Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിനിമാനടിമാർ അടക്കം കുരുക്കിലായ ലഹരിമരുന്നുകേസിൽ നാർക്കോട്ടിക് സെല്ലിന്റെ പിടിയിലായ അനൂപ് മുഹമ്മദിനെയും കൂട്ടരെയും സമീപിച്ചത് സ്വർണക്കടത്തിന്റെ കിങ്പിൻ കെ.ടി.റമീസ്; അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും ഉറ്റസുഹൃത്തുക്കൾ; സാമ്പത്തിക ഇടപാടുകളിൽ ബിനീഷിന്റെ റോൾ പരിശോധിക്കാൻ ബെംഗളൂരു എൻഫോഴ്‌സ്‌മെന്റ് ബിനീഷിനെ ചോദ്യം ചെയ്യും; ഈ മാസം ആറിന് ബെംഗളൂരു ശാന്തിനഗറിലെ ഇഡി ഓഫീസിൽ ഹാജരാകാൻ നോട്ടീസ്

സിനിമാനടിമാർ അടക്കം കുരുക്കിലായ ലഹരിമരുന്നുകേസിൽ നാർക്കോട്ടിക് സെല്ലിന്റെ പിടിയിലായ അനൂപ് മുഹമ്മദിനെയും കൂട്ടരെയും സമീപിച്ചത് സ്വർണക്കടത്തിന്റെ കിങ്പിൻ കെ.ടി.റമീസ്; അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും ഉറ്റസുഹൃത്തുക്കൾ; സാമ്പത്തിക ഇടപാടുകളിൽ ബിനീഷിന്റെ റോൾ പരിശോധിക്കാൻ ബെംഗളൂരു എൻഫോഴ്‌സ്‌മെന്റ് ബിനീഷിനെ ചോദ്യം ചെയ്യും; ഈ മാസം ആറിന് ബെംഗളൂരു ശാന്തിനഗറിലെ ഇഡി ഓഫീസിൽ ഹാജരാകാൻ നോട്ടീസ്

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ബെംഗളൂരു ലഹരി മരുന്ന് കേസിൽ ബെംഗളൂരു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യും. കേസിൽ നേരത്തെ അറസ്റ്റിലായ മുഹമ്മദ് അനൂപിന്റെ മൊഴിപ്രകാരമാണ് ചോദ്യം ചെയ്യൽ. അനൂപുമായി ബിനീഷിന് പണമിടപാടുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു.
ഈ മാസം ആറിന് ബെംഗളൂരു ശാന്തിനഗറിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഹോട്ടൽ ബിസിനസിനായി ബിനീഷ് പണം നൽകിയിരുന്നതായി അനൂപ് വെളിപ്പെടുത്തിയിരുന്നു. ഇതു ബിനീഷ് സ്ഥിരീകരിക്കുകയും ചെയ്തു.

അനൂപ് സുഹൃത്താണെന്നും ലഹരി മരുന്ന് ഇടപാടുകളെക്കുറിച്ച് അറിയില്ലെന്നുമാണ് ബിനീഷിന്റെ പ്രതികരണം. കഴിഞ്ഞയാഴ്ച അനൂപിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ബിനീഷിനെ വിളിപ്പിച്ചിരിക്കുന്നത്. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ബിനീഷിനെ സെപ്റ്റംബർ 9ന് ഇഡി ചോദ്യം ചെയ്തിരുന്നു.

ബെംഗളൂരു ലഹരിമരുന്ന് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന അനൂപിനെ കഴിഞ്ഞയാഴ്ചയാണ് ഇ.ഡി. അന്വേഷണസംഘവും വിശദമായി ചോദ്യംചെയ്തത്. കോടതിയുടെ അനുമതിയോടെ പരപ്പന അഗ്രഹാര ജയിലിലെത്തിയായിരുന്നു ചോദ്യംചെയ്യൽ. ഇതിനുപിന്നാലെയാണ് ബിനീഷ് കോടിയേരിയോടും ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

സെപ്റ്റംബർ ഒമ്പതിന് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടും ബിനീഷിനെ ഇ.ഡി. ചോദ്യംചെയ്തിരുന്നു. വിദേശത്ത് നിന്നുള്ള പണമിടപാട് സംബന്ധിച്ചാണ് കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ മണിക്കൂറുകളോളം ചോദ്യംചെയ്തത്. ഇതിനുപിന്നാലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. ബിനീഷിന്റെ സ്വത്തുവകകൾ സംബന്ധിച്ച വിവരങ്ങൾ കൈമാറണമെന്നും ഇ.ഡി.യെ അറിയിക്കാതെ സ്വത്ത് ക്രയവിക്രയം ചെയ്യാൻ പാടില്ലെന്നും നിർദ്ദേശമുണ്ടായിരുന്നു

സ്വർണക്കള്ളക്കടത്ത്സംഘം ഫണ്ടിനായി ബംഗ്ലൂരുവിലെ മയക്കുമരുന്ന് റാക്കറ്റിനെ സമീപിച്ചിരുന്നു. മയക്കുമരുന്ന് കേസിൽ നാർക്കോട്ടിക് സെല്ലിന്റെ പിടിയിലുള്ള അനൂപ് മുഹമ്മദ് അടക്കമുള്ളവരുടെ സഹായമാണ് കള്ളക്കടത്ത് സംഘം തേടിയത്. സ്വർണകള്ളക്കടത്ത് കേസിന്റെ മുഖ്യആസൂത്രകനെന്ന് അന്വേഷണ ഏജൻസി കണ്ടെത്തിയ കെടി റമീസാണ് മുഹമ്മദ് അനൂപുമായി ബന്ധപ്പെട്ടത്.

അനൂപുമായുള്ള ഫോൺവിളികളുടെ പിന്നിലെന്ത്?

ബിനീഷ് ബിസിനസിന് സാമ്പത്തിക സഹായം നൽകിയിരുന്നതായി മയക്കുമരുന്ന് കേസിലെ പ്രധാനപ്രതി അനൂപ് മുഹമ്മദ് മൊഴി നൽകിയിരുന്നു. അനൂപുമായി ബിനീഷ് പലതവണ ടെലഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവുകളും പുറത്തു വന്നിരുന്നു. ബംഗളൂരു ആസ്ഥാനമായി ബിനീഷ് തുടങ്ങിയ ബി കാപ്പിറ്റൽ ഫിനാൻസ് സ്ഥാപനം വഴി നൽകിയ പണം ഉപയോഗിച്ചാണ് അനൂപ് ഹോട്ടൽ തുടങ്ങിയതെന്നും ഈ ഹോട്ടലിൽവച്ചാണ് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

അനൂപ് മുഹമ്മദ് പിടിയിലാകുന്നതിന് രണ്ടുദിവസം മുമ്പും ബിനീഷ് കോടിയേരിയുമായി ടെലഫോണിൽ സംസാരിച്ചിരുന്നുവെന്നും കണ്ടെത്തി. ഓഗസ്റ്റ് ഒന്നിനും 19നുമിടയിൽ അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും പലതവണ ഫോണിൽ ബന്ധപ്പെട്ടതിന്റെ കോൾ വിശദാംശങ്ങളും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ തീരുമാനിച്ചത്.

ഓഗസ്റ്റ് 21 നാണ് അനൂപ് അറസ്റ്റിലാകുന്നത്. പൊലീസ് പിടിയിലാകുന്നതിന് രണ്ട് ദിവസം മുൻപും അനൂപ്, ബിനീഷ് കോടിയേരിയുമായി സംസാരിച്ചു. ഓഗസ്റ്റ് 19 ന് മാത്രം അഞ്ച് തവണയാണ് വിളിച്ചത്. ഓഗസ്റ്റ് പതിമൂന്നിന് എട്ട് മിനിട്ടിലേറെ ഇരുവരും സംസാരിച്ചു. ഇത് വ്യക്തമാക്കുന്നതാണ് ഫോൺ രേഖ. ബാംഗളൂരവിൽ അറസ്റ്റിലായ മയക്കുമരുന്ന് മാഫിയയുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന ആരോപണവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസാണ് രംഗത്തെത്തിയത്. മയക്കുമരുന്ന് മാഫിയക്ക് വേണ്ടി പണം മുടക്കിയത് ബിനീഷ് കോടിയേരിയാണെന്നും കച്ചവട കേന്ദ്രമായി പ്രവർത്തിച്ച ഹോട്ടലിൽ ബിനീഷ് കോടിയേരി നിത്യ സന്ദർശകനായിരുന്നുവെന്നും ഫിറോസ് ആരോപിച്ചിരുന്നു.

ആരോപണങ്ങൾക്ക് മറുപടിയുമായി ബിനീഷ് കോടിയേരിയും രംഗത്തെത്തിയിരുന്നു. അനൂപ് മുഹമ്മദിനെ വർഷങ്ങളായി അറിയാമെന്നും എന്നാൽ ഇത്തരത്തിലൊരു വ്യക്തിയാണ് അനൂപ് എന്ന് അറിയില്ലായിരുന്നുവെന്നുമായിരുന്നു ബിനീഷിന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP