Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജോസ് കെ മാണി പോയ ക്ഷീണം തീർക്കാൻ പി സി ജോർജ്ജിനെയും പി സി തോമസിനെയും കൊണ്ടു വരണമെന്ന വാദത്തിൽ ഉറച്ചു ചെന്നിത്തല; നിലപാടിനോട് വിയോജിപ്പുമായി ഉമ്മൻ ചാണ്ടി; കോൺഗ്രസ് ഗൗനിക്കാതിരിക്കുന്നതു കൊണ്ടു ജോസഫിനെ സ്വാധീനിച്ചു മാണിയുടെ മരുമകൻ; വെൽഫെയർ പാർട്ടിയെ പിണക്കാനും ഇണക്കാനും വയ്യാതെയുള്ള നീക്കങ്ങൾ പിന്നാമ്പുറത്ത്

ജോസ് കെ മാണി പോയ ക്ഷീണം തീർക്കാൻ പി സി ജോർജ്ജിനെയും പി സി തോമസിനെയും കൊണ്ടു വരണമെന്ന വാദത്തിൽ ഉറച്ചു ചെന്നിത്തല; നിലപാടിനോട് വിയോജിപ്പുമായി ഉമ്മൻ ചാണ്ടി; കോൺഗ്രസ് ഗൗനിക്കാതിരിക്കുന്നതു കൊണ്ടു ജോസഫിനെ സ്വാധീനിച്ചു മാണിയുടെ മരുമകൻ; വെൽഫെയർ പാർട്ടിയെ പിണക്കാനും ഇണക്കാനും വയ്യാതെയുള്ള നീക്കങ്ങൾ പിന്നാമ്പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫ് മുന്നണിയിൽ നിന്നും വിട്ടുപോയതിന്റെ ക്ഷീണം എങ്ങനെ നികത്തുമെന്ന ആലോചനയിലാണ് നേതാക്കൾ. പലവിധത്തിലുള്ള ചർച്ചകളും നടക്കുന്നുണ്ട് താനും. ബിഡിജെഎസ് മുതൽ പി സി തോമസിനെ കുറിച്ചു വരെയുള്ള ചർച്ചകളാണ് നടക്കുന്നത്. ജോസ് കെ മാണി പോയതിന്റെ ക്ഷീണം തീർക്കാൻ വേണ്ടി പി ലി ജോർജ്ജിനെയും പി സി തോമസിനെയും കൊണ്ടുവരണം എന്ന ആവശ്യം മുന്നണിക്ക് മുന്നിലുണ്ട്. ഈ ആവശ്യം മുന്നോട്ടു വെച്ചവരുടെ കൂട്ടത്തിൽ ചെന്നിത്തലയാണ് മുന്നിൽ.

പി സി ജോർജ്ജിനെ അടുപ്പിക്കുന്നതിനോട് ഉമ്മൻ ചാണ്ടി കാര്യമായി തന്നെ എതിർക്കുന്നു. സോളാർ കേസിൽ അടക്കം ഉമ്മൻ ചാണ്ടി ഏറ്റവും എതിർത്ത വ്യക്തിയാണ് ജോർജ്ജ്. അങ്ങനെയുള്ള ആളെ ഇനിയും വേണ്ടെന്ന നിലപാടിലാണ് ഉമ്മൻ ചാണ്ടി. ജോസ് കെ മാണി മുന്നണി വിട്ടത് ബാധിക്കില്ലെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്. മധ്യതിരുവിതാംകൂറിൽ ഏതെങ്കിലും വിധത്തിൽ വോട്ടുചോർച്ച ഉണ്ടായാൽ തടയിടുന്നതിനുള്ള ബദൽമാർഗങ്ങളും യു.ഡി.എഫ്. തേടുന്നതിന്റെ ഭാഗമായാണ് പി സി ജോർജ്ജിലേക്കുള്ള ചിന്ത എത്തിയത്.

എൻ.ഡി.എ. മുന്നണിയുമായി സഹകരിച്ചിരുന്ന പി.സി. തോമസിന്റെ കേരള കോൺഗ്രസിനെ യു.ഡി.എഫിലേക്ക് കൊണ്ടുവരാനുള്ള ആലോചനകൾ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ചർച്ചകൾ നടത്തുന്നുണ്ട്. പി.സി. ജോർജ് എംഎ‍ൽഎ.യെ മുന്നണിയിൽ എത്തിക്കുന്നതിനെ കുറിച്ചും നേതാക്കൾ ആശയവിനിമയം നടത്തുന്നുണ്ട്. ഉമ്മൻ ചാണ്ടി അടക്കമുള്ളവർ എതിർപ്പു നിൽക്കുകയും ചെയ്യുന്നു.

അതേസമയം വെൽഫെയർ പാർട്ടിയുമായി യു.ഡി.എഫ്. പരസ്യസഖ്യം ഉണ്ടാക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഇങ്ങനെ സഖ്യം ഉണ്ടാക്കിയാൽ അത് തിരിച്ചിടി ആകുമെന്നും കണക്കുകൂട്ടുന്നു. അതേസമയം, പ്രാദേശിക നീക്കുപോക്കുണ്ടാക്കാൻ താേഴത്തട്ടിൽ അനുമതി നൽകും. വെൽഫെയർ പാർട്ടിയെ പരസ്യമായി തള്ളാനോ കൊള്ളാനോ തയ്യാറാകാത്ത നിലപാടായിരിക്കും മുന്നണിയുടേത്. ജമാ-അത്തെ ഇസ്ലാമി നയിക്കുന്ന വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കിയെന്ന് കേൾപ്പിക്കാൻ യു.ഡി.എഫ്. ആഗ്രഹിക്കുന്നില്ല. എന്നാൽ, മുന്നണിക്കുപുറത്തുള്ള സംഘടനകളും വ്യക്തികളും സാമൂഹികസംഘങ്ങളുമായി പ്രാദേശികധാരണയുണ്ടാക്കാൻ ഉന്നതാധികാരസമിതിയോഗം അനുമതി നൽകുന്നുണ്ട്. ഈ ഗണത്തിൽ ഉൾപ്പെടുത്തിയാവും വെൽഫെയർ പാർട്ടിയുമായി താഴേത്തട്ടിൽ നീക്കുപോക്കുകൾ നടക്കുക.

മുന്നണി കൺവീനർ എം.എം. ഹസൻ ജമാ-അത്തെ ഇസ്ലാമി അമീറുമായി നേരത്തേ കൂടിക്കാഴ്ച നടത്തിയിരുന്നു. വെൽഫെയർ പാർട്ടിയുമായി ധാരണയുണ്ടാക്കാനുള്ള നീക്കമായി ഇത് ചർച്ചയായപ്പോൾ കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അത് തിരുത്തി രംഗത്തുവന്നിരുന്നു. വെൽഫെയർ പാർട്ടിയുമായി ബന്ധമുണ്ടാക്കുമോയെന്ന ചോദ്യത്തിന് യു.ഡി.എഫിലെ ഘടകകക്ഷികളല്ലാത്ത ഒരു കക്ഷിയുമായി സഖ്യമില്ലെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. ഇതുമായിട്ട് ഉയർന്ന സംശയങ്ങൾക്ക് നേരത്തേതന്നെ മറുപടി നൽകിയെന്നുപറഞ്ഞ് എം.എം.ഹസൻ ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞു.

അതേസമയം മറുവശത്ത് കേരള കോൺഗ്രസ് എം. ജോസ് കെ.മാണി വിഭാഗത്തെ എൽ.ഡി.എഫ്. ഘടകകക്ഷിയായി അംഗീകരിച്ചതിനു പിന്നാലെ, കെ എം മാണിയുടെ മരുമകൻ എം പി ജോസഫ് പി ജെ ജോസഫുമായി ചർച്ച നടത്തി. കോൺഗ്രസ് മാണിയുടെ മരുമകന്റെ കാര്യത്തിൽ വലിയ താൽപ്പര്യം എടുക്കാത്ത സാഹചര്യമാണ് ഉള്ളത്. ഈ സാഹചര്യത്തിലാണ് പാലയിൽ മത്സരിക്കാമെന്ന മോഹവുമായി പി ജെ ജോസഫുമായി എം പി ജോസഫ് അടുക്കുനന്ത്.

ഇന്നലെ തൊടുപുഴ പുറപ്പുഴയിലെ വീട്ടിലെത്തിയ എംപി.ജോസഫ് ഏറെനേരം ഇവിടെ ചെലവഴിച്ചു. താൻ യു.ഡി.എഫുകാരനാണെന്നും മുന്നണിക്കൊപ്പം തുടരുമെന്നും എംപി.ജോസഫ് പറഞ്ഞു. പാലായിൽ ജോസ് കെ.മാണി മത്സരിക്കുന്ന സാഹചര്യമുണ്ടായാൽ, യു.ഡി.എഫ്. നിർദേശിച്ചാൽ എതിർസ്ഥാനാർത്ഥിയായി മത്സരിക്കാൻ തയ്യാറാണ്. പ്രതിസന്ധിഘട്ടങ്ങളിൽപ്പോലും യു.ഡി.എഫിനൊപ്പം നിലകൊണ്ടയാളാണ് കെ.എം.മാണി. അതുകൊണ്ടുതന്നെ ജോസ് കെ.മാണിയുടെ ഇടതുമുന്നണിപ്രവേശനം അംഗീകരിക്കാനാവില്ലെന്നും എംപി.ജോസഫ് പറഞ്ഞു.

ജോസ് കെ.മാണിയുടെ ഇടതുപ്രവേശനത്തിൽ കേരള കോൺഗ്രസ് എമ്മിലെ ഭൂരിഭാഗത്തിനും അതൃപ്തിയാണെന്നും കൂടുതൽപേർ ജോസ് വിഭാഗം വിട്ടുവരുമെന്നും ജോസഫ് പറഞ്ഞു. എംപി.ജോസഫിന്റെ ഭാര്യയും കെ.എം.മാണിയുടെ മകളുമായ സാലിയെയാണ് പാലാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി താൻ നിർദേശിച്ചതെന്ന് പി.ജെ.ജോസഫ് വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ നടന്ന സന്ദർശനത്തിന് രാഷ്ട്രീയപ്രാധാന്യമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP