Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതോടെ നിതീഷ് കുമാർ എൻഡിഎ വിടും; 2024 ലെ പൊതു തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ മുഖ്യ എതിരാളി നിതീഷ് ആയിരിക്കുമെന്നും ചിരാ​ഗ് പാസ്വാൻ

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതോടെ നിതീഷ് കുമാർ എൻഡിഎ വിടും; 2024 ലെ പൊതു തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ മുഖ്യ എതിരാളി നിതീഷ് ആയിരിക്കുമെന്നും ചിരാ​ഗ് പാസ്വാൻ

മറുനാടൻ ഡെസ്‌ക്‌

പാട്‌ന: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം പുറത്ത് വരുന്നതോടെ നിതീഷ് കുമാർ എൻഡിഎ വിടുമെന്ന് ലോക് ജനശക്തി പാർട്ടി നേതാവ് ചിരാ​ഗ് പാസ്വാൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സ്വയം ബ​ദലാകാനാണ് നിതീഷ് ശ്രമിക്കുന്നതെന്നും 2024 ലെ പൊതു തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ മുഖ്യ എതിരാളി നിതീഷ് ആയിരിക്കുമെന്നും ചിരാ​ഗ് പറഞ്ഞു. ബീഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയ പശ്ചാത്തലത്തിലായിരുന്നു ചിരാഗിന്റെ വിമർശനം. നിതീഷ് കുമാറിന് തെരഞ്ഞെടുപ്പിൽ ആരും വോട്ട് ചെയ്യില്ലെന്ന് ഉറപ്പുള്ളതിനാലാണ് പ്രചരണത്തിനായി പ്രധാനമന്ത്രി തന്നെ നേരിട്ടെത്തിയതെന്ന് ചിരാഗ് പറഞ്ഞിരുന്നു.

‘വരാനിരിക്കുന്ന പൊതു തെരഞ്ഞടുപ്പിൽ മോദിക്കെതിരെ സ്വയം ബദലായി മാറാനാണ് നിതീഷിന്റെ ശ്രമം. അഞ്ച് വർഷം മുമ്പ് ബീഹാറിൽ നടന്ന തെരഞ്ഞെടുപ്പിൽ ലാലു പ്രസാദ് യാദവിനോടൊപ്പം ചേർന്ന് മോദിയ്‌ക്കെതിരെ പ്രവർത്തിച്ചയാളാണ് നിതീഷ്. പിന്നീട് ലാലുപ്രസാദിനെ ഉപേക്ഷിച്ച് തിരികെ എൻ.ഡി.എയിലേക്ക് ചേക്കേറി. ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും ലാലുവിനെതിരെ രൂക്ഷവിമർശനമുയർത്തുന്നയാളാണ് നിതീഷ്. മുമ്പ് മോദിയ്‌ക്കെതിരെ നടത്തിയ ക്യാംപെയ്ൻ പോലെ. പക്ഷെ നിതീഷിന്റെ ഇതുവരെയുള്ള പ്രവൃത്തികൾ വെച്ച് വിലയിരുത്തുകയാണെങ്കിൽ അയാൾ വീണ്ടും എൻ.ഡി.എ വിട്ട് മഹാസഖ്യത്തോടൊപ്പം ചേരാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. 2024 ലെ തെരഞ്ഞെടുപ്പിൽ മോദിയ്‌ക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാനും നിതീഷിന് കഴിയും’- ചിരാഗ് പറഞ്ഞു.

ബീഹാറിൽ ശക്തമായ ഭരണവരുദ്ധവികാരം ഉണ്ടെങ്കിലും എൻഡിഎ തന്നെ അധികാരത്തിൽ എത്തുമെന്നായിരുന്നു ഏതാണ്ട് എല്ലാ സർവേകളും വിലയിരുത്തിയിരുന്നത്. എൻഡിഎയിൽ തന്നെ നിതീഷിന്റെ ജെഡിയുവിനെ പിൻതള്ളി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്നാണ് വിലയിരുത്തൽ. എന്നാൽ അമിത്ഷാ അടക്കമുള്ള ബിജെപി നേതാക്കൾ പറയുന്നത് ഇങ്ങനെ വന്നാലും നിതീഷ് തന്നെ മുഖ്യമന്ത്രിയാവും എന്നാണ്. പക്ഷേ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മുഖ്യമന്ത്രി നിതീഷ്‌കുമാറിന് ചങ്കിടിപ്പ് ഏറുകയാണ്. കാരണം മഹാസഖ്യത്തിലെ തേജസ്വിയാദവ് പിതാവ് ലാലുപ്രസാദ് യാദവിനെപ്പോലെ വൻ ആൾക്കൂട്ടങ്ങളെയാണ് ആകർഷിക്കുന്നത്. എന്നാൽ നിതീഷിന്റെ യോഗത്തിലാവട്ടെ രണ്ടിടത്ത് ജനം കൂക്കിയപ്പോൾ അദ്ദേഹത്തിന് നിയന്ത്രണം വിടുകയും ചെയ്തു. ചിരാഗ് പാസ്വാൻെ നേതൃത്വത്തിലുള്ള എൽജെപി ബിജെപിയുമായി രഹസ്യധാരണ ഉണ്ടാക്കിയെന്നും അഭ്യൂഹമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ എതിരാളികളാൽ വലയം ചെയ്യപ്പെട്ടിരിക്കയാണ് നിതീഷ്.

ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലികൾ ആയിരുന്നു എൻഡിഎ സഖ്യത്തിന് ഉണർവേകിയത്. 'ജംഗിൾ രാജ് കാ യുവരാജ്' എന്ന് യോഗങ്ങളിൽ മോദി തേജസ്വി യാദവിനെ പരിഹസിച്ചത്്. ഇതിന് മറുപടിയായെന്നോണം, നിതീഷ് അഴിമതി വീരനെന്ന മോദിയുടെ പഴയപ്രസംഗം തേജസ്വി കുത്തിപ്പൊക്കിയപ്പോൾ എൻഡിഎ ശരിക്കും പ്രതിരോധത്തിലായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ പ്രസംഗ ശകലങ്ങൾ പുറത്ത് വിട്ട് കൊണ്ട് നിതീഷ്‌കുമാറിനെതിരേ കോടികളുടെ അഴിമതി ആരോപണമാണ് തേജസ്വിയാദവ് ഉയർത്തിയിരിക്കുന്നത്. 30,000 കോടി രൂപയുടെ 60ഓളം അഴിമതികളിൽ നിതീഷ്‌കുമാറിന് പങ്കുണ്ടെന്ന വലിയ ആരോപണമാണ് മഹാസഖ്യത്തിന്റെ മുഖമായി ബിഹാർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തേജസ്വി യാദവ് ഉന്നയിച്ചിരിക്കുന്നത്. ഈ ആരോപണത്തെ സ്ഥാപിക്കാൻ നിതീഷ് സർക്കാരിനെ വിമർശിക്കുന്ന പ്രധാനമന്ത്രിയുടെ തന്നെ പഴയ വീഡിയോ ക്ലിപ്പിങ്ങാണ് തേജസ്വി യാദവ് രാഷ്ട്രീയായുധമാക്കിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി നിതീഷ്‌കുമാറിനെ അഴിമതി സർക്കാരെന്ന് വിളിക്കുന്ന വീഡിയോയാണ് തന്റെ അവകാശവാദത്തിന്റെ തെളിവായി 31 കാരനായ തേജസ്വി യാദവ് പുറത്തുവിട്ടിരിക്കുന്നത്.'നിതീഷ് കുമാർ ജിയുടെ കീഴിൽ 30,000 കോടിയോളം രൂപയുടെ 60ല ധികം അഴിമതികൾ നടന്നിട്ടുണ്ട്. ഇതിൽ 33 എണ്ണം പ്രധാനമന്ത്രി മോദി തന്നെ അഞ്ച് വർഷം മുമ്പ് എണ്ണിപ്പറഞ്ഞിട്ടുണ്ട്.. നിങ്ങൾക്ക് കേൾക്കാം,'' തേജസ്വി യാദവ് ഇന്ന് രാവിലെ വീഡിയോയടക്കം ഹിന്ദിയിൽ ട്വീറ്റ് ചെയ്തു കൊണ്ട് പറഞ്ഞു.

'ബിഹാറിലെ ജനങ്ങൾക്ക് അറിയാം. ഇത് ഞാൻ യുവ തലമുറയെ ഓർമിപ്പിക്കാൻ ആഗ്രഹിക്കുകയാണ്'. എഞ്ചിനീയറിങ് കോളേജുകൾ, മരുന്നുകൾ വാങ്ങൽ, മദ്യവിൽപ്പന, ഉച്ചഭക്ഷണം, നെൽകൃഷി, സ്‌കോളർഷിപ് എന്നിവയുൾപ്പെടെ സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട 30 ഓളം അഴിമതികളുണ്ടെന്നാണ് മോദി വീഡിയോയിൽ എണ്ണി പറയുന്നത്. ഈ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് തേജസ്വി യാദവ് ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ പ്രധാനമന്ത്രി മോദി എവിടെയാണ് സംസാരിക്കുന്നതെന്നും ഏത് സർക്കാരിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും വ്യക്തമല്ല.എൻഡിഎ മുഖ്യമന്ത്രി സ്ഥാനാർത്ഥി നിതീഷ് കുമാറിനൊപ്പം ചേർന്നാണ് ഈ മാസം നടന്ന ബിഹാറിലെ തെരഞ്ഞെടുപ്പ് റാലികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യക്ഷപ്പെട്ടത്. ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി തേജസ്വി യാദവിനെ 'ജംഗിൾ രാജ് കാ യുവരാജ്'' എന്ന് വിളിച്ചിരുന്നു. ബിജെപിയുടെ ഉത്കണ്ഠയുടെ അടയാളമായാണ് പ്രതിപക്ഷ ക്യാമ്പ് ഇതിനെ വ്യാഖ്യാനിച്ചത്.

അതോടൊപ്പം നിതീഷ് കുമാറിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ മുൻകാല പരാമർശങ്ങൾ കടുത്ത പ്രചാരണായുധമാക്കാനാണ് പ്രതിപക്ഷ പദ്ധതി.വർഷങ്ങൾക്കു മുമ്പുള്ള ഏതോ ഒരു തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്നതാണ് വിഡിയോയാണിതെന്നാണ് റിപ്പോർട്ടുകൾ. അന്ന് മഹാസഖ്യത്തിന്റെ ഭാഗമായിട്ടാണ് നിതീഷ് കുമാറിന്റെ ജെ.ഡി.യു മത്സരിച്ചിരുന്നത്. ആ സമയം വൻ അഴിമതി ആരോപണമാണ് ബിജെപി നിതീഷ്‌കുമാറിനെതിരെ ആരോപിച്ചിരുന്നത്. 2017ലാണ് ആർ.ജെ.ഡിയുമായി തെറ്റിപ്പിരിഞ്ഞ് നിതീഷ് കുമാർ വീണ്ടും എൻ.ഡി.എയിൽ എത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP