Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മതേതര പാർട്ടികളോട് ഇനി തൊട്ടുകൂടായ്മയില്ല; ബിജെപിയെ സംസ്ഥാനങ്ങളിൽ തോൽപ്പിക്കാൻ സിപിഎമ്മിന് വേറെ മാർ​ഗങ്ങളില്ലെന്ന് സീതാറാം യെച്ചൂരി; പാർട്ടി പിളർപ്പിന് ഇനി പറയാൻ പുതിയ ന്യായം

മതേതര പാർട്ടികളോട് ഇനി തൊട്ടുകൂടായ്മയില്ല; ബിജെപിയെ സംസ്ഥാനങ്ങളിൽ തോൽപ്പിക്കാൻ സിപിഎമ്മിന് വേറെ മാർ​ഗങ്ങളില്ലെന്ന് സീതാറാം യെച്ചൂരി; പാർട്ടി പിളർപ്പിന് ഇനി പറയാൻ പുതിയ ന്യായം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മുൻ നിലപാടുകളിൽ നിന്നും വ്യതിചലിച്ച് സിപിഎം. മതേതര പാർട്ടികളുമായി തെരഞ്ഞെടുപ്പ് സഖ്യത്തിന് തയ്യാറാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു യെച്ചൂരി മുൻനിലപാടിൽ നിന്നും വ്യതിചലിച്ച് പുതിയ തീരുമാനം വ്യക്തമാക്കിയത്. ബിജെപിയെ എല്ലാ സംസ്ഥാനങ്ങളിലും ക്ഷീണിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രാദേശിക സഖ്യങ്ങൾക്ക് പാർട്ടി പ്രാമുഖ്യം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേരള കോൺ​ഗ്രസ് ജോസ് കെ മാണി വിഭാ​ഗം എൽഡിഎഫിൽ ചേരുന്നതായുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് സീതാറാം യെച്ചൂരിയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. ബീഹാ‍ർ മാതൃകയിൽ രാജ്യത്തെമ്പാടും ഇടതുപക്ഷം കൂടുതൽ സഖ്യങ്ങൾക്ക് രൂപം കൊടുക്കുമെന്നും യെച്ചൂരി കൂട്ടിച്ചേ‍ർത്തു. സിബിഐയേയും എൻഫോഴ്സ്മെന്റിനേയും ബിജെപി ദുരുപയോ​ഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം കമ്മ്യൂണിസ്റ്റ് പാ‍ർട്ടികളുടെ ലയനം നിലവിൽ അജണ്ടയിൽ ഇല്ലെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി.

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രശനമായത് പിളർപ്പാണ്. റഷ്യയെന്നും ചൈനയെന്നുംപേരിൽ തമ്മിലടിച്ച് പിളരാനായിരുന്നു അതിന്റെ യോഗം.ഈ പിളർപ്പാണ് ഇന്ത്യയിലെ മൂവ്മെന്റിനെ തകർത്തതെന്ന് രാമചന്ദ്രഗുഹയെപ്പോലുള്ള ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുമ്പോഴും സിപിഎം നിഷേധിക്കയാണ്. 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നതുകൊണ്ടാണ് പാർട്ടി പ്രസക്തവും സജീവവുമായി നിലനിൽക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറയുന്നത്. പാർട്ടി പിളർപ്പ് തെറ്റല്ല, അന്നത് ആവശ്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിന്റെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പാർട്ടി പിളർന്ന് സിപിഐ.എം രൂപീകരിച്ചില്ലായിരുന്നെങ്കിൽ അടിയന്തരാവസ്ഥയ്ക്കുശേഷം കോൺഗ്രസിനു സംഭവിച്ചതരം തകർച്ച കമ്യൂണിസ്റ്റ് പാർട്ടിക്കും ഉണ്ടാകുമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

'സിപിഐ.എം രൂപീകരിച്ചില്ലെങ്കിൽ, അടിയന്തരാവസ്ഥയ്ക്കുശേഷം കോൺഗ്രസിനു സംഭവിച്ചതരം തകർച്ച കമ്യൂണിസ്റ്റ് പാർട്ടിക്കും ഉണ്ടാകുമായിരുന്നു. ഭരണവർഗ പാർട്ടിയായതിനാൽ കോൺഗ്രസിനു തിരിച്ചുവരാനാവും. കമ്യൂണിസ്റ്റുകൾക്ക് അതു പറ്റില്ല. പിളർപ്പ് തെറ്റല്ല, ആവശ്യകതയായിരുന്നു. എല്ലാവരെയും ഒരുമിച്ചു നിർത്തുകയെന്നതാണ് ഇപ്പോൾ വേണ്ടത്. അതു സംഭവിക്കുന്നുണ്ട്. അതിനു വേഗം വേണം,' യെച്ചൂരി പറഞ്ഞു.ഇന്ത്യയിൽ ഒരുകാലത്ത് നിലനിന്നിരുന്ന മുദ്രാവാക്യങ്ങൾ മാർക്‌സിസം, ലെനിനിസം, നെഹ്‌റുവിസം എന്നിവയായിരുന്നെന്നും അത് പക്ഷെ ഇപ്പോൾ നിലനിൽക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഇന്തൊനീഷ്യയിലും ഈജിപ്തിലും സുഡാനിലുമൊക്കെ ഒരു കാലത്ത് വളരെ ശക്തമായ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളാണ് ഉണ്ടായിരുന്നത്. മാർക്‌സിസം, ലെനിനിസം, നാസറിസം, സുകാർണോയിസം എന്നൊക്കെയായിരുന്നു മുദ്രാവാക്യങ്ങൾ. എന്നാൽ ഇന്ത്യയിൽ ഏറെ മുദ്രാവാക്യങ്ങൾ ഉണ്ടായിരുന്നില്ല. ഇന്ത്യയിലുണ്ടായിരുന്നത് യഥാർഥത്തിൽ മാർക്‌സിസം, ലെനിനിസം, നെഹ്‌റുവിസം ഒക്കെ ആയിരുന്നു. എന്നാൽ, ഭരണവർഗവുമായി കൈകോർത്തതോടെ അത്തരം കമ്യൂണിസ്റ്റ് പാർട്ടികൾതന്നെ തകർന്നു,' അദ്ദേഹം പറഞ്ഞു.കമ്യൂണിസ്റ്റ് പാർട്ടികളുടെ പിളർപ്പിന് അടിസ്ഥാനമായ ചില കാരണങ്ങളുണ്ട്. അവ ഇപ്പോൾ കമ്യൂണിസ്റ്റുകൾക്കിടയിൽ ചർച്ചയിലേക്കു കൊണ്ടുവരുന്നത് ബിജെപിക്കെതിരെയുള്ള പോരാട്ടത്തിൽനിന്നു ശ്രദ്ധ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുള്ള വെല്ലുവിളികളെ നേരിടാൻ കമ്യൂണിസ്റ്റ് ശക്തികൾക്കിടയിൽ കൂടുതൽ ഐക്യം വേണം. അത്തരമൊരു ഐക്യം സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.'ബീഹാറിൽ 3 ഇടതു പാർട്ടികൾ ഒരുമിച്ചു വരുന്നത് വളരെ അനുകൂലമായ സംഗതിയാണ്. സിപിഎമ്മും സിപിഐയും തമ്മിലുള്ള ഭിന്നതകൾ ഇപ്പോൾ വളരെ കുറഞ്ഞിട്ടുണ്ട്. പോഷകസംഘടനകൾ ഒരുമിച്ചു പ്രവർത്തിക്കുന്നു, കേരളത്തിൽ ഭരണം പങ്കിടുന്നു. തൊഴിലാളി, കർഷക സമരങ്ങളിൽ ഇടത് ഐക്യമുണ്ട്. അത് ഐക്യത്തിന്റെ ഒരു വശം മാത്രം. മേശയുടെ ഇരുവശവുമിരുന്ന് കൈകൊടുത്തിട്ട് ഐക്യമെന്നു പറയാം. പക്ഷേ, അത് സുസ്ഥിരമാവില്ല. ഐക്യം താഴേത്തട്ടിലെ പ്രവർത്തകരിലേക്കുമെത്തണം. താഴേത്തട്ടിൽ നിന്നുതന്നെ ഐക്യം വളർത്തുന്നതാണ് നല്ലത്. ലയനം അജണ്ടയിലില്ല. പ്രവർത്തനങ്ങളിൽ ഐക്യമുണ്ട്. അതു തെരഞ്ഞെടുപ്പിൽ മാത്രമല്ല, സമരങ്ങളിലുമുണ്ട്. അതു പ്രധാനവുമാണ്,' അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് അഥവാ കമ്മ്യൂണിസ്റ്റുകാരുടെ ദേശീയ ബൂർഷ്വാസി

കോൺ​ഗ്രസുമായുള്ള സഖ്യം സംബന്ധിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ തർക്കങ്ങൾക്ക് സിപിഎമ്മിനേക്കാൾ പഴക്കമുണ്ട്. സംഘപരിവാർ ഇത്രവലിയ ശക്തിയായി എത്തുന്നതിനും വളരെ മുന്നേ ഈ സാഹചര്യങ്ങൾ മുൻകൂട്ടി കണ്ടവരായികുന്നു ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ, അതുകൊണ്ട് തന്നെ വളർന്നു വരുന്ന വർ​ഗീയതടെ ചെറുക്കാനും കുത്തക മുതലാളിത്തത്തെ തകർക്കാനും ദേശീയ ബൂർഷ്വാസി അഥവാ കോൺ​ഗ്രസുമായി സഖ്യമുണ്ടാക്കണം എന്ന് സിപിഐ എന്നും വാദിച്ചിരുന്നു. എന്നാൽ, അതേ തുടർന്നുണ്ടായ തർക്കങ്ങൾ പാർട്ടിയുടെ പിളർപ്പിലേക്കും സിപിഎമ്മിന്റെ രൂപീകരണത്തിലേക്കുമാണ് നയിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടി ദേശീയ ബൂർഷ്വാസിയുമായി ഐക്യമുന്നണി രൂപപ്പെടുത്തി വലതുപക്ഷത്തെ തോൽപ്പിച്ച് വിപ്‌ളവത്തിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കണമെന്ന നയം ചർച്ചയാക്കിയത് മുതൽ എതിർത്ത് നിന്നവർ പാർട്ടിയുടെ നാഷണൽ കൗൺസിലിൽ നിന്നും ഇറങ്ങിപ്പോയി പുതിയ പാർട്ടി രൂപീകരിക്കുകയായിരുന്നു.

ഇതിനിടയിൽ, സിപിഐ ചില രാഷ്ട്രീയ നീക്കങ്ങൾ നടത്തുകയും സിപിഐ ജനറൽ സെക്രട്ടറി ആയിരുന്ന ഇന്ദ്രജിത് ​ഗുപ്ത ഇന്ത്യയുടെ ആഭ്യന്തര മന്ത്രി ആകുകയും ചെയ്തെങ്കിലും ഇടത് ഐക്യത്തിന് വേണ്ടി പലപ്പോഴും കോൺ​ഗ്രസ് സഖ്യം എന്ന ആശയം ഒഴിവാക്കുകയായിരുന്നു. ഒന്നാം യുപിഎ സർക്കാരിൽ ചേരണം എന്ന പാർട്ടി താത്പര്യത്തെയയും നേതൃത്വം ബലികൊടുത്തത് ഇട് ഐക്യം പറഞ്ഞായിരുന്നു. ജനാഭിലാഷ സഫലീകരണത്തിന് സർക്കാരിന്റെ ഭാ​ഗമാകണം എങ്കിലും ഇടത് ഐക്യം കാത്തുസൂക്ഷിക്കാൻ മന്ത്രിസഭയിൽ അം​ഗമാകുന്നില്ല എന്നായിരുന്നു സിപിഐ നിലപാട്. ഇപ്പോൾ ശക്തി കേന്ദ്രങ്ങളിലെല്ലാം കൂടുതൽ ദുർബലമായതോടെ സിപിഎമ്മും സിപിഐയും മറ്റ് ഇടത് പാർട്ടികളും കോൺ​ഗ്രസിനൊപ്പം ചേർന്ന് മുന്നണി രൂപീകരിക്കുകയാണ്. കോൺ​ഗ്രസിന് മുന്നിലും മറ്റ് മാർ​ഗങ്ങളില്ല എന്നതാണ് വാസ്തവം. പഴയ നിലപാടുകളിൽ നിന്നും സിപിഎം ജനറൽ സെക്രട്ടറി പോലും മലക്കംമറിയുന്നതും അതുകൊണ്ടാണ്.

നിലവിൽ പലയിടത്തും സഖ്യം

കേരളത്തിന് പുറത്ത് സാധ്യമായ ഇടത്തൊക്കെ കോൺ​ഗ്രസുമായി കൈകോർക്കുകയാണ് സിപിഎം. മൂന്നു പതിറ്റാണ്ടിലേറെ ഭരിച്ച ബം​ഗാളിന് പുറമേ തമിഴ് നാട്ടിലും കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് കോൺ​ഗ്രസ് മുന്നണിയുടെ ഭാ​ഗമായി സിപിഎം മത്സരിച്ചിരുന്നു. പശ്ചിമ ബം​ഗാളിൽ കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട് സഖ്യമുണ്ടായിരുന്നില്ലെങ്കിലും പരസ്പരം മത്സരിക്കരുത് എന്ന ധാരണയിലെത്താൻ കോൺ​ഗ്രസും സിപിഎമ്മും പരിശ്രമിച്ചിരുന്നു. എന്നാൽ, ലോക് സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബം​ഗാളിൽ പൂർണമായും പരാജയപ്പെട്ടതോടെ കോൺ​ഗ്രസ് മുന്നണിയുടെ ഭാ​ഗമാകുക മാത്രമാണ് പാർലമെന്ററി രം​ഗത്ത് സാന്നിധ്യം അറിയിക്കാനെങ്കിലും തങ്ങൾക്ക് മുന്നിൽ മാർ​ഗമുള്ളു എന്ന് സിപിഎം തിരിച്ചറിയുകയാണ്.

ബീഹാറിൽ, ആർജെഡി-കോൺ​ഗ്രസ് മഹാസഖ്യത്തിന്റെ ഭാ​ഗമായതിന് പിന്നാലെ, ജമ്മു കശ്മീരിലും പിഡിപി- നാഷണൽ കോൺഫറൻസ്- കോൺ​ഗ്രസ് സഖ്യത്തിലും സിപിഎം ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ, ആസാമിലും കോൺ​ഗ്രസിനൊപ്പം സഖ്യമുണ്ടാക്കി ശക്തി ആർജ്ജിക്കാൻ ഇറങ്ങുകയാണ് ഇടത് പാർട്ടികൾ. പ്രതിപക്ഷ മഹാസഖ്യത്തിൽ ഇടതുപക്ഷ പാർട്ടികളായ സിപിഐ, സിപിഐ.എം.എൽ എന്നിവരുമായി ഒന്നിച്ചുചേർന്ന് പ്രവർത്തിക്കുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. എല്ലാ ഇടതുപാർട്ടികളും തത്വത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സമ്മതിച്ചിട്ടുണ്ടെന്ന് ഇരു പാർട്ടികളുടെയും പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് റിപ്പുൻ ബോറ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പരാജയപ്പെടുത്താൻ ഇരു പാർട്ടികളും ഒരുമിച്ച് തെരഞ്ഞെടുപ്പിൽ പോരാടുമെന്ന് നേരത്തെ തന്നെ കോൺഗ്രസും സിപിഐ.എമ്മും ധാരണയിലെത്തിയിരുന്നു. ഇക്കാര്യം സംസാരിക്കാൻ ഒക്ടോബർ എട്ടിന് കോൺഗ്രസ് സിപിഐ.എമ്മുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ബിജെപിക്കെതിരെ ജമ്മു കശ്മീരിൽ കഴിഞ്ഞ ദിവസമാണ് പ്രതിമഹാസഖ്യം നിലവിൽ വന്നത്. പീപ്പിൾസ് അലയൻസ് എന്നാണ് സഖ്യത്തിന്റെ പേര്. കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ വസതിയിൽ ചേർന്ന യോഗത്തിൽ വിവിധ കക്ഷി നേതാക്കൾ പങ്കെടുത്തു. ഫാറൂഖ് അബ്ദുള്ളയ്ക്ക് (നാഷണൽ കോൺഫറൻസ്) പുറമെ മെഹബൂബ മുഫ്തി( പി.ഡി.പി), സജാദ് ഗനി ല്യോൺ (പീപ്പിൾസ് കോൺഫറൻസ്), ജവൈദ് മിർ (പീപ്പിൾസ് മൂവ്‌മെന്റ്), മുഹമ്മദ് യൂസഫ് തരിഗാമി (സിപിഐ.എം) എന്നിവരാണ് സഖ്യരൂപീകരണത്തിൽ സന്നിഹിതരായത്.

ബീഹാറിൽ കോൺഗ്രസ്, ആർജെഡി, ഇടതുപക്ഷപാർട്ടികൾ അടങ്ങുന്ന മഹാസഖ്യമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. പ്രതിപക്ഷ സഖ്യത്തിൽ മുന്നണിക്ക് നേതൃത്വം നൽകുന്ന ആർ.ജെ.ഡി 144 സീറ്റുകളിൽ സീറ്റുകളിൽ മത്സരിക്കും. കോൺഗ്രസ് 70, സിപിഐ-എംഎൽ 19, സിപിഐ-ആറ്, സിപിഎം-നാല് എന്നിങ്ങനെയാണ് സീറ്റ് വിഭജനം. 243 സീറ്റുകളാണ് ബിഹാറിൽ ആകെയുള്ളത്. ഇടത് പാർട്ടികൾ എല്ലാവരും കൂടി 29 സീറ്റുകളിലാകും മത്സരത്തിനിറങ്ങുക.

ചരിത്രപരമായ മണ്ടത്തരം

മൂന്നു തവണയാണ് ബസുവിനെ തേടി പ്രധാനമന്ത്രി പദമെത്തിയതെന്നാണ് മുൻ സിബിഐ. ഡയറക്ടറും ബംഗാൾ ഡി.ജി.പിയുമായിരുന്ന അരുൺ പ്രസാദ് മുഖർജി ഓർമ്മക്കുറിപ്പുകളിൽ വെളിപ്പെടുത്തിയത്. 1990-ൽ രാഷ്ട്രീയ അസ്ഥിരത കത്തി നിൽക്കെ രാജീവ് ഗാന്ധിയും കോൺഗ്രസും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആദ്യം മനസ്സിൽ കണ്ടത് ബസുവിനെയായിരുന്നു. പാർട്ടിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്ന് ബസു രാജീവിനെ അറിയിച്ചു. സിപിഎം. ഈ നിർദ്ദേശം തള്ളി. അങ്ങിനെയാണ് ചന്ദ്രശേഖറിലേക്ക് രാജീവെത്തിയത്. അധികം വൈകാതെ ചന്ദ്രശേഖർ സർക്കാർ വീണപ്പോഴും രാജീവ് ഒരിക്കൽ കൂടി ബസുവിലേക്ക് തിരിഞ്ഞു. അപ്പോഴും പാർട്ടിയുടെ തീരുമാനം ബസുവിന് പ്രധാനമന്ത്രിപദം നിഷേധിച്ചുവെന്നാണ് അരുൺപ്രസാദ് മുഖർജി പറയുന്നത്.

കോൺഗ്രസ് ബോഫോഴ്‌സ് അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന സമയമായിരുന്നു അത്. സ്വാഭാവികമായും കോൺഗ്രസിന്റെ പിന്തുണയോടെ സർക്കാരുണ്ടാക്കുന്നത് ആത്മഹത്യാപരമാണെന്നായിരുന്നു സിപിഎമ്മിന്റെ വിലയിരുത്തൽ. ഈ സമീപനത്തിൽ കോമൺസെൻസുണ്ടായിരുന്നു, യാഥാർത്ഥ്യത്തിന്റെ തിരനോട്ടമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനെന്ന നിലയിൽ ബസു ഈ തീരുമാനത്തിനെതിരെ ഒരക്ഷരം പോലും പ്രതികരിച്ചില്ല. 1996-ൽ ഐക്യമുന്നണി നിലവിൽ വന്നപ്പോൾ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ആദ്യപേരുകാരൻ ബസു തന്നെയായിരുന്നു. അന്ന് സിപിഎം. കേന്ദ്ര കമ്മിറ്റി വോട്ടിനിട്ടാണ് ഈ നിർദ്ദേശം തള്ളിയതെന്നാണറിയുന്നത്. പാർട്ടി ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത് ബസു പ്രധാനമന്ത്രിയാവണമെന്ന പക്ഷക്കാരനായിരുന്നു. കേന്ദ്രക്കമിറ്റിയിൽ സംഗതി വോട്ടിനട്ടപ്പോൾ 27 പേർ എതിർക്കുകയും 22 പേർ അനുകൂലിക്കുകയും ചെയ്തുവെന്നാണ് കൊൽക്കൊത്തയിൽ നിന്നുള്ള ടെലിഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്തത്. ഈ തീരുമാനത്തെയാണ് ജ്യോതിബസു ചരിത്രപരമായ മണ്ടത്തരം എന്ന് വിശേഷിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP