Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇടത് നേതാക്കളുടെ പരാതിക്ക് പിന്നാലെ നിയമസഭയിലെ കയ്യാങ്കളി വാദിച്ച സർക്കാർ അഭിഭാഷകയെ മാറ്റി നടപടി; മാറ്റിയത് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനെ; പകരം ചുമതല അസി. പ്രോസിക്യൂട്ടർ ജയിൽ കുമാറിന് നൽകി നീക്കം; രണ്ടു ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായ സംഭവത്തിൽ സ്ഥാനചലനം സർക്കാരിനെ പിന്തുണച്ചില്ലെന്ന് കാര്യം ചൂണ്ടിക്കാട്ടി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: 2015 ലെ നിയമസഭ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് കേസ് വാദിച്ചിരുന്ന സർക്കാർ അഭിഭാഷകയെ മാറ്റി. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനെയാണ് മാറ്റിയത്. പകരം ചുമതല അസി. പ്രോസിക്യൂട്ടർ ജയിൽ കുമാറിന് നൽകി. കേസ് പിൻവലിക്കാനുള്ള ഹർജി നേരത്തെ സർക്കാർ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് കോടതി തള്ളുകയും ചെയ്തിരുന്നു. തുടർന്ന് ഇടത് നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാരിനെ പിന്തുണച്ചില്ല എന്ന കാര്യം ചൂണ്ടിക്കാട്ടി സർക്കാർ അഭിഭാഷകയെ മാറ്റിയത്.

2015 മാർച്ച് 13ന് അന്ന് ധനമന്ത്രിയായിരുന്ന കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ഇത് തടസ്സപ്പെടുത്താനായി ഇടത് എംഎൽഎമാർ സഭയിൽ കയ്യാങ്കളി നടത്തിയെന്നാണ് കേസ്. സംഘർഷത്തിന്റെ ഫലമായി രണ്ടു ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങൾ സഭയ്ക്കുള്ളിൽ ഉണ്ടായിരുന്നു.

പൊതുമുതൽ അടക്കമുള്ള കുറ്റകൃത്യങ്ങൾ പ്രതികൾ നടത്തിയതിനാൽ കേസ് പിൻവലിക്കാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.ഹർജി പിൻവലിക്കരുതെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകരും കോട്ടയം സ്വദേശികളുമായ എം ടി.തോമസ്, പീറ്റർ മയിലിപറമ്പിൽ എന്നിവരായിരുന്നു ഹർജി നൽകിയിരുന്നത്. നിയമസഭയിൽ നടന്ന കൈയാങ്കളി പരസ്യമായി ടി.വി. ചാനലുകളിലൂടെ നാട്ടുകാർ കണ്ടിട്ടുള്ളതാണ്. ഇത്തരം നിയമവിരുദ്ധ പ്രവൃത്തികൾ ചെയ്ത പ്രതികൾക്കെതിരേ യാതൊരു നിയമനടപടിയുമുണ്ടായില്ലെങ്കിൽ അത് നിയമവ്യവസ്ഥയോടുള്ള പൊതുസമൂഹത്തിന്റെ വിശ്വാസം നഷ്ടപ്പെടുത്തുമെന്ന് ഹർജിക്കാർ വാദിച്ചിരുന്നു ഇതാണ് കോടതി അംഗീകരിച്ചത്.

പൂട്ടിക്കിടന്ന ബാറുകൾ തുറക്കാൻ മുൻ ധനമന്ത്രി കെ.എം.മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ്, ബജറ്റ് അവതരണത്തിനു ശ്രമിച്ച മാണിയെ തടയാൻ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്.

ഇതിനിടയിലാണ് പ്രതിപക്ഷ എംഎ‍ൽഎ.മാർ സ്പീക്കറുടെ ഡയസ്സിൽ അതിക്രമിച്ചു കടന്ന് കംപ്യൂട്ടറുകളും കസേരകളും തല്ലിത്തകർത്തത്. വ്യവസായ മന്ത്രി ഇ.പി.ജയരാജൻ, ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ എന്നിവരടക്കം ആറുപേരാണ് കേസിലെ പ്രതികൾ.

കെ.അജിത്, കെ.കുഞ്ഞമ്മദ് മാസ്റ്റർ, സി.കെ.സദാശിവൻ,വി.ശിവൻകുട്ടി എന്നിവരും കേസിലെ പ്രതികളാണ്. വി.ശിവൻ കുട്ടി മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പിൻവലിക്കാൻ സർക്കാർ കോടതിയെ സമീപിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ള തടസ്സ ഹർജി നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP