Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പഠിച്ചതും പഠിപ്പിച്ചതും ധനതത്വശാസ്ത്രം; കോവിഡ് വന്നതോടെ ജോലി നഷ്ടമായി; മുട്ടക്കച്ചവടത്തിലൂടെ ബുദ്ധിമുട്ടുകളെ മറികടന്ന് റമീസ

പഠിച്ചതും പഠിപ്പിച്ചതും ധനതത്വശാസ്ത്രം; കോവിഡ് വന്നതോടെ ജോലി നഷ്ടമായി; മുട്ടക്കച്ചവടത്തിലൂടെ ബുദ്ധിമുട്ടുകളെ മറികടന്ന് റമീസ

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: കോവിഡിനെ തുടർന്ന് ജീവിതത്തിലെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റുമെന്ന് തോന്നിയപ്പോൾ മുട്ട കച്ചവടത്തിലേക്ക് തിരിഞ്ഞ് വിജയം നേടിയിരിക്കുകയാണ് ആലപ്പുഴ സ്വദേശിനിയായ റമീസ. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയായ ഈ മുപ്പതുകാരി ജൂവിതം തിരിച്ചു പിടിച്ചത് മുട്ടക്കച്ചവടത്തിലൂടെയാണ്. വട്ടയാൽ വാർഡ് അരയൻ പറമ്പിൽ റമീസയാണ് കോവിഡ് പ്രതിസന്ധിയെ തുടർന്ന് പാരലൽ കോളേജിലെ ജോലി നഷ്ടപ്പെട്ടതോടെ മുട്ടക്കച്ചവടം ആരംഭിച്ചത്.

പട്ടണത്തിലെ പല പ്രശസ്ഥ പാരലൽ കോളേജുകളിലും റമീസ ധനതത്വശാസ്ത്രം പഠിപ്പിക്കുന്നുണ്ടായിരുന്നു. തന്റെ ശമ്പളം കൂടാതെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരു ന്ന ഭർത്താവ് ഷാനുവിന്റെ ശമ്പളം കൂടി ഉള്ളതുകൊണ്ട് ആറ് വയസുള്ള മകളും ഒരു വയസുള്ള മകനുമടങ്ങുന്ന നാലംഗ കുടുംബം ഒരു വിധം കഴിഞ്ഞ് പോയിരുന്നു. എന്നാൽ പലർക്കും സംഭവിച്ചത് പോലെ കോവിഡ് ഇവരുടെ ജീവിതത്തിലും കരിനിഴൽ വീഴ്‌ത്തി. കോവിഡ് സംസ്ഥാനത്താകെ വ്യാപിച്ചതോടെ പാരലൽ കോളജുകൾ അടച്ച് പൂട്ടി. റമീസയുടെയും കുടുംബത്തിൽ പതുക്കെ പതുക്കെ ബുദ്ധിമുട്ടുകൾ വന്ന് തുടങ്ങി. റമീസയെ പോലെ തന്നെ ഭർത്താവിനും ജോലി നഷ്ടമായി. എന്ത് ചെയ്യണമെന്നറിയാതെ റമീസയും ഭർത്താവും സാമ്പത്തിക ഞെരുക്കത്തെ തുടർന്ന് മാനസികമായി ആകെ തളർന്നു. മറ്റൊരു തൊഴിലും വശമില്ലാത്തതും കുടുംബത്തിന്റെ നില തീർത്തും പരുങ്ങലിലായി. അപ്പോഴാണ് മുട്ടകച്ചവടം ചെയ്താലെന്താണെന്ന ഐഡിയ റമീസയ്ക്ക് തോന്നിയത്.

മുട്ടകച്ചവടത്തിന്റെ വിജയസാധ്യതയെ കുറിച്ച് അഭിപ്രായമാരാഞ്ഞവരൊക്കെ റമീസയെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്. മുട്ടകച്ചവടമൊ? ബിസിനസ് പൊട്ടും, പണം പോകും എന്നൊക്കെയായിരുന്നു പലരുടെയും കമൻറ്. പക്ഷെ ധൈര്യം സംഭരിച്ച് ഒരു പരിചയവുമില്ലാത്ത മുട്ടകച്ചവടം ചെയ്യാൻ തന്നെ റമീസ തീരുമാനിച്ചു. കുറെയധികം ഫാസ്റ്റ്ഫുഡ് കടക്കാരെയും - പലവ്യഞ്ജന കടക്കാരെയുമൊക്കെ നേരത്തെ പോയി കണ്ടു ഓർഡർ പിടിച്ചു. നൂറ് മുട്ടയിൽ തുടങ്ങിയ കച്ചവടം ആഴ്ചകൾ കൊണ്ട് ആയിരങ്ങളിലേക്കുയർന്നു.

ഭർത്താവും സഹായത്തിനെത്തിയതോട് കൂടി മുട്ടക്കച്ചവടം നല്ല രീതിയിൽ പച്ചപിടിച്ചതായി റമീസ പറഞ്ഞു. ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുന്നത് കൂടാതെ കച്ചവടം ഇപ്പോൾ ഓൺലൈനിലേക്കും മാറിയതായി ഏറെ സന്തോഷത്തോടു കൂടി റമീസ പറയുന്നു. വീട്ടുജോലികൾ കഴിഞ്ഞാൽ പിന്നെ മുട്ട കച്ചവടത്തിന്റെ തിരക്കിലാണെന്നാണ് റമീസ പറയുന്നത്. എല്ലാം വിധിക്ക് വിട്ട് കൊടുക്കുന്നതിനോട് ഈ മുട്ടകച്ചവടക്കാരിക്ക് അഭിപ്രായമില്ല. ആത്മധൈര്യമുണ്ടെങ്കിൽ മാന്യമായ രീതിയിൽ ജീവിക്കുവാനുള്ള വഴികൾ നമ്മുടെ നാട്ടിൽ തന്നെ ഒട്ടേറെയുണ്ടെന്ന് മുപ്പതുകാരിയായ റമീസ പറയുന്നു.

എസ് ഡി കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാക്കിയ റമീസ സ്വപ്നം കണ്ടിരുന്നത് എല്ലാവരെയും പോലെ ഒരു സർക്കാർ ജോലി തന്നെ ആയിരുന്നു. അതിനുള്ള പരീക്ഷകൾ പലതും എഴുതി .എക്സൈസ് പ്രിവൻറീവ് ഓഫീസർ തസ്തികയിൽ തുടങ്ങി ലോവർ ഡിവിഷൻ ക്ലർക്കിന്റെത് വരെയുള്ളപരീക്ഷകൾ വരെ. സർക്കാർ ജോലി വരുമ്പോൾ വരട്ടെ എന്ന് മനസിലുറച്ചാണ് റമീസ പാരലൽ കോളേജുകളിൽ പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന അദ്ധ്യാപികയായത്. ഇപ്പോഴിതാ കൊറോണ വൈറസ് വന്നതോടെ മുട്ടക്കച്ചവടത്തിലും ഒരുകൈ പരീക്ഷിച്ച് വിജയം നേടിയിരിക്കുകയാണ് ഈ മുപ്പതുകാരി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP