Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലക്ഷ്മി പ്രമോദിനെതിരെ അതിശക്തമായ ജനരോഷം, ജാമ്യം നൽകരുത്; റംസിയുടെ ആത്മഹത്യയിൽ ഹാരീസിന്റെ ബന്ധുക്കൾക്കും പങ്കുണ്ടെന്ന ജില്ലാ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ ഉൾപ്പടെ ചൂണ്ടിക്കാട്ടി നടിക്കെതിരെ നിലപാട് സ്വീകരിച്ചു പ്രോസിക്യൂഷൻ; ജനരോഷം ജാമ്യം നൽകാതിരിക്കാൻ കാരണമല്ലെന്ന് കോടതിയും; റംസിയെ അബോർഷന് കൊണ്ടു പോയതിൽ അടക്കം നടിക്ക് പങ്കുള്ളത് നിർണായകമാകും; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയാൻ ഒമ്പതിലേക്ക് മാറ്റി കോടതി

ലക്ഷ്മി പ്രമോദിനെതിരെ അതിശക്തമായ ജനരോഷം, ജാമ്യം നൽകരുത്; റംസിയുടെ ആത്മഹത്യയിൽ ഹാരീസിന്റെ ബന്ധുക്കൾക്കും പങ്കുണ്ടെന്ന ജില്ലാ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ ഉൾപ്പടെ ചൂണ്ടിക്കാട്ടി നടിക്കെതിരെ നിലപാട് സ്വീകരിച്ചു പ്രോസിക്യൂഷൻ; ജനരോഷം ജാമ്യം നൽകാതിരിക്കാൻ കാരണമല്ലെന്ന് കോടതിയും; റംസിയെ അബോർഷന് കൊണ്ടു പോയതിൽ അടക്കം നടിക്ക് പങ്കുള്ളത് നിർണായകമാകും; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയാൻ ഒമ്പതിലേക്ക് മാറ്റി കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: പ്രതിശ്രുത വരൻ വിവാഹത്തിൽനിന്നു പിന്മാറിയതിനെ തുടർന്നു കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ. ആത്മഹത്യയിൽ ഹാരീസിന്റെ ബന്ധുക്കൾക്കും പങ്കുണ്ടെന്ന ജില്ലാ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ ഉൾപ്പടെ ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

പ്രതികൾക്കെതിരെ ശക്തമായ ജനരോഷം ഉള്ളതിനാൽ ജാമ്യം നൽകരുതെന്ന വാദത്തോട് ഇത് ജാമ്യം നിഷേധിക്കാനുള്ള മതിയായ കാരണമല്ലെന്നായിരുന്നു കോടതി നിരീക്ഷണം. കേസിൽ വെള്ളിയാഴ്ച വിധി പറയും. റിമാൻഡിലുള്ള പ്രതി ഹാരീസിനെ ക്രൈംബ്രാഞ്ച് ഉടൻ കസ്റ്റഡിയിൽ വാങ്ങും. സീരിയൽ നടി ലക്ഷ്മി പ്രമോദ്, ഇവരുടെ ഭർതൃമാതാവ് ആരീഫാബീവി എന്നിവരാണ് മുൻകൂർജാമ്യം തേടി ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്. കഴിഞ്ഞതവണ കോടതി വാദംകേട്ടപ്പോൾ ഈ മാസം ആറുവരെ ഇവരെ അറസ്റ്റ് ചെയ്യരുതെന്ന് നിർദേശിച്ചിരുന്നു. കൊല്ലം സെഷൻസ് കോടതിയാണ് ഒമ്പതാം തീയതി ജാമ്യാപേക്ഷയിൽ വിധി പറയുക.

ഉന്നത ബന്ധങ്ങൾ ഉപയോഗപ്പെടുത്തി നടിയെ രക്ഷിക്കാനും പ്രതി ചേർക്കപ്പെട്ടവരെ ദുർബല വകുപ്പുകൾ ചുമത്തി രക്ഷിക്കാനും ശ്രമം നടക്കുന്നതായി റംസിയുടെ കുടുംബം ആരോപണം ഉയർത്തിരുന്നു. തുടർന്ന് ആദ്യം സിഐമാരുടെ നേതൃത്വത്തിലെ സംഘവും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പത്തനംതിട്ട എസ്‌പി കെ.ജി.സൈമണിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ക്രൈംബ്രാഞ്ച് സംഘത്തിനു കൈമാറിയിരുന്നു.

റംസി മൂന്നു മാസം ഗർഭിണിയായിരിക്കേ നിർബന്ധിത ഗർഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമച്ച കേസിലും നടിക്കെതിരെ പരാതി ഉണ്ടായിരുന്നു. ലക്ഷ്മിയെയും ഭർത്താവിനെയും ആദ്യം കേസ് അന്വേഷിച്ച അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നുവെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. ഇവരുടെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു. തുടർന്നാണ് മുൻകൂർ ജാമ്യത്തിനായി ലക്ഷ്മി പ്രമോദ് കൊല്ലം സെഷൻസ് കോടതിയെ സമീപിച്ചത്. പ്രതി ഹാരീസിന്റെ ജ്യേഷ്ഠന്റെ ഭാര്യയായ ലക്ഷ്മിയുമായി റംസി നല്ല അടുപ്പത്തിലായിരുന്നു. ഇവർ സമൂഹമാധ്യമത്തിൽ ഒന്നിച്ച് ടിക്ടോക് ചെയ്തിട്ടുണ്ട്.

കൊട്ടിയം സ്വദേശിയായ റംസിയെന്ന ഇരുപത്തിനാലുകാരി തൂങ്ങിമരിച്ച കേസിൽ മുഖ്യപ്രതിയായ ഹാരീസിനെ അറസ്റ്റ് ചെയ്തിരുന്നു. ഹാരീസും റംസിയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയവും കഴിഞ്ഞതാണ്. സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോൾ ഹാരീസ് പെൺകുട്ടിയെ ഒഴിവാക്കിയെന്നും ഇതിൽ മനംനൊന്താണ് ആത്മഹത്യയെന്നുമാണു പരാതി ഉയർന്നത്.

പഠനകാലം മുതൽ റംസിയും ഹാരിസും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവരുടേയും പ്രണയം വീട്ടുകാർക്ക് അറിയാമായിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ വിവാഹം മാറ്റിവെക്കുകയായിരുന്നു. ഹാരിസിന് ജോലി കിട്ടുന്ന മുറയ്ക്ക് വിവാഹം നടത്താമെന്നും വീട്ടുകാർ നിശ്ചയിച്ചു. ഇതുപ്രകാരം ഒന്നര വർഷം മുമ്പ് വളയിടൽ ചടങ്ങ് നടത്തി. ഇതിനിടയിൽ ബിസിനസ് ആവശ്യങ്ങൾക്ക് ഹാരിസിന് റംസിയുടെ കുടുംബം പലപ്പോഴായി പണവും ആഭരണങ്ങളും നൽകി സഹായിച്ചു. എന്നാൽ പിന്നീട് വിവാഹത്തെക്കുറിച്ച് പറയുമ്പോൾ ഹാരിസ് ഒഴികഴിവ് പറയുകയായിരുന്നു. ഇതിനിടെ റംസിയുടെ ഇളയ സഹോദരിയുടെ വിവാഹം നടന്നിരുന്നു. ഹാരിസിന് മറ്റൊരു വിവാഹ ആലോചന വന്നതോടെ റംസിയെ ഒഴിവാക്കി. ഹാരിസിനെ അല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കില്ലെന്ന് റംസി ഉറച്ച നിലപാടെടുത്തു. ഹാരിസുമായി ഒടുവിൽ നടത്തിയ ഫോൺ സംഭാഷണത്തിനിടെ ബ്ലേഡ് ഉപയോഗിച്ച് കൈ മുറിച്ച ശേഷം സമൂഹമാധ്യമത്തിൽകൂടി അതിന്റെ ചിത്രം ഹാരിസിന് അയച്ചു നൽകി. പിന്നീട് ഹാരിസിന്റെ മാതാവിനെ വിളിച്ച് സംസാരിച്ച ശേഷം റംസി ആത്മഹത്യ ചെയ്യുകയായിരുന്നു.

'കേസ് അന്വേഷണം മുഖ്യപ്രതി ഹാരിസ് മുഹമ്മദിൽ ഒതുക്കാനാണ് ശ്രമിക്കുന്നത്. ആരോപണ വിധേയരിൽ ഒരാളെ മാത്രമാണ് പൊലീസ് ചോദ്യം ചെയ്തത്. കേസിൽ ആരോപണം നേരിടുന്ന ലക്ഷ്മി പ്രമോദിനെ ഒരിക്കൽ മാത്രമാണ് വിളിപ്പിച്ചത്.' ഉന്നത ബന്ധം ഉപയോഗിച്ച് നടിയെ രക്ഷപെടുത്താൻ ശ്രമം നടക്കുന്നുവെന്നാണ് റംസിയുടെ പിതാവ് ആരോപിക്കുന്നത്. പ്രതിശ്രുത വരൻ ഹാരിസിന്റെ സഹോദര ഭാര്യയാണ് സീരിയൽ നടി ലക്ഷ്മി പ്രമോദ്. ഇവരുമായി റംസി അടുപ്പത്തിലായിരുന്നു. ഇവർക്കൊപ്പം സീരിയിൽ സെറ്റുകളിൽ റംസി പോകുമായിരുന്നു. ഹാരിസുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന റംസി ഗർഭിണിയായി. ലക്ഷ്മിയുടെ സഹായത്തോടെയാണ് റംസി ഗർഭഛിദ്രം നടത്തിയത് എന്നാണ് ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ലക്ഷ്മിയെ ചോദ്യം ചെയ്തത്.

റംസിയുടെ മരണത്തിനു പിന്നിൽ പ്രതിശ്രുത വരൻ ഹാരിസിനു പുറമേ സീരിയിൽ നടിക്കും പങ്കുണ്ടെന്നും നിലവിലുള്ള അന്വേഷണത്തിൽ തൃപ്തരല്ലെന്നുമുള്ള ആക്ഷൻ കൗൺസിലിന്റെ നിലപാടും രക്ഷിതാക്കളുടെ ആവശ്യത്തെത്തുടർന്നുമാണ് കേസ് പുതിയ അന്വേഷണ സംഘത്തിനു കൈമാറിയിരിക്കുന്നത്. രക്ഷിതാക്കളുടെ ആവശ്യം പരിഗണിച്ച് എസ്‌പി കെജി സൈമണാണ് കേസ് അന്വേഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP