Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡ്രൈവിങ് സീറ്റിൽ നിന്ന് വലിച്ചിറക്കി പത്തലിന് തല്ലിയത് വനംവകുപ്പ് ജീവനക്കാരൻ എന്ന് ഡോൺ കുര്യക്കോസ്; പതിവായി നിർദ്ദേശങ്ങൾ ലംഘിക്കുന്ന ഡ്രൈവറെ ബോധവൽക്കരണം നടത്തി വിടുകയായിരുന്നു എന്ന് വനംവകുപ്പ്; ആദിവാസി ഊരിലേയ്ക്ക് ഓട്ടം പോയ ജീപ്പ് ഡ്രൈവർക്ക് മർദ്ദനമേറ്റ സംഭവത്തിൽ വിവാ​ദങ്ങൾ അടങ്ങുന്നില്ല

ഡ്രൈവിങ് സീറ്റിൽ നിന്ന് വലിച്ചിറക്കി പത്തലിന് തല്ലിയത് വനംവകുപ്പ് ജീവനക്കാരൻ എന്ന് ഡോൺ കുര്യക്കോസ്; പതിവായി നിർദ്ദേശങ്ങൾ ലംഘിക്കുന്ന ഡ്രൈവറെ ബോധവൽക്കരണം നടത്തി വിടുകയായിരുന്നു എന്ന് വനംവകുപ്പ്; ആദിവാസി ഊരിലേയ്ക്ക് ഓട്ടം പോയ ജീപ്പ് ഡ്രൈവർക്ക് മർദ്ദനമേറ്റ സംഭവത്തിൽ വിവാ​ദങ്ങൾ അടങ്ങുന്നില്ല

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ഓട്ടം പോയി തിരികെ വരികയായിരുന്ന തന്നെ വനംവകുപ്പ് ജീവനക്കാരൻ ഡ്രൈവിങ് സീറ്റിൽ വലിച്ചിറക്കി പത്തലിന് തല്ലിയെന്ന് ജീപ്പ് ഡ്രൈവർ. പതിവായി നിർദ്ദേശങ്ങൾ ലംഘിക്കുന്ന ഡ്രൈവറെ തടഞ്ഞുനിർത്തി ബോധവൽക്കരണം നടത്തി വിടുകമാത്രമാണുണ്ടായതെന്ന് വനംവകുപ്പ്. കുട്ടമ്പുഴ പഞ്ചായത്തിൽ ഉൾപ്പെടുന്ന വാരിയം ആദിവാസി ഊരിലേയ്ക്ക് ഓട്ടം പോയ ജീപ്പ് ഡ്രൈവർക്ക് മർദ്ദനമേറ്റ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതം. ആദിവാസി ഊരുകളിൽ പരക്കെ ആശങ്ക.

പൂയംകൂട്ടി ബ്ലാവന സ്വദേശി ഡോൺ കുര്യക്കോസ് മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഈ സംഭവത്തിൽ കുട്ടമ്പുഴ പൊലീസ് കേസെടുത്തിട്ടുള്ളത്. താൻ ഓട്ടം പോയി തിരികെ വരുന്ന വഴി എതിരെ വന്ന ജീപ്പിൽ നിന്നിറങ്ങിയ സാധാരണ വസ്ത്രം ധരിച്ച ഒരാൾ ഇറങ്ങിവന്ന് തന്നേ അസഭ്യം പറഞ്ഞെന്നും ഡ്രൈവിങ് സീറ്റിൽ നിന്നും വലിച്ചിറക്കി മർദ്ദിച്ചെന്നുമാണ് ഡോൺ മൊഴിയിൽ സൂചിപ്പിച്ചിട്ടുള്ളത്.

സംഭവത്തെത്തുടർന്ന് ആശുപത്രിയിലായിരുന്ന ഡോൺ ഇപ്പോൾ ഡിസ്ചാർജ്ജായിട്ടുണ്ട്. വിവരങ്ങൾ ആരാഞ്ഞപ്പോൾ സംഭവത്തെക്കുറിച്ച് പൊലീസിൽ വെളിപ്പെടുത്തിയത് സത്യാവസ്ഥ മാത്രമാണെന്ന് ഡോൺ മറുനാടനോട് പ്രതികരിച്ചു. ആദിവാസികൾ ചത്താൽ പോലും തിരിഞ്ഞുനോക്കേണ്ടെന്നും ഇനി ജീപ്പുമായി കോളനിയിലേയ്ക്ക് എത്തരുതെന്നും വീണ്ടുമെത്തിയാൽ കേസെടുത്ത് വാഹനം പിടിച്ചെടുക്കുമെന്നും മറ്റും ഇയാൾ ഭീഷിണിപ്പെടുത്തിയതായും ഡോൺ കൂട്ടിച്ചേർത്തു.

സംഭവത്തിൽ പ്രതിഷേധിച്ച് എൽ ഡി എഫിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഇടമലയാർ ഫോറസ്റ്റ് റെയിഞ്ചോഫീസിനുമുന്നിൽ ധർണ്ണനടത്തിയിരുന്നു. വഴിതടയുന്ന വനംവകുപ്പധികൃതരുടെ നടപടികൾ അവസാനിപ്പിക്കണമെന്ന് രേഖപ്പെടുത്തിയ പ്ലാക്കാർഡ് ഉയർത്തി ആദിവാസികൾ ഊരുകളിൽ നിന്ന് സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തെത്തുടർന്ന് ഉൾവനങ്ങളിലെ ആദിവാസി ഊരുകളിലേയ്ക്ക് യാത്രവിലക്ക് ഏർപ്പെടുത്തിയതായി വാർത്തകളും പ്രചരിച്ചിരുന്നു.

എന്നാൽ നിസ്സാര സംഭവം പർവ്വതീകരിക്കുകയും സംഭവിക്കാത്ത കാര്യങ്ങൾ ഡ്രൈവർ പ്രചരിപ്പിക്കുകയായിരുന്നെന്നുമാണ് വനംവകുപ്പധികൃതരുടെ വാദം. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അനുവാദം വാങ്ങാതെ ആദിവാസി ഊരുകളിലേയ്ക്ക് യാത്ര പോകരുതെന്ന് ജീപ്പ് ഡ്രൈവർമാരെ അറിയിച്ചിരുന്നെന്നും എന്നാൽ ഇത് ലംഘിച്ചെത്തിയ ജീപ്പ് ഡ്രൈവറെ ഒന്നുകൂടി കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി വിടുകയായിരുന്നെന്നുമാണ് ഇടമലയാർ റെയിഞ്ചോഫീസർ മറുനടനോട് പ്രതികരിച്ചത്.

തങ്ങളുടെ യാത്രമാർഗ്ഗം ആര് തടസ്സപ്പെടുത്തിയാലും അംഗീകരിക്കാനാവില്ലന്നും അത്തരമൊരുനീക്കമുണ്ടായാൽ ശക്തമായി പ്രതികരിക്കുമെന്നും കുഞ്ചിപ്പാറ ഊരുനിവാസികൾ മറുനാടനോട് വ്യക്തമാക്കി. പണ്ട് കാലം മുതൽ ബ്ലാവന കടത്തുകടവിൽ നിന്നും വനത്തിലൂടെയുള്ള റോഡുവഴി ഊരുകളിലേയ്ക്ക് വാഹനങ്ങൾ എത്തുന്നുണ്ട്. ഇത് തടഞ്ഞാൽ ഊരുവാസികൾക്ക് വലിയ ബുദ്ധിമുട്ടാവും. ഇത് അങ്ങിനെ തന്നെ നിലനിൽണം. അവർ കൂട്ടിച്ചേർത്തു. പൂയംകൂട്ടി പുഴയിലെ ബ്ലാവന കടത്തുകടവാണ് മറുകരെ വനമേഖലയിൽക്കഴിയുന്ന ആദിവാസി ഊരുനിവാസികൾക്കും നാട്ടുകാർക്കും പുറം ലോകവുമായി ബന്ധപ്പെടുന്നതിനുള്ള ഏക യാത്ര മാർഗ്ഗം. ഇവിടെയുള്ള ജംഗാറിലാണ് ജീപ്പുകൾ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾ അക്കരെ ഇക്കരെ എത്തിക്കുന്നത്.

ഡോണിന് മർദ്ദനമേറ്റ സംഭവം പുറത്തുവന്നതോടെ കോളനികളിലേയ്ക്ക് ഓട്ടം പോകുന്ന വിഷയത്തിൽ ഒരു വിഭാഗം ജീപ്പ് ഡ്രൈവർമാർ ഭയപ്പാടിലാണ്. ബ്ലാവനയിൽ നിന്നും 20 കിലോമാറ്റർ ദീരെ ഉൾവനത്തിലാണ് വാരിയം കോളനി സ്ഥിതി ചെയ്യുന്നത്. ഇവിടേയ്ക്ക് ഫ്രണ്ട്ഗീറുള്ള വാഹനങ്ങൾക്ക് മാത്രമെ കയറിപ്പോകാനാവു. ഒരു കല്ലിൽ നിന്നും ടയർ പതിക്കുന്നത് കുഴിയിലേയ്‌ക്കോ അടുത്തകല്ലിലേയ്‌ക്കോ ആയിരിക്കും എന്നതാണ് പാതയുടെ അവസ്ഥ.

കോളനിവാസികൾക്ക് അടിയന്തിരഘട്ടങ്ങളിലെ ആശുപത്രി ആവശ്യങ്ങൾക്കുപോലും ഇവിടെ ഓടുന്ന ജീപ്പുകൾ മാത്രമാണ് ആശ്രയം.ഈ സാഹചര്യത്തിൽ വാരിയത്തെ സംഭവത്തിന്റെ പേരിൽ വനംവകുപ്പ് ജീപ്പുകൾക്ക് നിയന്ത്രങ്ങൾ ഏർപ്പെടുത്തിയതായി പരക്കെ പ്രചരിച്ചിട്ടുള്ള വിവരം മേഖലയിലെ ആദിവാസി ഊരുകളിൽ പരക്കെ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.വാരിയം ,തേര,കുഞ്ചിപ്പാറ ,തലവെച്ചപാറ തുടങ്ങിയ ഊരുകളിലായി 265-ളം ആദിവാസി കുടംബങ്ങളാണ് ഈ വനമേഖലയിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP