Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജോസഫിനേയും മോൻസിനേയും അയോഗ്യരാക്കാനുള്ള നടപടികൾ തുടങ്ങി സ്പീക്കർ; അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് വിട്ടുനിൽക്കണമെന്ന ജയരാജിന്റെ വിപ്പ് പാലിക്കാത്തതിനെതിരെ യുഡിഎഫ് പക്ഷത്തെ എംഎൽഎമാരോട് വിശദീകരണം തേടി സ്പീക്കർ; ജോസഫ് പക്ഷത്തിന്റെ ലംഘന പരാതിയിൽ നടപടിയുമില്ല; ജോസ് കെ മാണി ഇടതുപക്ഷത്തെത്തുമ്പോൾ ആയോഗ്യതാ ഭീഷണിയിൽ ജോസഫും മോൻസും

ജോസഫിനേയും മോൻസിനേയും അയോഗ്യരാക്കാനുള്ള നടപടികൾ തുടങ്ങി സ്പീക്കർ; അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് വിട്ടുനിൽക്കണമെന്ന ജയരാജിന്റെ വിപ്പ് പാലിക്കാത്തതിനെതിരെ യുഡിഎഫ് പക്ഷത്തെ എംഎൽഎമാരോട് വിശദീകരണം തേടി സ്പീക്കർ; ജോസഫ് പക്ഷത്തിന്റെ ലംഘന പരാതിയിൽ നടപടിയുമില്ല; ജോസ് കെ മാണി ഇടതുപക്ഷത്തെത്തുമ്പോൾ ആയോഗ്യതാ ഭീഷണിയിൽ ജോസഫും മോൻസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജോസഫ് വിഭാഗം നേതാക്കളെ അയോഗ്യരാക്കണമെന്ന റോഷി അഗസ്റ്റിന്റെ അപേക്ഷയിൽ പി.ജെ ജോസഫ്, മോൻസ് ജോസഫ് എന്നിവർക്ക് സ്പീക്കറുടെ നോട്ടീസ്. അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് വിട്ടുനിൽക്കണമെന്ന വിപ്പ് പാലിക്കാത്തതിനെ തുടർന്നാണ് നോട്ടീസ്. അതേസമയം റോഷി അഗസ്റ്റിനും ജയരാജിനുമെതിരെ ജോസഫ് പക്ഷം സ്പീക്കർക്ക് പരാതി നൽകിയിരുന്നു. ഈ പരാതി പരിഗണിച്ചിട്ടുമില്ല. രണ്ടില ചിഹ്നം ജോസ് പക്ഷത്തിനാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്പീക്കർ ജോസഫിന്റെ പരാതി പരിഗണിക്കാത്തതെന്നാണ് സൂചന.

സർക്കാരിനെതിരായ അവിസ്വാസപ്രമേയ ചർച്ചയിൽ നിന്നും ജോസ് പക്ഷ എംഎ‍ൽഎമാരായ റോഷി അഗസ്റ്റിനും ജയരാജും വിട്ടുനിന്നിരുന്നു. എന്നാൽ ജോസഫ് പക്ഷം യു.ഡി.എഫിനൊപ്പം നിന്ന് സർക്കാരിനെതിരെ വോട്ട് ചെയ്യുകയായിരുന്നു. ഇത് പാർട്ടി തീരുമാനത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള കോൺഗ്രസ് എമ്മിന്റെ ചീഫ് വിപ്പായ റോഷി അഗസ്റ്റിൻ സ്പീക്കർക്ക് പരാതി നൽകിയത്. ഈ പരാതിയിലാണ് അടിയന്തരമായി നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സ്പീക്കർ ഇരു എംഎ‍ൽഎമാർക്കും നോട്ടീസ് നൽകിയിരിക്കുന്നത്.

റോഷി അഗസ്റ്റിനും ജയരാജിനുമെതിരെ ജോസഫ് പക്ഷം സ്പീക്കർക്ക് പരാതി നൽകിയിരുന്നു. സർക്കാരിനെതിരെ വോട്ട് ചെയ്യണമെന്ന വിപ്പ് ജോസ് വിഭാഗം പാലിച്ചില്ലെന്നായിരുന്നു അവരുടെ പരാതി. ഈ പരാതി സ്പീക്കർ ഫയലിൽ സ്വീകരിച്ചെങ്കിലും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഇടതുമുന്നണി പ്രവേശനത്തിന് ജോസ് വിഭാഗം തയ്യാറെടുക്കുമ്പോഴാണ് സ്പീക്കറുടെ നീക്കം എന്നതും ശ്രദ്ധേയമാണ്. ജോസഫിനേയും മോൻസിനേയും ആയോഗ്യരാക്കണമെന്നാണ് ജോസ് കെ മാണിയുടെ ആവശ്യം. ഇക്കാര്യത്തിൽ സിപിഎം ചില ഉറപ്പുകൾ കൊടുത്തുവെന്നാണ് സൂചന.

വിപ്പ് ലംഘിച്ച പി ജെ ജോസഫിനെതിരെയും മോൻസ് ജോസഫിനെതിരെയും നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ജോസ് വിഭാഗമാണ് ആദ്യം സ്പീക്കർക്ക് കത്ത് നൽകിയത്. വോട്ടടുപ്പിൽ പങ്കെടുക്കരുതെന്ന വിപ്പ് ഇരുവരും ലംഘിച്ചുവെന്നാണ് പ്രൊഫ എൻ ജയരാജ് എംഎൽഎ സ്പീക്കർക്ക് നൽകിയ കത്തിൽ ആക്ഷേപിച്ചത്. ഇതിന് പിന്നാലെ പി ജെ ജോസഫ് സ്പീക്കർക്ക് നൽകിയ കത്തിൽ റോഷി അഗസ്റ്റിൻ, പ്രഫ ജയരാജ് എന്നിവർ യുഡിഎഫ് വിപ്പ് ലംഘിച്ചുവെന്ന് ആരോപിച്ചു. എന്നാൽ അച്ചടക്ക നടപടിഎടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല.

ഇരുവർക്കുമെതിരെ എന്ത് നടപടി എടുക്കണമെന്ന് സ്പീക്കറെ പിന്നിട് അറിയിക്കുമെന്ന് ജോസഫ് വിഭാഗം വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ചിഹ്ന പ്രശ്‌നത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വന്നത്. ഈ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ ഉണ്ട്. രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനുള്ള സ്റ്റേ ഈ മാസം 31 വരെ ഹൈക്കോടതി നീട്ടിയിട്ടുമുണ്ട്. കേസ് പത്തൊമ്പതാം തീയതി വീണ്ടും പരിഗണിക്കും.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെതിരെ പി ജെ ജോസഫായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. കേരളാ കോൺഗ്രസ് എം എന്ന പേരും, രണ്ടില ചിഹ്നവും ജോസ് കെ മാണിക്ക് നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിസ്ഥാനമാക്കിയ വസ്തുതകളിൽ പിഴവുണ്ടെന്നാണ് പി ജെ ജോസഫിന്റെ വാദം. ഇതിനിടെയിലാണ് സ്പീക്കറുടെ നടപടി. ഓഗസ്റ്റ് 24 നാണ് രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പും അവിശ്വാസ പ്രമേയ ചർച്ചയും നടന്നത്. ഇതിൽ നിന്നും വിട്ടു നിൽക്കണം എന്നാവശ്യപ്പെട്ട് എംഎൽഎ മാരായ പി ജെ ജോസഫ്, മോൻസ് ജോസഫ്, സി എഫ് തോമസ് എന്നിവർക്ക് റോഷി അഗസ്റ്റിൻ വിപ്പ് നൽകിയിരുന്നു. ഇത് ലംഘിച്ച് പി ജെ ജോസഫും മോൻസ് ജോസഫും വോട്ടു ചെയ്തു.

കെ എം മാണി മരിച്ചതിന് ശേഷം ചേർന്ന പാർലമെന്ററി പാർട്ടി യോഗം മോൻസ് ജോസഫിനെ വിപ്പായി തെരഞ്ഞെടുത്തിരുന്നു. അതിനാൽ മോൻസ് നൽകിയ വിപ്പാണ് നില നിൽക്കുകയെന്നായിരുന്നു ജോസഫ് വിഭാഗത്തിന്റെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP