Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അമിത് ഷായെ കാണാൻ വിസിറ്റിങ് കാർഡ് നൽകിയപ്പോൾ പറഞ്ഞത് രണ്ടു മണിക്കൂർ കാത്തിരിക്കണമെന്ന്; ഷാ വിളിപ്പിച്ചതോ വെറും അഞ്ചു മിനിട്ട് കൊണ്ട്; ഗൾഫിൽ പോയി ബിസിനസ് ചെയ്യാം എന്ന് കരുതുന്നുവെന്നു പറഞ്ഞപ്പോൾ പ്രധാനമന്ത്രിയെ കണ്ടില്ലേയെന്ന് ചോദ്യം; അങ്ങനെ കാണാൻ കഴിയുന്ന ആളാണോ പ്രധാനമന്ത്രി എന്ന് ചോദിച്ചപ്പോൾ സംഭവിച്ചതും രസകരം; ബിജെപി ദേശീയ ഉപാധ്യക്ഷ പദവി ഏറ്റെടുത്ത അബ്ദുള്ളക്കുട്ടിയെ കാത്തിരിക്കുന്നത് രാജ്യസഭാ നോമിനേഷനും ന്യൂനപക്ഷ കാര്യമന്ത്രിപദവിയും?

അമിത് ഷായെ കാണാൻ വിസിറ്റിങ് കാർഡ് നൽകിയപ്പോൾ പറഞ്ഞത് രണ്ടു മണിക്കൂർ കാത്തിരിക്കണമെന്ന്; ഷാ വിളിപ്പിച്ചതോ വെറും അഞ്ചു മിനിട്ട് കൊണ്ട്; ഗൾഫിൽ പോയി ബിസിനസ് ചെയ്യാം എന്ന്  കരുതുന്നുവെന്നു പറഞ്ഞപ്പോൾ പ്രധാനമന്ത്രിയെ കണ്ടില്ലേയെന്ന് ചോദ്യം; അങ്ങനെ കാണാൻ കഴിയുന്ന ആളാണോ പ്രധാനമന്ത്രി എന്ന് ചോദിച്ചപ്പോൾ സംഭവിച്ചതും രസകരം; ബിജെപി ദേശീയ ഉപാധ്യക്ഷ പദവി ഏറ്റെടുത്ത അബ്ദുള്ളക്കുട്ടിയെ കാത്തിരിക്കുന്നത് രാജ്യസഭാ നോമിനേഷനും ന്യൂനപക്ഷ കാര്യമന്ത്രിപദവിയും?

എം മനോജ് കുമാർ

തിരുവനന്തപുരം: രാഷ്ട്രീയം ഭാഗ്യനിർഭാഗ്യങ്ങളുടെ കലയാണ്. പ്രവചനാതീതമായ രാഷ്ട്രീയ കാലാവസ്ഥയിൽ ഭാഗ്യ നിർഭാഗ്യങ്ങൾ എങ്ങനെ കറങ്ങിത്തിരിഞ്ഞു വരുമെന്ന് ആർക്കും പ്രവചിക്കാനും സാധ്യമല്ല. രാഷ്ട്രീയം ഭാഗ്യ നിർഭാഗ്യങ്ങളുടെ കലയാണെന്ന മന്ത്രിക്കൽ രാഷ്ട്രീയക്കാരുടെ മനസ്സിൽ എപ്പൊഴുമുണ്ടാവും. കഴിഞ്ഞ ദിവസം ബിജെപിയുടെ ഡൽഹി ആസ്ഥാനത്ത് നിന്ന് പാർട്ടിയുടെ ഉപാധ്യക്ഷ പദം ഏറ്റെടുത്ത വേളയിൽ എ.പി.അബ്ദുള്ളക്കുട്ടിയുടെ മനസിലും ഇതേ മന്ത്രിക്കൽ തന്നെയാവും നടന്നിട്ടുണ്ടാവുക. സിപിഎമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും പുറത്തായി എങ്ങുമെല്ലാത്ത അവസ്ഥയിൽ ദുബായിൽ ബിസിനസ് ചെയ്യാൻ തീരുമാനിച്ചശേഷം ഡൽഹിയിൽ എത്തിയപ്പോൾ അമിത് ഷായെ കണ്ടതാണ് അബ്ദുള്ളക്കുട്ടിയുടെ രാഷ്ട്രീയ ജീവിതത്തിൽ നിർണ്ണായകമായി മാറിയത്.

ആ നിർണായകമായ കൂടിക്കാഴ്ച തന്നെയാണ് അബ്ദുള്ളക്കുട്ടിയുടെയും കേരള ബിജെപിയുടെയും രാഷ്ട്രീയ ജാതകം തിരുത്തിക്കുറിക്കാൻ ഇടയാക്കിയതും. ബിജെപി ദേശീയ ഉപാധ്യക്ഷന്മാരെ പദവികളിൽ പ്രതിഷ്ടിക്കുന്നതാണ് ബിജെപിയുടെ രീതി. എൻഡിഎ ഭരണസമയത്ത് ഒ.രാജഗോപാൽ ദേശീയ ഉപാധ്യക്ഷനായിരുന്നു. ആ രാജഗോപാലിനെയാണ് ബിജെപി രാജ്യസഭാ എംപിയാക്കിയ ശേഷം മന്ത്രി പദവി നൽകിയത്. . രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത ശേഷം ന്യൂനപക്ഷ കാര്യമന്ത്രി അടക്കമുള്ള പദവികൾ അബ്ദുള്ളക്കുട്ടിയെ കാത്തിരിക്കുന്നുണ്ടെന്നാണ് ഡൽഹിയിലെ അണിയറ സംസാരം. ദേശീയ ഉപാധ്യക്ഷനായി അബ്ദുള്ളക്കുട്ടിയെ തിരഞ്ഞടുത്തപ്പോൾ ആദ്യം വന്ന ഫോൺ കോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ആയിരുന്നു. രണ്ടേ രണ്ടു മിനിട്ട് മാത്രമാണ് സംസാരിച്ചതെങ്കിലും അബ്ദുള്ളക്കുട്ടിയെ വിസ്മയഭരിതനാക്കാൻ ഈ സംസാരം ഉപകരിച്ചിട്ടുണ്ട്.

അമിത് ഷാ പ്രസിഡന്റ് ആയ സമയത്താണ് അബ്ദുള്ളക്കുട്ടി അമിത് ഷായെ നേരിൽ കാണുന്നത്. അതിനു വഴിവേച്ചതോ സിപിഎം എംപിയായ മാറിയ സമയത്ത് അന്ന് എംപിയായിരുന്ന ഇപ്പോഴത്തെ ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയുമായുള്ള അടുപ്പവും. അബ്ദുള്ളക്കുട്ടി എംപിയായിരുന്ന സമയത്ത് ഡൽഹിയിലെ എംപി ക്വാർട്ടെഴ്‌സിൽ അബ്ദുള്ളക്കുട്ടിയുടെ അയൽക്കാരൻ ജെ.പി. നഡ്ഡയായിരുന്നു. നഡ്ഡയുമായുള്ള അന്നത്തെ പരിചയം കാരണമാണ് ബിജെപി അധ്യക്ഷനായ അമിത്ഷായെ നേരിട്ട് കാണാൻ അബ്ദുള്ളകുട്ടിക്ക് ഇടവരുത്തിയത്. മാസങ്ങൾക്ക് മുൻപ് അമിത് ഷാ അധ്യക്ഷൻ ആയ സമയത്ത് അമിത് ഷായെ കാണാൻ പോയപ്പോൾ വിസിറ്റിങ് കാർഡ് ആണ് അബ്ദുള്ളക്കുട്ടി അമിത് ഷായുടെ സെക്രട്ടറിക്ക് നീട്ടിയത്.

വിസിറ്റിങ് കാർഡ് കണ്ടപ്പോൾ രണ്ടു മണിക്കൂർ കഴിഞ്ഞാൽ അമിത് ഷായെ കാണാം എന്നാണ് സെക്രട്ടറി പറഞ്ഞത്. സെക്രട്ടറിയുടെ രണ്ടു മണിക്കൂർ അമിത് ഷായ്ക്ക് വെറും അഞ്ചു മിനിറ്റായിരുന്നു. വിസിറ്റിങ് കാർഡ് കൈമാറി വെറും അഞ്ചു മിനിട്ട് കൊണ്ടാണ് അമിത് ഷായെ സന്ദർശിക്കാൻ അബ്ദുള്ളക്കുട്ടിക്ക് കഴിഞ്ഞത്. ഈ സന്ദർശനം മാറ്റിയത് അബ്ദുള്ളക്കുട്ടിയുടെ തലക്കുറി തന്നെയാണ്. വിസിറ്റിങ് കാർഡ് കണ്ടു കണ്ണ് തള്ളിയ അമിത് ഷാ വെറും അഞ്ചു മിനിട്ട് കൊണ്ടാണ് അബ്ദുള്ളക്കുട്ടിക്ക് കൂടിക്കാഴ്ച അനുവദിച്ചു. രണ്ടു തവണ കണ്ണൂരിലെ സിപിഎം എംപി, എസ്എഫ്‌ഐയുടെ മുൻ സംസ്ഥാന പ്രസിഡന്റ്, സിപിഎം കോട്ടയായ കണ്ണൂരിൽ രണ്ടു തവണ കോൺഗ്രസ് നിയമസഭാംഗം. ഇതെല്ലാമായ അബ്ദുള്ളക്കുട്ടിയാണ് അമിത് ഷായെ കാണാൻ വന്നത്. കേരളം പിടിക്കുക എന്ന് പറഞ്ഞാൽ മോദിക്കും അമിത് ഷായ്ക്കും ഒരു ചലഞ്ചാണ്. ഇത് അനൗൺസ് ചെയ്ത് കഴിഞ്ഞിട്ടും കേരളത്തിൽ ഒരു മാറ്റത്തിനും മോദി-അമിത് ഷാ ദ്വയത്തിനു കഴിഞ്ഞിട്ടില്ല. ഈ സമയത്താണ് രണ്ടു തവണ കണ്ണൂരിലെ സിപിഎം എംപി പദവി അലങ്കരിച്ച, പഴയ എസ്എഫ്‌ഐ പ്രസിഡന്റ് അമിത് ഷായെ കാണാൻ വരുന്നത്.

അബ്ദുള്ളക്കുട്ടിയുടെ സംസാരം ഞെട്ടിച്ചത് അമിത് ഷായെയാണ്. രാഷ്ട്രീയത്തിൽ ഒന്നുമല്ലാത്ത അവസ്ഥയാണ്. ദുബായിൽ ബിസിനസ് ചെയ്യാൻ പോവുകയാണ് എന്നാണ് അമിത് ഷായോടു അബ്ദുള്ളക്കുട്ടി പറഞ്ഞത്. ഈ ലക്ഷ്യത്തോടെയാണ് അബ്ദുള്ളക്കുട്ടി ഡൽഹിയിൽ എത്തിയതും. സംസാരമധ്യെ അമിത് ഷാ ചോദിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നോ എന്നും. പ്രധാനമന്ത്രിയല്ലേ അങ്ങനെ കാണാൻ കഴിയുമോ എന്നാണ് അബ്ദുള്ളക്കുട്ടി തിരിച്ചു ചോദിച്ചത്. പിന്നെയെല്ലാം ചടുല വേഗത്തിലായിരുന്നു. അമിത് ഷാ സെക്രട്ടറിയെ വിളിക്കുന്നു. അമിത് ഷായുടെ കാറ് തയ്യാറാകുന്നു. സെക്രട്ടറി അമിത് ഷായുടെ കാറിൽ അബ്ദുള്ളക്കുട്ടിയെ കൂട്ടി പ്രധാനമന്ത്രിയെ കാണാൻ പോകുന്നു. കുറച്ച് നേരമുള്ള കൂടിക്കാഴ്ചയിൽ മോദി പറഞ്ഞത് ദുബായിൽ ഒന്നും പോകേണ്ടതില്ല. രാഷ്ട്രീയം അവസാനിപ്പിക്കേണ്ടതുമില്ലാ എന്നായിരുന്നു. മോദി സ്തുതി കാരണം സിപിഎമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും പുറത്തായ അബ്ദുള്ളക്കുട്ടിയാണ് തന്റെ മുന്നിൽ ഉള്ളത് എന്ന വസ്തുത മോദിക്ക് അറിയാമായിരുന്നു. പോകുമ്പോൾ നേരെ അമിത് ഷായെ തന്നെ കാണാനാണ് മോദി പറഞ്ഞത്. പിന്നീടുള്ളത് ചരിത്രവുമായി..

അമിത് ഷായോട് അബ്ദുള്ളക്കുട്ടി പറഞ്ഞത് എനിക്ക് ബിജെപിയോട് ഒരു എതിർപ്പും ഇല്ലെന്നും ബിജെപിയിൽ ചേരാൻ സന്തോഷം ആണെന്നുമായിരുന്നു. എങ്കിൽ ബിജെപിയിൽ മെമ്പർഷിപ്പ് എടുത്തുകൂടെ എന്ന് ചോദിച്ചപ്പോൾ കേരളത്തിൽ പോയി മെമ്പർഷിപ്പ് എടുക്കാം എന്നാണ് അബ്ദുള്ളക്കുട്ടി പറഞ്ഞത്. കേരളത്തിലെ അവസ്ഥ അറിയാമായിരുന്ന അമിത് ഷാ ചിരിച്ചുകൊണ്ട് പറഞ്ഞത് മെംബർഷിപ്പ് എടുക്കാനായി കേരളത്തിൽ ഒന്നും പോകേണ്ട. ഇവിടെ നിന്ന് തന്നെ മെമ്പർഷിപ്പ് നൽകും എന്നായിരുന്നു. അമിത് ഷാ പ്രസിഡനടും ജെ.പി.നഡ്ഡ വർക്കിങ് പ്രസിഡനറും ആയിരുന്ന സമയത്ത് പഴയ സുഹൃത്തായ നഡ്ഡയിൽ നിന്നാണ് മെമ്പർഷിപ്പ് അബ്ദുള്ളക്കുട്ടി ഏറ്റുവാങ്ങിയത്. അത് കഴിഞ്ഞ വർഷം ജൂണിലായിരുന്നു. അതിന്റെ തുടർച്ച യായി അബ്ദുള്ളക്കുട്ടിയെ തേടിവന്നതാണ് ബിജെപി ദേശീയ ഉപാധ്യക്ഷ സ്ഥാനം. പി.എസ്.ശ്രീധരൻ പിള്ള രണ്ടാമത് സംസ്ഥാന ബിജെപി അധ്യക്ഷൻ ആയപ്പോഴാണ് അബ്ദുള്ളക്കുട്ടിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. അന്ന് കോർ കമ്മറ്റി കൂടിയപ്പോൾ പിള്ള ഒഴിച്ച് ഒരു നേതാവും സി.കെ.പത്മനാഭനും കെ.സുരേന്ദ്രനും അടക്കമുള്ള ഒരു നേതാവും അബ്ദുള്ളക്കുട്ടിയുടെ വരവിനെ സ്വാഗതം ഓതാൻ തയ്യാറായില്ല. സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ ശ്രീധരൻ പിള്ള സ്വന്തം നിലയിൽ എടുത്ത് നടപ്പാക്കിയ ഒരു തീരുമാനമായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ബിജെപിയിലേക്കുള്ള വരവ്.

മോദിയെയും അമിത് ഷായെയും സംബന്ധിച്ച് അബ്ദുള്ളക്കുട്ടി അത്ഭുതക്കുട്ടി തന്നെയാണ്. പൗരത്വ പ്രശ്‌നം രാജ്യവ്യാപകമായി കത്തുമ്പോൾ കേരളത്തിൽ താരത്തിളക്കത്തോടെ മുസ്ലിം മനസ് കീഴടക്കിയത് അബ്ദുള്ളക്കുട്ടിയുടെ പ്രസംഗമായിരുന്നു. മെമ്പർഷിപ്പ് ലഭിച്ച ശേഷം നിലവിലെ ബിജെപി സംസ്ഥാന നേതൃത്വം അബ്ദുള്ളക്കുട്ടിയെ മൂലയ്ക്ക് ഇരുത്തിയപ്പോൾ അണികൾ അബ്ദുള്ളക്കുട്ടിയെ ആഘോഷമായി കൊണ്ട് നടന്നു. പൗരത്വബിൽ സമയത്ത് ബിജെപി അണികൾ കേരളത്തിൽ അബ്ദുള്ളക്കുട്ടിയെ താരത്തിളക്കത്തോടെ എഴുന്നള്ളിച്ചു. . വേദികളിൽ നിന്നും വേദികളിലെക്കായിരുന്നു അബ്ദുള്ളക്കുട്ടിയുടെ സഞ്ചാരം. കേരളത്തിലെ മുസ്ലിം മനസുകളെ കീഴടക്കാൻ അബ്ദുള്ളക്കുട്ടിയെ പോലുള്ള ഒരു നേതാവ് ബിജെപിയിലില്ലായിരുന്നു. അതുകൊണ്ട് തന്നെയാണ് അണികൾ അബ്ദുള്ളക്കുട്ടിയുടെ വരവ് ആഘോഷിച്ചത്. പൗരത്വ ബിൽ സമയത്ത് നൂറു കണക്കിന് വേദികളിൽ ആണ് അബ്ദുള്ളക്കുട്ടിയുടെ സിംഹ ഗർജ്ജനം മുഴങ്ങിയത്. അബ്ദുള്ളക്കുട്ടിയുടെ പ്രസംഗം മുസ്ലിം സമുദായത്തിനു എതിരായിരുന്നില്ല. ബില്ല് മുസ്ലിം സമുദായത്തിനു അനുകൂലമാണ് നമുക്ക് വേണ്ടിയാണ് ഈ ബിൽ. എന്ന് തുടങ്ങുന്ന അബ്ദുള്ളക്കുട്ടിയുടെ പ്രസംഗം കേരളത്തിലെ മുസ്ലിം മനസുകളെയും ഇളക്കി മറിച്ചിരുന്നു. ഈ പ്രസംഗങ്ങളുടെ ഇന്റലിജൻസ് റിപ്പോർട്ട് അമിത് ഷായുടെയും മോദിയുടെയും കൈവശമുണ്ടായിരുന്നു. ഇതെല്ലാം അറിഞ്ഞു കൊണ്ടാണ് അബ്ദുള്ളക്കുട്ടിക്ക് ദേശീയ ഉപാധ്യക്ഷ പദവി തന്നെ മോദി-അമിത് ഷാ ദ്വയം നൽകിയത്.

കേരള ബിജെപിയെ അപേക്ഷിച്ച് കേന്ദ്ര നേതൃത്വത്തിനു ശക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് വരാൻ പോവുകയാണ്. അവിടെ ബിജെപി ദേശീയ നേതൃത്വം ആഘോഷിക്കാൻ പോകുന്നത് അബ്ദുള്ളക്കുട്ടിയുടെ പ്രസംഗമാണ്. രണ്ടു തവണ കണ്ണൂരിൽ സിപിഎം എംപിയായതാണ് അബ്ദുള്ളക്കുട്ടി. ഇന്ത്യയിൽ സിപിഎമ്മിന്റെ ഏറ്റവും കൂടുതൽ മെമ്പർമാരുള്ള ജില്ല കണ്ണൂർ ജില്ലയാണ്. രണ്ടു തവണ എസ്എഫ്‌ഐയുടെ മുൻ സംസ്ഥാന പ്രസിഡന്റായിരുന്നു. സിപിഎമ്മിൽ നിന്നും രാജിവെച്ച് ബിജെപിയിൽ ചേരുക എന്ന് പറഞ്ഞാൽ അത് വലിയ നേട്ടമാണ്. അതും അബ്ദുള്ളക്കുട്ടിയെ പോലുള്ള ഒരു ന്യൂനപക്ഷ സമുദായ അംഗം. ബംഗാളിലെ മുസ്ലിംങ്ങളെ സ്വാധീനിക്കാൻ അബ്ദുള്ളക്കുട്ടിക്ക് കഴിയും.. ബംഗാളിലെ മുസ്ലിം സമുദായത്തിനെയും സിപിഎമ്മിനെയും ഇളക്കി മരിക്കാൻ അബ്ദുള്ളക്കുട്ടിയുടെ പ്രസംഗങ്ങൾക്ക് കഴിയും എന്ന് ബിജെപിക്ക് അറിയാം. രണ്ടു തവണ സിപിഎമ്മിന്റെ കണ്ണൂർ എമ്പിയായിരുന്ന, എസ്എഫ്‌ഐയുടെ കേരള പ്രസിഡന്റ് ആയിരുന്ന നേതാവാണ് ബിജെപിക്ക് വേണ്ടി പ്രസംഗിക്കുന്നത്. അവിടെ ബാക്കിയായ സിപിഎം അണികളെ കൂടി ബിജെപിയിലേക്ക് ആകർഷിക്കാൻ അബ്ദുള്ളക്കുട്ടിയുടെ പ്രസംഗങ്ങൾക്ക് കഴിയും. . ഇന്ത്യയിൽ സിപിഎമ്മിന്റെ ഏറ്റവും കൂടുതൽ മെമ്പർമാരുള്ള ജില്ല കണ്ണൂർ ജില്ലയാണ്. സിപിഎമ്മിൽ നിന്നും രാജിവെച്ച് ബിജെപിയിൽ എത്തിയ മുൻ എംപി എന്ന് പറഞ്ഞാൽ അത് വലിയ നേട്ടമാണ്. അതും അബ്ദുള്ളക്കുട്ടിയെ പോലുള്ള ഒരു ന്യൂനപക്ഷ സമുദായ അംഗം. ബംഗാളിലെ മുസ്ലിംങ്ങളെ സ്വാധീനിക്കാൻ അബ്ദുള്ളക്കുട്ടിക്ക് കഴിയും. കോൺഗ്രസിനെ അടിക്കാനും അബ്ദുള്ളക്കുട്ടിക്ക് കഴിയും. രണ്ടു തവണ കണ്ണൂരിലെ കോൺഗ്രസ് എംഎൽഎ കൂടിയായിരുന്നു അബ്ദുള്ളക്കുട്ടി. ഇതുകൊണ്ട് തന്നെയാണ് അബ്ദുള്ളക്കുട്ടിയുടെ വരവ് ബിജെപി ദേശീയ നേതൃത്വം ആഘോഷമാക്കുന്നത്.

കേരളത്തിലെ ബിജെപി രാഷ്ട്രീയം എ.പി.അബ്ദുള്ളക്കുട്ടിക്ക് ചുറ്റും കറങ്ങിത്തിരിയുമോ എന്ന ചോദ്യവും ഒപ്പം ഉയരുന്നുണ്ട്. ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അബ്ദുള്ളക്കുട്ടി ബിജെപി ദേശീയ ഉപാധ്യക്ഷനായി ചാർജ് എടുത്തത് മുതൽ ബിജെപി രാഷ്ട്രീയത്തിൽ ഈ ചോദ്യം പ്രസക്തമായി ഉയർന്നു തുടങ്ങിയിട്ടുണ്ട്. കുപ്പായം തുന്നിച്ച് കാത്തിരുന്ന കേരളാ ബിജെപിയിലെ സ്ഥാനമോഹികളെ നിരാശരാക്കിയാണ് ബിജെപി ദേശീയ നേതൃത്വം കഴിഞ്ഞ ദിവസം നടന്ന പുനഃസംഘടനയിൽ ബിജെപി ദേശീയ ഉപാധ്യക്ഷ സ്ഥാനത്തേക്ക് എ.പി.അബ്ദുള്ളക്കുട്ടിയെ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്. കേരള ബിജെപിയെ സ്തഭ്ദമാക്കിയ ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനങ്ങളിൽ പ്രധാന തീരുമാനമായിരുന്നു അബ്ദുള്ളക്കുട്ടിയുടെ സ്ഥാനാരോഹണം.

സിപിഎമ്മിന് അബ്ദുള്ളക്കുട്ടി അത്ഭുതക്കുട്ടിയായിരുന്നു. കണ്ണൂർ മണ്ഡലത്തിൽ അഞ്ചു തിരഞ്ഞെടുപ്പിൽ അജയ്യനായി നിന്ന മുല്ലപ്പള്ളി രാമചന്ദ്രനെയാണ് 1999ൽ എ.പി. അബ്ദുല്ലക്കുട്ടി നിലം പരിശാക്കിയത്. 1984 മുതൽ മുല്ലപ്പള്ളി തുടർച്ചയായി ജയിക്കുന്ന മണ്ഡലത്തിൽ അബ്ദുല്ലക്കുട്ടിയെ ഇറക്കുമ്പോൾ സിപിഎമ്മിനും വിജയപ്രതീക്ഷ ഉണ്ടായിരുന്നില്ല. 15 വർഷം നീണ്ട മുല്ലപ്പള്ളിയുടെ പടയോട്ടമാണ് അബ്ദുല്ലക്കുട്ടി അവസാനിപ്പിച്ചത്. 2004ലും മുല്ലപ്പള്ളിയെ തന്നെ തോൽപ്പിച്ചെങ്കിലും അടുത്ത തിരഞ്ഞെടുപ്പിനു മുൻപായി അബ്ദുല്ലക്കുട്ടി മുല്ലപ്പള്ളിയുടെ കോൺഗ്രസിലെത്തുകയായിരുന്നു. പിന്നീട് കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ രണ്ടു തവണ അബ്ദുള്ളക്കുട്ടി കോൺഗ്രസ് എംഎൽഎയായി. ഈ അത്ഭുതക്കുട്ടി ബിജെപിയിലും അത്ഭുതക്കുട്ടി ആകുമെന്നാണ് ബിജെപി ദേശീയ നേത്രുത്വത്തിന്റെ പ്രതീക്ഷ. ഈ പ്രതീക്ഷ അബ്ദുള്ളക്കുട്ടി എങ്ങനെയൊക്കെ നിറവേറ്റും എന്നാണ് കാത്തിരുന്ന് കാണേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP