Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വ്യാഴാഴ്ച മുതൽ ഒരു മാസത്തേക്ക് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു ബോറിസ് ജോൺസൺ; അത്യാവശ്യമില്ലാത്ത യാത്രകൾക്കു വിലക്കേർപ്പെടുത്തി; അവശ്യവസ്തുതകൾ വിൽക്കുന്ന കടകൾ മാത്രമേ തുറക്കൂ; സ്‌കൂളുകൾക്കു പക്ഷെ അവധിയില്ല; യുകെയിൽ ഒരു മാസത്തേക്ക് കൂടി ഫർലോ

വ്യാഴാഴ്ച മുതൽ ഒരു മാസത്തേക്ക് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു ബോറിസ് ജോൺസൺ; അത്യാവശ്യമില്ലാത്ത യാത്രകൾക്കു വിലക്കേർപ്പെടുത്തി; അവശ്യവസ്തുതകൾ വിൽക്കുന്ന കടകൾ മാത്രമേ തുറക്കൂ; സ്‌കൂളുകൾക്കു പക്ഷെ അവധിയില്ല; യുകെയിൽ ഒരു മാസത്തേക്ക് കൂടി ഫർലോ

സ്വന്തം ലേഖകൻ

ലണ്ടൻ: കോവിഡ് വ്യാപനം വീണ്ടും കൂടിയതോടെ രണ്ടാമത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. നവംബർ അഞ്ച് വ്യാഴാഴ്ച മുതലാണ് ഒരു മാസം നീണ്ടു നിൽക്കുന്ന ലോക്ക്ഡൗൺ ആരംഭിക്കുക. ഡിസംബർ രണ്ടിന് അർദ്ധരാത്രിവരെ ഇതു തുടരും. പ്രതീക്ഷിച്ചതിലും ഭീകരമായിരിക്കും കൊറോണയുടെ രണ്ടാം വരവെന്നും, ഒരു ദേശീയ ലോക്ക്ഡൗൺ അല്ലാതെ രോഗവ്യാപനം തടയുവാൻ മറ്റു മാർഗ്ഗങ്ങളില്ല എന്ന് ശാസ്‌ത്രോപദേഷ്ടാക്കൾ അറിയിച്ചതിനെ തുടർന്നുമാണ് അദ്ദേഹം ഇത്തരത്തിൽ ഒരു തീരുമാനത്തിൽ എത്തിയത് എന്നാണ് സൂചന. ഏറ്റവും ഭീകരമായത് എന്ന് പ്രവചിച്ചതിനേക്കാൾ വേഗത്തിലാണ് വൈറസ് പടരുന്നത് എന്ന് ശാസ്ത്രീയ ഉപദേശക സമിതി അംഗങ്ങൾ ഇന്നലെ പ്രധാനമന്ത്രിയെ വെളിപ്പെടുത്തിയിരുന്നു.

കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ ഏപ്രിൽ-മെയ്‌ മാസങ്ങളിൽ ഉണ്ടായതിനേക്കാൾ മരണസംഖ്യ ഉയരുമെന്നാണ് സയന്റിഫിക് അഡൈ്വസർമാരും മറ്റു വിദഗ്ധരും നൽകിയ മുന്നറിയിപ്പ്. ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ ഡിസംബറോടെ പ്രതിദിനം 4000 പേർ വീതം മരിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ കൈവിട്ടുപോകുമെന്നുപോലും ചില പഠനങ്ങൾ സർക്കാരിന് മുന്നറിയിപ്പ് നൽകി.

ഇതോടെ യൂറോപ്പിൽ കൂടുതൽ രാജ്യങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുവാനാണ് സാധ്യതയുള്ളത്. വെയിൽസ്, സ്‌കോട്ട്‌ലന്റ്, വടക്കൻ അയർലന്റ് എന്നിവിടങ്ങളിലും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം അനുദിനം കുതിച്ചുയരുന്ന ബെൽജിയം, ഫ്രാൻസ്. ജർമനി എന്നീ യൂറോപ്യൻ രാജ്യങ്ങൾ ഇതിനോടകം പുതിയ രീതിയിലുള്ള ലോക്ക്ഡൗൺ പ്രാബല്യത്തിലാക്കിക്കഴിഞ്ഞു.

ദിവസേന അമ്പതിനായിരത്തോളം ആളുകൾ രോഗികളാകുകയും ശരാശരി മുന്നൂറോളം ആളുകൾ മരിക്കുകയും ചെയ്യുന്ന സ്ഥിതിയാണ് ഇപ്പോൾ ബ്രിട്ടനിൽ നിലവിലുള്ളത്. രണ്ടാമതൊരു ദേശീയ ലോക്ക്ഡൗണിനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം. ഇതിനൊപ്പം വിദഗ്ധരുടെ മുന്നറിയിപ്പുകൂടി പരിഗണിച്ചാണ് ചൊവ്വാഴ്ച മുതലുള്ള രണ്ടാം ലോക്ക്ഡൗണിന് സർക്കാർ തയ്യാറെടുക്കുന്നത്.

ക്രിസ്മസ് ആഘോഷ സമയമാകുമ്പോഴേക്കും രാജ്യത്തെ സുരക്ഷിതമാക്കി നിർത്തുവാനാണ് ഒരു മാസം നീണ്ടു നിൽക്കുന്ന ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. അല്ലാത്ത പക്ഷം വലിയ ദുരന്തമായിരിക്കും രാജ്യത്തെ കാത്തിരിക്കുന്നതെന്ന് മുന്നറിയിപ്പുകൾ ലഭിച്ചിരുന്നു. അതേസമയം, മാർച്ചിൽ നടപ്പാക്കിയ ലോക്ക്ഡൗണിന് വിഭിന്നമായി സ്‌കൂളുകളെയും സർവ്വകലാശാലകളെയും പ്രവർത്തിക്കാൻ അനുമതി നൽകുമെന്നതാണ് ഇത്തവണത്തെ പ്രധാന ഇളവ്. യാത്ര, വിനോദം എന്നിവ കൂടാതെ അവശ്യമല്ലാത്ത റീട്ടെയിൽ, റെസ്റ്റോറന്റുകൾ, പബ്ബുകൾ, മറ്റ് സേവന മേഖലകൾ എന്നിവ അടച്ചിരിക്കും. ലോക്ക്ഡൗൺ പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ അടിസ്ഥാന സന്ദേശം 'വീട്ടിൽ തുടരുക' എന്നതാണ്.

''ഇത്തരത്തിലുള്ള നടപടികൾ എവിടെയും നടപ്പാക്കാൻ ആരും ആഗ്രഹിക്കുന്നില്ല... ശക്തമായ പ്രാദേശിക പ്രവർത്തനത്തിലൂടെ ശക്തമായ പ്രാദേശിക നേതൃത്വത്തിലൂടെ, രോഗം ഉയർന്നുവരികയാണെങ്കിലും പ്രശ്‌നത്തെ അഭിസംബോധന ചെയ്യുകയാണെങ്കിലും അണുബാധയുടെ തോത് കുറയ്ക്കാൻ കഴിയുമെന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ' എന്ന് ബോറിസ് ജോൺസൻ പറഞ്ഞു.

''പ്രകൃതിയുടെ മുന്നിലും ഈ രാജ്യത്തും ഞങ്ങൾ വിനയാന്വിതനായിരിക്കണം. യൂറോപ്പിലുടനീളം, നമ്മുടെ ശാസ്ത്ര ഉപദേഷ്ടാക്കളുടെ മുന്നറിയിപ്പ് പ്രകാരം ഏറ്റവും മോശം അവസ്ഥയേക്കാൾ വേഗത്തിൽ വൈറസ് പടരുന്നു, ഞങ്ങൾ പ്രവർത്തിച്ചില്ലെങ്കിൽ, ഈ രാജ്യത്ത് ഒരു ദിവസം ആയിരക്കണക്കിന് മരണങ്ങൾ ഉണ്ടാകും. ഈ അവസ്ഥ ഏപ്രിലിൽ കണ്ടതിനേക്കാൾ വലുതായിരിക്കും '- പ്രധാനമന്ത്രി പറഞ്ഞു.

ഔദ്യോഗിക പ്രസ്താവന പ്രകാരം ജനുവരി 31 നും ഒക്ടോബർ 31 നും ഇടയിൽ 1,011,660 പേർക്ക് കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 21,915 പുതിയ കേസുകളും 326 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ലണ്ടനിലെ ഇംപീരിയൽ കോളേജ്, വാർവിക് യൂണിവേഴ്‌സിറ്റി, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി എന്നിവയിലെ വിദഗ്ധരുടെ മുന്നറിയിപ്പ് പ്രകാരം രാജ്യത്ത് രോഗവ്യാപനം ഇനിയും വർദ്ധിക്കുമെന്നാണ്. ലോക്ക് ഡൗൺ ഏർപ്പെടുത്തിയില്ലെങ്കിലും രോഗവ്യാപനവും പ്രതിദിന മരണനിരക്കും കൂടുമെന്നും അവർ പറയുന്നു.

ഫർലോ സ്‌കീം ഒരു മാസത്തേക്ക് കൂടി നീട്ടുമെന്ന് പ്രധാനമന്ത്രി

രാജ്യത്ത് വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഫർലോ സ്‌കീം ഒരു മാസത്തേക്ക് കൂടി നീട്ടുമെന്ന് ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. അത് ട്രഷറിയുടെ ഇപ്പോഴത്തെ കടം ഏഴു ബില്യൺ പൗണ്ട് കൂടി വർധിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ അവസാനിക്കാനിരുന്നതായിരുന്നു ഫർലോ സ്‌കീമിന്റെ കാലയളവ്. എന്നാൽ രാജ്യത്ത് നിലവിൽ വന്ന പ്രത്യേക സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു മാസത്തേക്ക് കൂടി നീട്ടാനുള്ള തീരുമാനം കൈക്കൊണ്ടത്. ഈ സമയത്തിനുള്ളിൽ എല്ലാം ശരിയാകുമെന്നാണ് പ്രതീക്ഷയെന്നും ബോറിസ് പറഞ്ഞു.

അടച്ചുപൂട്ടാൻ നിർബന്ധിതമായ ബിസിനസ്സ് സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കുള്ളതാണ് ഫർലോ സ്‌കീം എന്ന ഈ പദ്ധതി. സർക്കാർ ഖജനാവിന് ലക്ഷങ്ങളുടെ ബാധ്യതയുണ്ടാക്കുന്ന ഫർലോ നിയമപ്രകാരം തൊഴിലാളികൾക്ക് അവരുടെ വേതനത്തിന്റെ മൂന്നിലൊന്ന് ഭാഗമാണ് നൽകുക. ഇതനുസരിച്ച് ലോക്ക്ഡൗൺ കാരണം അടച്ചിടേണ്ടി വരുന്ന ബിസിനസുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ജീവനക്കാർക്ക് ശമ്പളത്തിന്റെ വേതനത്തിന്റെ 80% വരെ ലഭിക്കും. അതായത് പരമാവധി 2,500 പൗണ്ട് വരെയാണ് ലഭിക്കുക.

ഒരു പാർട്ട് ടൈം അടിസ്ഥാനത്തിൽ ഫർലോ ജീവനക്കാരെ തിരികെ കൊണ്ടുവരാൻ ബിസിനസ്സുകളെ അനുവദിക്കുന്നതാണ്. എന്നാൽ ഒക്ടോബർ 30ന് മുമ്പ് അവർ പേ റോൾ സംവിധാനത്തിൽ ഉണ്ടായിട്ടുള്ളവർ ആയിരിക്കണം. കമ്പനികൾ നാഷണൽ ഇൻഷൂറൻസോ, എംപ്ലോയർ പെൻഷൻ കോൺട്രിബ്യൂഷൻസോ മാത്രമേ അടക്കേണ്ടതായിട്ടുള്ളൂ. ഫർലോ സ്‌കീം അവസാനിക്കുന്ന മുറയ്ക്ക് ജോബ് സപ്പോർട്ട് സ്‌കീം ഇന്ന് ആരംഭിക്കാനായിരുന്നു പദ്ധതി. എന്നാൽ ഫർലോ സ്‌കീം നീട്ടിയ സാഹചര്യത്തിൽ ജോബ് സപ്പോർട്ട് സ്‌കീം ആരംഭിക്കുന്ന സമയത്തിലും മാറ്റം വന്നിട്ടുണ്ട്.

വീട്ടുടമകളെ സഹായിക്കുന്നതിന് മോർട്ട്‌ഗേജ് ഹോളിഡേ കാലാവധിയും നീട്ടിയിട്ടുണ്ട്. പുതിയ നിയമപ്രകാരം അടച്ചു പൂട്ടിയ ബിസിനസുകൾക്ക് മാസം 3000 പൗണ്ട് വീതം ഗ്രാൻഡ് ലഭിക്കുന്നതാണ്. ഇത്തരത്തിലുള്ള ബിസിനസുകളെ സഹായിക്കുന്നതിനായി 1.1 ബില്യൺ പൗണ്ടാണ് ലോക്കൽ അഥോറിറ്റികൾക്ക് നൽകിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP