Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശരദ് യാദവിന്റെ മകൾ കോൺ​ഗ്രസിലേക്ക്; ബീഹാറിൽ കാറ്റ് കോൺ​ഗ്രസിന് അനുകൂലമോ?

ശരദ് യാദവിന്റെ മകൾ കോൺ​ഗ്രസിലേക്ക്; ബീഹാറിൽ കാറ്റ് കോൺ​ഗ്രസിന് അനുകൂലമോ?

മറുനാടൻ ഡെസ്‌ക്‌

പാറ്റ്‌ന: നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുന്ന ബീഹാറിൽ രാഷ്ട്രീയ ചുവടുമാറ്റങ്ങളും സജീവം. ലോക് താന്ത്രിക് ജനാതാദൾ (എൽജെഡി) അധ്യക്ഷൻ ശരദ് യാദവിന്റെ മകൾ സുഭാഷിണി രാജ് റാവു കോൺഗ്രസിൽ ചേരുന്നു. ഇന്ന് ഡൽഹിയിലെത്തി പാർട്ടിയിൽ ചേരുമെന്നാണ് സൂചന. ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സുഭാഷിണി കോൺഗ്രസിൽ ചേരുന്നത്.ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ സുഭാഷിണി കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഒക്ടോബർ 28, നവംബർ 3, നവംബർ 7 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി 243 നിയമസഭാ സീറ്റുകളിലേക്കാണ് ബീഹാർ ഇലക്ഷൻ നടക്കുക. ഫലം നവംബർ 10 ന് പ്രഖ്യാപിക്കും.

ആർജെഡിയുടെ നേതൃത്വത്തിൽ കോൺഗ്രസ്, സിപിഐ, സിപിഎം തുടങ്ങിയ പാർട്ടികൾ ചേർന്നുള്ള മഹാസഖ്യമായാണ്‌ ബിഹാറിൽ മത്സരിക്കുന്നത്. ഉപേന്ദ്ര കുശ്വഹയുടെ ആർഎൽഎസ്‌പി മഹാസഖ്യം ഉപേക്ഷിച്ച് ബിഎസ്‌പിയുമായി സഖ്യമുണ്ടാക്കി. ഹിന്ദുസ്ഥാൻ അവാം മോർച്ച (എച്ച്എം) അധ്യക്ഷൻ ജിതിൻ റാം മഞ്ജി എൻഡിഎയിൽ ചേർന്നു. ലോക് ജനശക്തി പാർട്ടി (എൽജെപി)എൻഡിഎയോടൊപ്പമാണ് മത്സരിക്കുന്നത്. എൻഡിഎയിലാണെങ്കിലും ജെഡിയു മത്സരിക്കുന്ന സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്‌.

പ്രതിപക്ഷ സഖ്യത്തിൽ മുന്നണിക്ക് നേതൃത്വം നൽകുന്ന ആർ.ജെ.ഡി 144 സീറ്റുകളിൽ സീറ്റുകളിൽ മത്സരിക്കും. കോൺഗ്രസ് 70, സിപിഐ-എംഎൽ 19, സിപിഐ-ആറ്, സിപിഎം-നാല് എന്നിങ്ങനെയാണ് സീറ്റ് വിഭജനം. 243 സീറ്റുകളാണ് ബിഹാറിൽ ആകെയുള്ളത്. ജെ.എം.എമ്മിനും പുറത്ത് നിന്ന് വരുന്ന മറ്റു കക്ഷികൾക്കും ആർജെഡിയുടെ 144 സീറ്റുകളിൽ നിന്ന് നൽകാനും ധാരണയായി. ഇടത് പാർട്ടികൾ എല്ലാവരും കൂടി 29 സീറ്റുകളിലാകും മത്സരത്തിനിറങ്ങുക.

ആകെയുള്ള 243 സീറ്റിൽ 75 സീറ്റുകൾ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ തവണ മഹാസഖ്യത്തിന്റെ ഭാഗമായി നിന്ന കോൺഗ്രസിന് നല്കിയത് 42 സീറ്റായിരുന്നു. അതിൽ 27 ഇടത്ത് വിജയിക്കാൻ കോൺഗ്രസിനായി. ഈ കണക്കു പറഞ്ഞാണ് 75 സീറ്റ് ആവശ്യപ്പെട്ടത്. എന്നാൽ കോൺഗ്രസിന് അമ്പത് സീറ്റിലധികം നല്കാനാവില്ലെന്നാണ് ആർജെഡി നിലപാട് എടുത്തത്. തീരുമാനം ഉടൻ വന്നില്ലെങ്കിൽ സ്വന്തം കാര്യം നോക്കുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സീറ്റ് വിഭജനത്തിൽ കടുംപിടുത്തം ഉപേക്ഷിക്കാൻ ആർജെഡി തയ്യാറായത്.

കോൺ​ഗ്രസും തങ്ങളുടെ താര പ്രചാരകരുടെ ലിസ്റ്റ് പ്രഖ്യാപിച്ചിരുന്നു. എഐസിസി അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഗുലാം നബി ആസാദ്, സച്ചിൻ പൈലറ്റ് എന്നിവർ ഉൾപ്പെടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുന്ന മുപ്പത് പേരുടെ പട്ടികയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിരിക്കുന്നത്. അശോക് ​ഗെലോട്ട്. രൺദീപ് സിങ് സുർജേവാല, അമരീന്ദർ സിങ്, ഭൂപേഷ് ബാഗേൽ എന്നിവരും ലിസ്റ്റിലുണ്ട്.

താര പ്രചാരകരുടെ പട്ടിക ബിജെപിയും പുറത്തുവിട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ,കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ ജെ പി നഡ്ഡ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരുൾപ്പെടെ മുപ്പത് പേരുടെ ലിസ്റ്റാണ് ബിജെപി പുറത്തിറക്കിയിരിക്കുന്നത്. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനാണ് തെരഞ്ഞെടുപ്പ് ചുമതലകൾ നൽകിയിരിക്കുന്നത്. ബിഹാർ ഉപ മുഖ്യമന്ത്രി സുശീൽ മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ജാർഖണഡ് മുൻ മുഖ്യമന്ത്രി രഘുബർ ദാസ് എന്നിവരും പ്രചാരണത്തിന് എത്തും. രവിശങ്കർ പ്രസാദ്, സ്മൃതി ഇറാനി, ധർമ്മേന്ദ്ര പ്രധാൻ, മനേജ് തിവാരി, ഗിരിരാജ് സിങ് എന്നിവരും പ്രചാരണം കൊഴുപ്പിക്കും. ജെഡിയു നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ തന്നെയാണ് എൻഡിഎ സഖ്യത്തെ നയിക്കുന്നത്.

ജെഎൻയു പോരാളിയും സിപിഐയുടെ യുവ നേതാവുമായ കനയ്യ കുമാറും എസ്എഫ്ഐ നേതാവും ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റുമായ ഐഷി ഘോഷും ഉൾപ്പെടെയുള്ള യുവനിരയാണ് പ്രതിപക്ഷ മഹാസഖ്യത്തിൽ ഇക്കുറി താരപ്രചാരകരായി ഇടതുമുന്നണി നിശ്ചയിച്ചിരിക്കുന്നത്. ഇടത് പാർട്ടികളെ കൂടാതെ, ആർജെഡിക്കും കോൺഗ്രസിനും വേണ്ടിയും കനയ്യ പ്രചാരണത്തിനിറങ്ങും എന്നാണ് റിപ്പോർട്ട്. ആർജെഡിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവിന് വേണ്ടിയും അദ്ദേഹം പ്രചാരണത്തിന് ഇറങ്ങുമെന്നും റിപ്പോർട്ടുണ്ട്.

ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റ് കനയ്യ കുമാറിന്റെ നേതൃത്വത്തിലുള്ള യുവ നേതാക്കളെയാണ് ഇത്തവണ പ്രചാരണത്തിനായി ഇടത് പാർട്ടികൾ രംഗത്തിറക്കുന്നത്. കനയ്യ കുമാറാണ് സിപിഐയുടെ പ്രധാന പ്രചാരകൻ. ജനറൽ സെക്രട്ടറി ഡി രാജ, ആനി രാജ, അതുൽ കുമാർ അഞ്ജാൻ, അമർജീത് കൗർ എന്നിവരാണ് സിപിഐയുടെ താര പ്രചാരകർ. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ബൃന്ദ കാരാട്ട്, എസ് രാമചന്ദ്രൻ പിള്ള, എസ്എഫ്‌ഐ നേതാവും ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റുമായ ഐഷി ഘോഷ് എന്നിവർ സിപിഎമ്മിന് വേണ്ടി പ്രചാരണത്തിന് എത്തും.

ജെഎൻയു, ഹൈദരബാദ് അടക്കമുള്ള സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥി നേതാക്കളെ രംഗത്തിറക്കി പ്രചാരണം നടത്താനാണ് ഇടത് പാർട്ടികളുടെ നീക്കം. എഐഎസ്എഫ്, എഐഎസ്എ, എസ്എഫ്‌ഐ തുടങ്ങിയ വിദ്യാർത്ഥി സംഘടനകൾക്ക് വളക്കൂറുള്ള ഇടമാണ് ബിഹാർ. അതുകൊണ്ടുതന്നെ കനയ്യയുടെ നേതൃത്വത്തിലുള്ള യുവ നേതാക്കളെ രംഗത്തിറക്കുന്നത് കൂടുതൽ ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ഇടത് പാർട്ടികൾ. ഒക്ടോബർ 28, നവംബർ മൂന്ന്, ഏഴ് തിയതികളിലാണ് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. നവംബർ പത്തിനാണ് ഫലപ്രഖ്യാപനം. ബിജെപി, ജെഡിയു, വിഐപി എന്നീ പാർട്ടികൾ ചേർന്നുള്ള എൻഡിഎ സംഖ്യവും കോൺഗ്രസ്, ആർജെഡി, ഇടതുപക്ഷപാർട്ടികൾ അടങ്ങുന്ന മഹാസഖ്യവും തമ്മിലാണ് സംസ്ഥാനത്ത് മാറ്റുരയ്ക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP