Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെറുപ്പക്കാർ കോവിഡിനെ പേടിച്ച് കഴിയേണ്ടി വരിക 2022 വരെ; കാരണം വ്യക്തമാക്കി ലോകാരോ​ഗ്യ സംഘടന

ചെറുപ്പക്കാർ കോവിഡിനെ പേടിച്ച് കഴിയേണ്ടി വരിക 2022 വരെ; കാരണം വ്യക്തമാക്കി ലോകാരോ​ഗ്യ സംഘടന

മറുനാടൻ ഡെസ്‌ക്‌

ജനീവ: കോവിഡ് വാക്സിനേഷൻ ആരംഭിച്ചാലും ചെറുപ്പക്കാർക്ക് ലഭിക്കണമെങ്കിൽ ഇനിയും രണ്ടു വർഷത്തോളം കാത്തിരിക്കേണ്ടി വരും. ലോകാരോ​ഗ്യ സംഘടന തന്നെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആരോഗ്യപ്രവർത്തകർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രായമുള്ളവരേയും ദുർബല വിഭാഗക്കാരെയുമാണെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ പറഞ്ഞു. ചെറുപ്പക്കാർക്ക് കൊറോണ വാക്സിൻ ലഭിക്കുന്നതിനായി 2022 വരെ കാത്തിരിക്കേണ്ടി വരുമെന്നും അവർ വ്യക്തമാക്കി.

' മുൻനിര കോവിഡ് പ്രതിരോധ പ്രവർത്തകരിൽ നിന്നുമാണ് ഇത് ആരംഭിക്കുന്നത്. അവിടെപ്പോലും കൂടുതൽ അപകടസാധ്യതയുള്ളവരാരെന്ന് നിർണയിക്കേണ്ടതുണ്ട്. അവർക്ക് ശേഷം പ്രായമായവർ. ആരോഗ്യമുള്ള ചെറുപ്പക്കാർക്ക് 2022 വരെ കാത്തിരിക്കേണ്ടി വരും.' സൗമ്യ പറയുന്നു. ആളുകൾ ഹെർഡ് ഇമ്മ്യൂണിറ്റിയെ കുറിച്ചാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ വാക്സിന്റെ പശ്ചാത്തലത്തിൽ മാത്രമേ നമുക്ക് ഇതിനെ കുറിച്ച് സംസാരിക്കാനാകൂ. വൈറസ് വ്യാപനം തടയണമെങ്കിൽ 75 ശതമാനം ആളുകൾക്കെങ്കിലും കുത്തിവയ്‌പ്പെടുക്കേണ്ടതായി വരും. - സൗമ്യ സ്വാമിനാഥൻ പറഞ്ഞു.

നിരവധി വാക്സിൻ പരീക്ഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ വേഗത്തിൽ വാക്സിൻ ലഭ്യമാകാൻ സാധ്യതയില്ലെന്നുതന്നെയാണ് ലോകാരോഗ്യസംഘടന ആവർത്തിച്ചത്. ട്രയലുകൾക്കിടയിൽ വളണ്ടിയർ അസുഖബാധിതനായതിനെ തുടർന്ന് ജോൺസൺ ആൻഡ് ജോൺസൺ ട്രയൽ നിർത്തിവെച്ചിരിക്കുകയാണ്. ഹെർഡ് ഇമ്മ്യൂണിറ്റി കൈവരിക്കാമെന്ന പ്രതീക്ഷയിൽ കോവിഡ് 19 പടരാൻ അനുവദിക്കുന്നത് അധാർമികതയാണെന്ന് ലോകാരോഗ്യ സംഘടന നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ആവർത്തിച്ചുള്ള കൈകഴുകൽ, മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങി നിരവധി മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ലോകാരോഗ്യസംഘടന ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്.

അതേസമയം, ഓഗസ്റ്റിൽ സ്പുട്‌നിക്-വി കോവിഡ് വാക്‌സിൻ പുറത്തിറക്കിയതിന് പിന്നാലെ, റഷ്യ തങ്ങളുടെ രണ്ടാമത്തെ വാക്‌സിൻ രജിസ്റ്റർ ചെയ്തു. നോവോസിബിർസ്‌ക് വെക്ടോർ സെന്റർ രണ്ടാമത്തെ വാക്‌സിൻ രജിസ്റ്റർ ചെയ്തതായി പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനാണ് അറിയിച്ചത്. ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയായെന്ന് കഴിഞ്ഞ മാസം റഷ്യൻ സർക്കാർ അറിയിച്ചിരുന്നു. സൈബീരിയയിലെ വെക്ടോർ ഇൻസ്റ്റിറ്റ്യൂട്ടാണ് രണ്ടാമത്തെ വാക്‌സിൻ വികസിപ്പിച്ചെടുത്തത്.

' എപിവാക് കൊറോണ ' ( EpiVacCorona ) എന്ന വാക്‌സിനാണ് അംഗീകാരം നൽകിയിരിക്കുന്നത്. റഷ്യയുടെ ആദ്യ കോവിഡ് വാക്‌സിനായ സ്പുട്‌നികിൽ നിന്നും വ്യത്യസ്തമാണ് എപിവാക് കൊറോണ. ഓരോ വോളന്റിയർമാരിലും എപിവാക് കൊറോണയുടെ രണ്ട് ഡോസുകൾ വീതമാണ് കുത്തിവച്ചത്. ലോകത്തെ ഏറ്റവും പ്രശസ്തമായ വൈറസ് റിസർച്ച് സെന്ററുകളിൽ ഒന്നാണ് സൈബീരിയയ്ക്ക് അടുത്തുള്ള നോവോസിബിർസ്‌കിലെ കോൽട്‌സോവോയിലെ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട്.

നാല് ദശാബ്ദത്തിലേറെയായി പ്രവർത്തിക്കുന്ന വെക്ടർ ഇൻസ്റ്റിറ്റ്യൂട്ടിന് എബോളയുൾപ്പെടെയുള്ള രോഗങ്ങൾക്ക് പ്രതിരോധ വാക്‌സിൻ വിജയകരമായി വികസിപ്പിച്ചെടുത്ത ചരിത്രമുണ്ട്. മാർച്ചിൽ തന്നെ കോവിഡ് വാക്‌സിനായുള്ള ഗവേഷണങ്ങൾ വെക്ടറിൽ തുടങ്ങിയിരുന്നു. 14 പേർക്കാണ് ആദ്യഘട്ടത്തിൽ വാക്‌സിൻ നൽകിയത്. രണ്ടാം ഘട്ടത്തിൽ 43 പേർക്കായിരുന്നു വാക്‌സിൻ നൽകിയത്.

ഓഗസ്റ്റിലാണ് മോസ്‌കോയിലെ ഗമേലയാ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച സ്പുട്‌നികിന് അംഗീകാരം നൽകിയത്. സ്പുട്‌നികിന് നൽകിയത് പോലെ തന്നെ വെക്ടറിന്റെ വാക്‌സിനും മനുഷ്യരിലെ മൂന്നാം ഘട്ട ട്രയൽ പൂർത്തിയാക്കാതെയാണ് അംഗീകാരം നൽകിയിരിക്കുന്നത്. 30,000 പേരെ പങ്കെടുപ്പിച്ചുള്ള മൂന്നാം ഘട്ട ട്രയൽ ഉടൻ നടക്കും. എപിവാക് കൊറോണയുടെ വൻ തോതിലുള്ള ഉത്പാദനം നവംബറിലോ ഡിസംബറിലോ ആരംഭിക്കുമെന്നാണ് സൂചന.

സിന്തറ്റിക് വൈറസ് പ്രോട്ടീനുകൾ ഉപയോഗിച്ച് പ്രതിരോധശേഷി കൂട്ടുകയാണ് പുതിയവാക്‌സിൻചെയ്യുന്നത്. വാക്‌സിന്റെ ഉയർന്നതലത്തിലുള്ള സുരക്ഷ ഉപപ്രധാനമന്ത്രി തത്യാന ഗോലികോവ അവകാശപ്പെട്ടു. രജിസ്‌ട്രേഷന് ശേഷമുള്ള 40,000 വോളണ്ടിയർമാരെ ഉൾപ്പെടുത്തിയുളേള പരീക്ഷണങ്ങളിലേക്ക് ഇനി നീങ്ങും.

അതേസമയം, റഷ്യയിൽ കോവിഡ് ബാധയിൽ വീണ്ടും കുതിച്ചുചാട്ടം ഉണ്ടായതായാണ് റിപ്പോർട്ട്. ബുധനാഴ്ച 14,231 കേസുകൾ. 90 ശതമാനം ആശുപത്രി കിടക്കകളും കോവിഡ് രോഗികളെ കൊണ്ട്‌നിറഞ്ഞുകഴിഞ്ഞു. രോഗം ഏറ്റവുമധികം വ്യാപിച്ച മോസ്‌കോയിൽ, 65 വയസിന് മുകളിലുള്ളവർ പുറത്തിറങ്ങരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. കോവിഡിന്റെ തുടക്കകാലത്ത് റഷ്യയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും, ജൂണിൽ പുടിന് 2036 വരെ അധികാരത്തിൽ തുടരാനുള്ള ഭരണഘടനാഭേദഗതിക്ക് വേണ്ടി നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP