Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പിണറായിയുടെ പത്രമാരണ ഓർഡിനൻസിന് എതിരെ മാസ് പെറ്റീഷനുമായി മറുനാടൻ മലയാളി; ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നിയമത്തിനെതിരെ നൽകുന്ന മാസ് പെറ്റീഷനിൽ വായനക്കാർക്കും ഒപ്പുവയ്ക്കാം; വിമർശകരെ ജയിലിൽ അടയ്ക്കാനുള്ള ഫാസിസ്റ്റ് തന്ത്രത്തിനെതിരെ ഒരുമിച്ച് പോരാടാം

പിണറായിയുടെ പത്രമാരണ ഓർഡിനൻസിന് എതിരെ മാസ് പെറ്റീഷനുമായി മറുനാടൻ മലയാളി; ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നിയമത്തിനെതിരെ നൽകുന്ന മാസ് പെറ്റീഷനിൽ വായനക്കാർക്കും ഒപ്പുവയ്ക്കാം; വിമർശകരെ ജയിലിൽ അടയ്ക്കാനുള്ള ഫാസിസ്റ്റ് തന്ത്രത്തിനെതിരെ ഒരുമിച്ച് പോരാടാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇടതുപക്ഷം ഭരിക്കുന്ന കേരളം ഇന്ന് ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും വലിയ പത്രമാരണ ബിൽ ഓർഡിനൻസായി കൊണ്ടുവരികയാണ്. കേരളാപൊലീസ് ആക്റ്റിലെ 118 എ എന്ന പേരിൽ ഒരു സെക്ഷൻ കൂടി കൂട്ടിച്ചേർക്കുകയാണ്. 'സാമൂഹിക ഓൺലൈൻ മാധ്യമങ്ങൾ വഴി വ്യക്തിഹത്യയോ അധിക്ഷേപമോ നടത്തിയാൽ, അഞ്ചുവർഷം തടവോ, പതിനായിരം രുപ പിഴയോ രണ്ടും കൂടിയോ ലഭിക്കാം.' പക്ഷേ ഈ ഓർഡിനൻസിന്റെ വരികളിലൂടെ ഒന്ന് കണ്ണോടിച്ചാൽ മനസ്സിലാവും മുമ്പ് സുപ്രീം കോടതി റദ്ദാക്കിയ കരിനിയമായ 66 എ യേക്കാൾ ഭീകരനാണ് ഈ ഓർഡിനൻസ് എന്ന്. കമന്റ് ചെയ്തതിന്റെയും ലൈക്ക് ചെയ്തതിന്റെയും പേരിൽ ആളുകൾ അകത്താവുന്ന കാലമാണ് ഇനി വരാൻ പോകുന്നത്. മാധ്യമങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന ഓർഡിനൻസിനെതിരെ മറുനാടൻ മലയാളി പോരാട്ടം തുടങ്ങിയിരിക്കുകയാണ്. ആദ്യഘട്ടമായി പത്രമാരണ ഓർഡിനൻസിനെതിരെ മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയ കേരള ഗവർണർ ഡോ.ആരിഫ് മുഹമ്മദ് ഖാന് കത്തയച്ചു. രണ്ടാം ഘട്ടമായി മറുനാടൻ മുൻകൈയെടുത്ത് ഗവർണർക്ക് മാസ് പെറ്റീഷൻ സമർപ്പിക്കുകയാണ്. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നിയമത്തിനെതിരെ നൽകുന്ന മാസ് പെറ്റീഷനിൽ മറുനാടൻ വായനക്കാർക്കും ഒപ്പുവയ്ക്കാം. വിമർശകരെ ജയിലിൽ അടയ്ക്കാനുള്ള ഫാസിസ്റ്റ് തന്ത്രത്തിനെതിരെ ഒരുമിച്ച് പോരാടാം.

മാസ് പെറ്റീഷനിൽ ഒപ്പിടാനുള്ള ലിങ്ക്:

https://www.change.org/p/marunadan-malayali-amendment-ordinance-of-kerala-govt-k-p-act-118-adding-the-sub-clause-under-a?recruiter=152722455&utm_source=share_petition&utm_medium=copylink&utm_campaign=share_petition

മൗനം ഇപ്പോൾ വിദ്വാന് ഭൂഷണമല്ല

അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിടാൻ ഭരണകൂടം തന്നെ മുൻകൈ എടുക്കുമ്പോൾ ജനതയെ അതിനെതിരെ ശബ്ദിക്കാൻ പ്രാപ്തമാക്കുക എന്ന ജനാധിപത്യ ധർമ്മമാണ് മറുനാടൻ ഏറ്റെടുക്കുന്നത്. മുഖ്യധാരാ പത്രമാധ്യമങ്ങൾ അപകടകരമായ മൗനം പാലിക്കുമ്പോഴാണ് പത്രമാരണ ബിൽ ഓർഡിനൻസിനെതിരെ മറുനാടൻ രംഗത്തിറങ്ങുന്നത്.

ഗവർണർക്കയച്ച കത്തിൽ മൂന്നു കാര്യങ്ങളാണ് ഷാജൻ സ്‌കറിയ അഭ്യർത്ഥിച്ചത് സർക്കാർ അയച്ച ഓർഡിനൻസിൽ ധൃതി പിടിച്ച് ഒപ്പിടരുത് എന്നാണ് ആദ്യത്തെ അപേക്ഷ. ഭരണഘടനാ വിദഗ്ധരിൽ നിന്നും നിയമോപദേശം തേടാനായി ഈ ഓർഡിനൻസ് അവർക്ക് അയച്ച് കൊടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. മൂന്നാമതായി, അവ്യക്തതകൾ നീക്കി, ഭരണഘടനക്ക് എതിരല്ല എന്ന് ഉറപ്പ് വരുത്തുന്നതിനായി പുതുതായി ഓർഡിനൻസ് അയച്ച് തരാൻ സർക്കാരിന് ഓർഡിനൻസ് തിരിച്ചയച്ച്‌കൊണ്ട് ആവശ്യപ്പെടണമെന്നും അദ്ദേഹം അഭ്യർത്ഥിക്കുന്നു.

ഇത്തരത്തിൽ മൂന്ന് ആവശ്യങ്ങളും ഉയർത്തിയിരിക്കുന്നത് ഈ ജനാധിപത്യ വിരുദ്ധ, പത്രമാരണ നിയമം നടപ്പാക്കുന്നതിന് തടസ്സം സൃഷ്ടിക്കാനാണ്. കുറുക്ക് വഴിയിലൂടെയാണ് ഈ നിയമം പാസാക്കിയെടുക്കാൻ ശ്രമിക്കുന്നത് എന്നും മറുനാടൻ എഡിറ്റർ കത്തിൽ ചൂണ്ടിക്കാട്ടി.

എസ്എംഎസ് തൊട്ട് ചാനലുകൾ വരെ പരിധിയിൽ

പത്രങ്ങളും ചാനലുകളും റിപ്പോർട്ട് ചെയ്തപോലെ സോഷ്യൽ മീഡിയയും ഓൺലൈൻ മാധ്യമങ്ങളും മാത്രമല്ല ഇതിന്റെ പരിധിയിൽ വരുന്നത്. എതെങ്കിലും വിനിമയ ഉപാധികൾ എന്നാണ് പറയുന്നത്. അതായത് എസ്എംഎസ് തൊട്ട് പത്രങ്ങളും ചാനലുകളും വരെ ഇതിന്റെ പരിധിയിൽ വരും. 'ഒരു വാർത്ത അല്ലെങ്കിൽ വിവരം അത് പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കയോ ചെയ്യുന്നത് എതെങ്കിലും ഒരു മാധ്യമം വഴി' എന്നാണ് പറഞ്ഞിരിക്കുന്നത്. അത് സോഷ്യൽ മീഡിയ ആവാം, മെസേജ് ആവാം. എന്തുമാവാം. ഓൺലൈൻ പത്രം ആവാം, പ്രിന്റഡ് പത്രമാവാം, ചാനലും ആവാം, യൂ ട്യൂബ് വീഡിയോയയും ആവാം. അതായത് ഫലത്തിൽ സർക്കാറിന് തങ്ങൾക്ക് എതിരായ വാർത്തകൾ എഴുതുന്നവരെ നിഷ്പ്രയാസം കേസിൽ കുടുക്കാൻ കഴിയും. ഇടതുപക്ഷം എക്കാലവും എതിർത്തുപോന്ന തികഞ്ഞ പൊലീസ് രാജിനാണ് ഇത് വഴിവെക്കുക.

ഇൻസൾട്ട്, ഹാം ദ റെപ്യൂട്ടേഷൻ എന്നീ വാക്കുകൾ ഇതിൽ എടുത്തു പറഞ്ഞിരിക്കുന്നത്, വ്യാഖ്യാനിച്ച് എത് സംഭവത്തെയും മറ്റൊരാൾക്ക് ഇൻസൾട്ട് ആണെന്ന് വരുത്തി തീർക്കാൻ കഴിയും. നേരത്തെ ബാൽതാക്കറേ മരിച്ചതിന്റെ ഭാഗമായുണ്ടായ ഹർത്താലിനെ വിമർശിച്ചതിന്റെ പേരിൽ രണ്ട് പെൺകുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തത് ഇങ്ങനെ ഇൻസൾട്ട് എന്ന പദം വ്യാഖ്യാനിച്ചാണ്. അതുസംബന്ധിച്ച് ഉണ്ടായ കേസാണ് 66 എ എന്ന കരി നിയം എടുത്തുകളയുന്നതിലേക്ക് നയിച്ചത്. ഫലത്തിൽ 66 എ യെ അതിനേക്കാൾ ശക്തമായി പുനഃസ്ഥാപിക്കയാണ് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ചാമ്പ്യന്മാർ എന്ന് പറയുന്ന ഇടതുപക്ഷം ചെയ്യുന്നത്.

കൊഗ്‌നൈസബിൾ ഓഫൻസാണിത് എന്നതാണ് ഏറ്റവും അപലപനീയം. അതായത് പതിനാലും ദിവസം ഉറപ്പായും നിങ്ങൾ റിമാൻഡിലാവും. പിന്നീട് നിങ്ങൾ നിങ്ങളുടെ നിരപരാധിത്വം തെളിയിക്കണം. ഒരർഥത്തിൽ ഇത്ര കഠിനമായിരുന്നില്ല 66 എ എന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. അതിൽ ഒരു കമ്പ്യൂട്ടർ വഴി ചെയ്യാലേ പ്രശനം ഉണ്ടായിരുന്നുള്ളൂ. നിങ്ങൾ എഴുതുകയോ പറയുകയോ ചെയ്താൽ പ്രശ്‌നം ഉണ്ടായിരുന്നില്ല. ഇവിടെ കമ്പ്യൂട്ടറും വേണ്ട, 'ഏതൊരു വാർത്താവിനിമയ ഉപാധിയും' എന്നാണ് പറയുന്നത്.

അഭിപ്രായ സ്വാതന്ത്ര്യം പണയം വയ്ക്കാനാവില്ല

അഭിപ്രായസ്വാതന്ത്ര്യം നമുക്ക് ഭരണഘടന നൽകുന്നതാണ്. പക്ഷേ ഇവിടെ തോന്നിയത് പറയാൻ കഴിയില്ല. സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങൾ ഉണ്ട്. ഇന്ത്യൻ ഭരണഘടനയിൽ 19 വൺ എ പോലെ തന്നെ 19 വൺ ബിയും ഉണ്ട്. അതിൽ കൃത്യമായ നിയന്ത്രണങ്ങൾ ഭരണഘടന നൽകിയിട്ടുണ്ട്. അഭിപ്രായസ്വാതന്ത്ര്യം പരിധികൾ ഇല്ലാത്തതല്ല. ഇവിടെ സ്ത്രീകളെ സംരക്ഷിക്കാൻ ഇഷ്ടം പോലെ നിയമം ഉണ്ട്. അത് പ്രയോഗിക്കാൻ പൊലീസിന് കഴിയുന്നില്ല. ഐപിസിയിലെ 354 എ, ബി,സി,ഡി വകുപ്പുകൾ സ്ത്രീകളെ സംരക്ഷിക്കുന്നതിനാണ്. കെപി ആക്റ്റിലെ 119 പല ഉപവകുപ്പുകളും ഉണ്ട് സ്ത്രീ സംരക്ഷണത്തിന്. അത് ഉപയോഗിക്കാൻ അറിയാത്ത ഭരണകൂടം സത്രീകളുടെ പേരു പറഞ്ഞ് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുകയാണ്. വിമർശനങ്ങളെ തമസ്‌ക്കരിക്കയാണ്

ഓർഡിനൻസ് വിമർശനങ്ങളിൽ നിന്ന് ഓടി ഒളിക്കാൻ

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അടുത്ത എട്ട് മാസത്തേക്ക് രാഷ്ട്രീയ നേതാക്കളുടെയോ, സർക്കാരിന്റെയോ അനധികൃതവും നീതിയുക്തമല്ലാത്തതും ആയ ഇടപെടലുകേളാ നടപടികളോ ഉണ്ടായാൽ പൊതുജനപ്രതിഷേധത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് ഈ ഓർഡിനൻസെന്ന് മറുനാടൻ മലയാളി വിശ്വസിക്കുന്നു. ഭീതി കൂടാതെ തന്റെ അഭിപ്രായം പറയാനുള്ള ഇന്ത്യൻ പൗരന്റെ മൗലികാവകാശം ലംഘിക്കാനുള്ള നീക്കമാണ് ഈ ഓർഡിനൻസ്. പൗരന്റെ ജനാധിപത്യ സ്വാതന്ത്ര്യത്തെ ഹനിക്കാനുള്ള നീക്കം നടത്തുന്ന ഇത്തരമൊരു കാടത്തഭരണം രാജ്യം ഇതിന് മുമ്പ് കണ്ടിട്ടില്ല. ജനങ്ങളോട് കാട്ടുന്ന ന്യായരാഹിത്യമോ, രാഷ്ട്രീയ നേതാക്കളുടെ അനുചിത നടപടികളോ ചോദ്യം ചെയ്യുന്ന പേടിച്ച് തലകുനിക്കാത്ത, തന്റേടമുള്ള മാധ്യമങ്ങളെ നിരുത്സാഹപ്പെടുത്താൻ മനഃപൂർവം ചമച്ചതാണ് ഈ ഓർഡിനൻസെന്നും മറുനാടൻ വിശ്വസിക്കുന്നു. പൗരന്റെ മൗലികാവകാശങ്ങൾക്ക് പൂർണായും എതിരായ ഓർഡിനൻസ് പിൻവലിക്കാൻ ഇടപെടുകയും സർക്കാരിനെ ഉപദേശിക്കുകയും വേണമെന്നാണ് മറുനാടൻ മലയാളി ഗവർണറോട് താഴ്മയായി അഭ്യർത്ഥിക്കുന്നത്.

ഈ മാസ് പെറ്റീഷനിൽ സജീവമായി പങ്കെടുക്കാൻ വായനക്കാരോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

ലിങ്ക്:

https://www.change.org/p/marunadan-malayali-amendment-ordinance-of-kerala-govt-k-p-act-118-adding-the-sub-clause-under-a?recruiter=152722455&utm_source=share_petition&utm_medium=copylink&utm_campaign=share_petition

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP