടകനടിയായതിന്റെ പേരിൽ പല പീഡനങ്ങളും സഹിക്കേണ്ടിവന്നിട്ടുണ്ട്. മൂന്നു പ്രാവശ്യം എറിഞ്ഞു തലപൊട്ടിച്ചു. എനിക്കു നേരെ വെടിവെച്ചു. ഒരു ഡയലോഗ് പറഞ്ഞു നീങ്ങിയതുകൊണ്ടു മാത്രം വെടിയുണ്ട സ്റ്റേജിൽ തറച്ചു. അടിച്ചു ചെവി പൊട്ടിച്ചു. ഒരു ചെവി ഇപ്പോഴും കേൾക്കില്ല. ഞാൻ ചെയ്ത പ്രവർത്തനത്തിന് എനിക്കു കിട്ടിയ അവാർഡായിട്ടാണ് അതിനെ കണക്കാക്കുന്നത്. ഇങ്ങനെയുള്ള മനുഷ്യരുടെയിടയിൽ ജീവിക്കണമെങ്കിൽ നമുക്കു നാവ് നാല് വേണം. നാടക പ്രവർത്തനമെല്ലാം ഉപേക്ഷിച്ചു 15 വർഷത്തോളം ഒരു ഗദ്ദാമയായി സൗദി അറേബ്യയിൽ ജീവിച്ചിട്ടുണ്ട് ഞാൻ. നിലം തുടയ്ക്കലായിരുന്നു ആദ്യം കിട്ടിയ ജോലി. അതു നന്നായി ചെയ്തപ്പോൾ മൂന്നുമാസം കൊണ്ട് ജോലിക്കയറ്റം കിട്ടി. ഖഫീലിന്റെ ഭാര്യയെ ഹോസ്പിറ്റലിൽ കൊണ്ടുപോകുക, അവരുടെ കാര്യങ്ങൾ നോക്കുക ഒക്കെയായിരുന്നു പിന്നീട് ജോലി. അവരെ ഹോസ്പിറ്റലിൽ കൊണ്ടുപോകുമ്പോൾ മലയാളികളോട് മലയാളത്തിൽ പറയും, ഹിന്ദിക്കാരോട് മുറി ഹിന്ദി, തമിഴരോട് നന്നായി തമിഴ്, ഇംഗ്‌ളീഷുകാരോട് അതിനെക്കാൾ മുറി ഇംഗ്‌ളീഷും. ഇതൊക്കെ കണ്ടപ്പോൾ ഖഫീലിന്റെ മൂത്തമോള് അദ്ഭുതത്തിൽ ഉമ്മയോട് പറഞ്ഞു ആയിഷ ഡോക്ടറാണ് എന്ന്. ഞാൻ നടിയാണല്ലോ, ഞാൻ പിന്നെ ഡോക്ടറുടെ മാതിരിയായി. ഇൻജക്ഷനെല്ലാം ചെയ്തുകൊടുക്കും. അങ്ങനെ വലിയ ഒരാളായി ഞാൻ അവരുടെയിടയിൽ.

ഒരിക്കൽ ഞാൻ പറഞ്ഞു, എനിക്ക് ബത്ത എന്ന സ്ഥലത്തു പോകണം. എന്റെ സഹോദരന്മാർ അവിടെയുണ്ടെന്ന്. 36 കാറുണ്ട് ഖഫീലിന്. ഒരു കാറെടുത്ത് ഡ്രൈവറേയും കൂട്ടി പൊയ്‌ക്കോളാൻ പറഞ്ഞു. അവിടെയെത്തിയപ്പോൾ മലയാളികളെല്ലാം ഭയങ്കര സ്‌നേഹത്തിൽ എഴുന്നേറ്റ് നിന്നു സംസാരിച്ചു. ഖഫീലിന്റെ മകൾ എന്നെ ഫോളോ ചെയ്തിരുന്നു. അവർ വീട്ടിൽ ചെന്നിട്ട് പറഞ്ഞു ആയിഷ ഇന്ദിരാ ഗാന്ധിയാണ്, എല്ലാ മനുഷ്യരും കണ്ടപ്പോൾ തന്നെ എഴുന്നേറ്റ് നിന്നു എന്ന്. പിന്നെ ഞാൻ അവിടെ ഇന്ദിരാ ഗാന്ധിയാണ്. ഭരണമൊക്കെ പിന്നെ എന്റെ കയ്യിലായി. ഒരിക്കൽ ഞാൻ എന്റെ കാസറ്റുകൾ അവർക്ക് ഇട്ടുകൊടുത്തു. അവർ ഭയങ്കര അദ്ഭുതത്തിൽ സ്‌ക്രീനിലേക്കു നോക്കും എന്റെ മുഖത്തു നോക്കും. പിന്നേം സ്‌ക്രീനിലേക്കും എന്റെ മുഖത്തേക്കും. എന്നിട്ട് ഖഫീലിന്റെ മോള് പറഞ്ഞു, ആയിഷ ഹേമമാലിനിയാണെന്ന്. അങ്ങനെ ഞാൻ അതുമായി.

പോരാൻ നേരത്ത് എനിക്കൊരു മുത്തവ്വിയുമായി ഒന്നു സംസാരിക്കണം എന്നു ഞാൻ അവരോട് ആവശ്യപ്പെട്ടു. ഞാൻ ചെയ്തതു ശരിയോ തെറ്റോ എന്നെനിക്കറിയണം. അങ്ങനെ ഫോണിലൂടെ സംഘടിപ്പിച്ചു തന്നു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ഞാൻ ഒരു കലാകാരിയാണ്. അതിന്റെ പേരിൽ ഒരുപാട് പീഡനങ്ങൾ നേരിട്ടിട്ടുണ്ട്. ഞാൻ ചെയ്യുന്നതു ശരിയാണോ? അപ്പോൾ അദ്ദേഹം പറഞ്ഞത്, നീ ചെയ്യുന്ന പ്രവർത്തനം മനുഷ്യരെ നന്നാക്കുന്നതാണെങ്കിൽ നീ ചെയ്യുന്നതാണ് ശരി എന്ന്.
എന്റെ മുന്നിലിരിക്കുന്ന മുസ്ലിം പെൺകുട്ടികളെ കാണുമ്പോൾ എനിക്കു സന്തോഷമുണ്ട്. ഉൾവലിഞ്ഞുപോക്ക് മുസ്ലിം സമുദായത്തിലാണ് കൂടുതലുള്ളത്. അവരാണ് 12ഉം 13ഉം വയസ്സിൽ വിവാഹം ചെയ്തു പോകുന്നത്. ആദ്യ വിവാഹത്തിനു ശേഷം ഞാൻ വിവാഹം കഴിച്ചിട്ടില്ല. അതുകൊണ്ട് എനിക്കൊരു നഷ്ടവുമുണ്ടായിട്ടില്ല. ഞാൻ ജീവിക്കുന്നില്ലേ. ഒരു പുരുഷനില്ലാതേയും ജീവിക്കാൻ കഴിയും. ഒരു പുരുഷനെ സഹോദരനായി കാണാം, അദ്ദേഹത്തിന്റെ തോളിൽ കയ്യിട്ട് നടക്കാം. കെട്ടിപ്പിടിക്കാം. എന്നെ ആരു കെട്ടിപ്പിടിച്ചാലും എനിക്കൊന്നുമില്ല. ഞാൻ ഒരു മരം മാതിരിയാണ്. അതായിരിക്കണം നമ്മുടെ മനസ്സ്. മരമായി മാറണം നമ്മൾ. അത്ര ശക്തി നമ്മൾക്കു വേണം. അലിവ് നമുക്ക് ആവശ്യമില്ല. ഞാൻ അഞ്ചാംതരം വരെ മാത്രം പഠിച്ചൊരാളാണ്. എന്നിട്ടുപോലും ഇത്ര ശക്തിയായി പലതിനേയും എതിർത്തു പ്രവർത്തിക്കാൻ കഴിഞ്ഞതു ജീവിതത്തിൽ അനുഭവിച്ച ദുഃഖങ്ങൾ കൊണ്ടുകൂടിയാണ്.

ഒരിക്കൽ ഞാൻ ഒരു സ്ഥലത്ത് നാടകം കളിക്കാൻ പോയി. ഞാൻ ഇങ്ങനെ ഇരിക്കുകയാണ്. അപ്പോൾ ഒരു പത്തുപതിനഞ്ചു പർദ്ദധാരികൾ ദൂരെ വന്നുനിന്നിട്ട് എന്നെയിങ്ങനെ നോക്കുന്നു. ഞാൻ അവരെ അടുത്തേക്കു വിളിച്ചിട്ട് ചോദിച്ചു എന്തേ ഇങ്ങനെ നോക്കുന്നത്, ഞാൻ നാടകം കളിക്കാൻ വന്നതാണ്. നിങ്ങളുടെ കുട്ടികളൊക്കെ ഉണ്ടെങ്കിൽ കൊണ്ടുവരൂ നമുക്കു പാട്ടൊക്കെ പാടിക്കാം എന്ന്. അപ്പോ അവര് പറഞ്ഞത് ഏയ് ഞങ്ങൾക്കിതൊന്നും പാടില്ല. അപ്പോ ഞാൻ ചോദിച്ചു നിങ്ങളുടെ പർദ്ദയ്‌ക്കെന്തിനാണ് ചിറക് പോലെ വെച്ചിരിക്കുന്നത്. എന്തിനാണ് ഗിൽറ്റ്, അതിനെന്തിനാണ് എംബ്രോയ്ഡറി. അള്ളാഹു ളോഹയിടാനാണ് പറഞ്ഞതെങ്കിൽ ഒരു ളോഹയിട്ടാൽ പോരെ. മനുഷ്യനെ നന്നാക്കാനാണെങ്കിൽ നമ്മൾക്ക് അനുസരിച്ച ഒരു ഉടുപ്പിടുക, നമ്മൾ പ്രവർത്തിക്കുക. കലാരംഗത്തു പ്രവർത്തിക്കുന്നതു കുറ്റമായി കാണരുത്. നാടകം എന്നു പറഞ്ഞാൽ നാടിന്റെ അകമാണ്. അവർ കലഹപ്രിയരാണ്, ഏതുനേരവും കലഹിച്ചുകൊണ്ടേയിരിക്കും. ശരിയും തെറ്റും ഉറക്കെ പറയുന്നവരാണ് കലാകാരന്മാർ.

(സമകാലിക മലയാളം വാരികയുടെ സാമൂഹ്യ സേവന പുരസ്‌കാര സമർപ്പണ ചടങ്ങിൽ നടത്തിയ പ്രസംഗം)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP