Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

താൽപ്പര്യം സൂചിപ്പിച്ചപ്പോൾ കോടിയേരി ചോദിച്ചത് പത്ത് ദിവസം; മുഴുവൻ ഏര്യാ കമ്മറ്റികളോടും ജോസ് കെ മാണിയുടെ സ്വാധീനത്തെ കുറിച്ച് റിപ്പോർട്ട് ചോദിച്ചു; ഫലത്തെ സ്വാധീനിക്കുമെന്ന് സ്ഥിരീകരിച്ചതോടെ ചോദിച്ചതെല്ലാം കൊടുക്കാൻ പിണറായി; പരമ്പരാഗത മണ്ഡലങ്ങൾക്ക് പിറകെ ഇടതു പക്ഷത്തെ മൂന്ന് സിറ്റിങ് സീറ്റുകളും മാണിയുടെ മകൻ ഉറപ്പിക്കുമ്പോൾ

താൽപ്പര്യം സൂചിപ്പിച്ചപ്പോൾ കോടിയേരി ചോദിച്ചത് പത്ത് ദിവസം; മുഴുവൻ ഏര്യാ കമ്മറ്റികളോടും ജോസ് കെ മാണിയുടെ സ്വാധീനത്തെ കുറിച്ച് റിപ്പോർട്ട് ചോദിച്ചു; ഫലത്തെ സ്വാധീനിക്കുമെന്ന് സ്ഥിരീകരിച്ചതോടെ ചോദിച്ചതെല്ലാം കൊടുക്കാൻ പിണറായി; പരമ്പരാഗത മണ്ഡലങ്ങൾക്ക് പിറകെ ഇടതു പക്ഷത്തെ മൂന്ന് സിറ്റിങ് സീറ്റുകളും മാണിയുടെ മകൻ ഉറപ്പിക്കുമ്പോൾ

ആവണി ഗോപാൽ

തിരുവനന്തപുരം: മുന്നണി മാറാനുള്ള തീരുമാനം ജോസ് കെ മാണി എടുത്തത് രണ്ടാഴ്ച മുമ്പായിരുന്നു. ഇക്കാര്യം സിപിഎമ്മുമായി ചർച്ച ചെയ്യുകയും ചെയ്തു. അന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടത് പത്ത് ദിവസമായിരുന്നു. അങ്ങനെ എല്ലാ തലത്തിലും ചർച്ചകൾ പൂർത്തിയാക്കിയാണ് കേരളാ കോൺഗ്രസ് എമ്മിനെ ഇടതുപക്ഷത്ത് എടുക്കാമെന്ന സമ്മതം മൂളിയത്. ഇതിന് ശേഷം ഇടതിനൊപ്പമാകും യാത്രയെന്ന് ജോസ് കെ മാണി വിശദീകരിച്ചു. കഴിഞ്ഞ ദിവസം സിപിഐയും സിപിഎമ്മുമായി ചർച്ചയതും പരസ്യമായി നടത്തി. ഇനി ജോസ് കെ മാണിയുടെ കേരളാ കോൺഗ്രസ് പ്രവേശനം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ ദിവസങ്ങൾ മാത്രം. ഇടതു മുന്നണി അതിവേഗം യോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡിൽ നിരീക്ഷണത്തിലാണ്. അതുകഴിഞ്ഞാൽ തീരുമാനം എത്തും. 12 സീറ്റുകളിൽ അധികം ജോസ് കെ മാണിക്ക് കൊടുക്കാമെന്ന് സിപിഎം തീരുമാനിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും ജയസാധ്യതയുള്ള സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളും ഉൾപ്പെടുമെന്നാണ് ലഭ്യമായ വിവരം.

പാലാ എൻസിപിയുടെ സിറ്റിങ് സീറ്റാണ്. ജോസ് കെ മാണി പക്ഷത്തെ ജയരാജ് മത്സരിക്കുന്ന കാഞ്ഞരിപ്പള്ളി സിപിഐയുടേയും. ഇതിൽ വിട്ടു വീഴ്ചയ്ക്ക സിപിഐ തയ്യാറാകേണ്ടി വരും. ഇതിന് വേണ്ടി കൂടിയാണ് സിറ്റിങ് സീറ്റുകൾ വിട്ടുകൊടുത്ത് സിപിഎം മാതൃക കാട്ടുന്നത്. മധ്യകേരളത്തിൽ യുഡിഎഫിനെ തകർക്കാൻ ജോസ് കെ മാണിക്ക് കഴിയുമെന്ന വിലയിരുത്തിലലാണ് ഇത്. പത്തനംതിട്ടയിൽ തിരുവല്ലയിൽ കാലങ്ങളായി മത്സരിക്കുന്നവരാണ് കേരളാ കോൺഗ്രസ് എം. എന്നാൽ ഇവിടെ ജനതാദള്ളിലെ മാത്യു ടി തോമസ് ചുവടുറപ്പിച്ച സ്ഥലമാണ്. അതിനാൽ മാത്യു ടി തോമസ് തന്നെയാണ് ഇവിടെ വിജയസാധ്യതയുള്ള ഇടതു മുഖം. ഇതിന് പകരം സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് പത്തനംതിട്ടയിൽ കേരളാ കോൺഗ്രസിന് നൽകും. ഇതിന് വേണ്ടി പരിഗണിക്കുന്നത് റാന്നിയെയാണെന്നതാണ് വസ്തുത.

തൃശൂരിലെ ഇരിങ്ങാലക്കുടയും കേരളാ കോൺഗ്രസ് മത്സരിക്കുന്ന സീറ്റാണ്. മാണിക്കൊപ്പം നിലയുറപ്പിക്കുമ്പോൾ തോമസ് ഉണ്ണിയാടനായിരുന്നു സ്ഥാനാർത്ഥി. സ്ഥിരമായി ഉണ്ണിയാടൻ ജയിക്കുകയും ചെയ്തു. കഴിഞ്ഞ തവണ ഉണ്ണിയാടൻ തോറ്റു. ഇപ്പോൾ പിജെ ജോസഫിനൊപ്പമാണ് ഉണ്ണിയാടൻ. ഈ സീറ്റും സിപിഎം കേരളാ കോൺഗ്രസിന് വിട്ടുകൊടുക്കില്ല. ഇതിന് പകരമായി ചാലക്കുടി നൽകാമെന്നാണ് വാഗ്ദാനം. ചാലക്കുടിയിൽ ബിഡി ദേവസ്യയാണ് എംഎൽഎ. പരമ്പരാഗതമായി സിപിഎം ജയിക്കുന്ന മണ്ഡലം. അടിയുറച്ച വോട്ട് ബാങ്ക് ഇവിടെ സിപിഎമ്മിനുണ്ട്. അങ്ങനെ ഏറെ വിജയ പ്രതീക്ഷയുള്ള സീറ്റും കേരളാ കോൺഗ്രസിന് നൽകാനാണ് ചർച്ച. ഇതിനൊപ്പം കുറ്റ്യാടിയോ പേരാമ്പ്രയോ നൽകും. പേരാമ്പ്രയിൽ നിലവിൽ മന്ത്രിയായ ടിപി രാമകൃഷ്ണനാണ് എംൽഎ. ആരോഗ്യ പ്രശ്‌നങ്ങളാൽ രാമകൃഷ്ണൻ അടുത്ത തവണ മത്സരിക്കാൻ സാധ്യതയില്ല. ഈ സാഹചര്യത്തിലാണ് ഈ ചർച്ച.

ഇതിനെല്ലാം കാരണം വിവിധ ജില്ലാ കമ്മറ്റികൾ നൽകിയ റിപ്പോർട്ടാണ്. ജോസ് കെ മാണി ഇടതു പക്ഷത്തേക്ക് വരാൻ താൽപ്പര്യം അറിയച്ചപ്പോൾ തന്നെ എല്ലാ ജില്ലാ കമ്മറ്റികളോടും അവരുടെ സ്വാധീനത്തെ കുറിച്ച് വിശദ റിപ്പോർട്ട് നൽകാൻ സിപിഎം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. കോട്ടയത്തേയും പത്തനംതിട്ടയിലേയും ഇടുക്കിയിലേയും എറണാകുളത്തേയും കമ്മറ്റിയുടെ റിപ്പോർട്ട് ജോസ് കെ മാണിയുടെ കരുത്തിന് തെളിവായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും തൂത്തു വാരലിന് ജോസ് കെ മാണിയുടെ കൂട്ടുകെട്ടിലൂടെ കഴിയുമെന്നായിരുന്നു റിപ്പോർട്ട്. കോഴിക്കോട്ടേയും കണ്ണൂരിലേയും വയനാട്ടിലേയും മലപ്പുറത്തേയും കാസർകോട്ടേയും മലയാര മേഖലയിലും വോട്ട് നന്നായി കേരളാ കോൺഗ്രസിനുണ്ട്. ഇതിനൊപ്പം തൃശൂരിലും വോട്ടുണ്ടെന്ന റിപ്പോർട്ട് കിട്ടി. എല്ലാ ഏര്യാകമറ്റികളിൽ നിന്നും സിപിഎം വിവര ശേഖരണം നടത്തിയിരുന്നു.

15 സീറ്റിൽ വരെ ജയപരാജയം നിർണ്ണയിക്കാൻ ജോസ് കെ മാണിക്ക് കഴിയുമെന്നാണ് ജില്ലാ കമ്മറ്റികൾ നൽകിയ റിപ്പോർട്ടുകളിലൂടെ സംസ്ഥാന നേതൃത്വം വായിച്ചെടുത്തത്. ഒട്ടേറെ മണ്ഡലത്തിൽ ജോസ് കെ മാണിക്ക് വോട്ടുമുണ്ട്. 40 സീറ്റുകളിൽ വരെ ഇത് നിർണ്ണായകമായി മാറും. ഇതെല്ലാം ആഴത്തിൽ വിശകലനം ചെയ്താണ് ജോസ് കെ മാണിയെ എടുക്കാൻ സിപിഎം തീരുമാനിച്ചത്. മധ്യ കേരളത്തിൽ ഇടതിന് വലിയ മാറ്റം ഇതിലൂടെ ഉണ്ടാക്കാനാകുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ടാണ് എകെജി സെന്ററിലെത്തിയ ജോസ് കെ മാണിക്ക് വലിയ സ്വീകരണവും പ്രാധാന്യവും കോടിയേരി നൽകിയത്.

ഇതോടെയാണ് ജോസ് കെ മാണിയെ ഇടതുപക്ഷത്തേക്ക് എടുക്കാൻ സിപിഎം തീരുമാനിക്കുന്നത്. ചോദിച്ച 12 സീറ്റും കൊടുക്കാൻ സമ്മതിച്ചു. കോട്ടയത്ത് കേരളാ കോൺഗ്രസ് സ്ഥിരമായി മത്സരിക്കുന്ന ഏറ്റുമാനൂർ ഒഴികെ അഞ്ചു സീറ്റുകൾ കൊടുക്കും. പാലായും കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും കടുത്തുരുത്തിയും ചങ്ങനാശ്ശേരിയും. ഇതിൽ നാലിടത്തും ജയം ഉറപ്പാണ്. പൂഞ്ഞാറിൽ അതിശക്തമായ മത്സരവും. പൂഞ്ഞാറിൽ പിസി ജോർജിന് നിരവധി എതിർഘടകങ്ങളുണ്ട്. ഇതെല്ലാം വോട്ടാക്കി മാറ്റി കേരളാ കോൺഗ്രസ് ജയിക്കുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. ഏറ്റുമാനൂരിൽ സുരേഷ് കുറുപ്പാണ് എംഎൽഎ. ഈ സാഹചര്യത്തിലാണ് ഈ സീറ്റ് നൽകാത്തത്. മലബാറിലും തൃശൂരിലും സീറ്റ് കൊടുക്കും. കൂടാതെ എറണാകുളത്തും.

എറണാകുളത്ത് പെരുമ്പാവൂരിൽ സിപിഎമ്മിന് നല്ല സ്വാധീനമുണ്ട്. ഇവിടെ കോൺഗ്രസിന്റെ എൽദോസ് കുന്നപ്പള്ളിയാണ് എംഎൽഎ. സൗമ്യ കൊലക്കേസുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളിലാണ് ഈ സീറ്റ് നഷ്ടമായത്. സിപിഎമ്മിന് വേരോട്ടമുള്ള ഈ മണ്ഡലം കേരളാ കോൺഗ്രസിന് നൽകി തിരികെ ഇടതുപക്ഷത്ത് എത്തിക്കാനാണ് ശ്രമം. കണ്ണൂരിൽ ഇരിക്കൂറും കൈമാറും. ഇങ്ങനെ ജയിക്കാനാകുന്ന 12 മണ്ഡലങ്ങൾ കേരളാ കോൺഗ്രസിന് കിട്ടും. ഇതിനൊപ്പം ആന്റണി രാജുവോ സ്‌കറിയാ തോമസോ പോലുള്ള നേതാക്കൾ ജോസ് കെ മാണിക്കൊപ്പം നിൽക്കാൻ തയ്യാറായാൽ അവർക്ക് വേറെയും സീറ്റ് കിട്ടും. കേരള രാഷ്ട്രീയത്തിലെ ശാക്തിക ബലാബലം ഇടതിന് അനുകൂലമാക്കാനുള്ള അണികളുടെ ശക്തി ജോസ് കെ മാണിക്കുണ്ടെന്നാണ് സിപിഎം കണക്കുകൂട്ടൽ.

പാലാ മണ്ഡലം കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിനുതന്നെ നൽകാമെന്ന് സിപിഎമ്മിന്റെ ഉറപ്പ് സിപിഐയ്ക്കും അറിയാം. ഇക്കാര്യം അനൗപചാരികമായി ജോസ് കെ. മാണിയെ സിപിഎം. നേതാക്കൾ അറിയിച്ചിട്ടുണ്ട്. എന്നാൽ, കേരള കോൺഗ്രസിന്റെ മുന്നണിപ്രവേശനവും പഞ്ചായത്ത് തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ധാരണകളുമല്ലാതെ മറ്റൊന്നും ഉടൻ എൽ.ഡി.എഫ്. ചർച്ചചെയ്യില്ല. കേരള കോൺഗ്രസിന്റെ മുന്നണിപ്രവേശനം ഇടതുമുന്നണിയെ ശക്തമാക്കുമെന്നാണ് സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയത്. ഇക്കാര്യം ഘടകകക്ഷികളെ ബോധ്യപ്പെടുത്തി തുടർനടപടി സ്വീകരിക്കണമെന്നാണ് സെക്രട്ടേറിയറ്റിന്റെ തീരുമാനം. ആവശ്യമെങ്കിൽ കക്ഷിനേതാക്കളുമായി കോടിയേരി ബാലകൃഷ്ണൻ ചർച്ച നടത്തും.

അടുത്ത എൽ.ഡി.എഫ്. യോഗത്തിൽത്തന്നെ കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശനത്തിൽ തീരുമാനമെടുക്കണമെന്നാണ് സിപിഎം. നിലപാട്. സീറ്റ് സംബന്ധിച്ച് പരസ്യ അവകാശവാദങ്ങളുണ്ടാകരുതെന്ന് ജോസിനോടും സിപിഎം. ആവശ്യപ്പെട്ടിട്ടുണ്ട്. കേരള കോൺഗ്രസിന് നൽകാവുന്നതും അവരുടെ പിന്തുണ ലഭിച്ചാൽ നേടാവുന്നതുമായ തദ്ദേശസ്ഥാപന വാർഡുകളുടെ സ്ഥിതി സിപിഎം. ജില്ലാതലത്തിൽ പരിശോധിക്കുന്നുണ്ട്. മധ്യകേരളത്തിലും വടക്കൻകേരളത്തിലെ മലയോര, കുടിയേറ്റ മേഖലകളിലും എൽ.ഡി.എഫിന് നല്ല മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് വിലയിരുത്തൽ. ഇതനുസരിച്ച സീറ്റ് പങ്കാളിത്തം കേരള കോൺഗ്രസിന് ഉറപ്പാക്കും. സിപിഐ.യുമായി ധാരണയുണ്ടാക്കിയശേഷം മുന്നണി യോഗം ചേരാമെന്നാണ് സിപിഎം. തീരുമാനം.

ഇതിനായി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും അത് നടന്നില്ല. മുഖ്യമന്ത്രിക്കു പങ്കെടുക്കാൻ കഴിയാത്തതാണ് മാറ്റിവെക്കാനുള്ള ഒരു കാരണം. 21-ന് സിപിഐ. സംസ്ഥാന എക്‌സിക്യുട്ടീവ് ചേരുന്നുണ്ട്. ഇതിൽ തീരുമാനമെടുത്തശേഷം പാർട്ടി നിലപാട് വ്യക്തമാക്കാമെന്നാണ് കാനം രാജേന്ദ്രൻ അറിയിച്ചത്. ഇതും കൂടിക്കാഴ്ച മാറ്റാൻ കാരണമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP