Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വർണക്കടത്തു കേസിൽ ഫൈസൽ ഫരീദും റബിൻസും ദുബായിൽ അറസ്റ്റിലായെന്ന് എൻഐഎ; നയതന്ത്ര വഴിയിൽ സ്വർണം കടത്താൻ ആസൂത്രണം ചെയ്തത് മുഹമ്മദ് ഷാഫിയും റമീസും; ആറു പ്രതികൾക്കെതിരെ ഇന്റർപോൾ വഴി ബ്ലൂ കോർണർ നോട്ടിസ് അയച്ചുവെന്നും കോടതിയെ അറിയിച്ചു; ഫൈസലിനെതിരെ ചുമത്തിയിട്ടുള്ളത് വ്യാജ രേഖകളുടെ നിർമ്മാണവും തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള സഹായം നൽകലും കള്ളക്കടത്തിലുള്ള പങ്കാളിത്തവും ആരോപിച്ചുള്ള കുറ്റങ്ങൾ

സ്വർണക്കടത്തു കേസിൽ ഫൈസൽ ഫരീദും റബിൻസും ദുബായിൽ അറസ്റ്റിലായെന്ന് എൻഐഎ; നയതന്ത്ര വഴിയിൽ സ്വർണം കടത്താൻ ആസൂത്രണം ചെയ്തത് മുഹമ്മദ് ഷാഫിയും റമീസും; ആറു പ്രതികൾക്കെതിരെ ഇന്റർപോൾ വഴി ബ്ലൂ കോർണർ നോട്ടിസ് അയച്ചുവെന്നും കോടതിയെ അറിയിച്ചു; ഫൈസലിനെതിരെ ചുമത്തിയിട്ടുള്ളത് വ്യാജ രേഖകളുടെ നിർമ്മാണവും തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള സഹായം നൽകലും കള്ളക്കടത്തിലുള്ള പങ്കാളിത്തവും ആരോപിച്ചുള്ള കുറ്റങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ കോടതിയെ അറിയിച്ചു എൻഐഎ. നയതന്ത്ര ബാഗേജിൽ കേരളത്തിലേയ്ക്കു സ്വർണം കടത്തിയ കേസിലെ മൂന്നാം പ്രതി തൃശൂർ കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശി ഫൈസൽ ഫരീദും (36), റബിൻസും ദുബായിൽ അറസ്റ്റിലായെന്ന വിവരമാണ് എൻഐഎ കോടതിയെ അറിയിച്ചത്. ഇതുവരെ ഇതേക്കുറിച്ചുള്ള വിവരങ്ങൾ കോടതിയിൽ എൻഐഎ നൽകിയിരുന്നില്ല. ഇപ്പോൾ ഇതാദ്യമായാണ് യുഎഇ ഭരണകൂടമാണ് അറസ്റ്റു ചെയ്തത് എന്നറിയിരിച്ചിരുന്നത്.

ആറു പ്രതികൾക്കെതിരെ ഇന്റർപോൾ വഴി ബ്ലൂ കോർണർ നോട്ടിസ് അയച്ചു. മുഹമ്മദ് ഷാഫിയും റമീസുമാണ് സ്വർണക്കടത്തു കേസിലെ മുഖ്യ ആസൂത്രകരെന്നും എൻഐഎ കോടതിയിൽ പറഞ്ഞു. വ്യാജ രേഖകളുടെ നിർമ്മാണം, തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള സഹായം, കള്ളക്കടത്തിലുള്ള പങ്കാളിത്തം എന്നീ കുറ്റങ്ങളാണ് ഫൈസലിനെതിരെ എൻഐഎ ചുമത്തിയിരിക്കുന്നത്. റബിൻസ് ഹമീദ്, സിദ്ദിഖ് അക്‌ബർ, അഹമ്മദ് കുട്ടി, രതീഷ്, മുഹമ്മദ് ഷമീർ എന്നിവർക്കെതിരെ ഇന്റർപോൾ വഴി ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു.

ദുബായിൽ വച്ചാണ് സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നത്. എന്നാൽ, സ്വർണം പിടിച്ചതിനു ശേഷമാണ് അഹമ്മദ് കുട്ടിയും രതീഷും യുഎഇയിലേക്ക് കടന്നതെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന കേസ് ഡയറി എൻഐഎ കോടതിയിൽ സമർപ്പിച്ചു. ഫൈസൽ ഫരീദും റബിൻസനും ദുബായിൽ വച്ചാണ് അറസ്റ്റിലായത്. യുഎഇ ഭരണകൂടമാണ് ഇവരെ ദുബായിൽ അറസ്റ്റ് ചെയ്തത്. സ്വർണക്കടത്ത് കേസ് പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്തുള്ള എതിർ സത്യവാങ്മൂലത്തിലാണ് അറസ്റ്റ് വിവരമുള്ളത്.

ഫൈസൽ ഫരീദിനെക്കുറിച്ചുള്ള ആദ്യ റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ അതു നിഷേധിച്ചുകൊണ്ട് ഇയാൾ മാധ്യമങ്ങളുടെ മുന്നിലെത്തിയിരുന്നു. എന്നാൽ ഇയാൾ തന്നെയാണു പ്രതിയെന്ന് എൻഐഎ സ്ഥിരീകരിച്ചപ്പോൾ ഒളിവിൽ പോവുകയായിരുന്നു. ദുബായ് റാഷിദിയയിലായിരുന്നു ഫൈസൽ താമസിച്ചിരുന്നത്. ആഡംബര ജിംനേഷ്യം, കാറുകളുടെ വർക് ഷോപ് എന്നിവയുടെ ഉടമയാണ് ഫൈസൽ. ഇയാളുടെ തൃശൂരിലെ വീട്ടിൽ റെയ്ഡ് നടന്നിരുന്നു.

നയതന്ത്ര പാഴ്‌സലിൽ കള്ളക്കടത്തു സ്വർണം അയയ്ക്കാൻ ഫൈസൽ ഫരീദിനെ സഹായിച്ചതു മൂവാറ്റുപുഴ സ്വദേശി റബിൻസ് ആണെന്നു കസ്റ്റംസിനു വിവരം ലഭിച്ചിരുന്നു. നേരത്തേതന്നെ, കസ്റ്റംസ് നിരീക്ഷണത്തിലുള്ളയാളാണു റബിൻസ്. ദുബായിൽ ഇയാൾക്കു ഹവാല ഇടപാടുകളുള്ളതായും നയതന്ത്ര പാഴ്‌സലിലൂടെ കേരളത്തിലേക്കു കടത്തിയ സ്വർണം വിറ്റഴിക്കുന്നതിൽ പങ്കുള്ളതായും വിവരം ലഭിച്ചിരുന്നു. ഫൈസൽ ഫരീദിനെ മുന്നിൽ നിർത്തി, ദുബായിലെ മുഴുവൻ നീക്കങ്ങളും നടത്തിയതു റബിൻസാണോയെന്നും കസ്റ്റംസ് സംശയിക്കുന്നു.

ദുബായിൽ വളർന്നുവന്ന യുവ ബിസിനസുകാരനാണ് സ്വർണക്കടത്തു കേസിലെ മൂന്നാം പ്രതിയായ ഫൈസൽ ഫരീദ്. തൃശൂർ കയ്പമംഗലം മൂന്നുപീടിക സ്വദേശിയായ ഫൈസൽ ഫരീദിന്റെ (36) പിതാവ് വർഷങ്ങളായി ദുബായിലായിരുന്നു. ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോറിറ്റി (ദീവ)യിലായിരുന്നു ജോലി. ഫൈസൽ വളർന്നതും ഇവിടെത്തന്നെ. അറബിക് നന്നായി അറിയാം. സ്വദേശികളുമായി ഏറെ അടുപ്പം. ഹൈസ്‌കൂൾ വിദ്യാഭ്യാസം നാട്ടിലായിരുന്നു. വീണ്ടും കുടുംബം ദുബായിലേക്ക്.

പിന്നീട് ഫൈസലിനു നാടുമായി കാര്യമായ ബന്ധമില്ല. മകൻ ബിസിനസിൽ പച്ചപിടിച്ചതോടെ മാതാപിതാക്കൾ നാട്ടിലേക്കു മടങ്ങിയെങ്കിലും ഫൈസലിന്റെ നാട്ടിലേക്കുള്ള വരവ് അപൂർവമായിരുന്നു. എന്തെങ്കിലും ചടങ്ങുകൾക്ക് എത്തിയാൽപോലും ഉടൻ മടങ്ങും. സൗഹൃദങ്ങളുമില്ല. കാർ പ്രേമിയായിരുന്നുവെങ്കിലും നാട്ടിൽ വിലകൂടിയ കാറുകൾ വാങ്ങിയിടുകയോ ഉപയോഗിക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ നാട്ടിൽ നിന്നു ഗൾഫിലെത്തുന്ന ബന്ധുക്കൾക്കു വമ്പൻ കാറുകളിൽ യാത്ര ഒരുക്കിക്കൊടുത്തിരുന്നു.

പ്രോസോൺ ഓയിൽ ഫീൽഡ് ആൻഡ് നാച്വറൽ ഗ്യാസ് എന്ന സ്ഥാപനത്തിൽ ബിസിനസ് പങ്കാളിത്തമുണ്ടായിരുന്നു ഫൈസലിന്. വീസയും ഈ സ്ഥാപനത്തിന്റെ പേരിലാണ്. സൗദിയിലും പാർട്ണർഷിപ്പിൽ കമ്പനിയുണ്ടായിരുന്നു. എന്നാൽ എണ്ണവില ഇടിഞ്ഞതോടെ എല്ലാം പ്രതിസന്ധിയിലായി മൊബൈൽ ഫോൺ മൊത്ത വിതരണ കമ്പനിയിൽ 7 വർഷം മുൻപു വരെ സെയിൽസ്മാൻ ആയിരുന്നു. കുറെക്കാലം ചില കമ്പനികളുടെ പിആർഒ ആയും ജോലി ചെയ്തു. അതിനിടെ, കഴിഞ്ഞ വർഷം ഖിസൈസിൽ കാർ വർക്ഷോപ് തുടങ്ങി. സമ്പന്നർ താമസിക്കുന്ന റാഷിദിയയിൽ വില്ലയിലായിരുന്നു താമസവും. സ്വർണക്കടത്ത് കേസ് പ്രതി സരിത്തുമായി ചേർന്ന് ദുബായ് കരാമയിൽ ഫൈസൽ ബിസിനസ് ചെയ്തിരുന്നു. കൊമേഴ്‌സ്യൽ ബാങ്ക് ഇന്റർനാഷനലിൽ റിക്കവറി സെക്ഷനിൽ ജോലി ചെയ്തിരുന്ന സരിത്തുമായി സൗഹൃദത്തിലായെന്നും അങ്ങനെ ഒരുമിച്ചു സംരംഭം തുടങ്ങിയെന്നുമാണു സൂചന. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP