Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിണറായിയുടെ ചൈനീസ് മോഡൽ കേരളത്തിൽ നടക്കില്ല; റൂൾ ഓഫ് ബിസിനസ് ഭേദഗതിയിൽ എതിർപ്പുമായി സിപിഐയും ജനതാദള്ളും; മന്ത്രിമാരുടെ അധികാരം വെട്ടിക്കുറച്ച് മൂലയ്ക്കിരുത്താനുള്ള നീക്കം സംവിധാനത്തിൽ നടപ്പില്ലെന്ന് ഇ ചന്ദ്രശേഖരനും കൃഷ്ൺകുട്ടിയും; മുഖ്യമന്ത്രിയിലേക്ക് അധികാരം എത്തിക്കാനുള്ള കരട് നിർദ്ദേശം ചർച്ച ചെയ്ത മന്ത്രിതല ഉപസമിതിയിൽ തുടക്കത്തിലേ എതിർപ്പ്; ഒന്നും മിണ്ടാതെ ശശീന്ദ്രനും കടന്നപ്പള്ളിയും; മന്ത്രിമാരുടെ അധികാരം കുറയ്ക്കൽ തൽകാലം നടക്കില്ല

പിണറായിയുടെ ചൈനീസ് മോഡൽ കേരളത്തിൽ നടക്കില്ല; റൂൾ ഓഫ് ബിസിനസ് ഭേദഗതിയിൽ എതിർപ്പുമായി സിപിഐയും ജനതാദള്ളും; മന്ത്രിമാരുടെ അധികാരം വെട്ടിക്കുറച്ച് മൂലയ്ക്കിരുത്താനുള്ള നീക്കം സംവിധാനത്തിൽ നടപ്പില്ലെന്ന് ഇ ചന്ദ്രശേഖരനും കൃഷ്ൺകുട്ടിയും; മുഖ്യമന്ത്രിയിലേക്ക് അധികാരം എത്തിക്കാനുള്ള കരട് നിർദ്ദേശം ചർച്ച ചെയ്ത മന്ത്രിതല ഉപസമിതിയിൽ തുടക്കത്തിലേ എതിർപ്പ്; ഒന്നും മിണ്ടാതെ ശശീന്ദ്രനും കടന്നപ്പള്ളിയും; മന്ത്രിമാരുടെ അധികാരം കുറയ്ക്കൽ തൽകാലം നടക്കില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ ചൈനീസ് മോഡൽ കൊണ്ടു വരാനുള്ള നീക്കത്തെ സിപിഐ അംഗീകരിക്കില്ല. കേരളത്തിൽ മുഖ്യമന്ത്രിയിലേക്ക് കൂടുതൽ ഭരണാധികാരം കേന്ദ്രീകരിച്ചും മന്ത്രിമാരുടെ അധികാരം ലഘൂകരിച്ചും സർക്കാർ ചട്ടങ്ങൾ പരിഷ്‌കരിക്കാനുള്ള നീക്കത്തെ എതിർത്ത് സിപിഐ മന്ത്രി ഇ ചന്ദ്രശേഖരൻ. ജനതാദള്ളിന്റെ കെ കൃഷ്ണൻകുട്ടിയും ഇതിനെ അംഗീകരിക്കുന്നില്ല. ഇതോടെ ഈ വിഷയം മുന്നണിയിൽ ചർച്ച ചെയ്യേണ്ടി വരും. അധികാരം മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കാനുള്ള നീക്കത്തിന് ഇത് തിരിച്ചടിയാണ്.

മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാർക്കും കൂടുതൽ അധികാരം ലഭിക്കുംവിധം ഭരണസമ്പ്രദായത്തിന്റെ അടിസ്ഥാന സ്വഭാവത്തിനുതന്നെ മാറ്റം വരുത്താനാണ് സർക്കാർ ശ്രമമെന്നാണ് റിപ്പോർട്ട്. നിലവിൽ മന്ത്രിസഭായോഗം തീരുമാനിക്കുന്ന പല കാര്യങ്ങളിലും പുതിയ നിയമം വരുന്നതോടെ മുഖ്യമന്ത്രിക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാം. അതായത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം ഇല്ലാതാക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിക്കാനുള്ള കരട് നിർദ്ദേശങ്ങളാണ് മന്ത്രിസഭയുടെ ഉപസമിതി പരിഗണിച്ചത്. ഇതിനെയാണ് സിപിഐ, ജനതാദൾ മന്ത്രിമാർ എതിർത്തത്.

മന്ത്രിമാരിൽക്കൂടിയല്ലാതെ വകുപ്പ് സെക്രട്ടറിമാർക്ക് നേരിട്ട് നിർദ്ദേശം നൽകാം. നിർദ്ദേശങ്ങളടങ്ങുന്ന പൊതുഭരണവകുപ്പിന്റെ കരട് റിപ്പോർട്ട് മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയിലാണ്. എകെ ബാലിനാണ് ഉപസമിതി അധ്യക്ഷൻ. ചന്ദ്രശേഖരനും കൃഷ്ണൻകുട്ടിക്കും പുറമേ എകെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ മന്ത്രിമാരും ഉപസമിതിയിൽ അംഗമാണ്. ഭരണത്തിന് വേഗത കൂട്ടാനുള്ള നീക്കമാണിതെന്നാണ് സിപിഎം വിശദീകരണം. എന്നാൽ അതു വേണ്ടെന്നാണ് സിപിഐയുടെ നിലപാട്. ജനതാദൾ ഈ നിലപാട് എടുത്തതും സിപിഎമ്മിനെ ഞെട്ടിച്ചിട്ടുണ്ട്. റൂൾ ഓഫ് ബിസിനസ് ഭേദഗതിക്കുള്ള ആദ്യ ഉപസമിതി യോഗം തന്നെ എതിർപ്പിൽ കലാശിക്കുകയാണ്.

കേരളത്തിലെ നിലവിലെ വ്യവസ്ഥപ്രകാരം ഒരു വകുപ്പിന്റെ ചുമതല ആ വകുപ്പിന്റെ മന്ത്രിക്കാണ്. മന്ത്രിക്കൊപ്പം പ്രാഥമിക ചുമതലയിലേക്ക് വകുപ്പ് സെക്രട്ടറിയെക്കൂടി ഉൾപ്പെടുത്താനാണ് പുതിയ ശുപാർശ. സെക്രട്ടറിക്ക് ഇങ്ങനെ ലഭിക്കുന്ന അധികാരത്തിലൂടെ വേണമെങ്കിൽ ബന്ധപ്പെട്ട മന്ത്രിയറിയാതെയും ഫയൽ തീർപ്പാക്കാൻ കഴിയും. വകുപ്പ് മന്ത്രി മുഖേനയാണ് നിലവിൽ ഫയലുകൾ മുഖ്യമന്ത്രി വിളിച്ചുവരുത്തുക. പുതിയ ശുപാർശയിൽ മുഖ്യമന്ത്രിക്ക് സ്വന്തം ഇഷ്ടപ്രകാരം ഏതു വകുപ്പിലെയും ഫയലും വിളിച്ചുവരുത്തി തീരുമാനമെടുക്കാം. വകുപ്പ് മന്ത്രിയുടെ അഭിപ്രായം അറിയുകയോ, കൂടിയാലോചിക്കുകയോ വേണമെന്നില്ല. ഈ തരത്തിലാണ് റൂൾ ഓഫ് ബിസിനസ് മാറ്റാനുള്ള നീക്കം.

നിലവിൽ കേരളത്തിൽ മുന്നണി ഭരണമാണ്. അതുകൊണ്ട് തന്നെ സിപിഎമ്മിന്റെ നയം മാത്രമല്ല ഭരണത്തിൽ പ്രതിഫലിക്കുന്നത്. മറ്റ് പാർട്ടികൾക്കും സ്വാധീനമുണ്ട്. പലപ്പോഴും മുഖ്യമന്ത്രിയുടെ താൽപ്പര്യങ്ങൾ എല്ലാം സിപിഐ അംഗീകരിക്കാറില്ല. ഇത് പലപ്പോഴും വിവാദമായി മാറും. ഈ സാഹചര്യത്തിൽ പലതും നടക്കാതെ പോകുന്നു. ശുപാർശ നൽകാനുള്ള അധികാരം മാറ്റുമ്പോൾ മന്ത്രിമാരറിയാതെ തീരുമാനം എടുക്കാൻ മുഖ്യമന്ത്രിക്ക് കഴിയും. ഇതാണ് ഈ തീരുമാനത്തിന് പിന്നിലെ രഹസ്യ അജണ്ട. ഏകാധിപത്യ ശൈലിയിലേക്ക് കാര്യങ്ങൾ നീങ്ങാനുള്ള സാധ്യത ഏറെയാണ്. സിപിഐ മന്ത്രിമാർ പലവിഷയത്തിലും ഉടക്കിടും. ഇതെല്ലാം അട്ടിമറിക്കുകയാണ് റൂൾ ഓഫ് ബിസിനസ് മാറ്റുന്നതിലൂടെ ലക്ഷ്യമിടുന്നത്.

പുതുതായി മൂന്നാം ഷെഡ്യൂൾ കൊണ്ടു വരുന്നതും ചർച്ചകളിലാണ്. നിലവിലുള്ള രണ്ട് വിഭാഗങ്ങൾക്കുപുറമേ മൂന്നാം ഷെഡ്യൂൾകൂടി നിലവിൽവരും. മൂന്നാം ഷെഡ്യൂൾ മുഖ്യമന്ത്രിയുടെ ഉത്തരവനുസരിച്ച് ചീഫ് സെക്രട്ടറിക്ക് അപ്പപ്പോൾ ഭേദഗതി ചെയ്യാം. നിലവിൽ ഗവർണറുടെ അംഗീകാരത്തോടെയാണ് ഷെഡ്യൂളിലും മാറ്റം വരുത്തുന്നത്. ഈ വിഭാഗത്തിൽപ്പെടുന്ന കാര്യങ്ങളിൽ തീരുമാനം വകുപ്പ് സെക്രട്ടറിക്ക് എടുക്കാം, മന്ത്രിയറിയണമെന്നില്ല. മന്ത്രിമാരുടെ വിദേശ യാത്രാ സമയത്ത് ചുമതല കൈമാറ്റവും മറ്റും മുഖ്യമന്ത്രിക്ക് തീരുമാനിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തും.

പി.എസ്.സി. ഉൾപ്പെടെ സമാന സ്വഭാവമുള്ള സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവയിലെ ചെയർമാൻ, ഡയറക്ടർ, ചീഫ് എക്സിക്യുട്ടീവ് ഓഫീസർ എന്നിവരുടെ നിയമനം മുഖ്യമന്ത്രിക്ക് നടത്താം. സെക്രട്ടറിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ നിയമന ഫയൽ മന്ത്രിസഭയിൽ വേണമെങ്കിൽ വെക്കാമെന്നല്ലാതെ നിർബന്ധമില്ല. പി.എസ്.സി.ക്കും സ്റ്റാറ്റിയൂട്ടറി ഏജൻസികൾക്കും റഫർ ചെയ്യുന്ന കേസുകളും ക്ലാസ് ത്രീ, ക്ലാസ് ഫോർ, ഡെപ്യൂട്ടേഷൻ നിയമനം, ജീവനക്കാരുടെ അച്ചടക്ക നടപടി തീർപ്പാക്കൽ എന്നിവയൊക്കെ സെക്രട്ടറിതലത്തിൽ തീർപ്പാക്കാം. പ്രധാനപ്പെട്ട കാര്യങ്ങൾ സെക്രട്ടറിക്ക് തീരുമാനിക്കാം. വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ മന്ത്രിക്ക് അയക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും വളരെ പ്രധാനപ്പെട്ടത് എന്താണെന്ന് വ്യവസ്ഥചെയ്തിട്ടില്ല. ഇത്തരത്തിലെ നയമാറ്റത്തെയാണ് എതിർക്കുന്നത്.

മന്ത്രിസഭായോഗ തീരുമാനം പുനഃപരിശോധിക്കുന്നതിന് വകുപ്പ് സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവർ മുഖേന മുഖ്യമന്ത്രിക്ക് ഫയൽ നൽകണമെന്നാണ് പുതിയ നിർദ്ദേശം. ക്രമസമാധാനപ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും സെക്രട്ടറി തലത്തിലാണ് തീരുമാനം. കോടതി ഉത്തരവ് നടപ്പാക്കുന്നതിനുള്ള അധികാരവും സെക്രട്ടറിക്കാണ്. വിദഗ്ധരെ നിയമിക്കുന്ന എക്സ് ഒഫിഷ്യോ സെക്രട്ടറി തസ്തികയും സെക്രട്ടറിമാരുടെ പട്ടികയിൽ ഉൾപ്പെടുത്താനും നിർദ്ദേശമുണ്ട്.

അങ്ങനെ എല്ലാ അർത്ഥത്തിലും ചൈനീസ് മോഡലിലേക്ക് കൊണ്ടു പോകുകയാണ് കാര്യങ്ങൾ പിണറായി വിജയൻ എന്നാണ് ഉയരുന്ന വിമർശനം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP