Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായ ഫാ. സ്റ്റാൻ സ്വാമി നക്സൽ എന്നാവർത്തിച്ച് എൻഐഎ; സ്വാമി മാവോയിസ്റ്റ് അല്ലെന്ന് ഉറപ്പുണ്ടെന്ന് ഈശോ സഭ; എൻഐഎയുടെ തെളിവുകളും വിമർശകരുടെ ചോദ്യങ്ങളും ഇങ്ങനെ..

ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായ ഫാ. സ്റ്റാൻ സ്വാമി നക്സൽ എന്നാവർത്തിച്ച് എൻഐഎ; സ്വാമി മാവോയിസ്റ്റ് അല്ലെന്ന് ഉറപ്പുണ്ടെന്ന് ഈശോ സഭ; എൻഐഎയുടെ തെളിവുകളും വിമർശകരുടെ ചോദ്യങ്ങളും ഇങ്ങനെ..

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഭീമകൊറേഗാവ് കേസിൽ അറസ്റ്റിലായ ഫാദർ സ്റ്റാൻ സ്വാമി നക്സൽ പ്രവർത്തകൻ തന്നെയെന്നതിന് തെളിവുകളുണ്ടെന്ന് എൻഐഎ. ഫാദർ സ്റ്റാൻ സ്വാമിയുടെ കയ്യിൽ നിന്നും നക്സൽബാരിയുടെ ചരിത്രവും ഒളിവിൽ പോകാനുള്ള മാർഗ്ഗനിർദ്ദേശവും ഉൾപ്പടെയുള്ള രേഖകൾ പിടിച്ചെടുത്തതായി എൻഐഎ അവകാശപ്പെടുന്നു. എൻഐഎ കുറ്റപത്രത്തിലാണ് ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഉള്ളത്.

ഫാദർ സ്റ്റാൻ സ്വാമി മാവോയിസ്റ്റ് സംഘടനയ്ക്ക് വേണ്ടി പ്രവർത്തിച്ചു എന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. നക്സൽ ബാരിയുടെ അമ്പത് വർഷം എന്ന ലേഖനം പിടിച്ചെടുത്തു, മാവോയിസ്റ്റുകളുടെ വാർത്താക്കുറിപ്പും സന്ദേശവും കണ്ടെടുത്തു, മോഹൻ എന്ന മാവോയിസ്റ്റിൽ നിന്ന് എട്ട് ലക്ഷം രൂപ വാങ്ങി. പ്രശാന്ത്, വിജയൻ തുടങ്ങിയ പേരുകളുള്ള മാവോയിസ്റ്റുകളുമായി ആശയവിനിമയം നടത്തിയിരുന്നു തുടങ്ങിയവയാണ് എൻഐഎയുടെ ആരോപണങ്ങൾ. കണ്ടെടുത്തു എന്ന പറയുന്ന രേഖകളുടെ ആധികാരികത തെളിയിക്കാൻ എൻഐഎക്കായില്ലെന്ന് സ്റ്റാൻ സ്വാമി അറസ്റ്റിനു മുമ്പ് പ്രതികരിച്ചിരുന്നു.

അറസ്റ്റ് വൻ പ്രതിഷേധങ്ങൾക്കിടയാക്കുമ്പോഴാണ് കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നത്. ഫാദർ സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെതിരെ ദേശീയ തലത്തിൽ വൻ പ്രതിഷേധം ഉയരുന്നത്. അന്താരാഷ്ട്രതലത്തിലും അറസ്റ്റ് ചർച്ചയാവുകയാണ്. സ്റ്റാൻ സ്വാമി മാവോയിസ്റ്റ് അല്ലെന്ന് ഉറപ്പുണ്ടെന്ന് റോമിലെ ഈശോ സഭ ജനറലിന്റെ അസിസ്റ്റൻറ് ഫാദർ ജോർജ് എംകെ വ്യക്തമാക്കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. സ്റ്റാൻ സ്വാമിക്കെതിരായ നടപടി മറ്റു ലക്ഷ്യങ്ങളോടെയാണെന്ന് അ​ദ്ദേഹം കുറ്റപ്പെടുത്തി.

ഫാദർ സ്റ്റാൻ സ്വാമിയെ മോചിപ്പിക്കണമെന്ന് മുഖ്യമന്ത്രിമാരായ പിണറായായി വിജയനും ഹേമന്ത് സോറനും ആവശ്യപ്പെട്ടിരുന്നു. ഐക്യദാർഢ്യ പരിപാടികൾ തുടർന്നും സംഘടിപ്പിക്കാനാണ് ഈശോ സഭ തീരുമാനം. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് 83 കാരനായ ഫാദർ സ്റ്റാൻ സ്വാമിയെ കഴിഞ്ഞ ദിവസം എൻഐഎ റാഞ്ചിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.

ഫാ. സ്റ്റാൻ സ്വാമി

ജെസ്യൂട്ട് സഭാ വൈദികനായ ഫാ. സ്റ്റാൻ സ്വാമി ജാർഖണ്ഡ് കേന്ദ്രീകരിച്ചുള്ള ആദിവാസി അവകാശ പ്രവർത്തകനാണ്. ഭൂമി, വനം, തൊഴിൽ അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ആദിവാസി വിഭാഗങ്ങളുടെ വിവിധ പ്രശ്‌നങ്ങൾ കേന്ദ്രീകരിച്ച് മൂന്ന് പതിറ്റാണ്ടിലേറെയായി അദ്ദേഹം ഝാർഖണ്ഡിൽ പ്രവർത്തിക്കുന്നു.ആദിവാസി വിഭാഗങ്ങളുടെ സംരക്ഷണം, ക്ഷേമം, വികസനം എന്നിവയ്ക്കായി അവർ ഉൾപ്പെടുന്ന ഗോത്ര ഉപദേശക സമിതി രൂപീകരിക്കാൻ വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ അഞ്ചാം പട്ടിക നടപ്പാക്കാത്തതിനെ ചോദ്യം ചെയ്യുന്നത് ഇതിൽ ഉൾപ്പെടുന്നു.

‘നക്‌സലുകൾ’ എന്ന് ചാപ്പകുത്തി ആയിരക്കണക്കിന് ആദിവാസി, മൂലവാസി ചെറുപ്പക്കാരെ അന്വേഷണ ഏജൻസികൾ ‘വിവേചനരഹിതമായി’ അറസ്റ്റ് ചെയ്യുന്നതിനെ താൻ ചോദ്യം ചെയ്തതായി എൻഐഎ കസ്റ്റഡിയിലെടുക്കുന്നതിനു രണ്ടു ദിവസം മുൻപ് പുറപ്പെടുവിച്ച പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള വിചാരണത്തടവുകാരെ വ്യക്തിഗത ബോണ്ടിനുമേൽ മോചിപ്പിക്കണമെന്നും വിചാരണ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് സ്വാമി ജാർഖണ്ഡ് സർക്കാരിനെതിരെ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകിയിരുന്നു. വിചാരണ പ്രക്രിയയിലെ കാലതാമസത്തിനുള്ള കാരണങ്ങൾ അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മിഷനെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

‘ലാൻഡ് ബാങ്കുകൾ’ സ്ഥാപിക്കാനുള്ള ജാർഖണ്ഡ് സർക്കാർ തീരുമാനത്തിനെതിരെയും സ്വാമി നിലകൊണ്ടിരുന്നു. ചെറുകിട, വൻകിട വ്യവസായങ്ങൾ ആരംഭിക്കുന്നതിന് ലാൻഡ് ബാങ്കുകൾ സ്ഥാപിക്കാനുള്ള നീക്കം ആദിവാസി വിഭാഗങ്ങളെ തങ്ങളുടെ ഭൂമിയിൽനിന്ന് പുറന്തള്ളുമെന്ന് അദ്ദേഹം വാദിച്ചു. സർക്കാരിന്റെ നിരവധി നയങ്ങളോടും ഭരണഘടന ലംഘിക്കുന്ന തരത്തിൽ നിർമ്മിക്കുന്ന നിയമങ്ങളോടും വിയോജിപ്പ് പ്രകടിപ്പിക്കുന്നതാണ് തന്റെ പ്രവർത്തനമെന്ന് സ്വാമിയുടെ പ്രസ്താവനയിൽ പറയുന്നു.

ഭീമ കൊറേ​ഗാവ് കേസ്

ഭീമ കൊറേഗാവിൽ 1818 ൽ നടന്ന യുദ്ധത്തിൽ പേഷ്വകൾക്കെതിരെ വിജയം നേടിയ ബ്രിട്ടീഷ് സൈന്യത്തിൽ പ്രധാനമായും അണിനിരന്നത് ദലിത് സമുദായത്തിൽ നിന്നുള്ളവരായിരുന്നു. ഈ വിജയത്തിന്റെ 200-ാം വാർഷികത്തിന്റെ സ്മരണ പുതുക്കാൻ 2018 ജനുവരി ഒന്നിന് ആയിരക്കണക്കിന് ദലിതർ പൂണെക്കു സമീപം ഒത്തുകൂടിയിരുന്നു. ഇവരെ ആക്രമിക്കുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തു.

ദൃക്സാക്ഷികളുടെ മൊഴിയെത്തുടർന്ന് ഹിന്ദു നേതാവ് മിലിന്ദ് ഏക്‌ബോതെ, സാംഭജി ഭിഡെ എന്നിവർക്കെതിരെ ജനുവരി രണ്ടിന് പിംപ്രി പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. എന്നാൽ, ജനുവരി എട്ടിനു പൂണെ പൊലീസ് മറ്റൊരു എഫ്ഐആർ ഫയൽ ചെയ്തു. എൽഗർ പരിഷത്ത് എന്ന പേരിൽ 2017 ഡിസംബർ 31 ന് പൂണെയിലെ ശനിവാർ വാഡയിൽ നടന്ന സംഭവത്തെ തുടർന്നാണ് അക്രമം നടന്നതെന്ന് ആരോപിക്കുന്നതായിരുന്നു ഈ എഫ്‌ഐആർ. ഈ പരിപാടി മാവോയിസ്റ്റ് പ്രവർത്തനത്തിന്റെ ഭാഗമായാണ് സംഘടിപ്പിച്ചതെന്നും ഇതിൽ പങ്കാളികളാണെന്നും ആരോപിച്ച് സാമൂഹ്യപ്രവർത്തകരെ പൂണെ പൊലീസ് അറസ്റ്റ് ചെയ്തു.

എൽഗാർ പരിഷത്ത്/ഭീമ കൊറേഗാവ് കേസിൽ എല്ലാ പ്രതികൾക്കും നിരോധിത സംഘടനയായ സിപിഐ(മാവോയിസ്റ്റ്)യുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസിയായ എൻഐഎയുടെ ആരോപണം. കേസിൽ 2018 മുതൽ അറസ്റ്റ് നടന്നിട്ടുണ്ട്. ഫാ. സ്റ്റാൻ സ്വാമിയെ കൂടാതെ, ഛത്തീസ്‌ഗഡിലെ ആദിവാസി വിഭാഗങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന സാമൂഹിക പ്രവർത്തകയും അഭിഭാഷകയുമായ സുധ ഭരദ്വാജ്, നാഗ്പൂരിലെ അഭിഭാഷകൻ സുരേന്ദ്ര ഗാഡ്ലിങ്, ഡൽഹി യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ ഹാനി ബാബു, സാംസ്‌കാരിക സംഘടനയായ കബീർ കലാ മഞ്ചിലെ മൂന്ന് അംഗങ്ങൾ ഉൾപ്പെടെ ഏഴു പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.

സ്വാമിക്കെതിരായ ആരോപണം

കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ബാഗൈച്ചയിലെ ജെസ്യൂട്ട് വസതിയിൽ നടത്തിയത് ഉൾപ്പെടെ, സ്വാമിയെ നിരവധി തവണ എൻഐഎ ചോദ്യം ചെയ്തിരുന്നു. മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ വസതിയിൽ എൻഐഎ പരിശോധന നടത്തിയിരുന്നു. മാവോയിസ്റ്റുകളുമായുള്ള ബന്ധം ആരോപിക്കാനായി തന്റെ കമ്പ്യൂട്ടറിൽനിന്ന് എടുത്തതാണെന്ന് അവകാശപ്പെടുന്ന നിരവധി രേഖകൾ എൻഐഎ തന്റെ മുന്നിൽ വച്ചിരുന്നതായി സ്വാമി പ്രസ്താവനയിൽ പറഞ്ഞിരുന്നു.”ഇവയെല്ലാം ഗൂഢമായി കെട്ടിച്ചമച്ച് എന്റെ കമ്പ്യൂട്ടറിൽ ഉൾപ്പെടുത്തിയതാണെന്ന് ഞാൻ അവരോട് പറഞ്ഞു. ഞാൻ അവയെ തള്ളിപ്പറഞ്ഞു,” അദ്ദേഹത്തിന്റെ പ്രസ്താവനയിൽ പറയുന്നു. തനിക്കു മാവോയിസ്റ്റ് ബന്ധമുണ്ടെന്ന ആരോപണങ്ങൾ നിഷേധിച്ച അദ്ദേഹം താൻ ഒരിക്കലും ഭീമ കൊറേഗാവിൽ പോയിട്ടില്ലെന്നും വീഡിയോയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP