Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജാസ്മിൻ സമീറിന്റെ ജന്നത്ത് തരംഗം സൃഷ്ടിക്കുന്നു

ജാസ്മിൻ സമീറിന്റെ ജന്നത്ത് തരംഗം സൃഷ്ടിക്കുന്നു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഷാർജ ഇന്ത്യൻ സ്‌ക്കൂൾ അദ്ധ്യാപികയും എഴുത്തുകാരിയുമായ ജാസ്മിൻ സമീറിന്റെ രചനയിൽ പിറന്ന ഭക്തി ഗാന ആൽബം ജന്നത്ത് തരംഗം സൃഷ്ടിക്കുന്നു. എസ്. ആൻഡ് പ്രൊഡക്ഷൻസ് ഇന്നലെ യുട്യൂബിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ ആയിരക്കണക്കിന് സംഗീതാസ്വാദകരാണ് ആൽബം കാണുകയും മികച്ച അഭിപ്രായങ്ങൾപ്രകടിപ്പിക്കുകയും ചെയ്തത്. മനുഷ്യനെ ക്രിയാത്മകവും രചനാത്മകവുമായ മാർഗങ്ങളിലേക്ക് നയിക്കുന്ന ചാലക ശക്തിയായ പ്രാർത്ഥനയാണ് ഈ രചനയുടെ ഏറ്റവും വലിയ കരുത്ത്. ജാസ്മിന്റെ വരികൾ ആൽബമാകുന്നത് ഇത് രണ്ടാം തവണയാണ്.

പാട്ട് പരിചയപ്പെടുത്തുന്നിടത്ത്, പരിമിതിയില്ലാത്ത ഊർജ്ജമാണ് പ്രാർത്ഥന, അനന്തമാണതിൻ വ്യാപ്തി, എന്നിങ്ങനെ ജാസ്മിൻ കുറിക്കുന്ന വരികൾ ഏറെ കാലിക പ്രസക്തവും ചിന്തോദ്ദീപകവുമാണ്.

കേൾക്കാൻ ഇമ്പമുള്ള ഭക്തിസാന്ദ്രവും സന്ദേശ പ്രധാനവുമായൊരു ഗാനം എന്നതാണ് ജന്നത്തിന്റെ ഏറ്റവും വലിയ സവിശേഷത. കോവിഡ് ഭീതിയിൽ ലോകം വിറങ്ങലിച്ച് നിൽക്കുന്ന സമയത്ത് ഭക്തിയും പ്രാർത്ഥനയുമാണ് മനുഷ്യന് ഏറ്റവും ആശ്വാസം പകരുന്നത് എന്നതിനാൽ ഏറെ അവസരോചിതമായ ജാസ്മിന്റെ ഈ സർഗസഞ്ചാരം സഹൃദയ ലോകത്തിന്റെ ശ്രദ്ധ നേടുകയാണ്. സുകൃതങ്ങളിലൂടെ ജീവിതം ധന്യമാക്കുവാൻ ആഹ്വാനം ചെയ്യുന്ന അർഥ സമ്പുഷ്ടമായ വരികളും മനോഹരമായ ചിത്രീകരണവും ജന്നത്തിനെ കൂടുതൽ ആകർഷകമാക്കുന്നു.

നീണ്ട പതിനഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ദൈവം നൽകിയ കൺമണിയായ ജന്നത്തിന്റെ പേര്് ആൽബത്തിന് നൽകിയതിലൂടെ തന്റെ ഹൃദയവികാരമാണ് ജാസ്മിൻ പങ്കുവെക്കുന്നത്. സ്വർഗലോകത്തുനിന്നും ദൈവം നൽകിയ മാലാഖയാണ് ജന്നത്ത്. ഓരോ മനുഷ്യനും വൈവിധ്യമാർന്ന അനുഗ്രഹങ്ങളാണ് ദൈവം കനിഞ്ഞരുളുന്നത്. കരുണാമയനും കാരുണ്യവാനുമായ ഈശ്വരനോടുള്ള നന്ദിയും കടപ്പാടും അറിയിച്ച് പ്രാർത്ഥനാസാന്ദ്രമായി ജീവിതം ചിട്ടപ്പെടുത്തുന്നതാണ് ജന്നത്തിന്റെ പ്രമേയം. തികച്ചും സാന്ദ്രവും സന്ദേശ പ്രധാനവുമായ വരികളിലൂടെ ആസ്വാദകരുടെ മനം കവരുന്നതോടൊപ്പം ചിന്തയും സ്പർശിക്കുന്നു എന്നിടത്താണ് ഈ ആൽബം സവിശേഷമാകുന്നത്.

കാവ്യാത്മകമായ പാട്ടുകൾ എന്നാണ് ജാസ്മിന്റെ വരികളെ മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിലും സംഗീത സംവിധായകൻ കെ.വി. അബുട്ടിയുമൊക്കെ വിശദീകരിച്ചത്. ഷാർജ ബുക്ക് അതോരിറ്റിയിലെ മോഹൻകുമാറും ജാസ്മിന്റെ സർഗസപര്യകളെ ഏറെ പ്രശംസിച്ചുവെന്നത് സർഗവഴികളിലെ ജാസ്മിന്റെ ധന്യമായ ചുവടുകൾക്കുള്ള അംഗീകാരമാണ്.

കണ്ണൂർ ജില്ലയിലെ ചിറക്കലിൽ ഖദീജ അമ്പലത്തിലകത്തിന്റേയും അബ്ദുൽ ഖാദർ ഗുരുക്കളുടേയും മകളായ ജാസ്മിൻ വൈകി വീശിയ മുല്ലഗന്ധം, മകൾക്ക്, കാത്തുവെച്ച പ്രണയമൊഴികൾ എന്നീ കാവ്യ സമാഹാരങ്ങളുടെ കർത്താവാണ്. ദുബൈയിൽ സിവിൽ എഞ്ചിനീയറായ സമീറാണ് ഭർത്താവ്. ശഹ്‌സാദ്, ജന്നത്ത് എന്നിവർ മക്കളാണ്. റഹ്മാനാണ് ആൽബത്തിന്റെ നിർമ്മാതാവ്.

സാവേരി ബിഥുലാണ് ജന്നത്ത് എന്ന മനോഹരമായ ഗാനം ഹൃദ്യമായി ആലപിച്ചിരിക്കുന്നത്. യു.എ.ഇ യിലെ സംഗീത സദസ്സുകളിലെ സജീവസാന്നിധ്യവും താളങ്ങളുടെ രാജാവെന്ന് വിശേിപ്പിക്കാവുന്ന സർഗപ്രതിഭ ബിനിൽ ത്യാഗരാജനാണ് സംഗീതവും ഈണവും നൽകിയിരിക്കുന്നത്. സജിത് ശങ്കറിന്റെ ഓർക്കസ്‌ട്രേഷൻ, നിഖിലിന്റെ ഫ്‌ളൂട്ട്, രാദിയേഷ് പാലിന്റെ സൗണ്ട് മിക്‌സിങ് അഭിലാഷ് അശോകിന്റെ ക്യാമറ, പ്രമോദ് മാധവന്റെ എഡിറ്റിങ് എന്നിവയും ആൽബത്തെ ആകർഷകമാക്കിയിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP