Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോൺസുലേറ്റ് ഓഫീസിൽ നിന്ന് മീറ്ററുകൾ അകലെ വനിതാ ജയിൽ; ഭാവ വ്യത്യാസമില്ലാതെ ശിവശങ്കറിന്റെ അറസ്റ്റ് റേഡിയോ വാർത്തയിൽ കേട്ട് ആസൂത്രക; ജയിൽ ലൈബ്രറിയിലെ ഇംഗ്ലീഷ് പുസ്തക പാരായണവുമായി സമയം തള്ളി നീക്കൽ; മുരുക ഭഗവാനെ പ്രാർത്ഥിച്ച് ആശ്വാസം കൊള്ളൽ; ജയിലിൽ സ്വപ്നാ സുരേഷിന് ഇത് ജോലിയില്ലാ കാലം

കോൺസുലേറ്റ് ഓഫീസിൽ നിന്ന് മീറ്ററുകൾ അകലെ വനിതാ ജയിൽ; ഭാവ വ്യത്യാസമില്ലാതെ ശിവശങ്കറിന്റെ അറസ്റ്റ് റേഡിയോ വാർത്തയിൽ കേട്ട് ആസൂത്രക; ജയിൽ ലൈബ്രറിയിലെ ഇംഗ്ലീഷ് പുസ്തക പാരായണവുമായി സമയം തള്ളി നീക്കൽ; മുരുക ഭഗവാനെ പ്രാർത്ഥിച്ച് ആശ്വാസം കൊള്ളൽ; ജയിലിൽ സ്വപ്നാ സുരേഷിന് ഇത് ജോലിയില്ലാ കാലം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്ത് എത്തിയപ്പോൾ സ്വപ്‌നാ സുരേഷിന്റെ മാനസിക സമ്മർദ്ദം മാറി. രക്തസമ്മർദ്ദവും സാധാരണ നിലയായി. പ്രാർത്ഥനയും വായനയുമാണ് ഹോബി. സ്വർണക്കടത്ത് കേസ് വഴിത്തിരിവിലെത്തി നിൽക്കെയാണ് പ്രധാന പ്രതി ജയിൽ ജീവിതവുമായി പൊരുത്തപ്പെട്ട് ജീവിതം മുമ്പോട്ട് കൊണ്ടു പോകുന്നത്. അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുന്ന സ്വപ്ന ഏറിയസമയവും പുസ്തകങ്ങളുമായാണ് കഴിയുന്നത്. ജയിൽ ഉദ്യോഗസ്ഥരെ സംബന്ധിച്ച് സ്വപ്ന അനുസരണയുള്ള തടവുകാരിയാണ്. സ്വപ്നയെ പാർപ്പിച്ചിരിക്കുന്ന സെല്ലിനു സമീപത്തു വെച്ചിട്ടുള്ള മുരുകന്റെ ചിത്രത്തിൽ തടവുകാർ പ്രാർത്ഥിക്കാറുണ്ട്. സ്വപ്നയും മുടങ്ങാതെ പ്രാർത്ഥിക്കുന്നുണ്ട്. യു.എ.ഇ. കോൺസുലേറ്റിന് വിളിപ്പാടകലെയാണ് ജയിൽ.

കോൺസുലേറ്റ് ഓഫീസിൽ നിന്ന് ഏതാണ്ട് അഞ്ചൂറു മീറ്റർ അകലെയാണ് അട്ടക്കുളങ്ങരയിലെ ജയിൽ. ഇവിടെയാണ് സമർദ്ദമില്ലാതെ സ്വപ്‌ന കഴിയുന്നത്. ഇംഗ്ലീഷ് സാഹിത്യത്തോടാണ് ഏറെയിഷ്ടം. ജയിൽ ലൈബ്രറിയിൽനിന്ന് ആവശ്യത്തിന് പുസ്തകങ്ങളെടുക്കും. പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വായിക്കും. മറ്റു തടവുകാരോടൊന്നും അധികമായി സംസാരിക്കാറില്ല. ശിവശങ്കറിന്റെ അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളറിഞ്ഞത് റേഡിയോ വാർത്തയിലൂടെയാണ്. കാര്യമായ ഭാവമാറ്റമില്ലാതെയാണ് ശിവശങ്കറിന്റെ അറസ്റ്റ് സ്വപ്‌ന ഉൾക്കൊണ്ടത്. രാവിലെ പത്രങ്ങളെല്ലാം വായിച്ചു. നിശ്ചിതസമയം ടി.വി. കാണാൻ അനുമതിയുണ്ടെങ്കിലും സ്വപ്ന അവിടേക്കു പോകാറില്ല. പത്രത്തിലൂടെ എല്ലാം സ്വപ്‌ന അറിയുന്നുണ്ട്.

കൊലക്കേസ് പ്രതിയാണ് സ്വപ്നയ്ക്കു കൂട്ട്. രണ്ടുപേർക്കും കിടക്കയും സെല്ലിൽ ഫാനുമുണ്ട്. ജയിൽ ഭക്ഷണത്തോട് മടുപ്പില്ല. കൊച്ചിയിൽനിന്ന് അട്ടക്കുളങ്ങരയിലേക്ക് എത്തിച്ചപ്പോൾ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു സ്വപ്‌ന. ഇന്ന് അതെല്ലാം മാറി. ദിവസങ്ങൾക്കുള്ളിൽ ജയിൽ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടു. ഇപ്പോൾ മരുന്നും കഴിക്കുന്നില്ല. ആഴ്ചയിലൊരിക്കൽ അഭിഭാഷകനെ കാണാൻ അനുമതിയുണ്ട്. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കൂടിക്കാഴ്ച. വിചാരണ തടവുകാരിയായതിനാൽ പ്രത്യേകിച്ച് ജോലിയും ചെയ്യേണ്ടതില്ല. കൂടുതൽ സമയവും സെല്ലിൽ വായനയുമായി കഴിയുകയാണ് സ്വപ്‌നാ സുരേഷ്.

കസ്റ്റംസിനു നൽകിയ രഹസ്യമൊഴി യുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കസ്റ്റംസിനു നൽകിയ 33 പേജുള്ള രഹസ്യമൊഴിയുടെ പകർപ്പ് നിയപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനായി നൽകണമെന്നായിരുന്നു സ്വപ്നയുടെ ആവശ്യം. നേരത്തെ കീഴ്‌ക്കോടതി ഈ ആവശ്യം തള്ളിയതിനെ തുടർന്നാണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം പൂർത്തിയാകാതെ മൊഴിപകർപ്പ് നൽകാനാകില്ലെന്നാണ് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. മൊഴിയിലെ വിശദാംശങ്ങൾ പുറത്താകുന്നത് കേസന്വേഷണത്തെ സാരമായി ബാധിക്കും, അന്തിമ റിപ്പോർട്ട് നൽകിയതിനു ശേഷം പകർപ്പ് കൈമാറാമെന്നും വാദത്തിനിടെ കസ്റ്റംസ് ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.

നയതന്ത്ര ബാഗേജിന്റെ മറവിൽ സ്വർണക്കടത്തിന് പണം സമാഹരിച്ചത് പൂളിങ്ങിലൂടെ മാത്രമല്ലെന്ന് വ്യക്തമായതോടെ എൻ.ഐ.എ. അടക്കമുള്ളവരുടെ അന്വേഷണം നിർണായകഘട്ടത്തിലേക്ക് കടക്കുകയാണ്. ദുബായിൽനിന്ന് സ്വർണക്കടത്തിന് ഫണ്ടിങ് ഉണ്ടായിട്ടുണ്ടെന്ന കണ്ടെത്തലിലാണ് അന്വേഷണ ഏജൻസികൾ. കേരളത്തിൽനിന്ന് പൂളിങ്ങിലൂടെ സ്വർണക്കടത്തിന് പണം കണ്ടെത്തിയെന്ന നിഗമനത്തിലായിരുന്നു അന്വേഷണ ഏജൻസികൾ. എന്നാൽ, പൂളിങ്ങിലൂടെ സമാഹരിച്ച പണത്തിന്റെ പതിന്മടങ്ങ് തുകയുടെ സ്വർണം കേരളത്തിൽ എത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതാണ് വിഴിത്തിരിവായത്.

തീവ്രവാദപ്രവർത്തനത്തിനുള്ള ഫണ്ട് എത്തിക്കാനുള്ള എളുപ്പമാർഗമായി സ്വർണക്കടത്തിനെ മാറ്റിയോ എന്ന സംശയമാണ് അന്വേഷണ ഏജൻസികൾക്കുള്ളത്. സ്വർണക്കടത്തിന് പണം നൽകിയവർക്ക് കണ്ണിയിലെ പലരേയും അറിയില്ല. ആരാണ് നേതൃത്വം നൽകുന്നതെന്നതിലും പലർക്കും ധാരണയുണ്ടായിരുന്നില്ല. എന്നിട്ടും പണം നിക്ഷേപിക്കാൻ തയ്യാറായി എന്ന ചോദ്യത്തിനും അന്വേഷണസംഘം ഉത്തരം തേടുന്നുണ്ട്. അതുകൊണ്ട് തന്നെ ഇനിയും സ്വപ്‌നാ സുരേഷിനെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP