Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മക്കളുടെ ചികിത്സയ്ക്കും ഉപജീവനത്തിനും സഹായം വാഗ്ദാനം ചെയ്ത ജില്ലാ ഭരണകൂടം പിന്നീട് അപമാനിച്ചെന്ന് ആരോപണം; 11 വയസ്സുള്ള പെൺകുട്ടിയുൾപ്പെടെ അഞ്ചു മക്കളുമായി തെരുവോരത്ത് വീട്ടമ്മയുടെ രണ്ടാംഘട്ട കുടിൽകെട്ടി സമരം; മക്കളുടെ ചികിത്സയ്ക്കായി അവയവങ്ങൾ വിൽക്കാനുണ്ട്! കൊച്ചിയിൽ ശാന്തി വീണ്ടും സമരത്തിന്

മക്കളുടെ ചികിത്സയ്ക്കും ഉപജീവനത്തിനും സഹായം വാഗ്ദാനം ചെയ്ത ജില്ലാ ഭരണകൂടം പിന്നീട് അപമാനിച്ചെന്ന് ആരോപണം; 11 വയസ്സുള്ള പെൺകുട്ടിയുൾപ്പെടെ അഞ്ചു മക്കളുമായി തെരുവോരത്ത് വീട്ടമ്മയുടെ രണ്ടാംഘട്ട കുടിൽകെട്ടി സമരം; മക്കളുടെ ചികിത്സയ്ക്കായി അവയവങ്ങൾ വിൽക്കാനുണ്ട്! കൊച്ചിയിൽ ശാന്തി വീണ്ടും സമരത്തിന്

ആർ പീയൂഷ്

കൊച്ചി: മക്കളുടെ ചികിത്സയ്ക്കായി അവയവങ്ങൾ വിൽക്കാനുണ്ട് എന്ന് കാട്ടി റോഡിലിറങ്ങിയ വീട്ടമ്മയേയും കടുംബത്തെയും സർക്കാർ വാഗ്ദാനങ്ങൾ പാലിക്കാതെ വഞ്ചിച്ചതായി ആരോപണം. മലപ്പുറം സ്വദേശിയായ വരാപ്പുഴയിൽ വാകയ്ക്ക് താമസിച്ചിരുന്ന ശാന്തി(44) എന്ന വീട്ടമ്മയും കുടുംബവുമാണ് സർക്കാർ വഞ്ചിച്ചതിനെ തുടർന്ന് വണ്ടും തെരുവിലേക്കിറങ്ങേണ്ടി വന്നത്. മക്കളുടെ ചികിത്സയ്ക്കും ഉപജീവനത്തിനും സഹായം വാഗ്ദാനം ചെയ്ത ജില്ലാ ഭരണകൂടം പിന്നീട് അപമാനിച്ചെവെന്നും ശാന്തി ആരോപിക്കുന്നുണ്ട്. 11 വയസ്സുള്ള പെൺകുട്ടിയുൾപ്പെടെ അഞ്ചു മക്കളുമായാണ് തെരുവോരത്ത് വീട്ടമ്മ രണ്ടാംഘട്ട കുടിൽകെട്ടി സമര നടത്തുന്നത്. സമരം 15 നാൾ പിന്നിടുമ്പോഴും അധികൃതർ മുഖം തിരിഞ്ഞു നിൽക്കുകയാണ്.

കൊച്ചി കണ്ടെയ്‌നർ റോഡിന്റെ ഓരത്താണ് 11 വയസുള്ള ഒരു പെൺകുട്ടിയുൾപ്പെടെ 5 മക്കളും മാതാവും സത്യാഗ്രഹമിരിക്കുന്നത്. ഭർത്താവ് ഉപേക്ഷിച്ച ശാന്തി മക്കളുടെ ചികിത്സക്കുവേണ്ടിയാണ് 2014 ൽ പാലക്കാട് നിന്ന് എറണാകുളത്തെത്തിയത്. മൂന്നുവർഷം മുമ്പ് ഒരു അക്രമത്തിൽ പരിക്കുപറ്റിയ ഇളയമകളും 2019 ജൂലായ് 19ന് ബൈക്ക് ഇടിച്ചുവീണ മൂത്തമകനും വയറ്റിൽ ശസ്ത്രക്രിയയ്ക്കു വിധേയനായ മൂന്നാമത്തെ മകനും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ട്. ചികിത്സയ്ക്ക് വലിയ തുക വേണം. മുമ്പ് ആൺമക്കൾ മൂവരും ജോലിക്കുപോയിരുന്നു.

ഇപ്പോൾ രണ്ടുപേർക്ക് അതിന് കഴിയുന്നില്ല. മൂന്നാമന് ജോലിയുമില്ല. രണ്ടുപേർ പ്ലസ് വണ്ണിനും ആറാം ക്ലാസിലും പഠിക്കുന്നു. താമസിച്ചിരുന്ന വീട്ടിൽനിന്ന് വാടകക്കുടിശികയുടെ പേരിൽ ഇറക്കിവിട്ടെന്നും മക്കളുടെ ചികിത്സയ്ക്കുവേണ്ടി അമ്മയുടെ ഹൃദയം ഉൾപ്പെടെ ഏത് ആന്തരികാവയവങ്ങളും വിൽക്കാൻ സന്നദ്ധമാണെന്നും എഴുതിയ പ്ലക്കാർഡുമായി കഴിഞ്ഞമാസം 21ന് ഇവർ സത്യാഗ്രഹം അനുഷ്ഠിച്ചിരുന്നു. 22 ന് മുളവുകാട് പൊലീസും തഹസിൽദാരുമായി നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചു. പഠനച്ചെലവ് ഉൾപ്പെടെ ആവശ്യമായ സഹായങ്ങൾ നൽകാമെന്ന് ജില്ലാഭരണകൂടത്തിനു വേണ്ടി തഹസിൽദാർ ഉറപ്പുനൽകി.

തുടർന്ന് എറണാകുളം ലയൺസ് ക്ലബ് വാടകക്കുടിശിക 40,000 രൂപ വീട്ടുടമയ്ക്ക് നേരിട്ടുനൽകി. ശാന്തിക്ക് 10 കിലോ അരിയും പലവ്യഞ്ജനങ്ങളും നൽകി. എന്നാൽ, സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ല. അന്വേഷിക്കാൻ കളക്ടറേറ്റിൽ എത്തിയപ്പോൾ ഉദ്യോഗസ്ഥർ ആക്ഷേപിച്ചുവിട്ടു എന്ന് ശാന്തി പറയുന്നു.

അസി.കളക്ടർ 13,000 രൂപയുടെ വാടകവീട്ടിൽ താമസിക്കുന്നു, ടച്ച് ഫോൺ ഉപയോഗിക്കുന്നു എന്നൊക്കെ ചൂണ്ടിക്കാട്ടി ആക്ഷേപിച്ചു എന്നും മുൻപ് താമസിച്ചിരുന്ന മലപ്പുറത്ത് അന്വേഷിച്ചപ്പോൾ ശാന്തിയുടെ സ്വഭാവം ശരിയല്ലാ എന്ന് മനസ്സിലായി എന്നും അതിനാൽ സഹായം നൽകാൻ സാധിക്കില്ലെന്നും പറഞ്ഞതായി പറയുന്നു. മൊബൈൽ ഫോൺ ഇളയമക്കളുടെ ഓൺലൈൻ പഠനത്തിനു സ്‌ക്കൂളിലെ ഒരു അദ്ധ്യാപിക വാങ്ങി നൽകിയതാണെന്ന് ശാന്തി പറഞ്ഞു. നിത്യച്ചെലവിനും വീട്ടുവാടകയ്ക്കും നിവൃത്തിയില്ലാതെ വലയുമ്പോൾ, സഹായിക്കുന്നതിനു പകരം തന്റെ സ്ത്രീത്വത്തെ ഉദ്യോഗസ്ഥൻ അപമാനിക്കുകയാണ് ചെയ്തത്.

ഇതിനിടെ ലയൺസ് ക്ലബ്ബ്കാർ ശാന്തിയുടെ സഹായം പിൻവലിച്ചു. ഓൺലൈൻ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ ലയൺസ് ക്ലബ്ബിന്റെ പേര് എടുത്തു പറയാതിരുന്നതിനാലാണ് സഹായം പിൻവലിക്കുകയും വാടക വീട്ടിൽ നിന്നും വീണ്ടും ഇറക്കി വിട്ടതെന്നും ശാന്തി പറയുന്നു. എന്നാൽ ശാന്തി ഓൺലൈൻ മാധ്യമങ്ങൾ വഴി ഇന്ത്യൻ പൗരത്വം വേണ്ട എന്ന് പറഞ്ഞതിനാലാണ് സഹാം പിൻവലിച്ചതെന്നാണ് ലയൺസ് ക്ലബ്ബ് ഭാരവാഹികൾ മറുനാടനോട് പറഞ്ഞത്.

വാടക വീട്ടിൽ നിന്നും വീണ്ടും ഇറക്കി വിട്ടതോടുകൂടിയാണ് ശാന്തിയും മക്കളും കണ്ടെയ്നർ റോഡിന് വശത്ത് കുടിൽകെട്ടി സമരം തുടങ്ങിയിരിക്കുന്നത്. ചീറിപ്പാഞ്ഞു പോകുന്ന കണ്ടെയ്നറുകൾ കടന്നു പോകുന്ന റോഡിന്റെ വശത്ത് താമസിക്കുന്നത് അപകടമാണ്. ഡ്രൈവർമാരുടെ കണ്ണു തെറ്റിയാൽ ഇവരുടെ കുടിൽ തകർത്ത് ജീവൻ പോലും നഷ്ടമായോക്കാം. ഇത്തരത്തിൽ അപകടം പിടിച്ച സ്ഥലത്ത് 11 വയസ്സുള്ള പെൺകുട്ടിയുൾപ്പെടെ ആറുപേർ താമസിക്കുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് ജില്ലാ ഭരണാധികാരികൾ.

ശാന്തിയുടെയും കുട്ടികളുടെയും ദുരവസ്ഥ അറിഞ്ഞ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചർ ഇവർക്ക് വേണ്ട ചികിത്സാ സഹായം സർക്കാർ നൽകുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഒരുമാസം കഴിഞ്ഞിട്ടും യാതൊരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. സർക്കാർ വഞ്ചിച്ചു എന്നാരോപിച്ചാണ് ഇവർ ഇപ്പോൾ സമരം ചെയ്യുന്നത്. ഇഴ ജന്തുക്കളുൾപ്പെടെ കയറിവരുന്ന ചതുപ്പ് സ്ഥലത്തിനടുത്താണ് ഇവർ താമസിക്കുന്നത്. യാതൊരു സുരക്ഷയും ഇല്ലാത്ത സ്ഥലമാണ്.

പ്രാഥമിക കൃത്യങ്ങൾ പോലും നിർവ്വഹിക്കാൻ കഴിയാതെ ദുരവസ്ഥയിൽ കഴിയുന്ന കുടുംബം മരണം വരെ ഇവിടെ സത്യാഗ്രഹം ഇരിക്കുമെന്നാണ് പറയുന്നത്. ഇതിനിടയിൽ ആരെങ്കിലും അവയവം വേണമെന്ന ആവശ്യവുമായി എത്തിയാൽ ദുരിതം തീരുമെന്ന പ്രത്യാശയിലാണ് ശാന്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP