Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചെന്നിത്തലയ്ക്കും ശിവകുമാറിനും ബാബുവിനുമെതിരെ വിജിലൻസിൽ പരാതി എത്തും; കിട്ടിയാൽ ഉടൻ ക്വിക്ക് വെരിഫിക്കേഷന് ഉത്തരവ് ഇടാൻ ഒരുങ്ങി പിണറായി; കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മാണിയെ വെള്ളം കുടുപ്പിച്ച ബാർ കോഴക്കേസ് ഇക്കുറി കോൺഗ്രസ് നേതാക്കളെ വെള്ളം കുടിപ്പിക്കും; സ്വർണ്ണ കടത്ത് കേസിൽ നിന്നും ശ്രദ്ധമാറ്റാൻ അവസരം കാത്തിരുന്ന സിപിഎമ്മിന് കച്ചി തുരുമ്പായി ബിജു രമേശിന്റെ വെളിപ്പെടുത്തൽ

ചെന്നിത്തലയ്ക്കും ശിവകുമാറിനും ബാബുവിനുമെതിരെ വിജിലൻസിൽ പരാതി എത്തും; കിട്ടിയാൽ ഉടൻ ക്വിക്ക് വെരിഫിക്കേഷന് ഉത്തരവ് ഇടാൻ ഒരുങ്ങി പിണറായി; കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മാണിയെ വെള്ളം കുടുപ്പിച്ച ബാർ കോഴക്കേസ് ഇക്കുറി കോൺഗ്രസ് നേതാക്കളെ വെള്ളം കുടിപ്പിക്കും; സ്വർണ്ണ കടത്ത് കേസിൽ നിന്നും ശ്രദ്ധമാറ്റാൻ അവസരം കാത്തിരുന്ന സിപിഎമ്മിന് കച്ചി തുരുമ്പായി ബിജു രമേശിന്റെ വെളിപ്പെടുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണ കടത്തിലെ പ്രതിസന്ധി മറികടക്കാൻ ഇനി ബാർ കോഴ. ബാർ കോഴയിൽ കെഎം മാണിക്കെതിരെ വിജിലൻസ് അന്വേഷണം നടത്തുകയും തെളിവില്ലാ എന്ന് പറഞ്ഞ് കേസ് അവസാനിപ്പിച്ചതുമാണ്. ഈ കേസ് വീണ്ടും സജീവമാക്കാനാണ് നീക്കം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രി വി എസ് ശിവകുമാർ, കെ ബാബു എന്നിവർക്കെതിരെയാകും ബാർ കോഴയിലെ കുരുക്ക് എത്തുക. ബാർ മുതലാളി ബിജു രമേശിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലാണ് കോൺഗ്രസിന് തലവേദനയുണ്ടാക്കാൻ സിപിഎം പ്രയോഗിക്കുക. ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിൽ വിജിലൻസ് കേസിനുള്ള സാഹചര്യമാകും സിപിഎം ഒരുക്കുക. സ്വർണ്ണ കടത്തിലെ അന്വേഷണ ചർച്ചകൾ സർക്കാരിനേയും സിപിഎമ്മിനേയും പ്രതിക്കൂട്ടിൽ നിർത്തുന്ന സാഹചര്യത്തിലാണ് ഇത്.

ചെന്നിത്തലയ്ക്കും ശിവകുമാറിനും ബാബുവിനുമെതിരെ വിജിലൻസിൽ ഉടൻ പരാതി എത്തും. ഇത് കിട്ടിയാൽ ഉടൻ ക്വിക്ക് വെരിഫിക്കേഷന് ഉത്തരവ് ഇടും. ഇതിനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയനും എടുത്തു കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മാണിയെ വെള്ളം കുടുപ്പിച്ച ബാർ കോഴക്കേസ് ഇക്കുറി കോൺഗ്രസ് നേതാക്കളെ വെള്ളം കുടിപ്പിക്കാനാണ് സിപിഎം നീക്കം. ഇതിന് വേണ്ടി കൂടിയാണ് വിജിലൻസിന് പരാതി കൊടുക്കുന്നത്. ഈ അന്വേഷണം അതിശക്തമായി തന്നെ വിജിലൻസ് കൊണ്ടു പോകും. കൈക്കൂലി കൊടുത്തുവെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിൽ കോൺഗ്രസിനെ തളയ്ക്കാനാണ് നീക്കം. സ്വർണ്ണ കടത്ത് കേസിൽ നിന്നും ശ്രദ്ധമാറ്റാൻ അവസരം കാത്തിരുന്ന സിപിഎമ്മിന് കച്ചി തുരുമ്പായി ബിജു രമേശിന്റെ വെളിപ്പെടുത്തൽ. ഇത് പരമാവധി ഉപയോഗിക്കാനാണ് തീരുമാനം.

ബാർ കോഴയിൽ കെ എം മാണിയെ കുറ്റവിമുക്തനാക്കിയിരുന്നു. വീണ്ടും ആരോപണമെത്തിയാലും മാണിക്ക് ഒന്നും സംഭവിക്കില്ല. മരിച്ചു പോയ നേതാവിനെതിരെ കേസെടുക്കാനും കഴിയില്ല. അതുകൊണ്ട് ഇടതു പക്ഷത്തേക്ക് എത്തിയ കേരളാ കോൺഗ്രസിലെ ജോസ് കെ മാണിയും കൂട്ടർക്കും ഈ നീക്കത്തിൽ എതിർപ്പുമില്ല. ഈ തന്ത്രത്തിന്റെ ഭാഗമായാണ് ബാർ കോഴയിലെ കേരളാ കോൺഗ്രസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തു വന്നതെന്നും സൂചനയുണ്ട്. ഉടൻ ബിജു രമേശ് വീണ്ടും പ്രതികരണവുമായെത്തി. ഇതും സിപിഎം കേന്ദ്രങ്ങൾ പ്രതീക്ഷിച്ചു. എന്നാൽ ചെന്നിത്തലയ്ക്കും ബാബുവിനും ശിവകുമാറിനും പണം കൊടുത്തുവെന്ന് വീണ്ടും ആവർത്തിച്ചത് രാഷ്ട്രീയ നേട്ടം മാത്രം പ്രതീക്ഷിക്കുന്ന സിപിഎമ്മിന് പുതിയൊരു ആയുധമാകുകയായിരുന്നു.

സ്വർണ്ണ കടത്തിലും ലൈഫ് മിഷനിലും സർക്കാരിനെ പ്രതിസന്ധിയിലാക്കിയാണ് പ്രതിപക്ഷം ആരോപണവുമായി നിറഞ്ഞത്. കോവിഡ് പ്രതിരോധത്തിലെ പാളിച്ചകളും സർക്കാരിന് തിരിച്ചടിയായി. അങ്ങനെ പ്രതിപക്ഷം നേടിയ മുൻതൂക്കം തകർക്കാനാണ് നീക്കം. കെപിസിസി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് പണം നൽകിയെന്ന ബിജു രമേശിന്റെ ആരോപണത്തിൽ പരാതി കിട്ടിയാൽ ഉടൻ തന്നെ നടപടികൾ തുടങ്ങും. ആദ്യം ബിജു രമേശിന്റെ മൊഴി എടുക്കും. മാധ്യമങ്ങൾക്ക് മുമ്പിൽ പറഞ്ഞത് വീണ്ടും ബിജു ആവർത്തിക്കേണ്ട അവസ്ഥയും വരും. താൻ നേരിട്ടു പണം കൊടുത്തതായും ബിജു പറയുന്നുണ്ട്. അതുകൊണ്ട് തന്നെ കേസ് നിലനിൽക്കുമെന്നാണ് സിപിഎം കേന്ദ്രങ്ങളുടെ വിലയിരുത്തൽ. അധികാരത്തിൽ തിരിച്ചെത്താൻ വെമ്പുന്ന സിപിഎമ്മിന് കോൺഗ്രസിലെ ഗ്രൂപ്പ് പോരിനെ പുതിയ തലത്തിലെത്തിക്കാനും ഇതിലൂടെ കഴിയും.

മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ് ചെന്നിത്തലയുടെ യാത്ര. ബാർ കോഴയിൽ കുരുക്കുവീഴുമ്പോൾ എ വിഭാഗം അവസരം മുതലെടുക്കാൻ എത്തും. ഇതും രാഷ്ട്രീയ ഗുണം ചെയ്യുമെന്നാണ് സിപിഎം വിലയിരുത്തൽ. ഐ ഗ്രൂപ്പിന്റെ സൃഷ്ടിയാണ് ബാർ കോഴയെന്നും ഉമ്മൻ ചാണ്ടിയെ പുറത്താക്കാനുള്ള ചെന്നിത്തല ബുദ്ധിയായിരുന്നു അതെന്നും കേരളാ കോൺഗ്രസ് റിപ്പോർട്ടിലെ ചർച്ചകളിൽ നിറയുന്നതും സിപിഎം പ്രതീക്ഷയോടെയാണ് കാണുന്നത്. ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും തെറ്റിച്ചാൽ ഭരണ തുടർച്ച ഉറപ്പാക്കാമെന്നും വിലയിരുത്തുന്നു. ബിജു രമേശിനെ കൂടെ നിർത്തി അന്വേഷണം മുമ്പോട്ട് കൊണ്ടു പോകാനും ശ്രമിക്കും.

ബാർ ലൈസൻസ് ഫീസ് കൂട്ടാതിരിക്കുന്നതിനായി 10 കോടി രൂപ മന്ത്രി കെ.ബാബു ആവശ്യപ്പെട്ടതായി ബിജു രമേശ് ആരോപിക്കുന്നു. രമേശ് ചെന്നിത്തലയുടെ അറിവോടെയാണ് കെപിസിസി ഓഫീസിൽ ഒരു കോടിരൂപ നൽകിയതെന്നും 'ബാർ കോഴയിൽ പുതിയ ട്വിസ്റ്റ്' എന്ന തരത്തിൽ അവതരിപ്പിക്കുകയായിരുന്നു ബിജു രമേശ്. ബാർകോഴ ആരോപണം കെട്ടിചമച്ചതാണെന്ന കേരളാ കോൺഗ്രസ് റിപ്പോർട്ടും ബിജു രമേശ് തള്ളി. ആരോപണം പിൻവലിക്കാൻ ജോസ് കെ. മാണി പത്ത്കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും ആരോപിച്ചു. എന്നാൽ ഇതിൽ ജോസ് കെ മാണിയെ കുടുക്കാനും കഴിയില്ലെന്നാണ് വിലയിരുത്തൽ. ഇതിനുള്ള തെളിവ് ബിജു രമേശിന്റെ കൈയിൽ ഇല്ലെന്നാണ് നിഗമനം. അതുകൊണ്ട് തന്നെ അന്വേഷണം കോൺഗ്രസിനെതിരെ മാത്രമാകും.

കെപിസിസി ഓഫീസിൽ ഒരു കോടി രൂപ നൽകിയത് രമേശ് ചെന്നിത്തലയുടെ അറിവോടെയാണ്. ഒരു കോടി രൂപ കെപിസിസി ഓഫീസിൽ കൊണ്ടുപോയി കൊടുത്തത് സന്തോഷ് എന്ന് പറയുന്ന ഓഫീസ് സെക്രട്ടറിയും ജനറൽ മാനേജരായിരിക്കുന്ന രാധാകൃഷ്ണനും കൂടിചേർന്നാണ്. ആ സമയത്ത് രമേശ് ചെന്നിത്തലയുണ്ടായിരുന്നു. രമേശ് ചെന്നിത്തല അകത്തെ മുറിയിൽ ബാഗ് വയ്ക്കാൻ പറഞ്ഞു. ലൈസൻസ് ഫീസ് കൂട്ടാതിരിക്കുന്നതിനായി 10 കോടി രൂപയാണ് ആകെ ആവശ്യപ്പെട്ടത്. അതനുസരിച്ച് ആവശ്യപ്പെട്ട 10 കോടി രൂപ കൊടുക്കാൻ ബാർ അസോസിയേഷൻ തീരുമാനിച്ചു. ഇതിൽ രണ്ടു കോടി രൂപ കെപിസിസി ഓഫീസിൽ എത്തിക്കണമെന്നും പറഞ്ഞുവെന്നാണ് വെളിപ്പെടുത്തൽ.

മാണിക്കെതിരായ ബാർ കോഴ ആരോപണത്തിൽ നിന്നും പിന്മാറാൻ തനിക്ക് 10 കോടി രൂപ ജോസ് കെ മാണി വാഗ്ദാനം ചെയ്തുവെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തൽ പുതിയതല്ല എന്നാണ് വസ്തുത. 2015 ഫെബ്രുവരി 11 ലക്കം ഇന്ത്യാ ടുഡേയുടെ കവർ സ്റ്റോറി ഈ വെളിപ്പെടുത്തലായിരുന്നു. ബാറുകാരുടെ അസോസിയേഷൻ പിരിച്ചെടുത്ത് നൽകിയ തുക തിരികെ നൽകാമെന്നും ജോസ് ബിജു രമേശിന് വാഗ്ദാനം നൽകിയിരുന്നുവെന്ന് ബിജു രമേശ് അഭിമുഖത്തിൽ പറയുന്നന്നുണ്ടായിരുന്നു. അന്നും തെളിവൊന്നും ഹാജരാക്കാൻ ബിജുവിന് കഴിഞ്ഞിരുന്നില്ല. മാണിക്കെതിരെ ഇനി അന്വേഷണവും ഉണ്ടാകില്ല.

എന്നാൽ കോൺഗ്രസ് നേതാക്കൾക്കെതിരെ അതിശക്തമായ അന്വേഷണം നടത്തും. താൻ രാഷ്ട്രീയ പാർട്ടികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയിട്ടില്ല. കോൺഗ്രസുകാർ തന്നേയും കുടുംബത്തേയും വേട്ടയാടി. ആരോപണമുന്നയിച്ചതിന്റെ പേരിൽ കോടികൾ തനിക്ക് നഷ്ടമായെന്നും ബിജു രമേശ് പറഞ്ഞിട്ടുണ്ട്. പഴയ സർക്കാർ ഒരു കറവപശുവിനെ പോലെയാണ് ബിസിനസുകാരേയും മറ്റുമെല്ലാം കണ്ടിരുന്നത്. കിട്ടുന്നതെല്ലാം പിടിച്ച് വാങ്ങി. എന്നാൽ ഈ സർക്കാർ വന്ന ശേഷം അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. ഇനി ജോസ് കെ.മാണിയൊക്കെ മുന്നണിയിലേക്ക് വരുമ്പോൾ പഴയ രീതിയിലേക്ക് മാറാൻ സാധ്യതയുണ്ടെന്നും ബിജു രമേശ് ചൂണ്ടിക്കാട്ടിയിരുന്നു. കെ.ബാബുവിന്റെ നിർദ്ദേശ പ്രകാരം പലർക്കും പണം വീതം വെച്ച് നൽകി. 50 ലക്ഷം രൂപ കെ.ബാബുവിന്റെ ഓഫീസിൽ കൊണ്ടു നൽകി. ഒരു കോടി രൂപ ചെന്നിത്തലയുടെ ഓഫീസിൽ നൽകി. 25 ലക്ഷം രൂപ വി എസ് ശിവകുമാറിന്റെ വീട്ടിലെത്തിച്ചുവെന്നും ബിജു രമേശ് ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP