Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറോണ കാലമൊക്കെയല്ലേ..വല്ലപ്പോഴും നിങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടില്ലെങ്കിൽ ജീവിച്ചിരിപ്പില്ലെന്ന് ആളുകൾ കരുതിയാൽ മോശമല്ലെ? 'അമ്മ' ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ സ്ത്രീവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് പാർവതി രാജി വച്ചതിൽ പരിഹാസവുമായി കെ.ബി.ഗണേശ് കുമാർ

കൊറോണ കാലമൊക്കെയല്ലേ..വല്ലപ്പോഴും നിങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടില്ലെങ്കിൽ ജീവിച്ചിരിപ്പില്ലെന്ന് ആളുകൾ കരുതിയാൽ മോശമല്ലെ? 'അമ്മ' ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ സ്ത്രീവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് പാർവതി രാജി വച്ചതിൽ പരിഹാസവുമായി കെ.ബി.ഗണേശ് കുമാർ

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: ഇടവേള ബാബു ഭാവനയെ അധിക്ഷേപിച്ച് സംസാരിച്ചെന്ന ആരോപണത്തിന്റെ ചുവട് പിടിച്ചുള്ള വിവാദം അവസാനിക്കുന്നില്ല. അമ്മ ജനറൽ സെക്രട്ടറിയുടെ സ്ത്രീവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് നടി പാർവതി സംഘടനയിൽ നിന്ന് രാജി വച്ചിരുന്നു. ഇതേ തുടർന്ന് പാർവതിയെയും ഇടവേള ബാബുവിനെയും പിന്തുണച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തി. ഈ വിഷയത്തിൽ ഏറ്റവും ഒടുവിൽ പാർവതിയെ അധിക്ഷേപിച്ച് നടനും എംഎ‍ൽഎയുമായ കെ.ബി ഗണേശ് കുമാർ എത്തിയതും വിവാദമായി. ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് ഗണേശ് കുമാറിന്റെ പരിഹാസം. .

'എന്തും പറയാനും രാജിവെക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം ഓരോരുത്തർക്കുമുണ്ട്. കൊറോണ കാലമൊക്കെയല്ലേ, വല്ലപ്പോഴും നിങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടില്ലെങ്കിൽ ജീവിച്ചിരിപ്പില്ലെന്ന് ആളുകൾ കരുതിയാൽ മോശമല്ലെ?', ഗണേശ് കുമാർ പറഞ്ഞു.

'ഇന്ത്യയിൽ ഒരു നല്ല ഭരണഘടനയുണ്ട്, അതനുസരിച്ച് ആർക്കും ആരെയും എന്തും പറയാം, മനസിൽ തോന്നുന്ന കാര്യങ്ങൾ പ്രകടിപ്പിക്കാം. അതൊന്നും ചോദ്യം ചെയ്യാൻ നമുക്ക് അധികാരമില്ല'. 'അമ്മ' സംഘടന ആരുടെയും അവസരങ്ങൾ ഇല്ലാതാക്കിയിട്ടില്ലെന്നും എംഎ‍ൽഎ പറഞ്ഞു. 'സംഘടന ആരെയും വിളിച്ച് അവസരം കൊടുക്കരുതെന്നും പറയില്ല, അതൊക്കെ വെറുതെ പറയുകയാണ്. മോഹൻലാലിനെ പോലെ മമ്മൂട്ടിയെ പോലെ ഇന്നസെന്റിനെ പോലുള്ള ആളുകളൊക്കെ ആരെയെങ്കിലും വിളിച്ച് ചാൻസ് കൊടുക്കരുതെന്നൊക്കെ പറയുമോ?'

സംഘടനയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു നടി ഭാവനക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ തുറന്നടിച്ചു കൊണ്ടായിരുന്നു പാർവ്വതിയുടെ രാജി പ്രഖ്യാപനം.
. അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ നിന്ന് സംഘടനയിൽ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പാർവതി ഫേസ്‌ബുക്കിൽ എഴുതി.

'ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാവില്ല. ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്', പാർവതി പറഞ്ഞു. താൻ രാജിവെക്കുന്നതിനൊപ്പം ഇടവേള ബാബുവും രാജിവെക്കണമെന്ന് പാർവ്വതി ആവശ്യപ്പെട്ടു.

നേരത്തെ ഇടവേള ബാബുവിനെ പരിഹസിച്ച് പാർവതി തിരുവോത്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടിരുന്നു. ഒരു വീഡ്ഡിയെ കാണൂ, ഓക്കാനമുണ്ടാക്കുന്നു, നാണം കെട്ട പരാമർശം എന്ന കാപ്ഷനോടെ അമ്മ ജനറൽ സെക്രട്ടറി കൂടിയായ ഇടവേള ബാബുവിന്റെ പ്രതികരണവും പാർവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. നേരത്തെ അമ്മയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന പുതിയ മൾട്ടിസ്റ്റാർ ചിത്രത്തിൽ നടി ഭാവന അംഗമാവില്ലെന്ന് ഇടവേള ബാബു പറഞ്ഞിരുന്നു. നിലവിൽ ഭാവന അമ്മയുടെ അംഗമല്ല. മരിച്ചു പോയ ആളുകൾ തിരിച്ച് വരില്ലല്ലോ. അതുപോലെ ആണ് ഇതെന്നും ഇടവേള ബാബു റിപ്പോർട്ടർ ചാനലിലെ പരിപാടിയിൽ പറഞ്ഞിരുന്നു.

ഇപ്പോ ഭാവന അമ്മയിൽ ഇല്ല, കഴിഞ്ഞ ട്വന്റി ട്വന്റിയിൽ നല്ല റോൾ ചെയ്തതാണ്. അതിപ്പോ മരിച്ച് പോയവരെ നമുക്ക് തിരിച്ച് കൊണ്ടുവരാൻ സാധിക്കില്ലല്ലോ. അതുപോലെയാണ്. അമ്മയിൽ ഉള്ളവരെ വച്ചായിരിക്കും സിനിമ. ഇപ്പോ അമ്മയിൽ ഭാവന ഇല്ല എന്നേ എനിക്ക് പറയാൻ കഴിയൂ.- ഇടവേള ബാബുവിന്റെ ഈ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ പ്രതിഷേധത്തിന് ഇടയാക്കുന്നത്. കൊച്ചിയിൽ സംഘടനയ്ക്കായി ഒരു ഓഫിസ് നിർമ്മിക്കുണ്ട്. ഇതിന് കൂടിയാണ് സിനിമ ചെയ്യാം എന്ന ആലോചനയിലേക്ക് എത്തിയതെന്നും ഇടവേള ബാബു പറയുകയുണ്ടായി.

അമ്മയുടെ ദിലീപ് മുൻപ് നിർമ്മിച്ച മൾട്ടി സ്റ്റാർ ചിത്രം ട്വന്റി ട്വന്റിയിൽ പ്രധാന കഥാപാത്രമായി ഭാവനയുണ്ടായിരുന്നു. എന്നാൽ പുതിയ ചിത്രത്തിൽ നിലവിലെ സാഹചര്യത്തിൽ ഭാവനയുണ്ടാകില്ലെന്നും അംഗത്വമില്ലാത്തതാണ് ഇതിന് കാരണമെന്നുമാണ് ഇടവേള ബാബു പറഞ്ഞിരുന്നത്. നേരത്തെ സംഘടനയിൽ റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ എന്നിവർ രാജിവെച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP