Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മതരഹിത ജീവിതം തിരഞ്ഞെടുത്തപ്പോഴും എല്ലാ മതങ്ങളെയും ബഹുമാനിച്ചു; പ്രണയിച്ച് വിവാഹം കഴിച്ചും സർക്കാർ ആശുപത്രിയിൽ പ്രസവിച്ചും ആ​ദർശ ജീവിതം; ന്യൂസിലാന്റിൽ ജസീന്ത ആർഡെന്റെ നേതൃത്വത്തിൽ ഇടതുപക്ഷം നേടിയത് തകർപ്പൻ വിജയം; 84 വർഷത്തെ ചരിത്രത്തിൽ ഏറ്റവും മോശം പ്രകടനം കാഴ്‌ച്ചവെച്ച് വലതുപക്ഷ ദേശീയ പാർട്ടി; മതമൗലിക വാദത്തെ മാനവികത കൊണ്ട് എതിർത്ത് തോൽപ്പിച്ച യുവതിയുടെ കഥ ഇങ്ങനെ..

മതരഹിത ജീവിതം തിരഞ്ഞെടുത്തപ്പോഴും എല്ലാ മതങ്ങളെയും ബഹുമാനിച്ചു; പ്രണയിച്ച് വിവാഹം കഴിച്ചും സർക്കാർ ആശുപത്രിയിൽ പ്രസവിച്ചും ആ​ദർശ ജീവിതം; ന്യൂസിലാന്റിൽ ജസീന്ത ആർഡെന്റെ നേതൃത്വത്തിൽ ഇടതുപക്ഷം നേടിയത് തകർപ്പൻ വിജയം; 84 വർഷത്തെ ചരിത്രത്തിൽ ഏറ്റവും മോശം പ്രകടനം കാഴ്‌ച്ചവെച്ച് വലതുപക്ഷ ദേശീയ പാർട്ടി; മതമൗലിക വാദത്തെ മാനവികത കൊണ്ട് എതിർത്ത് തോൽപ്പിച്ച യുവതിയുടെ കഥ ഇങ്ങനെ..

മറുനാടൻ ഡെസ്‌ക്‌

വെല്ലിംങ്ടൻ: നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം.. ന്യൂസിലാന്റ് തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയത്തിന് ശേഷം ജസീന്ദ ആർഡെൻ ജനങ്ങളോട് പ്രഖ്യാപിച്ചു. കൊറോണ വൈറസിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ ഭരണകൂടം കൂടുതൽ പ്രതിജ്ഞാബദ്ധമാണെന്നും അവർ പറഞ്ഞു. ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡെൻ ശനിയാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പിൽ വൻ വിജയം നേടി മൂന്ന് വർഷം കൂടി അധികാരത്തിൽ തുടരും.

90 ശതമാനത്തിലധികം ബാലറ്റുകൾ എണ്ണിയപ്പോൾ, ജസീന്തയുടെ ഇടതുപക്ഷ ലേബർ പാർട്ടി 49 ശതമാനം വോട്ടുകൾ നേടി. 120 സീറ്റുകളുള്ള പാർലമെന്റിൽ 64 സീറ്റുകൾ നേടാൻ ഇത് മതിയാകും. 1996 ന് ശേഷം രാജ്യത്ത് ആദ്യമായാണ് ഒരു കക്ഷി ഇത്രയധികം വോട്ടുകൾ സമാഹരിക്കുന്നത്. മധ്യ- വലതുപക്ഷ ദേശീയ പാർട്ടിക്ക് 27 ശതമാനം വോട്ടും 35 സീറ്റുകളും മാത്രമേ ലഭിച്ചുള്ളൂ. 84 വർഷത്തെ ചരിത്രത്തിൽ ഏറ്റവും മോശം പ്രകടനമാണ് പ്രതിപക്ഷം കാഴ്‌ച്ചവെച്ചത്.

ഓക്ക്ലാൻഡ് ടൗൺ‌ഹാളിൽ‌ നടന്ന വിജയ പ്രസംഗത്തിൽ‌, ആർ‌ഡെർൻ‌ പറഞ്ഞു: “ഇന്ന് രാത്രിയിലെ ഫലം വളരെ വ്യക്തമാണ്. അടുത്ത മൂന്ന്‌ വർഷത്തേക്ക് ലേബർ‌ പാർട്ടി സർക്കാരിനെ നയിക്കുമെന്ന് ഉറപ്പായിരിക്കുന്നു. കോവിഡ് പ്രതിസന്ധിയിൽ നിന്ന് ഞങ്ങൾ കൂടുതൽ മുന്നോട്ട് പോകും. ദാരിദ്ര്യവും അസമത്വവും ഏറ്റെടുക്കാനുള്ള നമ്മുടെ അവസരമാണിത്. നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം. ' ലേബർ അംഗങ്ങൾ നിറഞ്ഞ മുറിയിൽ അവർ ആഹ്ലാദം മറച്ചുവെച്ചില്ല. 'ന്യൂസിലാന്റ് ലേബർ പാർട്ടിയുടെ 50 വർഷത്തിനിടയിലെ ഏറ്റവും വലിയ ജനപിന്തുണയാണിത്. 'നിങ്ങളുടെ പിന്തുണ ഞങ്ങൾ നിസ്സാരമായി കാണില്ല. എല്ലാ ന്യൂസീലാൻഡറിനെയും ഭരിക്കുന്ന ഒരു പാർട്ടിയായിരിക്കും ഞങ്ങൾ എന്ന് എനിക്ക് വാഗ്ദാനം ചെയ്യാൻ കഴിയും. ' ജസീന്തയുടെ ജീവിത പങ്കാളി ക്ലാർക്ക് ഗെയ്ഫോർഡ് പ്രധാനമന്ത്രിയെ വേദിയിൽ ചുംബിച്ചു പറഞ്ഞു: 'ഞാൻ അങ്ങേയറ്റം അഭിമാനിക്കുന്നു.'ഗ്രീൻ പാർട്ടിയുമായി സഖ്യത്തിൽ തുടരുമോ അതോ ഒറ്റയ്ക്ക് ഭരിക്കുമോ എന്ന് പറയാൻ ആർഡെർൻ വിസമ്മതിച്ചു: 'എല്ലാ ഫലങ്ങളും വരുന്നതുവരെ ഞാൻ കാത്തിരിക്കും.'

അതേസമയം, പ്രതിപക്ഷ നേതാവ് ജൂഡിത്ത് കോളിൻസ് തോൽവി സമ്മതിച്ചു: 'ഇത് കഠിനമാകുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു.' താൻ ആർ‌ഡെർ‌നെ ഫോണിൽ വിളിക്കുകയും ലേബർ‌ പാർട്ടിയുടെ വിജയത്തെ അഭിനന്ദിക്കുകയും ചെയ്തു. 'ഇന്ന് രാത്രി നമുക്കെല്ലാവർക്കും വളരെ ദുഷ്‌കരമായ ഒരു രാത്രിയാണെങ്കിലും, മൂന്നുവർഷങ്ങൾ ജാ​ഗ്രതയോടെ പ്രവർത്തിക്കും. എല്ലാവരോടും ഞാൻ പറയുന്നു, ഞങ്ങൾ തിരിച്ചെത്തും, ' കോളിൻസ് പറഞ്ഞു.

രാഷ്ട്രീയം പഠിച്ച് രാഷ്ട്രീയക്കാരിയായി

ഹാമിൽട്ടണിൽ 1980 ജൂലൈ 26നാണ് ജസീന്ത ജനിച്ചത്. പൊലീസ് ഉദ്യോഗസ്ഥനായ റോസ് ആർഡേന്റെയും സ്കൂളിലെ പാചകക്കാരിയായ ലോറൽ ആർഡേന്റെയും മകളായി ജനിച്ച ജസീന്ത പഠിക്കാൻ മിടുക്കിയായിരുന്നു. സ്കൂൾ കോളേജ് തലങ്ങളിൽ ഉന്നത വിജയത്തോടെ പഠനം പൂർത്തിയാക്കി. പൊളിറ്റിക്സ് ആൻഡ് പബ്ലിക് റിലേഷൻസിൽ കമ്മ്യൂണിക്കേഷൻ സ്റ്റഡീസ് ബിരുദമാണ് അവർ പഠിച്ചത്. ലേബർ പാർട്ടി നേതാവായിരുന്ന അമ്മായി മാരീ ആർഡേനാണ് ജസീന്തയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. 1999ലെ പൊതുതെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ജസീന്ത സജീവമായിരുന്നു. പിന്നീട് ലേബർ പാർട്ടിയുടെ യുവജനവിഭാഗത്തിലെ നേതാവായി അവർ വളർന്നു. ശ്രദ്ധേയമായ ഇടപെടലുകളും ആകർഷകമായ പ്രസംഗങ്ങളുമായിരുന്നു ജസീന്ത ആർഡേന്റെ സവിശേഷത.

ലോക യുവജന സംഘടനയുടെ തലപ്പത്ത്

2008ൽ ഇൻറർനാഷണൽ യൂണിയൻ ഓഫ് സോഷ്യലിസ്റ്റ് യൂത്തിന്റെ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ജസീന്ത ആഗോള നേതാവായി ഉയർന്നത്. ഈ സമയത്ത് ജോർദാൻ, ഇസ്രയേൽ അൽജീരിയ, ചൈന എന്നിവിടങ്ങൾ സന്ദർശിക്കുകയും ചെറുപ്പക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്തു. 2008ൽത്തന്നെയാണ് ജസീന്ത ആദ്യമായി ന്യൂസിലാൻഡ് പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് അഞ്ചുതവണയും അവർ ന്യൂസിലാൻഡ് പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടയിൽ ന്യൂസിലാൻഡ് പ്രതിപക്ഷനേതാവായും അവർ പ്രവർത്തിച്ചു. 2017 ഒക്ടോബറിലാണ് ന്യൂസിലാൻഡിന്റെ നാൽപ്പതാമത് പ്രധാനമന്ത്രിയായി അവർ തെരഞ്ഞെടുക്കപ്പെട്ടത്.

കാലവസ്ഥ, അസമത്വം, സ്ത്രീ സുരക്ഷ, പ്രാദേശിക വികസനം, ദാരിദ്ര്യം തുടങ്ങിയ വിഷയങ്ങൾക്ക് മുൻഗണന നൽകുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ജസീന്ത ആർഡേൻ പ്രധാനമന്ത്രിയായി പ്രവർത്തനം തുടങ്ങിയത്. പ്രധാനമന്ത്രിയെന്ന നിലയിൽ ശക്തമായ ഇടപെടലാണ് ഈ 40കാരി നടത്തുന്നത്. എല്ലാ ജനങ്ങൾക്കും ചികിത്സ ലഭ്യമാക്കുന്നതരത്തിൽ ആരോഗ്യസംവിധാനം ഉടച്ചുവാർത്തു. എല്ലാവർക്കും വീട് എന്ന പദ്ധതി നടപ്പാക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. സാമ്പത്തിക അസമത്വം കുറച്ച് എല്ലാവർക്കും വേതനവർധനവ് നടപ്പാക്കുമെന്ന് ജസീന്ത ആർഡേൻ പ്രഖ്യാപിച്ചിട്ടുണ്ട്. 150 വർഷത്തിനിടെ ഏറ്റവും പ്രായം കുറഞ്ഞതും മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയുമാണ് ആർഡേൻ.

മതത്തിന്റെ തണലില്ലാതെ വളർന്ന വനിത

ജസീന്ത ആർഡൻ 2005ൽ ക്രൈസ്തവ സഭയുമായുള്ള ബന്ധം ഉപേക്ഷിച്ചത് വലിയ വാർത്തയായിരുന്നു. രാഷ്ട്രീയ കാഴ്ചപ്പാടും സഭയുടെ നിലപാടും ഒത്തുപോകുന്നതല്ലെന്നായിരുന്നു അന്ന് അവർ നടത്തിയ പ്രഖ്യാപനം. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ രംഗത്തെത്തിയിരുന്നു.

എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന നേതാവ്

ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡെൻ ഓ‌ക്‌ലൻഡിലെ രാധ കൃഷ്ണ ക്ഷേത്രം സന്ദർശിച്ചതും വലിയ വാർത്ത ആയിരുന്നു. ന്യൂസിലാന്റ് പ്രധാനമന്ത്രി തന്റെ കാറിൽ നിന്നിറങ്ങി ക്ഷേത്രത്തിൽ പ്രവേശിക്കുന്ന വീഡിയോ വൈറലായിരുന്നു. ക്ഷേത്രപരിസരത്ത് പ്രവേശിക്കുന്നതിനു മുമ്പ് പാദരക്ഷകൾ നീക്കം ചെയ്യുന്നു. ശേഷം വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നു. അർഡെൻ ക്ഷേത്രത്തിൽ പ്രവേശിച്ചയുടൻ പണ്ഡിറ്റ് സംസ്‌കൃത മന്ത്രങ്ങൾ ചൊല്ലാൻ തുടങ്ങുന്നു. പുരോഹിതൻ ആചാരങ്ങൾ തുടരുമ്പോൾ പ്രധാനമന്ത്രി കൈകൂപ്പി നിൽക്കുന്നു. കൂടാതെ ചോലാ-പുരിയും കഴിച്ച ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്.

ഇരകൾക്കൊപ്പം കരഞ്ഞും ശത്രുവിനെ വേട്ടയാടിയും ശക്തയായി

2019 മാർച്ചിൽ രാജ്യത്തെ രണ്ട് മുസ്ലിം പള്ളികളിൽ ഉണ്ടായ സ്ഫോടനത്തെ തുടർന്നുള്ള ജസീന്തയുടെ ഇടപെടലും ലോകശ്രദ്ധ നേടിയിരുന്നു. മുസ്ലിംവിരുദ്ധ വലത് തീവ്രവാദികളായിരുന്നു ആക്രമണത്തിന് പിന്നിൽ. വെടിവയ്‌പ്പിൽ അമ്പതോളം പേരാണ് കൊല്ലപ്പെട്ടത്. സമൂഹത്തിൽ മതസ്പർധയുടെ വിള്ളലുകൾ വീഴാതെ, അവർ എല്ലാ മനുഷ്യരെയും ഒന്നിച്ചു നിർത്തി. വെടിവെപ്പിനെ തുടർന്ന് പർദ ധരിച്ച് കൊണ്ട് ഇരകളുടെ ബന്ധുക്കൾക്കിടയിലേക്കു പറന്നെത്തിയ ജസീന്ത, അവരെ ചേർത്തുപിടിച്ച് വിതുമ്പി. പാർലമെന്റിൽ അസലാമു അലൈക്കും എന്ന അഭിസംബോധനയോടെ പ്രസംഗം തുടങ്ങിയ, ജസീന്ത ലോകത്തിനു അന്ന് പകർന്നു കൊടുത്തത് ആർദ്രതയുടെയും സഹാനുഭൂതിയുടെയും പുതിയ പാഠങ്ങൾ ആയിരുന്നു.

അസലാമു അലൈക്കും എന്ന ആശംസാവചനത്തോടെയാണ് ജസീന്ത തന്റെ പ്രസംഗം ആരംഭിച്ചത്. ന്യൂസീലൻഡിലെ നിയമം അനുശാസിക്കുന്ന കടുത്ത ശിക്ഷ തന്നെ അക്രമിക്ക് നൽകുമെന്നും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇരകളുടെ പേരാണ് ലോകം വിളിച്ച് പറയേണ്ടത്, അക്രമിയുടേതല്ലെന്നും ജസീന്ത പറഞ്ഞു.

പ്രണയ വിവാഹം

ടി.വി അവതാരകനായ ക്ലാർക്ക് ഗേഫോഡാണ് ജസീന്തയുടെ ഭർത്താവ്. ഒരു പരിപാടിക്കിടെയാണ് ഗേഫോർഡിനെ ജസീന്ത കാണുന്നതും പരിചയപ്പെടുന്നതും. ഈ പരിചയം പിന്നീട് പ്രണയത്തിലും വിവാഹത്തിലും കലാശിച്ചു. ഒരർത്ഥത്തിൽ ഏറെ ആഘോഷിക്കപ്പെട്ട ദമ്പതികളാണ് ഗേഫോർഡ്-ജസീന്ത. ഇവരുടെ ഓമനമൃഗമായിരുന്ന പാഡിൽസ് എന്ന പൂച്ചയും ന്യൂസിലാൻഡിൽ ഒരു സെലിബ്രിറ്റിയെപോലെയായിരുന്നു. ഈ പൂച്ചയുടെ പേരിൽ ട്വിറ്റർ അക്കൗണ്ട് വരെ ഉണ്ടായിരുന്നു. എന്നാൽ 2017 നവംബറിൽ ഓക്ക്ലൻഡിൽവെച്ച് ഒരു കാറിടിച്ച് പാഡിൽ ചത്തുപോയി. പ്രധാനമന്ത്രിയായിരിക്കെ ജസീന്ത ഗർഭിണിയായി. 2018 ജൂൺ 21ന് അവർ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്റെ തലപ്പത്ത് ഇരിക്കെ പ്രസവിക്കുന്ന രണ്ടാമത്തെ ഭരണാധികാരിയെന്ന നേട്ടവും ജസീന്ത സ്വന്തമാക്കി. ഇക്കാര്യത്തിൽ ബേനസിർ ഭൂട്ടോയാണ് മുന്നിൽ.

സർക്കാർ ആശുപത്രിയിൽ പ്രസവം

പൊതു ആശുപത്രിയിൽ വച്ചാണ് ജസീന്ത തന്റെ മകൾക്ക് ജന്മം നൽകിയത്. അവർ പ്രൈവറ്റ് ഹോസ്പിറ്റൽ തേടിപ്പോയില്ല. ആഡംബരങ്ങളും പരിവാരങ്ങളും അധിക ശ്രദ്ധയും ആവശ്യപ്പെട്ടില്ല. വെറും മൂന്ന് മാസം മാത്രം പ്രായമുള്ള നിവി തെ അറോഹ എന്ന തന്റെ പെൺകുഞ്ഞുമായി ജസീന്ത ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിലെത്തിയും ശ്രദ്ധേയയിരുന്നു.

പ്രചാരണത്തിനിടയിലും വിവാ​ദം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും ജസീന്തയുടെ വെളിപ്പെടുത്തലുകൾ വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് ലൈവ് സംവാദത്തിനിടെ തന്റെ യൗവ്വനകാലത്ത് കഞ്ചാവ് ഉപയോഗിച്ചിട്ടുള്ളതായി അവ‍ർ വെളിപ്പെടുത്തിയിരുന്നു. ന്യൂസിലാന്റിൽ കഞ്ചാവ് ഉപയോഗം നിയമ വിരുദ്ധമാണ്. എന്നാൽ അടുത്ത മാസം കഞ്ചാവ് നിയമ വിധേയമാക്കുന്നതുമായി ബന്ധപ്പെട്ട് ജനഹിത പരിശോധന നടത്തുന്നുണ്ട്. രാജ്യത്ത് ചികിത്സാ ആവശ്യങ്ങൾക്ക് കഞ്ചാവ് ഉപയോഗിക്കാൻ അനുവാദമുണ്ട്. ഡോക്ടറുടെ നി‍ർദ്ദേശത്തോടെയാണ് ഉപയോഗിക്കേണ്ടത് എന്നു മാത്രം. 'ഒക്ടോബ‍‍ർ 17ലെ തെരഞ്ഞെടുപ്പിന് ശേഷം കഞ്ചാവ് വിഷയത്തിലുള്ള ജനഹിത പരിശോധനയിന്മേലുള്ള തന്റെ നിലപാട് വ്യക്തമാക്കും.' ന്യൂസിലാന്റിലെ ജനങ്ങളാണ് ഈ വിഷയത്തിൽ തീരുമാനം എടുക്കേണ്ടതെന്നും ജസീന്ത പറഞ്ഞിരുന്നു.

കോവിഡിനെ തുരത്തി താരമായി

​കോവിഡ്​ പ്രതിരോധം മുൻനിർത്തിയായിരുന്നു ജസീന്ത ആർഡനി​ന്റെ പ്രചാരണം. കോവിഡി​ൻറ സമൂഹ വ്യാപനം തടയാനായത്​ അവർ പ്രധാനനേട്ടമാക്കി ഉയർത്തിക്കാട്ടി. 50 ലക്ഷം ജനസംഖ്യയുള്ള ന്യൂസിലൻഡിൽ കേവലം 25 പേർ മാത്രമാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP