Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കണ്ണൂർ വിമാനത്താവള കമ്പനിയായ കിയാലിലെ അഴിമതിയും വെട്ടിപ്പും കണ്ട് സ്വകാര്യ ഓഡിറ്റ് കമ്പനിയും കണ്ണുമിഴിച്ചു; ഒത്തുപോകാത്ത കമ്പനിയുടെ ധനകാര്യരേഖകൾ തട്ടിപ്പിന്റെ ലക്ഷണമെന്ന് ഡിലോയിറ്റ്; സിആൻഡ് എജിയെ വെട്ടി ഡിലോയിറ്റിനെ കൊണ്ടുവന്നത് തന്നെ ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ മറയ്ക്കാൻ; തടിയൂരാൻ കഴിയുന്ന ഓഡിറ്റ് റിപ്പോർട്ടിനായി കിയാൽ എംഡിയും കൂട്ടരും കാത്തിരിക്കുമ്പോൾ തങ്ങളുടെ സൽപ്പേര് കളഞ്ഞുകുളിക്കാൻ ആവില്ലെന്ന് ഡിലോയിറ്റും; സിഎജി ഓഡിറ്റിനെ എതിർത്ത സർക്കാരും പ്രതിക്കൂട്ടിൽ

കണ്ണൂർ വിമാനത്താവള കമ്പനിയായ കിയാലിലെ അഴിമതിയും വെട്ടിപ്പും കണ്ട് സ്വകാര്യ ഓഡിറ്റ് കമ്പനിയും കണ്ണുമിഴിച്ചു; ഒത്തുപോകാത്ത കമ്പനിയുടെ ധനകാര്യരേഖകൾ തട്ടിപ്പിന്റെ ലക്ഷണമെന്ന് ഡിലോയിറ്റ്; സിആൻഡ് എജിയെ വെട്ടി ഡിലോയിറ്റിനെ കൊണ്ടുവന്നത് തന്നെ ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ മറയ്ക്കാൻ; തടിയൂരാൻ കഴിയുന്ന ഓഡിറ്റ് റിപ്പോർട്ടിനായി കിയാൽ എംഡിയും കൂട്ടരും കാത്തിരിക്കുമ്പോൾ തങ്ങളുടെ സൽപ്പേര് കളഞ്ഞുകുളിക്കാൻ ആവില്ലെന്ന് ഡിലോയിറ്റും; സിഎജി ഓഡിറ്റിനെ എതിർത്ത സർക്കാരും പ്രതിക്കൂട്ടിൽ

എം മനോജ് കുമാർ

കണ്ണൂർ: സി ആൻഡ് എജിയെ വെട്ടി സ്വകാര്യ കുത്തക കമ്പനിയായ ഡിലോയിറ്റിനെ ഓഡിറ്റിനു ഏർപ്പാട് ചെയ്തിട്ടും കണ്ണൂർ വിമാനത്താവള കമ്പനിയായ കിയാലിലെ ഓഡിറ്റ് അവതാളത്തിൽ തന്നെ. വിവാദ നീക്കത്തിലൂടെ സി ആൻഡ് എജിയെ ഒഴിവാക്കി സ്വകാര്യ കമ്പനിക്ക് ഓഡിറ്റ് അവകാശം നൽകിയിട്ടും നാല് വർഷമായി കിയാലിൽ ഓഡിറ്റ് നടക്കുന്നില്ല. 2016 നു ശേഷം കിയാലിൽ ഓഡിറ്റ് നടന്നിട്ടില്ല എന്നാണ് മറുനാടന് ലഭിക്കുന്ന വിവരം. ഓഡിറ്റ് റിപ്പോർട്ട് നൽകാത്തതിനാൽ രണ്ടു വർഷമായി കിയാൽ ജനറൽ ബോഡിയും വിളിച്ചു കൂട്ടിയിട്ടില്ല. ജനറൽ ബോഡിയിൽ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കണം. ഓഡിറ്റ് പൂർത്തിയായാൽ മാത്രമേ റിപ്പോർട്ട് അവതരിപ്പിക്കാൻ കഴിയൂ. ഓഡിറ്റ് വരാത്തതിനാൽ ജനറൽ ബോഡിയും കൂടാൻ കഴിയുന്നില്ല. ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ കാരണമാണ് കണ്ണൂർ എയർപോർട്ടിലെ ഓഡിറ്റ് റിപ്പോർട്ട് ഡിലോയിറ്റിനും നൽകാൻ കഴിയാതിരിക്കുന്നത്. കിയാൽ ആവശ്യപ്പെട്ടിരിക്കുന്ന തരത്തിൽ ഓഡിറ്റ് റിപ്പോർട്ട് നൽകാൻ കഴിയില്ലെന്ന നിലപാടാണ് ഡിലോയിറ്റ് കൈക്കൊണ്ടിരിക്കുന്നത്.

സാമ്പത്തിക തിരിമറികളുടെ സാക്ഷ്യപത്രമായി മാറിയ അക്കൗണ്ട്‌സ് ആണ് കിയാലിലേത് എന്നാണ് അറിയാൻ കഴിയുന്നത്. ഇതുകൊണ്ട് തന്നെയാണ് ഓഡിറ്റ് റിപ്പോർട്ട് കിയാൽ പറയുന്ന രീതിയിൽ നൽകാൻ കഴിയില്ലെന്ന് ഡിലോയിറ്റ് നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഓഡിറ്റ് റിപ്പോർട്ടിന് പകരം ഒരു ഡ്രാഫ്റ്റ് ഡിലോയിറ്റ് കിയാലിനു നൽകിയിട്ടുണ് എന്നാണ് അറിയാൻ കഴിയുന്നത്. എംഡിക്കും ചീഫ് ഫിനാൻസ് ഓഫീസർക്കും മാത്രമാണ് ഡ്രാഫ്റ്റ് നൽകിയിരിക്കുന്നത്. അക്കൗണ്ട്‌സ് മിക്കവാറും തെറ്റായ രീതിയിലുള്ളതാണ്. ഈ രീതിയിലുള്ള ഇടപാടുകൾ കിയാലുമായി ബന്ധപ്പെട്ട ആരും അംഗീകരിക്കാൻ പോകുന്നില്ലെന്നാണ് ഡിലോയിറ്റ്‌സ് മുന്നറിയിപ്പ് നൽകുന്നത്. വീണ്ടും റീ ഓഡിറ്റിനു ആവശ്യം വരും.

കിയാൽ സമർപ്പിച്ച കണക്കുകൾ പ്രകാരം കൃത്യമായ ഓഡിറ്റ് റിപ്പോർട്ട് നൽകാൻ പ്രയാസമുണ്ട് എന്നാണ് ഡ്രാഫ്റ്റ്‌സിൽ പറയുന്നത്. പല കാരണങ്ങളാൽ കൃത്യമായ ഓഡിറ്റ് റിപ്പോർട്ട് നൽകാൻ കഴിയില്ലെന്നാണ് ഡിലോയിറ്റ് കിയാലിനെ അറിയിച്ചിരിക്കുന്നത്. പക്ഷെ ഓഡിറ്റ് റിപ്പോർട്ട് എത്രയും വേഗം കിയാലിനു വേണം. കാരണം കിയാലിന്റെ ലോൺ എക്കൗണ്ട് എൻപിഎ അക്കൗണ്ട് ആയി മാറിയിരിക്കുകയാണ്. പലിശയുടെ തിരിച്ചടവും മുടങ്ങിയിരിക്കുന്നതിനാലാണ് കനറാ ബാങ്കിലെ അക്കൗണ്ട് എൻപിഎ അക്കൗണ്ട് ആയി മാറിയിരിക്കുന്നത്. കിയാൽ ലോൺ എടുത്തിരിക്കുന്ന കൺസോർഷ്യത്തെ നയിക്കുന്നത് കനറാ ബാങ്ക് ആണ്. 892 കോടിയുടെ വായ്പയാണ് കിയാലിനു കൺസോർഷ്യം വഴി ഉള്ളത്. എൻപിഎ മാറിക്കിട്ടാനും ഓഡിറ്റ് റിപ്പോർട്ട് കിയാലിനു അടിയന്തരമായി അവശ്യമുണ്ട്. പക്ഷെ കിയാലിന്റെ ആവശ്യത്തിനു അനുസരിച്ച് ഓഡിറ്റ് റിപ്പോർട്ട് നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് ഡിലോയിറ്റ്.

സാമ്പത്തിക തിരിമറികൾ മറച്ചുവെച്ച് ഒരു ഓഡിറ്റ് റിപ്പോർട്ട് ഡിലോയിറ്റ് നൽകിയാൽ പ്രമുഖ ഓഡിറ്റ് കമ്പനി എന്ന നിലയിൽ ഇവരുടെ വിശ്വാസ്യതയ്ക്ക് മങ്ങൽ വീഴും. സർക്കാരിനും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഓഹരി പങ്കാളിത്തമുള്ളതിനാൽ സി ആൻഡ് എജി തന്നെ വീണ്ടും ഓഡിറ്റിനും വരും എന്ന സാധ്യതയും നിലനിൽക്കുന്നുണ്ട്. പിന്നീട് സിആൻഡ് എജി ഓഡിറ്റ് വന്നാൽ പിടി വീഴുക ഡിലോയിറ്റിനു ആകും. കമ്പനി കരിമ്പട്ടികയിൽ ഉൾപ്പെടുത്തപ്പെടാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെയാണ് ഈ രീതിയിൽ ഒരു ഡ്രാഫ്റ്റ് ഡിലോയിറ്റ് നൽകിയത് എന്നാണ് അറിയാൻ കഴിയുന്നത്. നിലവിലെ ഓഡിറ്റിന്റെ തുടർച്ചയാണ് അടുത്ത ഓഡിറ്റും. അതുകൊണ്ട് തന്നെ സിആൻഡ് എജി ചോദിച്ചിരിക്കുന്ന വിശദീകരണങ്ങൾ ഈ ഓഡിറ്റിൽ ഡിലോയിറ്റ് മറുപടി പറയേണ്ടതുണ്ട്.

കഴിഞ്ഞ ഒരു ഓഡിറ്റിനെ, അതും സിആൻഡ് എജി പോലുള്ള സർക്കാർ സംവിധാനത്തിലെ ഓഡിറ്റിനെ നിഷേധിച്ച് ഡിലോയിറ്റിനും മുന്നോട്ടു പോകാൻ കഴിയില്ല. എന്നാൽ കിയാലിന്റെ എംഡിക്കും ചീഫ് ഫിനാൻസ് ഓഫീസർക്കും തങ്ങൾ രക്ഷപ്പെടാൻ കഴിയുന്ന വിധത്തിൽ ഒരു ഓഡിറ്റ് റിപ്പോർട്ട് വേണം. സാമ്പത്തിക ക്രമക്കേടുകൾ മറച്ച് വയ്ക്കുന്ന തരത്തിലുള്ള ഒരു ഓഡിറ്റ് റിപ്പോർട്ട് ആണ് എംഡിക്കും കൂട്ടർക്കും വേണ്ടത്. ഈ രീതിയിൽ ഒരു റിപ്പോർട്ട് വന്നില്ലെങ്കിൽ ഇവരുടെ തലകൾ ഉരുളാൻ സാധ്യതകൾ ഏറെയാണ്. പക്ഷെ കിയാൽ പറയുന്ന രീതിയിൽ ഒരു റിപ്പോർട്ട് നൽകാൻ കഴിയില്ലെന്നാണ് ഡിലോയിറ്റും നിലപാട് എടുത്തിരിക്കുന്നത്. ഗുരുതരമായ സാമ്പത്തിക ക്രമക്കേടാണ് കണ്ണൂർ എയർപോർട്ടിൽ നടക്കുന്നത് എന്നതിലേക്ക് വീണ്ടും ഒരു വിരൽ ചൂണ്ടൽ വരുകയാണ് ഡിലോയിറ്റ് നൽകിയ ഡ്രാഫ്റ്റിലൂടെ.

സി ആൻഡ് എജിയാണ് ലാസ്റ്റ് ഓഡിറ്റ് നടത്തിയത്. ഈ ഓഡിറ്റിൽ തന്നെ ഒട്ടനവധി വിശദീകരണങ്ങൾ സി ആൻഡ് എജി ചോദിച്ചിട്ടുണ്ട്. അതിനാലാണ് സ്വകാര്യ കമ്പനി എന്ന വാദം ചൂണ്ടിക്കാട്ടി സി ആൻഡ് എജിയെ ഒഴിവാക്കി സർക്കാർ സ്വകാര്യ കമ്പനിക്ക് ഓഡിറ്റ് അവകാശം നൽകിയത്. നാല് വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് ആണ് പുറത്ത് വരേണ്ടത്. സിആൻഡ് എജിയുടെ ഓഡിറ്റ് റിപ്പോർട്ടിൽ ഒട്ടനവധി ക്വറികൾ ഉണ്ടായിരുന്നു. മരം മുറി, ഖനനം, ഭൂമി ഏറ്റെടുക്കൽ തുടങ്ങി എയർപോർട്ടിന്റെ പ്രവർത്തനങ്ങൾ മുഴുവൻ സംശയനിഴലിൽ ആയതിനാലാണ് സിആൻഡ് എജി ഒട്ടനവധി കാര്യങ്ങൾക്ക് വിശദീകരണം തേടിയത്. ഇത് പ്രശ്‌നമായപ്പോഴാണ് കിയാൽ ഒരു പ്രൈവറ്റ് കമ്പനി എന്നത് ചൂണ്ടിക്കാട്ടി ഓഡിറ്റ് റിപ്പോർട്ട് നൽകാൻ ഡിലോയിറ്റിനെ സർക്കാർ ചുമതലപ്പെടുത്തിയത്. ഇത് ഇപ്പോഴും ഒരു തർക്കവിഷയമായി കോടതിക്ക് മുൻപിൽ തുടരുകയാണ്. സിആൻഡ് എജിയെ കിയാൽ ഓഡിറ്റിൽ നിന്നും കഴിഞ്ഞ വർഷം അവസാനം മാറ്റിയത് കേരളത്തിൽ വിവാദമായിരുന്നു. സർക്കാരും പ്രതിപക്ഷവും ഇതിന്റെ പേരിൽ ഏറ്റുമുട്ടുകയും ചെയ്തിരുന്നു.

സംസ്ഥാന സർക്കാരിനും പൊതു മേഖലാ സ്ഥാപനങ്ങൾക്കുമായി 63 ശതമാനം ഓഹരിയുള്ളതാണ് കിയാലിന്. അതിനാൽ കിയാൽ സർക്കാർ കമ്പനിക്ക് തുല്യമാണെന്നും ഓഡിറ്റിനുള്ള നിയമപരമായ അധികാരം സിഎജിക്കാണെന്നും കമ്പനികാര്യ മന്ത്രാലയം കിയാലിനു തന്നെ കത്ത് നൽകിയിട്ടുണ്ട്. ഇതെല്ലാം അവഗണിച്ചാണ് സർക്കാർ സ്വകാര്യ കമ്പനിക്ക് ഓഡിറ്റ് നടത്താൻ അനുമതി നൽകിയത്. കൊച്ചി വിമാനത്താവളത്താവള കമ്പനിപോലെ കിയാലും ഒരു പ്രൈവറ്റ് കമ്പനിയാണെന്നാണ് സർക്കാർ നിലപാട്. വിമാനത്താവളത്തിൽ നടത്തിയ ക്രമക്കേടുകൾ കണ്ടുപിടിച്ചതിനാലാണ് സിആൻഡ്എജിയെ ഇടത് സർക്കാർ പിന്തള്ളിയത്. ഇടത് സർക്കാർ വരും വരെ സിആൻഡ് എജിയാണ് ഓഡിറ്റ് നടത്തിയിരുന്നത്. സിആൻഡ് എജി ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി വിശദീകരണം നൽകിയതോടെയാണ് ഡിലോയിറ്റിനെ ഏർപ്പാട് ചെയ്തത്.

കിയാലിൽ സമ്പൂർണ ഓഡിറ്റ് ഇടതു സർക്കാർ നിഷേധിക്കുന്നത് വമ്പൻ അഴിമതികൾ പുറത്തു വരുമെന്ന ഭയം കൊണ്ടാണെന്ന് പ്രതിപക്ഷം ആരോപിക്കുകയും മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. മറുനാടനാണ് കിയാൽ സർക്കാർ കമ്പനി തന്നെ എന്ന് പറഞ്ഞു നിരന്തരം റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചത്. ഈ റിപ്പോർട്ടുകൾ ആണ് പ്രതിപക്ഷം ഏറ്റുപിടിച്ചത്. സർക്കാർ കമ്പനിയാണ് കിയാൽ എന്നും കിയാലിൽ നടക്കുന്നത് സമ്പൂർണ്ണ അഴിമതിയാണ് എന്നുമാണ് മറുനാടൻ ആവർത്തിച്ച് നൽകിയ റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നത്. സർക്കാരിന്റെ മുഴുവൻ ആനുകൂല്യവും കൈപ്പറ്റിയശേഷം സർക്കാർ കമ്പനി അല്ലെന്നാണ് കിയാൽ പറയുന്നത്. വിമാനത്താവള കമ്പനി സർക്കാർ ഉടമസ്ഥതയിൽ അല്ലെന്നാണ് കണ്ണൂർ വിമാനത്താവള കമ്പനിയായ കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനു നൽകിയ വിശദീകരണത്തിലുള്ളത്.

കിയാലിൽ സി ആൻഡ് എജി ഓഡിറ്റ് തന്നെ വേണമെന്നുണ്ട്. 1956 ലെ കമ്പനി നിയമത്തിൽ സർക്കാറിനും പൊതുമേഖലാ സ്ഥാപനങ്ങൾക്കും കൂടി 51 ശതമാനത്തിൽ കൂടുതൽ ഓഹരികളുള്ള കമ്പനികളെ 'ഡീംഡ് ഗവണ്മെന്റ് കമ്പനികൾ എന്നാണ് നിർവ്വചിച്ചിരിക്കുന്നത്. ഈ കമ്പനികൾക്ക് സി എ ജി ഓഡിറ്റ് നിർബന്ധമാക്കിയിട്ടുമുണ്ട്. 2013 ലെ കമ്പനി നിയമത്തിലെ ഭേദഗതിയിൽ ഈ നിർവചനം ഉൾപ്പെടുത്തിയിട്ടില്ലങ്കിലും കേന്ദ്ര കമ്പനി കാര്യവകുപ്പിന്റെ 33/2014 നമ്പർ സർക്കുലർ പ്രകാരം 1956 ലെ നിയമത്തിലെ ഡീംഡ് ഗവൺമെന്റ് കമ്പനിയുടെ നിർവചനത്തിൽപ്പെടുന്ന കമ്പനികൾക്ക് 2013 നിയമപ്രകാരവും സി എ ജി ഓഡിറ്റ് നടത്തെണമെന്ന് വ്യക്തമായി നിഷ്‌കർച്ചിട്ടുണ്ട്. കണ്ണൂർ എയർപോർട്ടിൽ സർക്കാരിനും സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതു മേഖലാ സ്ഥാപനങ്ങൾക്കും കൂടി 64%ത്തോളം ഓഹരികളുണ്ട്. 51% ഓഹരികൾ ഉണ്ടെങ്കിലേ സർക്കാർ കമ്പനിയാകൂ. യു ഡി എഫ് ഭരിച്ചിരുന്ന 2015-16 സാമ്പത്തിക വർഷം വരെ കണ്ണൂർ എയർപോർട്ടിലെ (കിയാൽ ) അക്കൗണ്ടുകളെ സി ആൻഡ് എ ജി ഓഡിറ്റിന് വിധേയമാക്കിയിരുന്നു. എന്നാൽ ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം 28 ജൂൺ 2017 നാണു കിയാൽ അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യുവാൻ സി എ ജിക്കു അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ കിയാൽ എം ഡി, സി എ ജിക്കു കത്ത് നൽകിയത്. കണ്ണൂർ വിമാനത്താവളം സർക്കാർ കമ്പനിയല്ലെന്ന സർക്കാർ-കിയാൽ വാദത്തിന്റെ മുനയോടിക്കുന്നതാണ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. കിയാൽ ഓഡിറ്റ് ചെയ്യേണ്ടത് സിആൻഡ് എജിയാണെന്നും ഈ വസ്തുതകൾ തെളിയിക്കുന്നു.

കണ്ണൂർ വിമാനത്താവളത്തിന്റെ ഉടമസ്ഥാവകാശം സർക്കാരിനോ കിയാലിനോ?

വിമാനത്താവളത്തിന്റെ സ്ഥലമെടുപ്പ് അടക്കം എല്ലാക്കാര്യങ്ങളും മുന്നോട്ടു നീക്കിയത് സംസ്ഥാന സർക്കാറാണ്. സിഎജി റിപ്പോർട്ടിന്റെ പതിനഞ്ചാം പേജിലാണ് ഇത് സംബന്ധമായി വെളിപ്പെടുത്തൽ വന്നിട്ടുണ്ട്. 1091 കോടി രൂപ മുടക്കിയാണ് ഭൂമി വാങ്ങിച്ചത്. 892 കോടി രൂപ സർക്കാർ ഗ്യാരണ്ടിയിൽ ലോൺ എടുത്ത ശേഷമാണ് കിയാൽ വിമാനത്താവളം പൂർത്തിയാക്കിയിരിക്കുന്നത്. 2000 കോടിയോളം രൂപയാണ് കിയാൽ സർക്കാരിൽ നിന്നും പലവഴിയിൽ കൈപ്പറ്റിയിരിക്കുന്നത്. എന്നിട്ടും തങ്ങളുടേത് സർക്കാർ കമ്പനിയല്ലെന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഭരണഘടനാ സ്ഥാപനങ്ങളിലൊന്നായ സിഎജിയോട് കിയാൽ എംഡി പറയുന്നത്. സർക്കാർ ഗ്യാരണ്ടി നൽകിയ 2000 കോടി രൂപയുടെ ലോണിലാണ് കണ്ണൂർ വിമാനത്താവളം പൂർത്തിയാക്കപ്പെടുന്നതും. എന്നിട്ടും കിയാൽ പറയുന്നത് തങ്ങൾ സർക്കാർ കമ്പനി അല്ലെന്നാണ്. നിയമന അഴിമതികളും ഇടത് സർക്കാർ നടത്തിയ കോടികളുടെ കരാർ തട്ടിപ്പുകളും ഒക്കെ പുറത്തു വരുമെന്ന് കൊണ്ട് തന്നെയാണ് കിയാൽ സർക്കാർ കമ്പനി അല്ലെന്നു കിയാൽ വാദിക്കുന്നത്.

വിമാനത്താവള നിർമ്മാണത്തിലെ കരാർ കമ്പനികളിൽ ഒന്നായ എൽആൻഡ് ടിക്ക് വഴിവിട്ട സഹായങ്ങൾ മുഴുവൻ കിയാൽ ചെയ്തു കൊടുക്കുകയും ചെയ്തിട്ടുണ്ട്. നിലം ഒരുക്കലിന് ചുമതല എൽ ആൻഡ് ടിക്ക് ആയിരിക്കെ ഇതിൽ എതിർ കക്ഷികൾക്ക് വരുന്ന നഷ്ടം നികത്താനുള്ള ബാധ്യത എൽആൻഡ് ടിക്കാണ്. ഇതുസംബന്ധമായി കണ്ണൂർ കളക്ടറുടെ ഉത്തരവും നിലനിൽക്കുന്നുണ്ട്. പക്ഷെ എൽ ആൻഡ് ടി സ്ഥല ഉടമകൾക്ക് നൽകേണ്ട നഷ്ടം കൊടുത്ത് തീർത്തത് സർക്കാരാണ്. ഇതെങ്ങനെ സാധ്യമാകും എന്ന് പരിശോധിക്കുമ്പോഴാണ് കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ടു നടന്നതിൽ മുക്കാൽ പങ്കും അഴിമതിയും ക്രമക്കേടുമാണ് എന്ന് മനസിലാകുന്നത്. കരാറുകാരെ വഴിവിട്ടു സഹായിക്കാൻ കിയാൽ മാത്രമല്ല കേരളത്തിലെ ഭരണകൂടം ശ്രമിച്ചതിന്റെ ഒട്ടുവളരെ കഥകൾ കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ടിട്ടുണ്ട്. സർവേ നമ്പർ 85ൽ ബ്ലാസ്റ്റിങ് നടത്താനുള്ള അനുമതിയാണ് എൽആൻഡ് ടിക്ക് കൊടുത്തിട്ടുള്ളത്.

85 മുതൽ 105 വരെയുള്ള സർവേ നമ്പറുകളിൽ 2000 ഏക്കറിൽ എൽ ആൻഡ് ടി ബ്ലാസ്റ്റിങ് നടത്തി. ഈ കാര്യത്തിന് 694 കോടി രൂപയ്ക്ക് കരാർ എടുത്ത കമ്പനിയാണ് എൽആൻഡ് ടി, അത് ലെവൽ ചെയ്യാനുള്ള ഉത്തരവാദിത്തം സ്വാഭാവികമായി എൽ ആൻഡ് ടിക്ക് തന്നെയാണ്. ഗ്രൗണ്ട് ലെവലിങ് പൂർണ്ണമാക്കാനാണ് ബ്ളാസ്റ്റിങ് നടത്തിയത്. അപ്പോൾ നഷ്ടം നൽകാനുള്ള ഉത്തരവാദിത്തം ഈ കമ്പനിക്കാണ്. 723 വീടുകൾക്ക് നഷ്ടം വന്നപ്പോൾ ഒരു കോടി 24 ലക്ഷത്തോളം നഷ്ടം നൽകിയത് പക്ഷെ സർക്കാരാണ്. എൽആൻഡ് ടി നൽകേണ്ട തുകയാണ് സർക്കാർ നൽകിയത്. ഇങ്ങിനെ നഷ്ടം കൊടുക്കേണ്ട ഉത്തരവാദിത്തം സർക്കാരിന്റെ തലയിലേക്ക് എടുത്തവെച്ചത് ഉദ്യോഗസ്ഥ ലോബിയാണ്. കരാറുകാരെ വഴിവിട്ടു സഹായിക്കാൻ ശ്രമിക്കുന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണിത്.

ബ്ളാസ്റ്റിങ് ലൈസൻസ് എടുത്തത് എൽ ആൻഡ് ടി യാണ്, അനുവദിച്ചതും എൽആൻഡ് ടിക്കാണ്. അതിനാൽ നഷ്ടം നൽകേണ്ടത് എൽ ആൻഡ് ടിക്കാണ്. പക്ഷെ ഉത്തരവാദിത്തം ഉദ്യോഗസ്ഥർ സർക്കാരിന്റെ തലയിലേക്ക് കെട്ടിവെച്ചു. ഒന്ന് കണ്ണു പൂട്ടുന്ന സമയത്തിൽ സർക്കാരിന് നഷ്ടമായത് ഒരു കോടി 24 ലക്ഷത്തോളം രൂപയാണ്. ഇതിനെക്കുറിച്ച് അന്വേഷണം വേണ്ടേ? സർക്കാർ പക്ഷെ കണ്ണടയ്ക്കുകയാണ്. കിയാലിന് വേണ്ടി ഭൂമി ഏറ്റെടുത്തത് കിൻഫ്രയാണ്. കിൻഫ്രയല്ല ഭൂമി ഏറ്റെടുത്ത് നൽകേണ്ടത്. സർക്കാർ പ്രോജക്ടുകൾക്ക് ഭൂമി ഏറ്റെടുത്ത് നൽകേണ്ടത് റവന്യൂ വകുപ്പാണ്. എന്നിട്ടും കിൻഫ്ര വന്നു. അഴിമതികളും, ധൂർത്തും, കെടുകാര്യസ്ഥതയും, അനധികൃത നിയമനങ്ങളും എല്ലാം സിഎജി റിപ്പോർട്ടിൽ തെളിയും . അതുകൊണ്ട് തന്നെ കിയാൽ സർക്കാർ കമ്പനിയല്ലാ എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനു കൂടിയാണ്.

കണ്ണൂരിൽ വിമാനത്താവളം യാഥാർത്ഥ്യമാക്കാനുള്ള നീക്കം തുടങിയത് 2016ൽ യു ഡി എഫ് -ന്റെ കാലത്ത് ആണങ്കിലും പ്രയോജനം ലഭിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി ഇ.പി.ജയരാജനുമാണ്. എൽ ഡി എഫ് അധികാരത്തിലെത്തിയപ്പോൾ എല്ലാം ശരിയാക്കാനായി വിവാദ പരിവേഷമുള്ള എംഡി തുളസിദാസും ചുമതലയേറ്റു. ചുമതലയേറ്റ ഉടൻ തുളസിദാസ് ആദ്യം ചെയ്തത് വിവരാവകാശം നിർത്തലാക്കൽ തന്നെ ആയിരുന്നു. രഹസ്യങ്ങൾ പുറത്തു പോകാതിരിക്കാനായിരുന്നു ഇത്. അതോടെ ഇരുമ്പറക്കുള്ളിൽ എന്തും ചെയ്യാമെന്നായി. ഇതിന്റെ മറവിലാണ് കിയാലുമായി ബന്ധപ്പെട്ട അഴിമതികൾ പുറത്ത് എത്താതിരുന്നത്. ഒരു തവണ കിയാലിന്റെ തലപ്പത്ത് നിന്ന് രാജിവെച്ച പോയ എംഡി കൂടിയാണ് തുളസീദാസ്. കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനിയെ കിയാലുമായി സഹകരിപ്പിച്ചതിന്റെ പേരിലാണ് തുളസീദാസിന് രാജി വയ്‌ക്കേണ്ടായി വന്നത്. പിന്നീട് ഇതേ തുളസീദാസ് എംഡിയായി തലപ്പത്ത് തിരിച്ചെത്തുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP