Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സമരം ചെയ്യാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അനുമതിയുടെ ആവശ്യമില്ലെന്ന് കെ സു​രേന്ദ്രൻ; നീതിക്കായി സമരം ചെയ്യുന്ന വാളയാർ പെൺകുട്ടികളുടെ അമ്മയെ ഭീഷണിപ്പെടുത്തുകയാണ് മന്ത്രി എ കെ ബാലനെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ്

സമരം ചെയ്യാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അനുമതിയുടെ ആവശ്യമില്ലെന്ന് കെ സു​രേന്ദ്രൻ; നീതിക്കായി സമരം ചെയ്യുന്ന വാളയാർ പെൺകുട്ടികളുടെ അമ്മയെ ഭീഷണിപ്പെടുത്തുകയാണ് മന്ത്രി എ കെ ബാലനെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നീതിക്കായി സമരം ചെയ്യുന്ന വാളയാർ പെൺകുട്ടികളുടെ അമ്മയെ ഭീഷണിപ്പെടുത്തുകയാണ് മന്ത്രി എ കെ ബാലനെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. എന്തിനു വേണ്ടിയാണ് ഇരകളുടെ അമ്മ സമരം ചെയ്യുന്നതെന്ന ബാലന്റെ ചോദ്യം മനുഷ്യത്വ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സമരം ചെയ്യാൻ എ.കെ ബാലന്റെയോ കമ്മ്യൂണിസ്റ്റ് പാർട്ടിയുടേയോ അനുമതിയുടെ ആവശ്യമില്ലെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. നാളെ രാവിലെ സമരപ്പന്തൽ സന്ദർശിക്കുമെന്നും പെൺകുട്ടികൾക്ക് നീതി ലഭിക്കും വരെ ബിജെപി പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

'എന്തിനാണ് സമരം എന്ന് ചോദിക്കുന്ന ബാലൻ സർക്കാരിന്റെ ദൂതനെ രക്ഷിതാക്കളുടെ അടുത്തേക്ക് അയച്ചത് എന്തിനായിരുന്നു? പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ക്രൂരമായ പീഡനത്തിനിരയാക്കിയ ശേഷം കെട്ടിത്തൂക്കി കൊന്ന കൊലപാതകികളെ സംരക്ഷിക്കുന്ന നിലപാടെടുത്ത സംസ്ഥാന സർക്കാർ ഇപ്പോൾ ഇരകളുടെ അമ്മയെ അപമാനിക്കുകയാണ്. സമരം ചെയ്യാൻ എ.കെ ബാലന്റെയോ കമ്മ്യൂണിസ്റ്റ് പാർട്ടിയുടേയോ അനുമതിയുടെ ആവശ്യമില്ല. വാളയാർ പെൺകുട്ടികളുടെ നീതിനിഷേധത്തിന് ഒരു വർഷം തികയുന്ന സാഹചര്യത്തിലാണ് രക്ഷിതാക്കൾ വീണ്ടുമൊരു സമരത്തിലേക്ക് കടക്കുന്നത്. കേസിലെ പ്രതികൾക്ക് തക്കതായ ശിക്ഷ വാങ്ങി കൊടുക്കുന്നതിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പു നൽകിയ മുഖ്യമന്ത്രി അത് പാലിച്ചില്ല എന്ന് മാത്രമല്ല കേസ് അട്ടിമറിച്ച ഡിവൈ.എസ് പി സോജൻ, എസ്‌ ഐ ചാക്കോ എന്നിവർക്ക് സ്ഥാനക്കയറ്റവും നൽകി. ഇരകളുടെ മാതാപിതാക്കളെ കൊണ്ട് കാലിൽ വീഴിപ്പിച്ച മുഖ്യമന്ത്രിയുടെ ചിത്രം കേരളം മറന്നിട്ടില്ല. രാജ്യത്തെ ഞെട്ടിച്ച സംഭവത്തിൽ ഈ സർക്കാർ വേട്ടക്കാർക്കൊപ്പം നിന്ന് നീതി അട്ടിമറിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് രക്ഷിതാക്കൾ വീണ്ടുമൊരു സമരത്തിലേക്ക് കടന്നിരിക്കുന്നത്.- സുരേന്ദ്രൻ പറഞ്ഞു.

ഉത്തരേന്ത്യയിലെ പീഡനങ്ങൾ മാത്രം കാണുന്ന സി പി എം കേന്ദ്രനേതൃത്വവും രാഹുൽ ഗാന്ധിയും കേരളത്തിലെ ദളിത് പെൺകുട്ടികൾ നേരിട്ട ദുരവസ്ഥയെ പറ്റി മിണ്ടാത്തത് ഇരട്ടത്താപ്പാണെന്ന് സുരേന്ദ്രൻ പറഞ്ഞു. വാളയാർ പെൺകുട്ടികളുടെ അമ്മ നടത്താനൊരുങ്ങുന്ന സമരത്തെ തള്ളിപ്പറഞ്ഞ് മന്ത്രി എ കെ ബാലൻ രം​ഗത്തെത്തിയിരുന്നു. കേസിലെ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിന്മേൽ സർക്കാർ നടപടികൾ പുരോഗമിക്കുകയാണെന്നും ഇപ്പോൾ എന്തിനാണ് പെൺകുട്ടികളുടെ അമ്മയുടെ സമരം നടത്തുന്നതെന്ന് അറിയില്ലെന്നും ബാലൻ പറഞ്ഞു.

ആരെങ്കിലും കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണോ എന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു. പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ വീണ്ടും സമരം തുടങ്ങിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. കോടതിയുടെ മുൻപിലാണ് ഈ പ്രശ്‌നം ഇപ്പോൾ ഉള്ളത്. കോടതിയുടെ മുൻപിലുള്ള പ്രശ്‌നത്തിൽ ഇപ്പോൾ എന്തിനാണ് സമരമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. സർക്കാരിനും മനസ്സിലാകുന്നില്ല. ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചിട്ടുള്ളതാണെങ്കിൽ ഇപ്പോഴെങ്കിലും അവർ അതിൽനിന്ന് മാറണമെന്നാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്- എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

വാളയാർ കേസിൽ പ്രതികളെ വെറുതെവിട്ടിട്ട് ഒരു വർഷം തികയുന്ന ദിവസമാണ് 'വിധിദിനം മുതൽ ചതിദിനം വരെ' എന്ന പേരിലുള്ള സമരം തുടങ്ങിയിരിക്കുന്നത്. കോടതിയുടെ മേൽനോട്ടത്തിലുള്ള പുനരന്വേഷണം എന്ന ആവശ്യമാണ് മാതാപിതാക്കൾ ഉന്നയിക്കുന്നത്. തെളിവുകളുടെ അഭാവത്തിലാണ് വളയാർ കേസിലെ മൂന്ന് പ്രതികളെ പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP