Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡെന്റൽ കോളേജിൽ ഒപ്പം പഠിച്ച കൂട്ടുകാരിയുടെ ബന്ധു; ഫ്രണ്ടിന്റെ വീട്ടിൽ പോയുള്ള പരിചയം പ്രണയമായത് അതിവേഗം; ഇന്റീരിയറുകാരനെ കെട്ടാൻ വീട്ടിൽ സമ്മതം കിട്ടില്ലെന്ന് മനസ്സിലാക്കി ഇഷ്ടമല്ലാത്ത വിവാഹം; വിവാഹ മോചനത്തിന് ശേഷം വിദേശത്ത് പോയപ്പോഴും അടുപ്പം തുടർന്നു; കുട്ടനെല്ലൂരിൽ ദന്താശുപത്രി തുടങ്ങിയതും പ്രണയിതാവിന്റെ അടുത്തു നിൽക്കാൻ; ലീവിങ് ടുഗദർ വീട്ടിലും അറിയിച്ചില്ല; ലാഭം കൂടിയത് കലഹമായി; പൂങ്കുന്നത്തെ ഡോ സോനയുടെ കൊലയ്ക്ക് പിന്നിലെ വൈരാഗ്യ കഥ

ഡെന്റൽ കോളേജിൽ ഒപ്പം പഠിച്ച കൂട്ടുകാരിയുടെ ബന്ധു; ഫ്രണ്ടിന്റെ വീട്ടിൽ പോയുള്ള പരിചയം പ്രണയമായത് അതിവേഗം; ഇന്റീരിയറുകാരനെ കെട്ടാൻ വീട്ടിൽ സമ്മതം കിട്ടില്ലെന്ന് മനസ്സിലാക്കി ഇഷ്ടമല്ലാത്ത വിവാഹം; വിവാഹ മോചനത്തിന് ശേഷം വിദേശത്ത് പോയപ്പോഴും അടുപ്പം തുടർന്നു; കുട്ടനെല്ലൂരിൽ ദന്താശുപത്രി തുടങ്ങിയതും പ്രണയിതാവിന്റെ അടുത്തു നിൽക്കാൻ; ലീവിങ് ടുഗദർ വീട്ടിലും അറിയിച്ചില്ല; ലാഭം കൂടിയത് കലഹമായി; പൂങ്കുന്നത്തെ ഡോ സോനയുടെ കൊലയ്ക്ക് പിന്നിലെ വൈരാഗ്യ കഥ

ആർ പീയൂഷ്

തൃശൂർ: ദന്ത ഡോക്ടറെ കുത്തി കൊന്ന കേസിൽ അറസ്റ്റിലായ പാവറട്ടി സ്വദേശി മഹേഷ് വർഷങ്ങളായി ഡോ. സോനയുമായി ബന്ധമുള്ളയാളാണെന്ന് പൊലീസ്. സോന തൃശൂർ മെഡിക്കൽ കോളേജിൽ പഠിക്കുന്ന സമയത്താണ് മഹേഷുമായി പരിചയത്തിലാകുന്നത്. ഒപ്പം പഠിക്കുന്ന കൂട്ടുകാരിയുടെ ബന്ധുവായിരുന്നു മഹേഷ്. ഒഴിവു സമയങ്ങളിൽ കൂട്ടുകാരിയുടെ വീട്ടിൽ പോകുമ്പോൾ കണ്ടു മുട്ടുന്ന ഇരുവരും വൈകാതെ പ്രണയത്തിലാകുകയായിരുന്നു.

ഇന്റീരിയർ ജോലിക്കാരാനായ മഹേഷുമായുള്ള വിവാഹം നടക്കില്ല എന്നറിഞ്ഞതോടെ വീട്ടുകാരുടെ നിർബന്ധ പ്രകാരം അങ്കമാലി സ്വദേശിയുമായി വിവാഹം കഴിക്കുകയായിരുന്നു. ഇഷ്ടമല്ലാത്ത വിവാഹം ആയിരുന്നതിനാൽ എപ്പോഴും കുടുംബ പ്രശ്നങ്ങളായിരുന്നു. ഇതിനിടയിലും മഹേഷുമായുള്ള ബന്ധം സോന നിലനിർത്തിയിരുന്നു. രണ്ടു വർഷം കഴിഞ്ഞപ്പോഴേക്കും വിവാഹ മോചനം നേടുകയും വിദേശത്തേക്ക് ജോലിക്കായി പോകുകയും ചെയ്തു.

സ്ഥിരമായി ഇരുവരും തമ്മിൽ ബന്ധപ്പെടുകയും പ്രണയം ദൃഢമാകുകയും ചെയ്തു. അങ്ങനെയാണ് സോനയം വിദേശത്ത് നിന്നും തിരികെ നാട്ടിലേക്ക് വരുത്തുകയും തൃശൂരിൽ ഡെന്റൽ ക്ലിനിക്ക് തുടങ്ങാൻ മഹേഷ് ആവശ്യപ്പെടുകയും ചെയ്തത്. അങ്ങനെ കെട്ടിട നിർമ്മാണ കരാറുകാരനായ ഇയാളുമായിച്ചേർന്ന് രണ്ടുവർഷം മുമ്പ് കുട്ടനെല്ലൂരിൽ ദന്താശുപത്രി ആരംഭിക്കുകയും ചെയ്തു.

ഡെന്റൽ ക്ലിനിക്ക് തുടങ്ങിയതോടെ സോന താമസം കുരിയച്ചിറയിലെ ഫ്ലാറ്റിലേക്ക് മാറ്റുകയായിരുന്നു. ഒരു വർഷത്തോളമായി ഇരുവരും ഭാര്യയും ഭർത്താവുമാണെന്ന് പറഞ്ഞാണ് താമസിച്ചിരുന്നത്. എന്നാൽ ഇവർ നിയമ പ്രകാരം വിവാഹം കഴിച്ചിട്ടില്ലായിരുന്നു. മഹേഷുമായി ഒന്നിച്ച് താമസിക്കുകയായിരുന്നു എന്ന് വീട്ടുകാരോട് സോന പറഞ്ഞിരുന്നില്ല.

ക്ലിനിക്ക് തുടങ്ങാനുള്ള എല്ലാ സഹായവും ചെയ്തു തന്നിരുന്ന ആളാണ് എന്ന് മാത്രമായിരുന്നു പറഞ്ഞിരുന്നത്. ആശുപത്രിയുടെ നടത്തിപ്പ് ഇരുവരുടെയും പേരിലായിരുന്നു. ഇതിനിടെ സാമ്പത്തിക ഇടപാടുകളുമായി സംബന്ധിച്ച് ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായി. ആശുപത്രിയിൽ നിന്നുള്ള ലാഭം വിനിയോഗിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം ബന്ധത്തിൽ വിള്ളൽ വീഴ്‌ത്തി.

ഇതിനിടെ ഭീഷണി, ബ്ലാക്ക് മെയിലിങ് എന്നിവയിലൂടെ മഹേഷ് പണംതട്ടാൻ ശ്രമിക്കുന്നെന്നുകാട്ടി കഴിഞ്ഞ 25ന് തൃശൂർ സിറ്റി പൊലീസിൽ സോന പരാതി നൽകി. തുടർനടപടികൾക്കായി ഒല്ലൂർ സിഐ. ഫോണിൽ ബന്ധപ്പെട്ടപ്പോൾ സ്ഥലത്തില്ലെന്നുപറഞ്ഞ് മഹേഷ് ഒഴിഞ്ഞുമാറി. സ്ഥലത്തെ ഒരു രാഷ്ട്രീയ നേതാവ് വിളിച്ച് പ്രശ്നം സംസാരിച്ചു തീർക്കാമെങ്കിൽ മഹേഷുമായി വരാമെന്ന് അറിയിച്ചു. അങ്ങനെയെങ്കിൽ മധ്യസ്ഥതയിലൂടെ പ്രശ്നം പരിഹരിക്കാമെന്നും കേസ് പിൻവലിക്കാമെന്നും സോനയുടെ ബന്ധുക്കൾ പറഞ്ഞതോടെ നേതാവ് മഹേഷുമായി ക്ലിനിക്കിലെത്തി.

ഇന്റീരിയർ പണിതു നൽകിയ ഇനത്തിൽ 20 ലക്ഷം രൂപ കിട്ടാനുണ്ടെന്നും അതു ലഭിച്ചാൽ പ്രശ്നം പരിഹരിക്കാമെന്നായിരുന്നു മഹേഷിന്റെ നിലപാട്. അഞ്ചു ലക്ഷം രൂപ പോലും മുടക്കാതെ ചെയ്ത ജോലിക്ക് ഇതുവരെ നൽകിയ പണത്തിന്റെ കണക്ക് സോന കാണിച്ചതോടെ മഹേഷിന്റെ ഒപ്പമെത്തിയവരും നിലപാടിൽനിന്ന് പിൻവാങ്ങി. തട്ടിയെടുത്ത പതിമൂന്നര ലക്ഷം രൂപ തിരികെ തരണമെന്നും പെൺകുട്ടിയെ വെറുതെ വിടണമെന്നുമായിരുന്നു ബന്ധുക്കൾ മുന്നോട്ടുവച്ച ആവശ്യം. സ്ഥാപനം വിറ്റ് നാട്ടിലേക്കു പോകുകയാണെന്നായിരുന്നു സോനയുടെ നിലപാട്.

എന്നാൽ സ്ഥാപനം താൻ നടത്തിക്കൊള്ളാമെന്ന് മഹേഷ് പറഞ്ഞു. ലൈസൻസ് ഉൾപ്പടെയുള്ളവ സോനയുടെ പേരിലായതിനാൽ അതു പറ്റില്ലെന്നു സോന പറഞ്ഞത് അയാളെ പ്രകോപിപ്പിച്ചു. തർക്കമായതോടെ, പൊലീസ് കേസുമായി മുന്നോട്ടു പോകാമെന്നു ബന്ധുക്കൾ പറഞ്ഞു. ഇത് മധ്യസ്ഥരും സമ്മതിച്ചതോടെ, മഹേഷ് കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് സോനയെ പിന്നിൽനിന്നു വട്ടം പിടിച്ച് വയറിൽ കുത്തുകയായിരുന്നു. അവിടെയുണ്ടായിരുന്നവർ തടയാൻ ശ്രമിച്ചപ്പോഴേക്കും രണ്ടാമതും കുത്തി.

ഒരു കുത്ത് തുടയിലാണ് കൊണ്ടത്. ഒപ്പമുണ്ടായിരുന്നവർ പെട്ടെന്നു മഹേഷിനെ പിടിച്ചു മാറ്റി. സോനയെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമത്തിനിടെ പ്രതി മധ്യസ്ഥരുടെയും കണ്ണുവെട്ടിച്ച് സ്ഥലം വിട്ടു. ഉടൻ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. ആദ്യത്തെ കുത്തിൽ ഹൃദയത്തിനു പരുക്കേറ്റതിനാൽ രക്തസ്രാവം നിലയ്ക്കാതെയാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

അതേ സമയം ക്ലിനിക്കിലെ വരുമാനം മുഴുവൻ കഴിഞ്ഞ ഒരു വർഷമായി മഹേഷ് തട്ടിയെടുക്കുയായിരുന്നു എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. 2018 -19 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം ലഭിച്ച 22 ലക്ഷം രൂപ മഹേഷ് തട്ടിയെടുത്തിരുന്നു.

ഇതിനു പുറമേ ചിട്ടി നടത്തിപ്പിലൂടെ ലഭിച്ച ഏഴു ലക്ഷം രൂപയും ക്ലിനിക് തുടങ്ങുമ്പോൾ ഇന്റീരിയർ വർക്കുകൾക്കെന്ന പേരിൽ ആറര ലക്ഷം രൂപയും സോനയിൽനിന്ന് ഇയാൾ കൈക്കലാക്കിയിരുന്നു എന്നും ബന്ധുക്കൾ പറയുന്നു. സോനയുടെ മൃതദേഹം സംസ്‌കരിച്ചു. അഞ്ചുവയസ്സുള്ള മകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP