Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വന്തം ഭരണകാലത്തെ അഴിമതിക്കെതിരേ സമരം ചെയ്ത് മാതൃകയായ ചെറിയാച്ചൻ വീണ്ടും പെട്ടു; നഗരസഭ ശതാബ്ദി ആഘോഷം ചിത്രീകരിച്ച വകയിൽ ലഭിക്കാനുള്ള 1.21 ലക്ഷത്തിനായി ഫോട്ടോഗ്രാഫറും കുടുംബവും തിരുവല്ലയിലെ മുൻ ചെയർമാന്റെ വീട്ടുപടിക്കൽ സത്യഗ്രഹം തുടങ്ങി

സ്വന്തം ഭരണകാലത്തെ അഴിമതിക്കെതിരേ സമരം ചെയ്ത് മാതൃകയായ ചെറിയാച്ചൻ വീണ്ടും പെട്ടു; നഗരസഭ ശതാബ്ദി ആഘോഷം ചിത്രീകരിച്ച വകയിൽ ലഭിക്കാനുള്ള 1.21 ലക്ഷത്തിനായി ഫോട്ടോഗ്രാഫറും കുടുംബവും തിരുവല്ലയിലെ മുൻ ചെയർമാന്റെ വീട്ടുപടിക്കൽ സത്യഗ്രഹം തുടങ്ങി

ശ്രീലാൽ വാസുദേവൻ

തിരുവല്ല: സ്വന്തം ഭരണകാലത്തെ അഴിമതിക്കെതിരേ സ്വയം സമരം നടത്തി 'മാതൃക' കാട്ടിയയാളാണ് നഗരസഭയിലെ മുൻ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ. കേരളാ കോൺഗ്രസ് ജോസ് പക്ഷക്കാരനായ ചെറിയാൻ പാർട്ടി ഇടതു പക്ഷത്തേക്ക് ചേർന്നപ്പോഴാണ് തിരുവല്ല നഗരസഭയിലെ അഴിമതിക്കെതിരേ എൽഡിഎഫ് നടത്തിയ സമരത്തിൽ ആദ്യന്തം പങ്കെടുത്തത്. തന്റെ ഭരണകാലത്ത് നടന്ന അഴിമതികൾ അക്കമിട്ട് നിരത്തിയായിരുന്നു സമരം.

മുന്നണിയിലേക്ക് പുതിയതായി വന്നതിന് പിന്നാലെ ഈ സമരത്തിന് ചെറിയാൻ എത്തേണ്ടെന്ന് സിപിഎം നിർദ്ദേശിച്ചിരുന്നു. നിർദ്ദേശം ചെറിയാൻ ചെവിക്കൊണ്ടില്ലെന്ന് മാത്രമല്ല, സമരത്തിന് വന്ന് അധ്യക്ഷനുമായി. ഇതിന് പിന്നാലെയാണ് ചെറിയാൻ ചെയർമാനായിരിക്കുന്ന കാലത്ത് നടന്ന നഗരസഭയുടെ ശതാബ്ദി ആഘോഷ ചടങ്ങിൽ വീഡിയോ പിടിച്ചതിന്റെ പണം കിട്ടിയില്ലെന്ന് ആരോപിച്ച് വീഡിയോ ഗ്രാഫർ കുടുംബസമേതം അദ്ദേഹത്തിന്റെ വീടിന് മുന്നിൽ സത്യഗ്രഹം തുടങ്ങിയിട്ടുള്ളത്.

നഗരസഭാ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായ പരിപാടികൾ ചിത്രീകരിച്ച വകയിൽ ലഭിക്കാനുള്ള തുക ആവശ്യപ്പെട്ട് ഇന്ന് രാവിലെ പത്തരയോടെ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. മാർച്ച് മാസത്തിൽ നടന്ന നഗരസഭയുടെ പത്ത് ദിവസം നീണ്ടു നിന്ന ശതാബ്ദി ആഘോഷങ്ങൾ ചിത്രീകരിച്ച വകയിൽ ലഭിക്കാനുള്ള തുക ആവശ്യപ്പെട്ടാണ് ഫോട്ടോ വീഡിയോ ഗ്രാഫറും തിരുവല്ല സ്വദേശിയുമായ സജിൻ രാജും കുടുബവും മുൻ ചെയർമാന്റെ വീടിന് മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്.

ശതാബ്ദി ആഘോഷങ്ങൾ നടന്ന വേളയിൽ ചെറിയാൻ പോളച്ചിറയ്ക്കൽ ആയിരുന്നു നഗരസഭ ചെയർമാൻ. ശതാബ്ദി ആഘോഷ കമ്മിറ്റിയുടെ ചെയർമാനും ഇദ്ദേഹം തന്നെയായിരുന്നു. പത്ത് ദിവസം നീണ്ടു നിന്ന ആഘോഷങ്ങളുടെ ദൃശ്യങ്ങൾ ഹെലിക്യാം അടക്കം ഉപയോഗിച്ച് ചിത്രീകരിക്കുന്നതിന് 186600 രൂപയുടെ കരാർ ആണ് സജിൻ രാജ് ഏറ്റെടുത്തത്. ഇതിൽ 65000 രൂപ പല ഗഡുക്കളായി നൽകിയിരുന്നു. ബാക്കി തുകയായ 121600 രൂപ മാസങ്ങൾ പിന്നിട്ടിട്ടും ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് ചെറിയാൻ പോളച്ചിറയ്ക്കലിന്റെ വീടിന് മുമ്പിൽ കുത്തിയിരിപ്പ് സമരവുമായി സജിൻരാജും കുടുംബവും എത്തിയത്.

ശതാബ്ദി ആഘോഷങ്ങളുടെ കണക്ക് നഗരസഭാ കൗൺസിലിൽ ചെറിയാൻ പോളച്ചിറയ്ക്കൽ ഇതുവരെ അവതരിപ്പിച്ചിട്ടില്ലെന്നും അതിനാൽ ശതാബ്ദിയുടെ ഭാഗമായ ബാധ്യതകൾ തീർക്കാൻ നഗരസഭയ്ക്ക് കഴിയില്ലെന്നും ചെയർമാൻ ആർ ജയകുമാർ പറഞ്ഞു.

കേരളാ കോൺഗ്രസ് മാണി വിഭാഗം കൗൺസിലറായ ചെറിയാൻ പോളച്ചിറയ്ക്കൽ രണ്ടാഴ്ച മുമ്പ് ജോസ് കെ മാണി പക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. തന്റെ വീടിന് മുമ്പിൽ നടക്കുന്ന കുത്തിയിരിപ്പ് സമരം രാഷ്ട്രീയ പ്രേരിതമാണെന്നും ശതാബ്ദിയുടെ വരവ് ചെലവ് കണക്കുകൾ അടുത്ത ദിവസം അവതരിപ്പിക്കുമെന്നും ചെറിയാൻ പോളച്ചിറയ്ക്കൽ പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP