Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പൊലീസുദ്യോഗസ്ഥരായ സോജനും ചാക്കോയും കാര്യക്ഷമതയോടെ അന്വേഷണം നടത്തിയെന്നാണോ കണ്ടെത്തൽ ? വീഴ്ചയുണ്ടായത് ആരുടെ ഭാഗത്ത് നിന്നാണെന്ന് മുഖ്യമന്ത്രി പറയണം; തന്നെ മാറ്റിയത് ശിശുക്ഷേമസമിതി അധ്യക്ഷൻ പ്രതിക്കായി ഹാജരായത് ചോദ്യം ചെയ്തപ്പോൾ; വാളയാറിൽ പിണറായിയെ വെട്ടിലാക്കി മുൻ പ്രോസിക്യൂട്ടറുടെ വെളിപ്പെടുത്തൽ; അട്ടിമറി വാദം ബലപ്പെടുമ്പോൾ

പൊലീസുദ്യോഗസ്ഥരായ സോജനും ചാക്കോയും കാര്യക്ഷമതയോടെ അന്വേഷണം നടത്തിയെന്നാണോ കണ്ടെത്തൽ ? വീഴ്ചയുണ്ടായത് ആരുടെ ഭാഗത്ത് നിന്നാണെന്ന് മുഖ്യമന്ത്രി പറയണം; തന്നെ മാറ്റിയത് ശിശുക്ഷേമസമിതി അധ്യക്ഷൻ പ്രതിക്കായി ഹാജരായത് ചോദ്യം ചെയ്തപ്പോൾ; വാളയാറിൽ പിണറായിയെ വെട്ടിലാക്കി മുൻ പ്രോസിക്യൂട്ടറുടെ വെളിപ്പെടുത്തൽ; അട്ടിമറി വാദം ബലപ്പെടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട് : വാളയാർ കേസിൽ പ്രതിക്ക് വേണ്ടി ശിശുക്ഷേമസമിതിയുടെ അധ്യക്ഷൻ കോടതിയിൽ ഹാജരായത് ചോദ്യം ചെയ്തതിനെ തുടർന്ന് തന്നെ സ്ഥാനത്തു നിന്ന് നീക്കിയെന്ന് മുൻ പബ്ലിക് പ്രോസിക്യൂട്ടർ ജലജാ മാധവൻ. കേസിൽ വിഴ്ച വരുത്തിയത് പ്രോസിക്യൂട്ടർമാരാണെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിലൂടെയാണ് ജലജ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതോടെ വിവാദത്തിന് പുതിയ മാനം വരികയാണ്.

പാലക്കാട് ശിശുക്ഷേമ സമിതിയുടെ അധ്യക്ഷനാണ് കേസിൽ പ്രതിക്ക് വേണ്ടി കോടതിയിൽ ഹാജരായത്. ഇത് താൻ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ തന്നെ പ്രോസിക്യൂട്ടർ സ്ഥാനത്തു നിന്നും മാറ്റിയത്. തനിക്ക് പകരം പ്രോസിക്യൂട്ടർ സ്ഥാനത്തേയ്ക്ക് വന്നത് യുഡിഎഫ് കാലത്ത് എൽഡിഎഫിനെതിരെ പ്രോസിക്യൂട്ടർ സ്ഥാനത്തിരുന്ന് കേസ് നടത്തുകയും പിന്നീട് കേസ് തോറ്റപ്പോൾ സർക്കാർ പുറത്താക്കുകയും ചെയ്ത ആളാണെന്നും ജലജ ആരോപിക്കുന്നു.

തന്നെ മാറ്റി യുഡിഎഫ് സർക്കാർ കാലത്തെ പ്രോസിക്യൂട്ടറെ കേസേൽപിച്ചതിന് പിന്നിലെ കാരണമെന്താണ്. വാളയാർ കേസിൽ താൻ മൂന്ന് മാസം മാത്രമാണ് പ്രോസിക്യൂട്ടറായി പ്രവർത്തിച്ചത്. പിന്നിടാണ് തന്നെ മാറ്റി ലത ജയരാജിനെ പകരം നിയമിച്ചത്. ആഭ്യന്തര വകുപ്പിന്റെ പ്രത്യേക ഇടപെടലിലാണ് ഈ നിയമനം നടന്നിരിക്കുന്നതെന്നും ജലജാ മാധവൻ ആരോപിച്ചു. വാളയാർ കേസിൽ വീഴ്ചയുണ്ടായതിന് പിന്നിലെ യഥാർത്ഥ കാരണം എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ജലജ ആവശ്യപ്പെട്ടു.

വാളയാർ കേസിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഒരു പ്രതിക്ക് വേണ്ടി ഹാജരാവുകയും അതിൽ അന്വേഷണം വന്നപ്പോൾ സത്യമായി മൊഴി കൊടുത്തതിനു പിറകെയാണ് തന്നെ മാറ്റിയതെന്നും അവർ പറഞ്ഞു. കേസ് തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും താനായിരുന്നില്ല പ്രോസിക്യൂട്ടറെന്നും ജലജ മാധവൻ ഫേസ്‌ബുക്കിലെഴുതി. 'എൽ.ഡി.എഫ് ഭരണത്തിൽ വന്നപ്പോൾ പാലക്കാട് അടക്കമുള്ള 6 ജില്ലകളിലെ യു.ഡി.എഫ് കാലത്തുള്ള സ്പെഷ്യൽ പ്രോസിക്യൂട്ടർമാർ എൽ.ഡി.എഫ് സർക്കാരിനെതിരെ കേസ് കൊടുക്കുകയും, സ്റ്റേയുടെ ബലത്തിൽ തുടരുകയും ചെയ്തു. ഒടുവിൽ കേസിൽ സർക്കാർ ജയിച്ചപ്പോൾ അവരെ മാറ്റുകയും 2019 മാർച്ച് മാസത്തിൽ ഈ 6 പ്രോസിക്യൂട്ടർമാരെ മാറ്റി പുതിയ പ്രോസിക്യൂട്ടർമാർ വരികയും ചെയ്തു. അങ്ങനെയാണ് എന്റെയും നിയമനം. എന്നാൽ കഷ്ടിച്ച് മൂന്നു മാസം കഴിയുമ്പോഴേക്കും ആഭ്യന്തര വകുപ്പിൽ നിന്നും വന്ന, കാരണം ഒന്നും പറയാതെയുള്ള ഒരു എക്സ്ട്രാ ഓർഡിനറി ഉത്തരവ് പ്രകാരം എന്നെ മാറ്റി വീണ്ടും യു.ഡി.എഫ് കാലത്തെ, എൽ.ഡി.എഫ് സർക്കാറിനോട് കേസ് നടത്തി തോറ്റ, പഴയ പ്രോസീക്യൂട്ടറെ നിയമിച്ചു,' ജലജ മാധവൻ പറഞ്ഞു.

എന്തിനാണ് തന്നെ മാറ്റിയതെന്ന് ഒരു ഉത്തരവിലും വ്യക്തമാക്കിയിട്ടില്ലെന്നും ജലജ പറഞ്ഞു. പൊലീസുദ്യോഗസ്ഥരായ സോജനും ചാക്കോയും കാര്യക്ഷമതയോടെ അന്വേഷണം നടത്തിയെന്നാണോ മുഖ്യമന്ത്രിയുടെ കണ്ടെത്തൽ എന്നും അവർ ചോദിച്ചു. പ്രോസിക്യൂട്ടർമാരുടെ മേൽ പഴിചാരാതെ കേസിൽ വീഴ്ചയുണ്ടായത് ആരുടെ ഭാഗത്ത് നിന്നാണെന്ന് വ്യക്തമായി പറയണമെന്നും ജലജ ആവശ്യപ്പെട്ടു. കമ്മീഷൻ തെളിവെടുപ്പിനെക്കുറിച്ചും തനിക്ക് സംസാരിക്കാനുണ്ടെന്നും പിന്നീട് പറയുമെന്നും ജലജ പറഞ്ഞു.

വാളയാറിൽ ആരെയും പറ്റിക്കുന്ന നിലപാട് തനിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. വാളയാറിലെ പെൺകുട്ടികളുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന ഉറച്ച തീരുമാനമാണ് സർക്കാരിനുള്ളത്. അവർക്കൊപ്പം തന്നെയാണ് സർക്കാർ. ഒരു വർഷംമുമ്പ് അവർ വന്നുകണ്ടപ്പോൾ ഇക്കാര്യം ഉറപ്പ് നൽകിയതാണ്. ഉറപ്പ് പാലിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കളെ മുഖ്യമന്ത്രി പറ്റിച്ചുവെന്നും കേന്ദ്ര ബാലാവകാശ കമ്മീഷൻ സന്ദർശനം നടത്തിയ സമയത്ത് അവരെ തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തിയെന്നുമുള്ള ആരോപണം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരായ നിയമ പോരാട്ടമാണ് പ്രധാനം. സർക്കാർ തന്നെയാണ് അതിന് മുൻകൈ എടുക്കുന്നത്. പ്രതികളെ വെറുതെവിട്ട സെഷൻസ് കോടതി ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. പെൺകുട്ടികളുടെ അമ്മ നൽകിയ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. കേസിൽ വെറുതെവിട്ട പ്രതികളെ അറസ്റ്റുചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടത് സർക്കാർ ആവശ്യപ്പെട്ടത് പ്രകാരമാണ്. വിഷയത്തിന്റെ ഗൗരവം മനസിലാക്കിയാണ് ഹൈക്കോടതി അപൂർവമായ ഇടപെടൽ നടത്തിയത്.

വിചാരണ നടത്തി പ്രതികളെ വിട്ടയച്ച കേസിൽ മറ്റൊരു അന്വേഷണം നടത്താൻ നിയമപരമായി സാധിക്കില്ല. എന്നാൽ പുനർവിചാരണ സാധ്യമാകുന്നപക്ഷം തുടരന്വേഷണവും സാധ്യമാകും. ഇതിനു വേണ്ടിയുള്ള പരിശ്രമമാണ് നടത്തുന്നത്. കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി കാത്തുനിൽക്കുന്ന സമീപനമല്ല സർക്കാർ സ്വീകരിച്ചത്. കേസ് വേഗം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ അർജെന്റ് മെമോ ഫയൽചെയ്തു. നവംബർ ഒമ്പതിന് കേസ് ഹൈക്കോടതി പരിഗണിക്കും. കോടതി നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കും.

കേസിന്റെ വിചാരണ വേളയിൽ ഉണ്ടായ വീഴ്ചകൾ പരിശോധിക്കാൻ വിരമിച്ച ജില്ലാ ജഡ്ജി പി.കെ ഹനീഫയെ കമ്മീഷനായി സർക്കാർ നിയോഗിച്ചിരുന്നു. ലഭിച്ച റിപ്പോർട്ട് നടപടി കുറിപ്പുകളോടെ നിയമസഭയുടെ മേശപ്പുറത്തുവച്ചു. സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റിനിർത്തി. കുറ്റക്കാരാണെന്ന് കമ്മീഷൻ കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ കർശനമായ നടപടി സ്വീകരിക്കും. സർക്കാരിൽ വിശ്വാസമുണ്ടെന്ന് പെൺകുട്ടികളുടെ മാതാവ് ഇന്നും പറഞ്ഞു. നീതി ലഭ്യമാക്കാൻ ഇനിയും ഇടപെടുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP