Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വർണം കടത്തിയതും പണം മുടക്കിയതും കാരാട്ട് റസാഖോ? ഇടതു എംഎൽഎയ്‌ക്കെതിരെ സന്ദീപ് നായരുടെ ഭാര്യ നൽകിയ മൊഴി പുറത്ത്; കാരാട്ട് ഫൈസലിന് പിന്നാലെ സുഹൃത്തായ റസാഖിനേയും കസ്റ്റംസ് ചോദ്യം ചെയ്‌തേയക്കും; കാരാട്ട് റസാഖിന്റെ പങ്കിനെ കുറിച്ച് സ്വപ്‌നാ സുരേഷിനും അറിയാമെന്ന് സൗമ്യയുടെ മൊഴി; ആരോപണങ്ങൾ നിഷേധിച്ച് കൊടുവള്ളി എംഎൽഎയും; നയതന്ത്ര കടത്തിൽ മറ്റൊരു വിവിഐപി കൂടി ചർച്ചയിൽ

സ്വർണം കടത്തിയതും പണം മുടക്കിയതും കാരാട്ട് റസാഖോ? ഇടതു എംഎൽഎയ്‌ക്കെതിരെ സന്ദീപ് നായരുടെ ഭാര്യ നൽകിയ മൊഴി പുറത്ത്; കാരാട്ട് ഫൈസലിന് പിന്നാലെ സുഹൃത്തായ റസാഖിനേയും കസ്റ്റംസ് ചോദ്യം ചെയ്‌തേയക്കും; കാരാട്ട് റസാഖിന്റെ പങ്കിനെ കുറിച്ച് സ്വപ്‌നാ സുരേഷിനും അറിയാമെന്ന് സൗമ്യയുടെ മൊഴി; ആരോപണങ്ങൾ നിഷേധിച്ച് കൊടുവള്ളി എംഎൽഎയും; നയതന്ത്ര കടത്തിൽ മറ്റൊരു വിവിഐപി കൂടി ചർച്ചയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണ കടത്ത് കേസിൽ മറ്റൊരു വിഐപി പേരു കൂടി പുറത്ത്. സ്വർണ്ണ കടത്തിൽ ഇടതുപക്ഷ എംഎൽഎയായ കാരാട്ട് റസാഖിനെതിരെയാണ് ആരോപണം. കേസിലെ പ്രതി സന്ദീപ് നായരുടെ മൊഴിയിലാണ് ഈ വിവരമുള്ളത്. സ്വപ്‌നാ സുരേഷിനെ കരുതൽ തടങ്കലിൽ വയ്ക്കാനുള്ള എക്കണോമിക് ഇന്റലിജൻസ് ബ്യൂറോയ്ക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. കസ്റ്റംസാണ് ഈ റിപ്പോർട്ട് നൽകിയത്. ഇതിനൊപ്പം സന്ദീപ് നായരുടെ ഭാര്യയുടെ മൊഴിയുമുണ്ട്. കാരട്ട് ഫൈസലിനും കാരാട്ട് റസാഖിനും വേണ്ടിയാണ് സ്വർണ്ണ കടത്തെന്നാണ് സന്ദീപ് നായരുടെ ഭാര്യയുടെ മൊഴി. ഇക്കാര്യം സ്വപ്‌നയ്ക്ക് അറിയാമെന്നും സന്ദീപ് നായരുടെ ഭാര്യ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആരോപണങ്ങൾ എംഎൽഎ കൂടിയായ കാരാട്ട് റസാഖ് നിഷേധിക്കുന്നു.

മുസ്ലിം ലീഗ് രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്നും ആരോപണങ്ങളിൽ കഴമ്പില്ലെന്നും കാരാട്ട് റസാഖ് എംഎൽഎ നേരത്തേയും പ്രതികരിച്ചിരുന്നു. കൊടുവള്ളി നഗരസഭ കൗൺസിലർ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തപ്പോഴായിരുന്നു ഈ നിലപാട് വിശദീകരണം. കാരാട്ട് ഫൈസലിന് സ്വർണക്കടത്തുമായി ബന്ധമുണ്ടോ എന്നറിയില്ല. ഫൈസൽ അടുത്ത സുഹൃത്താണ്, പക്ഷേ ബിസിനസിൽ ഇടപെടാറില്ലെന്നും പറഞ്ഞിരുന്നു. അന്ന് റസാഖിനെതിരെ മൊഴിയൊന്നും പുറത്തു വന്നില്ല. ഇതിനിടെയാണ് നാടകീയമായി ഈ വിവരം പുറത്തു വരുന്നത്. കാരാട്ട് റസാഖിനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്നാണ് സൂചന. നിലവിൽ റസാഖ് സ്വർണ്ണ കടത്തിന്റെ പ്രതിപ്പട്ടികയിൽ ഇല്ലെന്നതാണ് വസ്തുത. സന്ദീപ് നായരുടെ ഭാര്യയുടെ മൊഴി കസ്റ്റംസ് വിശദമായി പരിശോധിക്കുന്നുണ്ട്. സ്വർണ്ണ കടത്തിലെ പ്രധാന പ്രതി റമീസുമായി കാരാട്ട് റസാഖിന് ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

സ്വർണ്ണ കടത്തിൽ കാരാട്ട് ഫൈസൽ എന്ന ഇടതുപക്ഷ കൗൺസിലറെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ എംഎൽഎയെ സംശയ നിഴലിൽ നിർത്തുന്നതെന്ന സൂചനയും ഉണ്ട്. കൊടുവള്ളി മാഫിയയിലേക്ക് സ്വർണ്ണ കടത്ത് വിരൽ ചൂണ്ടുന്നതിന്റെ സാധ്യതയാണ് കസ്റ്റംസിന്റെ റിപ്പോർട്ട് ചർച്ചയാക്കുന്നത്. സ്വർണ്ണ കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായർക്കുമെതിരെ 'കോഫെപോസ' (കള്ളക്കടത്തു തടയൽ നിയമം) ചുമത്താനുള്ള അപേക്ഷയ്ക്കൊപ്പം കേന്ദ്ര ധന മന്ത്രാലയത്തിനു സമർപ്പിച്ച റിപ്പോർട്ടിലാണ് പേരു പരാമർശിക്കുന്നത്. നിലവിൽ കേസിലെ പ്രതിയായോ സാക്ഷിയായോ എംഎൽഎയെ ഉൾപ്പെടുത്തിയിട്ടില്ല. 'പിഡി 12002062020 കോഫെപോസ' എന്ന ഫയൽ നമ്പറിലുള്ള രഹസ്യ റിപ്പോർട്ടിന്റെ അഞ്ചാം പേജിലാണു പ്രതികളുമായി എംഎൽഎക്കുള്ള ബന്ധം പരാമർശിക്കുന്നത്.

ഇടതുപക്ഷ എംഎൽഎയാണ് കരാട്ട് റസാഖ്. സ്വർണക്കടത്തിന്റെ സൂത്രധാരനായ കെ.ടി. റമീസ് ഈ എംഎൽഎക്കു പങ്കാളിത്തമുള്ള കള്ളക്കടത്തു സംഘത്തിലെ മുഖ്യ കണ്ണിയാണെന്നും സാക്ഷിമൊഴികളുടെ പിന്തുണയോടെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. സ്വർണക്കടത്തിന്റെ ഭാഗമായി പ്രതികൾ തമ്മിൽ നടത്തിയ ആശയവിനിമയങ്ങളുടെ വിശദാംശങ്ങളിലും എംഎൽഎയുടെ പങ്കു പരാമർശിക്കുന്നുണ്ട്. എന്നാൽ സ്വർണക്കടത്തിന്റെ ഒരുഘട്ടത്തിലും സ്വപ്നയും എംഎൽഎയും നേരിട്ട് ഇടപെട്ടിട്ടില്ല. റമീസ് വഴിയായിരുന്നു ഇവർ തമ്മിലുള്ള ആശയവിനിമയം. എംഎൽഎയുടെ പങ്ക് വെളിപ്പെടുത്താൻ റമീസ് ഇതുവരെ തയാറായിട്ടില്ലെന്നും വിശദീകരിക്കുന്നു. ഈ സാഹചര്യത്തിലാണ് എംഎൽഎ പ്രതിയോ സാക്ഷിയോ ആകാത്തത്. സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ സ്വർണ്ണ കടത്ത് പിടികൂടിയ ആദ്യ ദിവസങ്ങളിൽ തന്നെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.

സ്വർണം അടങ്ങിയ നയതന്ത്ര പാഴ്സൽ തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞുവച്ച വിവരം പുറത്തുവന്നതിന്റെ പിറ്റേന്ന് റമീസ് തന്റെ മൊബൈൽ ഫോണുകളിലൊന്നു നശിപ്പിച്ചുകളഞ്ഞു. ഈ ഫോണിലേക്കാണു ബെംഗളൂരു ലഹരിമരുന്നു കേസിലെ പ്രതി അനൂപ് മുഹമ്മദും ബന്ധപ്പെട്ടിരുന്നത്. ഈ സിം കാർഡ് രജിസ്റ്റർ ചെയ്തിരിക്കുന്നത് തമിഴ്‌നാട് സ്വദേശിയുടെ പേരിലാണെന്നും കസ്റ്റംസ് കണ്ടെത്തി. മൊബൈൽ ഫോൺ നശിപ്പിച്ചതിന് പിന്നിൽ വ്യക്തമായ ലക്ഷ്യമുണ്ടെന്നാണ് സൂചന. കേസിലെ പ്രധാനിയെ പിടികൂടാതിരിക്കാനുള്ള തന്ത്രമാണെന്നാണ് വിലയിരുത്തൽ.

കേന്ദ്രത്തിനു നൽകിയ കസ്റ്റംസ് റിപ്പോർട്ടിന് അനുബന്ധമായി ചേർത്ത സ്വപ്നയുടെ മൊഴികളിലെ 'ഉന്നത സ്വാധീനമുള്ള മലയാളി'യെ കണ്ടെത്താൻ അന്വേഷണ സംഘങ്ങൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. 30 കിലോഗ്രാം കള്ളക്കടത്തു സ്വർണം അടങ്ങിയ നയതന്ത്ര പാഴ്സൽ കസ്റ്റംസ് തടഞ്ഞുവച്ച സന്ദർഭത്തിലാണ് അതു വിട്ടുകിട്ടാൻ ഇടപെട്ട ഉന്നതനെക്കുറിച്ചു സ്വപ്ന പരാമർശിക്കുന്നത്. ഇക്കാര്യം അറിയിച്ചതു കോൺസുലേറ്റിലെ അറ്റാഷെ റഷീദ് ഖമീസാണെന്നാണു സ്വപ്ന കൂട്ടുപ്രതികളെ അറിയിച്ചത്. ഇടപെട്ടതൊരു പ്രവാസിയാണെന്നും സൂചനയുള്ളതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിലെ പ്രധാനി കൊടുവള്ളി നഗരസഭാ ഇടതു കൗൺസിലറായ കാരാട്ട് ഫൈസലാണെന്ന് കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു. നയതന്ത്ര ചാനൽ വഴി കേരളത്തിലെത്തിച്ച 80 കിലോ സ്വർണം വിൽക്കാൻ സംഘത്തെ സഹായിച്ചത് ഫൈസലാണെന്നാണു കസ്റ്റംസിന്റെ കണ്ടെത്തൽ. തൃശിനാപ്പള്ളി ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ സ്വർണം എത്തിച്ച് വിൽക്കുകയായിരുന്നു എന്നാണ് വിവരം. സ്വർണക്കടത്തിന് പണം നിക്ഷേപിച്ചവരിൽ കാരാട്ട് ഫൈസൽ ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള കെ.ടി. റമീസ് നൽകിയ മൊഴിയിലാണ് കാരാട്ട് ഫൈസലിന്റെ ഇടപെടൽ വ്യക്തമായത്. ഇതിന് പിന്നാലെ ഫൈസലിന്റെ വീട്ടിൽ റെയ്ഡ് നടത്തിയ അന്വേഷണ സംഘം ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു. റെയ്ഡിൽ കണ്ടെത്തിയ ഡിജിറ്റൽ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റഡിയിൽ എടുത്തത്. പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു. നേരത്തെ കസ്റ്റംസ് പിടികൂടിയ കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതിയാണ് ഇദ്ദേഹം. സിപിഎമ്മിന്റെ ജനജാഗ്രതാ യാത്രയ്ക്കിടെ കോടിയേരി ബാലകൃഷ്ണൻ കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി കാരാട്ട് ഫൈസലിന്റെ വാഹനത്തിൽ യാത്ര ചെയ്തത് വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP