Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ന്യൂസിലന്റിലെ പാർലമെന്റംഗമായി ഇന്ത്യക്കാരനും; ഹിമാചൽപ്രദേശ് സ്വദേശി ഇടത് എംപിയായത് ഇങ്ങനെ

ന്യൂസിലന്റിലെ പാർലമെന്റംഗമായി ഇന്ത്യക്കാരനും; ഹിമാചൽപ്രദേശ് സ്വദേശി ഇടത് എംപിയായത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

വെല്ലിങ്ടൺ: ന്യൂസിലാൻഡ് പാർലമെന്റിൽ ഇക്കുറി ഇന്ത്യൻ സാന്നിധ്യവും. ഹിമാചൽപ്രദേശ് സ്വദേശി ഡോക്ടർ ഗൗരവ് ശർമയാണ് കഴിഞ്ഞ ദിവസം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്. ലേബർ പാർട്ടിയുടെ പ്രതിനിധിയാണ് മുപ്പത്തിമൂന്നുകാരനായ ഡോക്ടർ ഗൗരവ് ശർമ. ഹാമിൽടൺ വെസ്റ്റ് മണ്ഡലത്തിൽ എതിർസ്ഥാനാർത്ഥിയായ ടിം മസിൻഡോയെ 4,425 വോട്ടുകൾക്കാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്.

ഹിമാചൽ പ്രദേശിലെ ഹമിർപുരാണ് ഡോക്ടർ ശർമയുടെ സ്വദേശം. 20 കൊല്ലങ്ങൾക്ക് മുമ്പ് ന്യൂസിലാൻഡിലെത്തിയ ഡോക്ടർ ഗൗരവ് ശർമ മെഡിക്കൽ ബിരുദവും എംബിഎ ബിരുദവും നേടിയ ശേഷം ഹാമിൽടണിൽ ഡോക്ടറായി പ്രവർത്തിച്ച് വരികയാണ്. രാജ്യം കോവിഡ് മുക്തി നേടുന്ന ഘട്ടത്തിൽ തന്റെ മണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ടി മെച്ചപ്പെട്ട പ്രവർത്തനം കാഴ്ച വെക്കാൻ ആരോഗ്യമേഖലയിലെ പ്രവൃത്തിപരിചയം സഹായിക്കുമെന്ന് ഡോക്ടർ ശർമ പറയുന്നു. വിവിധ രാജ്യങ്ങളിലെ പൊതു ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ഇദ്ദേഹം പ്രവർത്തിച്ചതായും 2015 ൽ നേപ്പാളിലുണ്ടായ ഭൂകമ്പത്തെ തുടർന്ന് ഗ്രാമങ്ങളുടെ പുനർനിർമ്മാണപ്രവർത്തനങ്ങളിൽ ഇദ്ദേഹം പങ്കാളിയായിരുന്നതായും അഭയാർഥികളുടെ അവകാശങ്ങൾക്കായി ഡോക്ടർ ശർമ ശബ്ദമുയർത്തിയിട്ടുണ്ടെന്നും ലേബർ പാർട്ടി പറഞ്ഞു.

ഹിമാചൽ പ്രദേശിലെ ഇലക്ട്രിസിറ്റി ബോർഡിൽ എൻജിനീയറായിരുന്ന അച്ഛൻ ജോലി രാജിവെച്ച് ന്യൂസിലാൻഡിലേക്ക് പോയതോടെയാണ് ഡോക്ടർ ശർമയുടെ കുടുംബം അവിടെ സ്ഥിരതാമസമാരംഭിച്ചത്. അന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഡോക്ടർ ശർമ. 2017 ൽ ഒരു ചാനലിനനുവദിച്ച അഭിമുഖത്തിൽ തന്റെ നാടുമായുള്ള ബന്ധം ഇപ്പോളും തുടരുന്നതായി ഇദ്ദേഹം പറഞ്ഞിരുന്നു. ഡോക്ടർ ഗൗരവ് ശർമയുടെ വിജയത്തിൽ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കുർ അഭിനന്ദനമറിയിച്ചു. ഡോക്ടർ ശർമയുടെ വിജയം സംസ്ഥാനത്തിന് ശ്രദ്ധ നേടാൻ ഇടവരുത്തിയതായും ഹിമാചലിലെ ജനങ്ങൾ അദ്ദേഹത്തെ കുറിച്ച് അഭിമാനിക്കുന്നതായും ജയ് റാം താക്കുർ പറഞ്ഞു.

ലേബർ പാർട്ടി ഇക്കുറിയും വൻ വിജയമാണ് തിരഞ്ഞെടുപ്പിൽ നേടിയത്. ഒപ്പം പാർട്ടിയുടെ ഏറ്റവും ജനസമ്മതിയുള്ള നേതാവ് ജസീന്ത ആർഡേൻ രണ്ടാമതും പ്രധാനമന്ത്രി പദത്തിലേക്കെത്തുകയും ചെയ്തു. ആർഡന്റെ ലേബർപാർട്ടിക്ക് 49 ശതമാനം വോട്ടു ലഭിച്ചതോടെ ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമായി.അതേസമയം, പ്രധാന എതിരാളികളായ നാഷനൽ പാർട്ടിക്ക് 27 ശതമാനം വോട്ടേ നേടാനായുള്ളൂ. 24 വർഷം മുമ്പ് പ്രാതിനിധ്യ വോട്ടിങ് സമ്പ്രദായം നിലവിൽ വന്ന ശേഷം ആദ്യമായാണ് ഒരു പാർട്ടിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കുന്നത്.

മൂന്നാഴ്ചക്കുള്ളിൽ സർക്കാർ രൂപവത്കരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ വ്യക്തമാക്കി. വളരെ വേഗം പുതിയ മന്ത്രിസഭ രൂപവത്കരിക്കും. കോവിഡ് മഹാമാരിയെ ഫലപ്രദമായി നേരിട്ടതിനും സമ്പദ്വ്യവസ്ഥയുടെ ഉത്തേജനത്തിനും ജനങ്ങൾ നൽകിയ അംഗീകാരമാണ് വൻ വിജയം എന്നും അവർ ചൂണ്ടിക്കാട്ടി.

നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാമെന്നാണ് ന്യൂസിലാന്റ് തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയത്തിന് ശേഷം ജസീന്ദ ആർഡെൻ ജനങ്ങളോട് പറഞ്ഞത്. കൊറോണ വൈറസിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ ഭരണകൂടം കൂടുതൽ പ്രതിജ്ഞാബദ്ധമാണെന്നും അവർ പറഞ്ഞു. ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡെൻ ശനിയാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പിൽ വൻ വിജയം നേടി മൂന്ന് വർഷം കൂടി അധികാരത്തിൽ തുടരും.

90 ശതമാനത്തിലധികം ബാലറ്റുകൾ എണ്ണിയപ്പോൾ, ജസീന്തയുടെ ഇടതുപക്ഷ ലേബർ പാർട്ടി 49 ശതമാനം വോട്ടുകൾ നേടി. 120 സീറ്റുകളുള്ള പാർലമെന്റിൽ 64 സീറ്റുകൾ നേടാൻ ഇത് മതിയാകും. 1996 ന് ശേഷം രാജ്യത്ത് ആദ്യമായാണ് ഒരു കക്ഷി ഇത്രയധികം വോട്ടുകൾ സമാഹരിക്കുന്നത്. മധ്യ- വലതുപക്ഷ ദേശീയ പാർട്ടിക്ക് 27 ശതമാനം വോട്ടും 35 സീറ്റുകളും മാത്രമേ ലഭിച്ചുള്ളൂ. 84 വർഷത്തെ ചരിത്രത്തിൽ ഏറ്റവും മോശം പ്രകടനമാണ് പ്രതിപക്ഷം കാഴ്‌ച്ചവെച്ചത്.

ഓക്ക്ലാൻഡ് ടൗൺ‌ഹാളിൽ‌ നടന്ന വിജയ പ്രസംഗത്തിൽ‌, ആർ‌ഡെർൻ‌ പറഞ്ഞു: “ഇന്ന് രാത്രിയിലെ ഫലം വളരെ വ്യക്തമാണ്. അടുത്ത മൂന്ന്‌ വർഷത്തേക്ക് ലേബർ‌ പാർട്ടി സർക്കാരിനെ നയിക്കുമെന്ന് ഉറപ്പായിരിക്കുന്നു. കോവിഡ് പ്രതിസന്ധിയിൽ നിന്ന് ഞങ്ങൾ കൂടുതൽ മുന്നോട്ട് പോകും. ദാരിദ്ര്യവും അസമത്വവും ഏറ്റെടുക്കാനുള്ള നമ്മുടെ അവസരമാണിത്. നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം. ' ലേബർ അംഗങ്ങൾ നിറഞ്ഞ മുറിയിൽ അവർ ആഹ്ലാദം മറച്ചുവെച്ചില്ല. 'ന്യൂസിലാന്റ് ലേബർ പാർട്ടിയുടെ 50 വർഷത്തിനിടയിലെ ഏറ്റവും വലിയ ജനപിന്തുണയാണിത്. 'നിങ്ങളുടെ പിന്തുണ ഞങ്ങൾ നിസ്സാരമായി കാണില്ല. എല്ലാ ന്യൂസീലാൻഡറിനെയും ഭരിക്കുന്ന ഒരു പാർട്ടിയായിരിക്കും ഞങ്ങൾ എന്ന് എനിക്ക് വാഗ്ദാനം ചെയ്യാൻ കഴിയും. ' ജസീന്തയുടെ ജീവിത പങ്കാളി ക്ലാർക്ക് ഗെയ്ഫോർഡ് പ്രധാനമന്ത്രിയെ വേദിയിൽ ചുംബിച്ചു പറഞ്ഞു: 'ഞാൻ അങ്ങേയറ്റം അഭിമാനിക്കുന്നു.'ഗ്രീൻ പാർട്ടിയുമായി സഖ്യത്തിൽ തുടരുമോ അതോ ഒറ്റയ്ക്ക് ഭരിക്കുമോ എന്ന് പറയാൻ ആർഡെർൻ വിസമ്മതിച്ചു: 'എല്ലാ ഫലങ്ങളും വരുന്നതുവരെ ഞാൻ കാത്തിരിക്കും.'

അതേസമയം, പ്രതിപക്ഷ നേതാവ് ജൂഡിത്ത് കോളിൻസ് തോൽവി സമ്മതിച്ചു: 'ഇത് കഠിനമാകുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു.' താൻ ആർ‌ഡെർ‌നെ ഫോണിൽ വിളിക്കുകയും ലേബർ‌ പാർട്ടിയുടെ വിജയത്തെ അഭിനന്ദിക്കുകയും ചെയ്തു. 'ഇന്ന് രാത്രി നമുക്കെല്ലാവർക്കും വളരെ ദുഷ്‌കരമായ ഒരു രാത്രിയാണെങ്കിലും, മൂന്നുവർഷങ്ങൾ ജാഗ്രതയോടെ പ്രവർത്തിക്കും. എല്ലാവരോടും ഞാൻ പറയുന്നു, ഞങ്ങൾ തിരിച്ചെത്തും, ' കോളിൻസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP