Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമലയിൽ രോഗവ്യാപനവും ആചാരലംഘനവും സാധ്യമാക്കുന്ന സർക്കാർ നടപടികൾ പിൻവലിക്കണം: സുരേന്ദ്രൻ നായർ

ശബരിമലയിൽ രോഗവ്യാപനവും ആചാരലംഘനവും സാധ്യമാക്കുന്ന സർക്കാർ നടപടികൾ പിൻവലിക്കണം: സുരേന്ദ്രൻ നായർ

സ്വന്തം ലേഖകൻ

അധികാരം തലയ്ക്കുപിടിച്ചൂ സമനില തെറ്റിയതായി കേരളസമൂഹം സംശയിക്കുന്ന മുഖ്യമന്ത്രിയും, ക്ഷേത്ര സങ്കൽപ്പങ്ങളുടെ പൊരുളറിയാത്ത ഒരു ദേവസ്വം ബോർഡും കോവിഡ് മഹാമാരിയുടെ മറവിൽ വീണ്ടും ശബരിമല വിശ്വാസികളിൽ ആശങ്കയുടെ വിത്ത് വിതയ്ക്കുന്നു.

രണ്ടുവർഷം മുൻപ് സുപ്രിംകോടതി വിധിയുടെ പേരിൽ ശബരിമലയിൽ നടന്നുവന്നിരുന്ന ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും തച്ചുതകർത്തു അവിടത്തെ പ്രതിഷ്ഠാ സങ്കൽപ്പത്തെ പൊലീസിന്റെ സഹായത്താൽ ചോരയിൽ മുക്കിക്കൊല്ലാൻ സംസ്ഥാന സർക്കാർ നടത്തിയ ഹീനമായ ശ്രമങ്ങളും, ഭക്തജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിൽ അത് പരാജയമടഞ്ഞതും ആരും മറന്നിട്ടില്ല. തുടർന്നുണ്ടായ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ലഭിച്ച വമ്പിച്ച തിരിച്ചടിയിൽ നിന്നും അവർ ഒന്നും പഠിച്ചിട്ടില്ലായെന്നതാണ് ഇപ്പോൾ വീണ്ടും ശബരിമലയിൽ പിടിമുറുക്കുന്നതിൽ നിന്നും വ്യക്തമാകുന്നത്.

നിരവധി കൺസൾട്ടൻസികളും അതിലൂടെ കോടികളുടെ കമ്മീഷൻ സാധ്യതകളും ഉറപ്പാക്കി കമ്മ്യൂണിസം നടപ്പാക്കുന്ന ഒരു ഭരണം കേരളത്തിൽ നടാടെയാണ്. കമ്മീഷനും കള്ളക്കടത്തും കസ്റ്റംസ് അന്വേഷണങ്ങളും കോടതിവ്യവഹാരങ്ങളും എൻഐഎയും, സിബിഐയും ഒക്കെച്ചേർന്നു ഉറക്കം നഷ്ടപ്പെടുത്തുന്ന ഒരു മുഖ്യമന്ത്രിക്ക് ധനത്തിനോടുള്ള ആർത്തി മാത്രമാണ് ശബരിമല തീർത്ഥാടനം സംബന്ധിച്ചു പുറത്തിറക്കിയിരിക്കുന്ന പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ. ലോകം ആദരിക്കുന്ന ഹൈന്ദവ ആധ്യാത്മിക ദർശനങ്ങളും, വിശ്വമാനവികതയും വിസ്മരിച്ചു കാണിക്ക വഞ്ചിയിലും വഴിപാടുകളിലും മാത്രം കണ്ണുംനട്ട് കാലം കഴിക്കുന്ന ഒരു ദുര്യോഗമായി കേരളത്തിലെ ദേവസ്വം ഭരണം അധഃപതിച്ചിരിക്കുന്നു.

പ്രതിദിന കോവിഡ് വ്യാപനം പതിനായിരത്തിനോടടുക്കുന്ന കേരളത്തിലെ വരുന്ന മണ്ഡലകാലം ഭക്തർക്കായി മലർക്കെ തുറക്കുന്നതിന്റെ പൊരുൾ അയ്യപ്പസ്വാമിയോടുള്ള സർക്കാരിന്റെ ആരാധനയാണെന്നു ആരും കരുതുന്നില്ല. ഇത് സംബന്ധിച്ച് വ്യവസ്ഥകൾ പ്രഖ്യാപിച്ച മുഖ്യമന്ത്രി സർക്കാർ തീരുമാനങ്ങൾക്ക് അടിസ്ഥാനമായി ചൂണ്ടിക്കാട്ടിയതാകട്ടെ ഏതാനും ഐഎഎസ് ഓഫീസർമാർ ഉൾപ്പെട്ട ഒരു സമിതിയുടെ നിർദ്ദേശങ്ങളും.

മറ്റു ക്ഷേത്ര സങ്കേതങ്ങളിൽ നിന്നും വ്യത്യസ്തമായ വൈദിക താന്ത്രിക വിധിപ്രകാരം തപോനിഷ്ഠനായി അയ്യപ്പൻ കുടികൊള്ളുന്ന ശബരിമല ദേവസ്ഥാനത്തു അനുവർത്തിച്ചു വരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും നിശ്ചയിക്കുന്നതും നിയന്ത്രിക്കുന്നതും ക്ഷേത്രം തന്ത്രിയും അയ്യപ്പന്റെ പിതൃ സ്ഥാനീയനായ പന്തളം കൊട്ടാരം പ്രതിനിധിയുമാണ്. അവരെയൊക്കെ നോക്കുകുത്തിയാക്കിയും ഹിന്ദു ധർമ്മാനുസാരികളായ ആധ്യാത്മിക ആചാര്യന്മാരെ അവഗണിച്ചും അയ്യപ്പ സേവാ സംഘം, സേവാ സമാജം തുടങ്ങി മുഴുവൻ ഹൈന്ദവ സംഘടനകളെയാകെ അകറ്റിനിർത്തിയും സർക്കാർ രൂപംകൊടുത്ത ഉദ്യോഗസ്ഥ സമിതിയുടെ അജണ്ട ദുരുപദിഷ്ടമാണ്.

തിരുവിതാംകൂർ രാജാവും കൊച്ചിരാജാവും അന്നത്തെ കേന്ദ്രസർക്കാരും ചേർന്ന് രൂപംകൊടുത്ത കവനന്റ് പ്രകാരമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലവിൽവന്നത്. ക്ഷേത്രങ്ങളുടെ ഭരണകാര്യങ്ങൾ പൂർണ്ണ സ്വാതന്ത്ര്യത്തോടെ നിർവഹിക്കാൻ അധികാരമുള്ള ദേവസ്വം ബോർഡിനുമേൽ ഇല്ലാത്ത അധികാരങ്ങൾ സ്വയം ഏറ്റെടുത്തു സർവ്വാധികാരിയായി സംസാരിക്കുന്ന മുഖ്യമന്ത്രി ഒരു മതവിശ്വാസികളെയാകെ വെല്ലുവിളിക്കുകയാണ്. കവനന്റ് വ്യവസ്ഥകൾ കാറ്റിൽ പറത്തി ക്ഷേത്രങ്ങളിലെ ആചാരങ്ങളിലും വിശ്വാസങ്ങളിലും നടത്തുന്ന കടന്നുകയറ്റം പതിനായിരക്കണക്കിന് ഭക്തരുടെ ജീവനും ഭീഷണി ഉയർത്തുന്നതാണ്.

പള്ളിത്തർക്കത്തിൽ സുപ്രിംകോടതി വിധി അനുസരിക്കാത്തവരെ അനുനയിപ്പിക്കാൻ നിരന്തരം ചർച്ച നടത്തുന്ന മുഖ്യമന്ത്രി കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ജുമാ നമസ്‌കാരം ക്രമീകരിക്കാൻ ഇസ്ലാമിക പണ്ഡിതന്മാരുമായി കുടിക്കാഴ്‌ച്ചയ്ക്ക് ഓടിനടന്ന മുഖ്യമന്ത്രി ഭൂരിപക്ഷ മതവിഭാഗമായ ഹിന്ദുക്കളുടെ ആചാരങ്ങൾ ക്രമീകരിക്കുമ്പോൾ മാത്രം അവരുടെ ആചാര്യന്മാരെ ഒഴിച്ചുനിർത്തുന്നത് പ്രതിഷേധാർഹമാണ്.

ശബരിമല തീർത്ഥാടനം സംബന്ധിച്ച മുഖ്യമന്ത്രിയുടെ ഏകപക്ഷിയമായ പ്രഖ്യാപനങ്ങൾ എന്തൊക്കെയാണ്. കോവിഡ് കാലമാകയാൽ പ്രതിദിനം ആയിരം അയ്യപ്പന്മാർക്കു ദര്ശനാനുമതി, ശനി ഞായർ ദിവസങ്ങളിൽ അത് രണ്ടായിരം. മഹാമാരി നിയന്ത്രണമില്ലാതെ കുതിച്ചുയരുന്ന ഈ നാളുകളിൽ ഇങ്ങനെയൊരു തീർത്ഥാടനത്തിനായി ആരാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല.

ഭക്തരെ കോവിഡ് പരിശോധന ഉറപ്പാക്കി മാത്രം കടത്തിവിടും എന്ന് വീമ്പു പറയുന്ന പിണറായി, അത് പ്രായോഗികമാക്കാൻ നിലവിലുള്ള ഗുരുതര സാഹചര്യത്തിൽ കഴിയില്ലായെന്ന മെഡിക്കൽ അസോസിയേഷനുകളുടെ അറിയിപ്പ് അവഗണിക്കുകയാണ് ചെയ്യുന്നത്.

കേരളത്തിലെമ്പാടും അതിജീവനത്തിനായി തൊഴിൽതേടി തെരുവിലിറങ്ങുന്ന ആയിരങ്ങളെ സാമൂഹ്യ അകലത്തിലാക്കാൻ പെടാപാടുപെടുന്ന പൊലീസ് സേനയിൽ നിന്നും എത്രപേരെ ശബരിമലയിൽ വിന്യസിക്കാൻ കഴിയും എന്നതും ഉറപ്പില്ല. ഭക്തർ തിങ്ങിനിറയുന്ന സന്നിധാനത്തും പതിനെട്ടാം പടിയിലും എന്ത് സാമൂഹ്യ അകലമാണ് ഉണ്ടാകാൻ പോകുന്നത് .നാമമാത്രമായ ദേവസ്വം ഗാർഡുകളുടെ സുരക്ഷാ ക്രമീകരണം ഒരിക്കലും കരണീയമാകാൻ സാധ്യതയുമില്ല.

ലോകത്തിന്റെ നാനാഭാഗത്തുനിന്നും പമ്പയിലെത്തുന്ന ഭക്തന്മാർ മലകയറ്റം ആരംഭിക്കുന്നത് പമ്പാസ്നാനം എന്ന പവിത്രമായ ചടങ്ങോടെയാണ്. അതിനു മുഖ്യമന്ത്രി നിരോധനം ഏർപ്പെടുത്തുന്നു, ശരീര ശുദ്ധിവരുത്തി ആത്മശുദ്ധി അന്വേഷിക്കുന്ന ഹൈന്ദവ വിശ്വാസമാണ് ഇവിടെ ഇല്ലാതാകുന്നത്. അയ്യപ്പന്മാർ പമ്പയിൽ കുളിക്കുന്നതും, പള്ളിക്കെട്ടിന്റെ കാർമ്മികത്വം വഹിക്കേണ്ട പ്രായമുള്ള ഗുരുസ്വാമിമാരെ ഒഴിവാക്കി മലകയറുന്നതും നവോഥാനമായി ഹിന്ദുക്കൾ മാത്രം അനുസരിക്കേണ്ട നിയമമാണോ. ഭക്തന്മാർ വൃതനിഷ്ഠയോടെ നിറച്ചുകൊണ്ടുവരുന്ന നെയ്ത്തേങ്ങയിലെ നെയ് അയ്യപ്പവിഗ്രഹത്തിൽ അഭിഷേകം ചെയ്യാനുള്ള അവകാശം തുടർന്ന് നിഷേധിക്കുന്നതിലൂടെ ജീവാത്മാവിന്റെ ഭാഗമായ നെയ്യ് പരമാത്മ സ്വരൂപമായ അയ്യപ്പന് അഭിഷേകം ചെയ്യുന്നു എന്ന ഭക്തന്റെ ആത്മനിര്വൃതിയെയാണ് ഹനിക്കുന്നത്.

പരമ്പരാഗതമായി നടന്നുവരുന്ന ഇത്തരം ആചാരങ്ങളെ നിഷേധിക്കുന്നതും നിയന്ത്രിക്കുന്നതും ഏതു ദൈവജ്ഞന്റെ ഹിതം നോക്കിയിട്ടാണ്, അതാണ് നടപ്പു രീതി. ആചാരാനുഷ്ടാനങ്ങളുടെ നിർണയാവകാശം തന്ത്രിയിൽ മാത്രം നിക്ഷിപ്തമായ ദേവനീതിയാണ്.

കീഴ്ക്കാംതൂക്കായ നീലിമലയിൽ മാസ്‌ക് ധരിച്ചുകൊണ്ട് മാത്രം യാത്ര എന്ന നിബന്ധന വ്യാപകമായി ലംഘിക്കപ്പെടാൻ സാധ്യതയുണ്ട് അതിന്റെ ഫലമായി രോഗം പൂർണ്ണമായും അനിയന്ത്രിതമാകുകയും ചെയ്യും, എന്ത് ഭക്തിയാണ് ഇവിടെ പരീക്ഷിക്കപ്പെടുക.
അതിനും ഉത്തരമുണ്ടാകില്ല.

ഏതു ക്ഷേത്രത്തിന്റെയും ദേവസാന്നിധ്യം പൂർണ്ണമാകുന്നത് അവിടെ നടത്തുന്ന നിത്യ പൂജകളിലൂടെയും ദേവന് വച്ചു നിവേദിക്കുന്നതിലൂടെയുമാണ്. അത് മുടങ്ങിയാൽ ക്ഷേത്ര ചൈതന്യം തന്നെ നിലക്കും. രാത്രിയുടെ യാമങ്ങളിൽ യുവതികളെ ഒളിച്ചുകടത്തി ആചാരഭംഗം നടത്താൻ തുനിഞ്ഞിറങ്ങിയ അതെ രീതിയിൽ പൂജ മുടക്കി നടയടപ്പിക്കുവാൻ ഉള്ള ഒരു ശ്രമവും ഇതിന്റെ പിന്നിൽ ഉള്ളതായി ഭക്തർ സംശയിക്കുന്നു.

ഒരു വർഷക്കാലമത്രയും അയ്യപ്പഭജനവും പൂജയുമായി സന്നിധാനത്തു താമസിക്കേണ്ട പുറപ്പെടാ ശാന്തികളായ മേൽശാന്തിമാർ ഭക്തജന തിരക്കിൽ രോഗത്തിന് അടിമപ്പെട്ടാൽ പൂജ മുടങ്ങി നട അടക്കപ്പെടും. മൂലമന്ത്രവും പ്രധാന പൂജയും മറ്റൊരാൾക്ക് ഇതിനിടയിൽ കൈമാറ്റം ചെയ്യുന്ന പതിവും നിലവിലില്ല. ഇതിന്റെയൊക്കെ സാദ്ധ്യതകൾ ആരായാൻ ഐഎഎസ് മേൽക്കോയ്മയോ അധികാരത്തിന്റെ ചെങ്കൊലോ പോരാ, വേദപണ്ഡിതരും ശാസ്ത്ര വിശാരദരും, തന്ത്രി മുഖ്യന്മാരും പ്രതിനിധാനം ചെയ്യുന്ന ദാർശനിക വേദിയുടെ ഉപദേശമാണ് തേടേണ്ടത്.

അയ്യപ്പഭക്തന്മാരെ രോഗാതുരരാക്കാനും ക്ഷേത്രസങ്കേതങ്ങളെ പ്രതിഷേധ വേദികളാക്കാനും തലമുറകൾ താലോലിച്ചുവരുന്ന വിശ്വാസങ്ങളെ അട്ടിമറിക്കാനും ലക്ഷ്യമിടുന്ന ഈ പ്രഖ്യാപനങ്ങൾ കേരള സർക്കാർ സത്വരമായി പിൻവലിക്കണമെന്ന് സേവ് ശബരിമല യൂഎസ്എ എന്ന നോർത്ത് അമേരിക്കൻ അയ്യപ്പഭക്ത കൂട്ടയ്മ ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP