Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

26,698 രോഗികളും 191 മരണങ്ങളുമായി രണ്ടാം വരവിൽ കുതിച്ചുയർന്ന് ബ്രിട്ടീഷ് കൊറോണ; നിയമം ലംഘിച്ച് പാർട്ടി നടത്തിയ 4 യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് 10,000 പൗണ്ട് വീതം പിഴ

26,698 രോഗികളും 191 മരണങ്ങളുമായി രണ്ടാം വരവിൽ കുതിച്ചുയർന്ന് ബ്രിട്ടീഷ് കൊറോണ; നിയമം ലംഘിച്ച് പാർട്ടി നടത്തിയ 4 യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് 10,000 പൗണ്ട് വീതം പിഴ

സ്വന്തം ലേഖകൻ

ലണ്ടൻ: ബ്രിട്ടനിലെ കൊറോണയുടെ രണ്ടാം വരവ് കനക്കുമ്പോൾ പ്രതിദിനം പുതിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് ബാധിതരുടെ എണ്ണം 20,000 കടന്നു കുതിക്കുകയാണ്. ഇന്നലെ 26,688 പേർക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. കർശനമായ നിയന്ത്രണങ്ങളോടെ ഒരു ദേശീയ ലോക്ക്ഡൗണിന് തയ്യാറായില്ലെങ്കിൽ, ക്രിസ്ത്മസ്സ് കാലത്ത് കോവിഡ് വ്യാപനം അതിന്റെ മൂർദ്ധന്യത്തിലെത്തുമെന്ന് സർക്കാരിന്റെ ശാസ്ത്രീയോപദേഷ്ടാവ് ഇന്നലെ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

കഴിഞ്ഞ ഒരാഴ്‌ച്ചയ്ക്കുള്ളിൽ രോഗവ്യാപന തോതിൽ മൂന്നിൽ ഒന്ന് ഭാഗത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്‌ച്ച 19,724 പുതിയ കേസുകളായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒന്നാം വരവിലെ മൂർദ്ധന്യഘട്ടത്തിൽ പ്രതിദിനം 1 ലക്ഷത്തിലധികം കേസുകളായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. രോഗവ്യാപന നിരക്ക് വർദ്ധിക്കുന്നതിനൊപ്പം മരണനിരക്കും വർദ്ധിക്കുന്നു എന്നത് ഏറെ ആശങ്കയുളവാക്കുന്ന കാര്യമാണ്. രണ്ടാം വരവും മൂർദ്ധന്യഘട്ടത്തിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുകയാണോ എന്ന സംശയവും ഈ രംഗത്തെ പ്രമുഖർ പങ്കുവയ്ക്കുന്നുണ്ട്.

അതേസമയം, ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീനിലെ എപിഡെമോളജിസ്റ്റും പ്രധാനമന്ത്രിയുടെ ഉപദേശക സമിതി അംഗവുമായ പ്രൊഫസർ ജോൺ എഡ്മണ്ട്സ് ഇന്നലെ പാർലമെന്റിൽ എം പിമാരോട് പറഞ്ഞത്, ടയർ 3 നിയന്ത്രണങ്ങൾ രോഗവ്യാപനം സാവധാനത്തിൽ ആക്കുമെന്നാല്ലാതെ അത് കുറയ്ക്കില്ല എന്നായിരുന്നു. കടുത്ത നിയന്ത്രണങ്ങളോടെയുള്ള ഒരു ദേശീയ ലോക്ക്ഡൗൺ മാത്രമാണ് അതിനുള്ള ഒരു വഴി എന്നാണ് പൊതുവേ ശാസ്ത്രലോകം വിലയിരുത്തുന്നത്.

അതേസമയം, ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ രോഗവ്യാപന തോത് കുറഞ്ഞു വരുന്നതിനാൽ, നിലവിലുള്ള മൾട്ടി ടയർ പ്രാദേശിക ലോക്ക്ഡൗൺ തന്നെ മതി എന്ന അഭിപ്രായത്തിലാണ് പ്രധാനമന്ത്രി. കടുത്ത രോഗവ്യാപനം ദൃശ്യമാകുന്ന ഇടങ്ങളിൽ പോലും ടയർ 3 നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നതിനെ ജനങ്ങൾ എതിർക്കുന്ന അവസ്ഥയാണിത്. മാഞ്ചസ്റ്ററിൽ മേയർ ഉൾപ്പടെയുള്ളവരുടെ എതിർപ്പിനെ അവഗണീച്ചാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിനിടയിൽ, വിവിധ തലങ്ങളിലായി നടപ്പിലാക്കിയിരിക്കുന്ന നിയന്ത്രണങ്ങൾ ജനങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പൊലീസ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയിട്ടുണ്ട്. ടയർ 2 നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ ഉള്ള നോട്ടിങ്ഹാമിലെ ഒരു യൂണിവേഴ്സിറ്റിയിൽ അവ ലംഘിച്ച് പാർട്ടി സംഘടിപ്പിച്ച നല് വിദ്യാർത്ഥികൾക്ക് 10,000 പൗണ്ട് വീതം പിഴയാണ് പൊലീസ് വിധിച്ചത്. ഒരു വർഷത്തെ ട്യുഷൻ ഫീസിനേക്കാൾ അധികം വരും ഈ തുക.

പൊലീസ് പട്രോളിംഗിനിടയിൽ ലെൻടണിലെ കിംബോൾട്ടൺ അവന്യൂവിലാണ് ഒരു ഹൗസ് പാർട്ടി നടക്കുന്ന കാര്യം പൊലീസ് അറിഞ്ഞത്. എന്നാൽ വന്നവരെല്ലാം ഒഴിഞ്ഞു പോയി എന്നാണ് പാർട്ടി സംഘടിപ്പിച്ച നാല് വിദ്യാർത്ഥികൾ പറഞ്ഞത്. അത് കണക്കാക്കാതെവീടിനുള്ളിലേക്ക് കയറിയ പൊലീസ്, അടുക്കളയിലും, ശുചിമുറിയിലുമൊക്കെയായി ഒളിച്ചിരുന്ന മുപ്പതോളം വിദ്യാർത്ഥികളെ അവിടെനിന്നും പൊക്കുകയായിരുന്നു.ഇവർക്കെതിരെ യൂണിവേഴ്സിറ്റി തലത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ സസ്പെൻഷനിൽ ആയ ഇവർക്ക്, കുറ്റം തെളിഞ്ഞാൽ പിരിച്ചുവിടൽ ഉൾപ്പടെയുള്ള കർശന ശിക്ഷകൾ ലഭിക്കാം.

തങ്ങളുടേ സ്വർഗ്ഗത്തിൽ കട്ടുറുമ്പായി പൊലീസെത്തി എന്നായിരുന്നു, പിടിക്കപ്പെട്ടപ്പോൾ വിദ്യാർത്ഥികൾ പറഞ്ഞതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ നിരുത്തരവാദപരമായി പ്രവർത്തിച്ച് സ്വന്തം ആരോഗ്യവും മറ്റുള്ളവരുടെ ആരോഗ്യവും അപകടത്തിലാക്കുകയാണ് അവരെന്ന് പൊലീസ് ചൂണ്ടിക്കാണിച്ചു. ഉത്തരവാദിത്തത്തോടെയാണ് രാജ്യത്തെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും പെരുമാറുന്നതെന്ന് നോട്ടിങ്ഹാംഷയർ പൊലീസ് അസിസ്റ്റന്റ് ചീഫ് കേയ്റ്റ് മെയ്‌നെൽ പറഞ്ഞു. ചെറിയൊരു ഭാഗം മാത്രമാണ് അഹന്തകാണിച്ച് മറ്റുള്ളവരുടെ ജീവൻ കൂടി അപകടത്തിൽ ആക്കുന്നതെന്നും ഇവർ പറഞ്ഞു. ഇത്തരക്കാർക്കെതിരെ വരും നാളുകളിൽ കൂടുതൽ കർശന നടപടികൾ ഉണ്ടായേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP