Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'മലദ്വാരം വിശാലമായി കാണപ്പെട്ടു, രണ്ടു വിരലുകൾ അയഞ്ഞ് പ്രവേശിക്കുന്നത്ര വിശാലം'; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പീഡനം നടന്നത് വ്യക്തം; എന്നിട്ടും പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി; അത് ഹൈക്കോടതി റദ്ദാക്കിയിട്ടും പുതിയ അന്വേഷണമില്ല; കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥന് ഡബിൾ പ്രമോഷൻ; വാളയാറിൽ മരിച്ച 13ഉം 9തും വയസ്സ് പ്രായമുള്ള ദളിത് പെൺകുട്ടികളുടെ അമ്മ സമരവുമായി തലസ്ഥാനത്തേക്ക്; വാളയാറിലും നീതിവേണമെന്ന് കാമ്പയിനുമായി സോഷ്യൽ മീഡിയയും

'മലദ്വാരം വിശാലമായി കാണപ്പെട്ടു, രണ്ടു വിരലുകൾ അയഞ്ഞ് പ്രവേശിക്കുന്നത്ര വിശാലം'; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പീഡനം നടന്നത് വ്യക്തം; എന്നിട്ടും പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി; അത് ഹൈക്കോടതി റദ്ദാക്കിയിട്ടും പുതിയ അന്വേഷണമില്ല; കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥന് ഡബിൾ പ്രമോഷൻ; വാളയാറിൽ മരിച്ച 13ഉം 9തും വയസ്സ് പ്രായമുള്ള ദളിത് പെൺകുട്ടികളുടെ അമ്മ സമരവുമായി തലസ്ഥാനത്തേക്ക്; വാളയാറിലും നീതിവേണമെന്ന് കാമ്പയിനുമായി സോഷ്യൽ മീഡിയയും

എം മാധവദാസ്

തിരുവനന്തപുരം: യുപിയിലെ ഹത്രാസിൽ നാവ് കടിച്ചുമുറിക്കപ്പെട്ട് ക്രൂരമായ ബലാൽസംഗം ചെയ്യപ്പെട്ട ദളിത് പെൺകുട്ടിക്ക് ഐക്യദാർഢ്യം അർപ്പിക്കുകയാണ് കേരളം. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഫേസ്‌ബുക്ക് പേജിൽ പോലും മലയാളികൾ 'പൊങ്കാലയിട്ടു'. എന്നാൽ ഏതാണ്ട് സമാനമായ സഹാചര്യത്തിൽ, വിപ്ലവ നവോത്ഥാന കേരളത്തിലെ വാളയാറിൽ ദരിദ്ര കുടുംബത്തിലെ 13ഉം 9തും വയസ്സ് പ്രായമുള്ള രണ്ട് ദളിത് പെൺകുട്ടികൾ കൊല്ലപ്പെട്ട കേസ് അട്ടിമറിക്കപ്പെട്ടിട്ടും നാം മൗനം തുടരുകയാണ്. ആ പെൺകുട്ടികളുടെ അമ്മ ഇപ്പോൾ നീതി തേടി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യാൻ എത്തുകയാണ്.

മക്കളുടെ കൊലയാളികളെ തുറുങ്കിലടക്കണമെന്നും കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. ഈ മാസം ഒൻപതിനാണ് സെക്രട്ടേറിയറ്റിനു മുമ്പിൽ സമരം നടത്തുക. കേസിലെ പ്രതികളെ വിചാരണക്കോടതി തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വെറുതെ വിട്ടിരുന്നു. 13വയസുകാരിയെ 2017 ജനുവരി 13നും ഒമ്പതു വയസ്സുകാരിയെ 2017 മാർച്ച് നാലിനുമാണ് തൂങ്ങിമരിച്ചതായി കണ്ടത്. അത്യന്തം ദുരൂഹത നിറഞ്ഞ ഈ കേസിലെ അന്വേഷണം തൃപ്തികരമല്ലെന്ന് മുൻപു തന്നെ വിമർശനം ഉയർന്നിരുന്നു. പ്രതികൾക്ക് അനുകൂലമാകുന്ന തരത്തിലാണ് അന്വേഷണ റിപോർട്ട് തയ്യാറാക്കിയതെന്നും ആരോപണമുണ്ട്.

കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥന് ഡബിൾ പ്രമോഷൻ

ഫോറൻസിക്ക് റിപ്പോർട്ടും പോസ്റ്റുമോർട്ടം റിപ്പോർട്ടും ക്രുരതയുടെ കഥകൾ പറയുമ്പോഴും പൊലീസ് ഇക്കാര്യം അവഗണിക്കായിരുന്നു. വെറും ആത്മഹത്യപ്രേരണക്കുറ്റം മാത്രമാണ് പൊലീസ് പ്രതികൾക്കെതിരെ ചുമത്തിയത്. പോക്സോയും കൊലക്കുറ്റവും റേപ്പും ചുമത്താതെ പൊലീസ് പ്രതികളെ രക്ഷിച്ചെടുത്തവെന്നാണ് കുട്ടികളുടെ അമ്മ പറയുന്നത്. എന്നാൽ കേസ് അട്ടിമറിച്ചതിന് നേതൃത്വം കൊടുത്ത എം ജെ സോജൻ എന്ന പൊലീസ് ഉദ്യോഗസ്ഥന് പിണറായി സർക്കാർ കൊടുത്തിരിക്കുന്നത് ഡബിൾ പ്രമോഷനാണ്.ഡിവൈഎസ്‌പിയിൽനിന്നും എഎസ്‌പിയാക്കി. ഒടുവിൽ ഐപിഎസിനുവേണ്ടി ശിപാർശ ചെയ്തിരിക്കുന്നു. പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദ് ചെയ്തിട്ടും പുതിയ അന്വേഷണം ഉണ്ടായില്ല. കൊലചെയ്യപ്പെട്ട രണ്ട് സഹോദരിമാർ ദളിതർ ആയതുകൊണ്ട് അവർക്ക് കളക്റ്റീവ് വോയ്സ് ഇല്ലാതെ പോവുകയായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ സാമൂഹിക പ്രവർത്തകർ ശക്തമായ കാമ്പയിനാണ് സോഷ്യൽ മീഡിയയിലൂടെ ഉയർത്തുന്നത്.

9വയസ്സുപ്രയമുള്ള ഇളത പെൺകുട്ടിയുടെ മരണം അറിഞ്ഞതോടെയാണ് സംഭവം വിവാദമായത്. ആ കുട്ടിയായിരുന്ന ആദ്യത്തെ കുട്ടിക്ക് ഉണ്ടായ പീഡനത്തിന്റെ പ്രധാന സാക്ഷി. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നത് പീഡനം നടന്നത് പെൺകുട്ടിയുടെ സമ്മതത്തോടെയാണെന്നാണ്. മാതാപിതാക്കളെ സംശയത്തിന്റെ മുൾ മുനയിൽ നിർത്താൻ ഇവർക്ക് ആയി. കുട്ടിയുടെ അമ്മയുടെ സ്വഭാവു ശുദ്ധി സംശയിക്കുന്ന വാർത്തകളും അന്ന് പൊലീസ് തന്നെ പടച്ചുവിട്ടുവെന്നാണ് പറയുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയാണ് ഈ വിഷയം ശക്തമായി ഏറ്റെടുത്തിരിക്കുന്നത്. 'രണ്ടു പഴന്തുണി തൂങ്ങിക്കടക്കുന്നത് പ്രൊഫൈൽ പിക്്ച്ചർ ആക്കിവെച്ച് നമ്മൾ ഹത്രാസിന്റെ പിറകെ പോവുന്നു. പക്ഷേ നമ്മുടെ നാട്ടിലെ ദലിത് പീഡനം നാം എന്തുകൊണ്ട് കാണാതെ പോകുന്നു'- വാളയാർ പെൺകുട്ടികൾക്ക് നീതിതേടി സോഷ്യൽ മീഡിയയിൽ കാമ്പയിൽ പുരോഗമിക്കുന്നത് ഇങ്ങനെയാണ്. എന്നാൽ ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പാർട്ടികൾ ഒന്നും തന്നെ ഈ സമരം ഏറ്റെടുത്തിട്ടില്ല.

'പെൺകുഞ്ഞുങ്ങളെ മൃഗീയമായി കൊന്നു തിന്നുവർ കേരളത്തിലുമുണ്ട്'

ഹത്രാസിന്റെ പശ്ചാത്തലത്തിൽ നിരവധി പോസ്റ്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ഉള്ളത്.അനിത ഷിനുവെന്ന വ്യക്തിയുടെ ഒരു പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.അത് ഇങ്ങനെയാണ്.

'പെൺകുഞ്ഞുങ്ങളെ മൃഗീയമായി കൊന്നു തിന്നുന്നവരെ സംരക്ഷിക്കുന്ന ഒരു ഭരണാധികാരി വടക്ക് ഉത്തർപ്രദേശിൽ മാത്രമല്ല... തെക്ക് കേരളത്തിലുമുണ്ട്....

എന്റെ 3 സെന്റ് സ്ഥലത്തിനുള്ളിൽ എന്റെ മകളുടെ നിർജ്ജീവമായ ശരീരം അടക്കം ചെയ്താൽ മതിയെന്ന് ഒരമ്മ അലമുറയിട്ടു കരഞ്ഞിരുന്നു 2017 ജനുവരി 13ന് വാളയാറിൽ..... ആ നിലവിളി കേൾക്കാതെ ഇളയ കുട്ടികൾക്ക് പേടിയാകുമെന്ന് പറഞ്ഞ് അധികാരികൾ ധാർഷ്ട്യത്തോടെ തെളിവു നശിപ്പിക്കുവാനായി മോളേ എവിടെയോ ഉള്ള ശ്മശാനത്തിൽ കത്തിച്ചു കളഞ്ഞു....

അതു കൊണ്ടൊന്നും തൃപ്തിയാകാത്ത നരഭോജികൾ ഏക തെളിവായി ജീവിച്ചിരുന്ന ഇളയ കുട്ടിയെയും കടിച്ചുകീറി കൊന്ന് ഉത്തരത്തിന് അലങ്കാരമാക്കി എവിടെയോ ശ്മശാനത്തിൽ കത്തിച്ചു ചാമ്പലാക്കി....

തന്റെ മക്കളുടെ കുഴിമാടം തേടി ഭാഗ്യവതി എന്ന ആ അമ്മ അലയുകയാണ് കണ്ണീരോടെ.... നീതി തേടി ....കനൽ കോരിയിട്ട പെറ്റ വയറിന്റെ നിലവിളിയോടെ 9ന് ആ അമ്മയും, അച്ഛനും തിരവനന്തപുരത്തേക്ക്.....

കുറ്റവാളികളെ സംരക്ഷിക്കുന്ന നെറികെട്ട ഭരണകൂടത്തിനെതിരെ കൊടുങ്കാറ്റായി ആഞ്ഞടിക്കുവാൻ ഭാഗ്യവതി എന്ന അമ്മയുടെ കരങ്ങൾക്ക് കരുത്തേകാം നമ്മുക്കോരോരുത്തർക്കും.... ഇനിയൊരമ്മയ്ക്കും ഇങ്ങനെ തോരാ കണ്ണീരുമായി ജീവിക്കാതിരിക്കാനായി
സ്നേഹത്തോടെ ചേർത്തുനിർത്താം ആ അമ്മയെ...

ഭാഗ്യവതി എന്ന നമ്മുടെ കൂടപ്പിറപ്പിനൊപ്പം ചേരാം....

'നീതി കിട്ടാതെ മടക്കമില്ല'- നീതി കിട്ടാതെ മടക്കമില്ല എന്ന ഹാഷ് ടാഗിലുള്ള കാമ്പയിൻ ആയിരക്കണക്കിന് ആളുകാണ് ഏറ്റു പിടിച്ചിട്ടുള്ളത്.

മലദ്വാരം വിശാലമായി കാണപ്പെട്ടത് എങ്ങനെ

ഇതുസംബന്ധിച്ച് സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റും ഫോറൻസിക്ക് വിദഗ്ധനുമായ ഡോ ജിനേഷ് പിസ് 11 മാസങ്ങൾക്ക് മുമ്പ് ഇട്ട പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പെൺകുട്ടികൾ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായി എന്നതിന്റെ വ്യക്തമായ തെളിവ് അദ്ദേഹം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉദ്ധരിച്ച് വ്യക്തമാക്കിയിരുന്നു.

ഡോ. ജിനേഷിന്റെ കുറിപ്പ് ഇങ്ങനെയാണ്.''മലദ്വാരം വിശാലമായി കാണപ്പെട്ടു, രണ്ടു വിരലുകൾ അയഞ്ഞ് പ്രവേശിക്കുന്നത്ര വിശാലം. മലദ്വാരത്തിന് തിരശ്ചീനമായി 3.3 സെന്റീമീറ്റർ വ്യാസം. മലദ്വാരവും കനാലും വിശാലമായി കാണപ്പെട്ടു. മുറിവുണങ്ങി നേർരേഖയിൽ ഉള്ള പാടുകൾ മലദ്വാരത്തിന്റെ വക്കിൽ ഉടനീളം കാണപ്പെട്ടു, പ്രസരിക്കുന്ന രീതിയിൽ. പുതിയ മുറിവുകളൊന്നും മലദ്വാരത്തിലും കനാലിലും ഇല്ലായിരുന്നു.''

കോടതിവിധിയിൽ ഉള്ള പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റിലെ വിവരങ്ങളാണ്. കൂടാതെ മലദ്വാരത്തിന്റെ ഫോട്ടോയും റിപ്പോർട്ടിനൊപ്പം നൽകിയിരുന്നു.

ഇതുകൂടാതെ പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റിലെ ഒപ്പീനിയൻ നൽകുന്ന ഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്നത്:

''മുൻപ് പലതവണ മലദ്വാരത്തിലൂടെ പെനട്രേഷൻ നടത്തിയതിനെ സൂചിപ്പിക്കുന്ന തെളിവുകൾ ഉണ്ട്''

ഇതിനെക്കുറിച്ച് ആ വിധിയിൽ വന്നിരിക്കുന്നത്:

''മലദ്വാരത്തിലൂടെ പെനെട്രേഷൻ നടത്തി എന്ന് ഡോക്ടർ നൽകിയ ഒപ്പീനിയൻ കൺക്ലൂസീവ് പ്രൂഫ് അല്ല.''

പീഡിപ്പിക്കുന്നതിന്റെ വീഡിയോ എടുത്ത് നൽകാൻ ആർക്കും സാധിക്കുമെന്നു തോന്നുന്നില്ല. പീഡനം നടക്കുന്നത് മൂന്നു ദിവസങ്ങൾക്ക് മുൻപ് ആണെങ്കിൽ ശാസ്ത്രീയ പരിശോധനയ്ക്കായി സെമൻ അല്ലെങ്കിൽ പുരുഷ ബീജം കിട്ടാനുള്ള സാധ്യതയും ഇല്ല.

പ്രതിസ്ഥാനത്തുള്ളവരുമായി ബന്ധിപ്പിക്കാനുള്ള തെളിവുകൾ പ്രോസിക്യൂഷനും പൊലീസിനും ഹാജരാകാൻ പറ്റിയില്ല എന്നു പറഞ്ഞാൽ മനസ്സിലാക്കാം, അത് പൊലീസിന്റെയും പ്രോസിക്യൂഷന്റെയും പരാജയമാണ്. പക്ഷേ ചിത്രങ്ങൾ സഹിതം വിശദമായ പോസ്റ്റ്മോർട്ടം പരിശോധന റിപ്പോർട്ട് നൽകിയിട്ടും പീഡനം നടന്നതായി തെളിയിക്കാൻ സാധിക്കുന്നില്ല എന്നാണ് പറയുന്നതെങ്കിൽ ഒന്നും പറയാനില്ല.

പോസ്റ്റ്മോർട്ടം പരിശോധന റിപ്പോർട്ട് ഒരു കൊറോബറേറ്റീവ് എവിഡൻസ് മാത്രമാണ് എന്ന് മനസിലാക്കാതെ പറയുന്നതല്ല. പക്ഷേ, ഇങ്ങനെയൊരു സാഹചര്യത്തിൽ ചിത്രങ്ങൾ അടങ്ങിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൂടുതൽ എന്തെങ്കിലും നടക്കും എന്ന് തോന്നുന്നില്ല.

ഞാൻ പറയുന്നതിൽ സംശയം തോന്നുന്നുണ്ടെങ്കിൽ ഈ പോസ്റ്റ് വായിക്കുന്നവർക്ക് മനസ്സിലാക്കാനുള്ള ഒരു എളുപ്പവഴിയുണ്ട്. ഈ വിവരണം സ്വന്തം മലദ്വാരവും ആയി ഒന്ന് താരതമ്യം ചെയ്താൽ മതി. 3 സെന്റിൽ മീറ്ററിൽ കൂടുതൽ അളവ് എന്നു പറയുമ്പോൾ എന്താണ് എന്ന് ആലോചിച്ചു നോക്കൂ ? അതും ഒരു ചെറിയ കുട്ടിയുടെ ശരീരത്തിൽ ? ഇല്ലെങ്കിൽ ഏതെങ്കിലും പുസ്തകങ്ങളിൽ നിന്നും ലഭിക്കുന്ന പീഡനം നടന്ന മലദ്വാരത്തിന്റെ ചിത്രങ്ങൾ എടുത്ത് ഒന്ന് താരതമ്യം ചെയ്തു നോക്കൂ... ഇതിൽ കൂടുതൽ ലളിതമായി പറഞ്ഞു തരാൻ ആവില്ല.

''മരണകാരണം തൂങ്ങി മരണം എന്ന പശ്ചാത്തല വിവരണത്തോട് യോജിക്കുന്നു. എന്നാൽ കുട്ടിയുടെ പ്രായവും ഉപ്പൂറ്റി മുതൽ വലതുകൈയുടെ നടുവിരൽ അറ്റം വരെയുള്ള പരമാവധി നീളവും (151 സെന്റീ മീറ്റർ) പരിഗണിച്ചാൽ കെട്ടി തൂക്കിക്കൊന്നത് ആവാനുള്ള സാധ്യത ഉള്ളതിനാൽ സംഭവം നടന്ന മുറിയിലെ അളവുകൾ പരിശോധിച്ച് അന്വേഷണം നടത്തി സ്ഥിരീകരിക്കണം.''

പോസ്റ്റ്മോർട്ടം പരിശോധന ചെയ്ത ഡോക്ടർ മരണകാരണമായി പറഞ്ഞിരുന്നതാണ്.

കുട്ടിയുടെ ഉയരം 129 സെന്റീമീറ്റർ. ഉപ്പൂറ്റി മുതൽ വിരലറ്റം വരെയുള്ള നീളം 151 സെന്റീമീറ്റർ. തൂങ്ങിയ ഉത്തരത്തിന്റെ ഉയരം 246 സെന്റീമീറ്റർ.

ആ മുറിയിൽ ഒടിഞ്ഞ ഒരു കസേരയും ഒരു കട്ടിലും ഉണ്ടായിരുന്നു എന്ന കാരണത്താൽ ആത്മഹത്യയാവാം എന്ന് അന്വേഷ സംഘം അനുമാനിച്ചു എന്നാണ് വിധിയിൽ നിന്നും മനസ്സിലാവുന്നത്. കൂടുതൽ വിശദമായ അന്വേഷണങ്ങൾ ഒന്നും നടന്നിട്ടില്ല. ഒരു ചെറിയ കുട്ടിയുടെ കാര്യമാണിത്. കട്ടിലിന്റെയും കസേരയുടെയും ഉയരത്തെ കുറിച്ചൊരു ചോദ്യം പോലും പ്രോസിക്യൂട്ടർ ചോദിച്ചിട്ടില്ല.

സാധാരണഗതിയിൽ പോസ്റ്റ്മോർട്ടം പരിശോധന നടത്തിയ ഡോക്ടർ പോസ്റ്റുമോർട്ടം പരിശോധനയ്ക്ക് ശേഷം ക്രൈം സീൻ വിസിറ്റ് ചെയ്യുന്ന ഒരു പരിപാടിയുണ്ട്. അന്വേഷണ ഉദ്യോഗസ്ഥൻ രേഖാമൂലം അപേക്ഷ കൊടുക്കുമ്പോഴാണ് ഇങ്ങനെ പോവുക. മരണം നടന്ന സ്ഥലം പരിശോധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം. പ്രത്യേകിച്ചും ഇതുപോലുള്ള സാഹചര്യങ്ങളിൽ, ഒരു റിപ്പോർട്ടിൽ ഇത്ര കൃത്യമായി ഒരു കാര്യം എടുത്തു പറഞ്ഞ സാഹചര്യത്തിൽ...

രണ്ട് വിധിപ്പകർപ്പുകൾ വായിച്ചിട്ടും പോസ്റ്റ്മോർട്ടം പരിശോധനക്ക് ശേഷം ഡോക്ടർ ക്രൈം സീൻ വിസിറ്റ് ചെയ്തതായി മനസ്സിലായിട്ടില്ല.

പോസ്റ്റ്മോർട്ടം പരിശോധനയ്ക്കുശേഷം ക്രൈം സീൻ വിസിറ്റ് നടത്തിയിട്ട് അത് രേഖപ്പെടുത്താത്തതാണോ എന്നറിയില്ല. പോസ്റ്റ്മോർട്ടം പരിശോധനക്ക് മുൻപ് ഡോക്ടർ സീൻ വിസിറ്റ് ചെയ്യുന്നതിനെക്കുറിച്ചല്ല ഞാൻ എഴുതിയിരിക്കുന്നത്. കാരണം പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് ശേഷമാണ് മരണകാരണം കണ്ടുപിടിക്കുന്നതും മുറിയിലെ അളവുകൾ പരിശോധിക്കണം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപെടുത്തുന്നതും.

സത്യത്തിൽ എന്തൊക്കെയാണ് സംഭവിച്ചത് ?

ഇതിനിടയിൽ കാര്യമായി പഠിക്കാതെയാണ് വിഷയങ്ങൾ അവതരിപ്പിച്ചത് എന്ന് പ്രോസിക്യൂട്ടർ പറഞ്ഞതായി വാർത്ത.

ആഭ്യന്തരവകുപ്പും നിയമവകുപ്പും ഒരേ പോലെ ഉത്തരവാദികളാണ്, ആഭ്യന്തരമന്ത്രിക്കും നിയമ മന്ത്രിക്കും ഉത്തരവാദിത്വം ഉണ്ട്.

ഒരു പുനരന്വേഷണം അല്ലാതെ മറ്റൊരു വഴിയും ഉണ്ടെന്ന് തോന്നുന്നില്ല. അത് നീതിപൂർവ്വം നടക്കും എന്ന് ഉറപ്പു വരുത്തേണ്ടത് സർക്കാരാണ്. ആഭ്യന്തരമന്ത്രിയും നിയമമന്ത്രിയും ആണ്. സാധ്യമായതെല്ലാം ചെയ്തിരിക്കും എന്ന് നിയമസഭയിൽ ഉറപ്പുകൊടുത്ത മുഖ്യമന്ത്രി പിണറായി വിജയനാണ്. ആ ഉത്തരവാദിത്വം നിറവേറ്റിയേ പറ്റൂ.'- ഇങ്ങനെയാണ് ഡോ ജിനേഷ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പക്ഷേ ഇത്രയും കാലം കഴിഞ്ഞിട്ടും വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി റദ്ദ് ചെയ്തിട്ടും പുതിയ അന്വേഷണം സർക്കാർ പ്രഖ്യപിച്ചിട്ടില്ല. യോഗി ആദിത്യനാഥിനെ വിമർശിക്കുന്ന സൈബർ സഖാക്കൾക്ക് സ്വന്തം മുക്കിന് താഴെ നടന്ന കേസിൽ നടപടി എടുക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ് എന്നാണ് ചോദ്യം ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP