Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൈക്ക് പെൻസ് പ്രസിഡന്റിന്റെ ചുമതല ഏറ്റെടുക്കുമോ ? രോഗാവസ്ഥ വഷളായാൽ പ്രസിഡണ്ട് പദവിയിൽ നിന്നും രാജി വയ്ക്കേണ്ടി വരുമോ ? മാറ്റി വയ്ക്കാൻ കഴിയാത്ത തെരഞ്ഞെടുപ്പിൽ പ്രസിഡണ്ട് എങ്ങനെ വോട്ടു പിടിക്കും ? ട്രംപിന്റെ രോഗം പ്രഖ്യാപിച്ചപ്പോൾ അമേരിക്കൻ ആകാശത്ത് യുദ്ധവിമാനം വിന്യസിച്ചത് എന്തിന് ? വിചിത്രമായ നിയമങ്ങളും കീഴ്‌വഴക്കങ്ങളും ഉള്ള അമേരിക്കയിൽ സംഭവിക്കുന്നത് ഇങ്ങനെയൊക്കെ

മൈക്ക് പെൻസ് പ്രസിഡന്റിന്റെ ചുമതല ഏറ്റെടുക്കുമോ ? രോഗാവസ്ഥ വഷളായാൽ പ്രസിഡണ്ട് പദവിയിൽ നിന്നും രാജി വയ്ക്കേണ്ടി വരുമോ ? മാറ്റി വയ്ക്കാൻ കഴിയാത്ത തെരഞ്ഞെടുപ്പിൽ പ്രസിഡണ്ട് എങ്ങനെ വോട്ടു പിടിക്കും ? ട്രംപിന്റെ രോഗം പ്രഖ്യാപിച്ചപ്പോൾ അമേരിക്കൻ ആകാശത്ത് യുദ്ധവിമാനം വിന്യസിച്ചത് എന്തിന് ? വിചിത്രമായ നിയമങ്ങളും കീഴ്‌വഴക്കങ്ങളും ഉള്ള അമേരിക്കയിൽ സംഭവിക്കുന്നത് ഇങ്ങനെയൊക്കെ

മറുനാടൻ മലയാളി ബ്യൂറോ

ലോകത്തിലെ തന്നെ ഏറ്റവും ശക്തനായ മനുഷ്യനാണ് അമേരിക്കൻ പ്രസിഡണ്ട്. കേവലം ഒരു രാജ്യത്തിന്റെ ഭരണാധികാരി എന്നതിനുപരി, നിലവിലെ സാഹചര്യത്തിൽ, ലോകത്തിന്റെ ഗതി നിർണ്ണയിക്കുന്ന വ്യക്തി എന്ന നിലയ്ക്കാണ് അമേരിക്കൻ പ്രസിഡണ്ടിന്റെ പ്രസക്തി. അതുകൊണ്ടുതന്നെയാണ് അമേരിക്കയിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ എന്നും ലോകം ഉറ്റുനോക്കിയിരുന്നതും അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് കാലാകാലങ്ങളായി ലോകജനതയുടെ തന്നെ സംസാരവിഷയമായി മാറിയിരുന്നതും. സോവിയറ്റ് യൂണിയന്റെ പതനശേഷം ലോകത്തിൽ അമേരിക്കയുടെ പ്രാധാന്യവും പ്രാമാണിത്തവും ഏറെ വർദ്ധിച്ചു. ഒരു ഭാഗത്ത് ചൈന ഒരു വൻശക്തിയായി ഉയര്ന്നുവരാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഇന്നും ലോകരാഷ്ട്രങ്ങൾക്കിടയിൽ അമേരിക്കക്കുള്ള അപ്രമാദിത്തത്തിന് കാര്യമായ മാറ്റമുണ്ടാക്കാൻ അവർക്കായിട്ടില്ല.

ഇതുതന്നെയാണ് അമേരിക്കൻ പ്രസിഡണ്ടിന്റെ കോവിഡ് ബാധ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിക്കുവാനുള്ള കാര്യവും. ഇതിനു മുൻപും, പല അമേരിക്കൻ പ്രസിഡണ്ടുമാർ ആരോഗ്യപരമായ കാരണങ്ങളാൽ താത്ക്കാലികമായി ചുമതലകളിൽ നിന്നും വിട്ടോഴിഞ്ഞു നിന്നിട്ടുണ്ടെങ്കിലും, അതൊന്നും ഇത്രമാത്രം നിർണ്ണായകമായ ഒരു കാലഘട്ടത്തിലായിരുന്നില്ല. ലോകം അഭിമുഖീകരിക്കുന്ന കോവിഡ് പ്രതിസന്ധി, ചൈനയുമായുള്ള ഏറിവരുന്ന സംഘർഷം, ഇടയ്ക്കൊന്നു പത്തി മടക്കിയെങ്കിലും അഫ്ഗാനിസ്ഥാനിലും മറ്റുമായി ഉയർന്നു വരുന്ന ഇസ്ലാമിക തീവ്രവാദം, അതിന്റെ പുതിയ കേന്ദ്രമായി ഉയർന്നു വരുന്ന തുർക്കി, ഇതിനെല്ലാം ഉപരി, അടുത്തുവരുന്ന അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് എന്നിവയെല്ലാം കൂടി ട്രംപിന്റെ ആരോഗ്യകാര്യത്തിൽ അമേരിക്കയുടെ മാത്രമല്ല, ലോകത്തിന്റെ തന്നെ ശ്രദ്ധ വർദ്ധിപ്പിക്കുകയാണ്.

മൈക്ക് പെൻസ് അധികാരത്തിൽ ഏറുമോ ?

ഡൊണാൾഡ് ട്രംപ് കോവിഡ് ബാധമൂലം ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതോടെ കുറഞ്ഞത് രണ്ടുമൂന്നാഴ്‌ച്ചക്കാലമെങ്കിലും ഔദ്യോഗിക ചുമതലകൾ നിർവ്വഹിക്കുന്നതിൽ നിന്നും വിട്ടുനിൽക്കേണ്ട സാഹചര്യം ഒരുങ്ങിയിരിക്കുകയാണ്. 1981-ൽ റൊണാൾഡ് റീഗനു ശേഷം, ഇത്രയധികം ദിവസം തുടർച്ചയായി ഓഫീസിൽ നിന്നും വിട്ടുനിൽക്കേണ്ടിവരുന്ന പ്രസിഡണ്ടാണ് ഡൊണാൾഡ് ട്രംപ്. വൈറ്റ്ഹൗസ് പ്രസ്സ് സെക്രട്ടറി കേലീ മെക് എനാനി കഴിഞ്ഞദിവസം പറഞ്ഞത്, ഡൊക്ടറുടെയും മറ്റ് മെഡിക്കൽ വിദഗ്ദരുടെയും ഉപദേശങ്ങൾ അനുസരിച്ച്, വാൾട്ടർ റീഡ് ആശുപത്രിയിൽ സജ്ജീകരിച്ച താത്ക്കാലിക ഓഫീസിൽ നിന്നും ട്രംപ് അമേരിക്കൻ പ്രസിഡണ്ട് എന്ന രീതിയിലുള്ള ചുമതലകൾ നിർവ്വഹിക്കും എന്നാണ്.

അതായത്, 2002 ൽ ഒരു ആരോഗ്യ പ്രശ്നവുമായി ബന്ധപ്പെട്ട് ചികിത്സയിൽ പോകേണ്ടി വന്നപ്പോൾ ജോർജ്ജ് ബുഷ് ചെയ്തതുപോലെ അധികാരം വൈസ് പ്രസിഡണ്ടിന് കൈമാറുകയില്ലെന്ന് ചുരുക്കം. വൈറ്റ്ഹൗസിൽ നിന്നും മാറി, ഒരു നേവൽ ഒബ്സർവേറ്ററിയിൽ നിന്നും പ്രവർത്തിക്കുന്ന വൈസ് പ്രസിഡണ്ട് മൈക്ക് പെൻസിന്റെ ആരോഗ്യം തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വൈറ്റ്ഹൗസിനകത്തു തന്നെ വൈസ് പ്രസിഡണ്ടിന് ഓഫീസ് ഉണ്ടെങ്കിലും, അവിടത്തെ ജീവനക്കാരിൽ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് ഇപ്പോൾ അദ്ദേഹം നേവൽ ഒബ്സർവേറ്ററിയിൽ നിന്നും പ്രവർത്തിക്കുന്നത്.

ഇവിടെ പ്രധാനമായും ഉയർന്നുവരുന്നത് ട്രംപിന്റെ ആരോഗ്യനില തന്നെയാണ്. ചികിത്സയുടെ ആവശ്യത്തിനായി അദ്ദേഹത്തിനെ ബോധം കെടുത്തേണ്ടതായി വരികയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും സങ്കീർണ്ണതകളുടെ ഫലമായി അദ്ദേഹത്തിന് തന്റെ ചുമതലകൾ നിർവ്വഹിക്കാൻ ആകാതെ വരികയോ ചെയ്യുകയാണെങ്കിൽ എന്താണ് ഭാവി പരിപാടി എന്നതാണ് സുപ്രധാനമായ ചോദ്യം. ട്രംപ് എന്നത്തേയും പോലെ ആരോഗ്യവാനും ഉന്മേഷവാനും ആണെന്ന് അദ്ദേഹത്തിന്റെ അനുയായികൾ പറയുമ്പോഴും, കൊറോണ എന്ന വൈറസിന്റെ പ്രഹരണശേഷിയെ കുറിച്ചും ചിന്തിക്കേണ്ടതുണ്ട്.

നിലവിൽ, ട്രംപിന്റെ ആരോഗ്യസ്ഥിതിമൂലം ഏറ്റവും അധികം രാഷ്ട്രീയ ആശങ്കയുളവാകുന്നത് അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ്. വരുന്ന തെരഞ്ഞെടുപ്പിലെ ഒരു സ്ഥാനാർത്ഥിയാണ് ഡൊണാൾഡ് ട്രംപ്. ഏതെങ്കിലും കാരണവശാൽ അദ്ദേഹത്തിന്റെ തന്റെ ചുമതലകൾ നിർവ്വഹിക്കാൻ ആകാത്ത സാഹചര്യമുണ്ടായാൽ, അദ്ദേഹത്തിനു പകരം മറ്റൊരു സ്ഥാനാർത്ഥിയെ നിർണ്ണയിക്കേണ്ടതായി വന്നാൽ, എന്നിങ്ങനെ ഒരായിരം ചോദ്യങ്ങൾ ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പിന്റെ തീയതി നിശ്ചയിച്ചു കഴിഞ്ഞു. ഇനി അത് മാറ്റിവയ്ക്കണമെങ്കിൽ കോൺഗ്രസ്സ് അതിനനുസരിച്ച് ഒരു തീരുമാനം കൈക്കൊണ്ടാൽ മാത്രമേ സാധിക്കു.

എന്നാൽ, ദേശീയ പാർട്ടി നിയമം മുതൽ, തെരഞ്ഞെടുപ്പ് നിയമം വരെയുള്ളതിൽ സകലയിടങ്ങളിലും നിരവധി അവ്യക്തതകളും സങ്കീർണ്ണതകളുമുണ്ട്. ഇനി കഷ്ടിച്ച് ഒരുമാസം മാത്രമുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി ഉപായങ്ങളാണ് ഇവയൊക്കെ നൽകുന്നത്. നിലവിൽ, ഡൊണാൾഡ് ട്രംപ് തന്നെയാണ് അമേരിക്കയുടെ രാഷ്ട്രതലവൻ. വൈറ്റ്ഹൗസ് വൃത്തങ്ങൾ പറയുന്നത് അനുസരിച്ച്, വളരെ നേരിയ ലക്ഷണങ്ങളെ അദ്ദേഹം പ്രകടമാക്കുന്നുള്ളു. അദ്ദേഹം കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും, ആവശ്യമായ തീരുമാനങ്ങൾ എടുക്കുവാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്നുമാണ് വൈറ്റ്ഹൗസ് വൃത്തങ്ങൾ പറയുന്നത്.

എന്നാൽ, ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചാൽ പിന്നെ എന്താണ് പോവഴി ? ആരായിരിക്കും പിന്നീട് പ്രസിഡണ്ടിന്റെ ചുമതല വഹിക്കുക ? അമേരിക്കൻ ഭരണഘടന അനുസരിച്ച്, വൈസ് പ്രസിഡണ്ട് മൈക്ക് പെൻസാണ് പ്രസിഡണ്ടിന് തന്റെ ചുമതല നിർവ്വഹിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആ ചുമതല വഹിക്കുവാൻ നിയോഗിക്കപ്പെട്ടയാൾ. നിലവിൽ, അദ്ദേഹം കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആണെന്ന് തെളിഞ്ഞിരിക്കുകയുമാണ്. ഇനി, വൈസ് പ്രസിഡണ്ടിനും കഴിഞ്ഞില്ലെങ്കിൽ, പിന്നീട് അതിന് അർഹത സ്പീക്കർ ഓഫ് ദി ഹൗസിനാണ്. നിലവിൽ ഈ സ്ഥാനത്തിരിക്കുന്നത് ഡെമോക്രാറ്റിക് പാർട്ടി നേതാവായ 80 കാരി നാൻസി പെലോസിയാണ്.

അടുത്ത ഊഴം, പാർലമെന്റിലെ ഭൂരിപക്ഷ കക്ഷിയുടെ ഏറ്റവും മുതിർന്ന അംഗത്തിനാണ്. സെനറ്റ് പ്രസിഡണ്ട് പ്രോ ടെമ്പോർ എന്ന സ്ഥാനത്ത് ഇപ്പോഴുള്ളത് സെനറ്റർ ചാൾസ് ഗ്രാസ്ലിയാണ്. പിന്നീട്, സ്റ്റേറ്റ് സെക്രട്ടറിക്കാണ് സാധ്യത. അതിനു പിന്നാലെ മറ്റ് സെക്രട്ടറിമാർ. അതേസമയം, താത്ക്കാലികമായാണെങ്കിൽ പോലും, തന്നെ ചുമതലയിൽ നിന്നും നീക്കം ചെയ്യുവാനുള്ള നടപടികൾ പ്രസിഡണ്ടിന് എതിർക്കാം. അങ്ങനെയെങ്കിൽ ഇരു സഭകളിലും മൂന്നിൽ രണ്ട് വോട്ടിന്റെ ഭൂരിപക്ഷം നേടിയാൽ മാത്രമേ പ്രസിഡണ്ടിനെ നീക്കം ചെയ്യാൻ കഴിയുകയുള്ളു.

റിപ്പബ്ലിക്കൻ പാർട്ടിക്ക് സ്ഥാനാർത്ഥിയെ മാറ്റാൻ കഴിയുമോ ?

ഏതെങ്കിലും കാരണവശാൽ ട്രംപിന് മത്സരിക്കാൻ കഴിയാതെ വന്നാൽ, വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയെ പ്രസിഡണ്ട് സ്ഥാനാർത്ഥിയാക്കി ഉയർത്തുവാനോ അല്ലെങ്കിൽ മറ്റൊരു സ്ഥാനാർത്ഥിയെ നിശ്ചയിക്കുവാനോ റിപ്പബ്ലിക്കൻ പാർട്ടിക്ക് കഴിയും. പക്ഷെ പാർട്ടിയുടെ ഉന്നതാധികാര സമിതിയിലുള്ള 168 അംഗങ്ങളിൽ ഭൂരിഭാഗത്തിന്റെ പിന്തുണ ഇത്തരമൊരു നീക്കത്തിന് ആവശ്യമാണ്. എന്നാൽ ഇത്തരത്തിൽ ട്രംപിനെ സ്ഥാനാർത്ഥിത്വത്തിൽ നിന്നും നീക്കുക എന്നത് റിപ്പബ്ലിക്കൻ പാർട്ടിയെ സംബന്ധിച്ച് ഒരു കടുത്ത വെല്ലുവിളിയാണ്. പ്രത്യേകിച്ച് പല സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ.

മറ്റൊരു കാര്യം, ഇനി അരുതാത്തത് എന്തെങ്കിലും സംഭവിച്ചാൽ പോലും ട്രംപിന്റെ പേര് ബാലറ്റ് പേപ്പറിൽ ഉണ്ടാകും എന്നതാണ്. അതായത്, പിന്നെയും ട്രംപിന് വോട്ടുകൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. യഥാർത്ഥത്തിൽ ട്രംപിനുള്ള വോട്ടുകൾ ലഭിക്കുന്നത് എലക്ടേഴ്സിന്റെ ഒരു സ്ലേറ്റിനാണ്. ഡിസംബർ 14 നായിരിക്കും ഇലക്ടറൽ കോളേജ് കോൺഗ്രസ്സിൽ യോഗം ചേരുന്നത്. സ്വാഭാവികമായും, ട്രംപിനുള്ള വോട്ടുകൾ ലഭിച്ച ഇലക്ടേഴ്സിന് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിക്കായി വോട്ടുകൾ നൽകാവുന്നതാണ്. അതിനാൽ, അക്കാര്യത്തിൽ ആശങ്കയില്ല. എന്നാൽ ആശങ്കയുളവാക്കുന്ന കാര്യം, എന്തെങ്കിലും അവശതകളോ മറ്റെന്തെങ്കിലുംകാരണമോ വൈസ് പ്രസിഡണ്ടും കാബിനറ്റും പ്രസിഡണ്ടിനെ മാറ്റാൻ ആഗ്രഹിക്കുകയും, അദ്ദേഹം മാറാൻ തയ്യാറാകാതെ വരികയും ചെയ്യുന്ന സാഹചര്യത്തിലാണ്.

തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാൻ കഴിയുമോ ?

കോവിഡ് ബാധ സ്ഥിരീകരിച്ച ഉടനെ ട്രംപ് ആലോചിച്ചത് ഇതിനെക്കുറിച്ചായിരുന്നു. എന്നാൽ റിപ്പബ്ലിക്കൻ കോൺഗ്രസ്സ് അംഗങ്ങൾ അത് നിരാകരിച്ചു. ഭരണഘടനയല്ല, നിയമം മൂലമാണ് തെരഞ്ഞെടുപ്പ് നവംബർ 4 ന് തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അത് മാറ്റുവാൻ സാങ്കേതിക തടസ്സങ്ങൾ ഒന്നുമില്ല. പക്ഷെ അതിനായി ഡെമോക്രാറ്റിക് പാർട്ടിക്ക് ഭൂരിപക്ഷമുള്ള ഹൗസും, റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റും ഒരേസ്വരത്തിൽ തീരുമാനം എടുക്കണം. മാത്രമല്ല, പ്രസിഡണ്ടിന്റെ ഒപ്പും ഇക്കാര്യത്തിൽ ആവശ്യമാണ്.

എന്നാൽ, ഭരണഘടനയനുസരിച്ച് ജനുവരി 20 ന് പ്രസിഡണ്ടിന്റെ കാലാവധി അവസാനിക്കുകയാണ്. അതിൽ മാറ്റം വരുത്താൻ കഴിയില്ല. അതായത്, ഇലക്ഷൻ വൈകിക്കുകയോ നീട്ടി വയ്ക്കുകയോ ചെയ്താലും ജനുവരി 20 ന്പുതിയ പ്രസിഡണ്ട് ചുമതലയേറ്റെടുക്കണം. പ്രസിഡണ്ടിന്റെ നിലവിലെ ആരോഗ്യനില തൃപ്തികരമാണെന്ന റിപ്പോർട്ടുകൾ വരുമ്പോഴും അദ്ദേഹത്തിന് 74 വയസ്സായി എന്നതാണ് കൂടുതൽ ആശങ്കയുളവാക്കുന്നത്. കോവിഡ് 19 എന്ന മഹാമാരിയുടെഏറ്റവും അപകടം പിടിച്ച വിഭാഗത്തിലാണ് അദ്ദേഹം ഉൾപ്പെടുന്നത്.

അമേരിക്കയിൽ നടക്കാൻ പോകുന്നത് മറ്റൊരു ഒക്ടോബർ വിപ്ലവമോ ?

1981-ൽ റൊണാൾഡ് റീഗന് വെടിയേറ്റതിൽ പിന്നെ ഇതുവരെ അമേരിക്കൻ പ്രസിഡണ്ടായിരുന്നവരാരും തന്നെ ആ സ്ഥാനത്ത് ഇരിക്കുമ്പോൾ മരണഭീഷണി നേരിട്ടട്ടില്ല. ട്രംപ് വളരെ നേരിയ രീതിയിലുള്ള ലക്ഷണങ്ങളെ കാണിക്കുന്നുള്ളു എങ്കിലും, മറ്റുവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തിനില്ല എങ്കിലും, പ്രായം 74 ആയി എന്നത് ആശങ്കക്ക് വക നൽകുന്ന കാര്യമാണ്.പ്രസിഡണ്ട് കെന്നഡിയുടെ വധത്തിനു ശേഷം നടപ്പിലാക്കിയ ഇരുപത്തഞ്ചാം ഭരണഘടനാ ഭേദഗതി വഴി, പ്രസിഡണ്ട് മരണമടഞ്ഞാൽ വൈസ് പ്രസിഡണ്ട്, സ്വാഭാവികമായും ആ സ്ഥാനത്ത് എത്തും. എന്നാൽ, അസുഖം മൂലം പ്രസിഡണ്ടിന് കാര്യങ്ങൾ നിർവ്വഹിക്കാൻ ആകാത്ത സ്ഥിതിവന്നാൽ എന്തുചെയ്യും എന്നതിലാണ് ആശയക്കുഴപ്പം.

ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ട്രംപ് തന്റെ ചുമതല വൈസ് പ്രസിഡണ്ടിനെ ഇതുവരെ ഏല്പിച്ചിട്ടില്ല. അതായത്, ഇപ്പോഴും ഭരണനിയന്ത്രണം തന്റെ കൈയിൽ നിന്നും വഴുതിപ്പോകുവാൻ അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. ചുമതലകൾ നിർവ്വഹിക്കാൻ ആകാത്ത സ്ഥിതി വരികയും എന്നാൽ ചുമതലകൾ വിട്ടൊഴിയാത്ത സ്ഥിതി സംജാതമാകുകയും ചെയ്താൽ എന്തുചെയ്യണം എന്നതാണ് ഇപ്പോൾ റിപ്പബ്ലിക്കൻ പാർട്ടിയെ ആശയക്കുഴപ്പത്തിലാക്കുന്നത്. മാത്രമല്ല, നവംബറിലെ ആദ്യത്തെ തിങ്കളാഴ്‌ച്ച കഴിഞ്ഞുള്ള ചൊവാഴ്‌ച്ച, പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്ന, ഇലക്ടറൽ കോളേജുകൾ തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്.

താരതമ്യേന നേരിയ തോതിലുള്ള കോവിഡ് ബാധ മാത്രമേ ട്രംപിനുള്ളു, അദ്ദേഹം സുഖം പ്രാപിച്ച് തിരിച്ചുവരികയും ചെയ്താൽ, ഈ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് അത് ഒരു മുതല്ക്കൂട്ടു തന്നെയായിരിക്കും. എന്നും ജയിച്ചുവരാനുള്ള തന്റെ കഴിവിനെ എങ്ങനെ ജനങ്ങളിലേക്കെത്തിക്കണം എന്നത് ട്രംപിന് നന്നായി അറിയാം. താരതമ്യേന ഒരു ഉറക്കം തൂങ്ങിയായി കണക്കാക്കപ്പെടുന്ന ജോ ബിഡനെ കാൾ ജനപ്രീതി നേടാൻ ഇത് ട്രംപിനെ സഹായിക്കും. എന്നാൽ മറിച്ചു സംഭവിച്ചാലോ? ഈ ചോദ്യത്തിൽ തൂങ്ങിയാണ് അമേരിക്കയിൽ, പ്രത്യേകിച്ച് റിപ്പബ്ലിക്കൻ പാർട്ടിയിൽ പുതിയ വിപ്ലവം ഉണ്ടാകാൻ പോകുന്നത് എന്നാണ് പാശ്ചാത്യ നിരീക്ഷകർ പറയുന്നത്.

അമേരിക്കയുടെ തീരപ്രദേശങ്ങളിൽ ചുറ്റിപ്പറന്ന, അന്തിമവിധികർത്താക്കൾ എന്നറിയപ്പെടുന്ന, അമേരിക്കൻ സൈനിക വിമാനങ്ങൾ നൽകുന്ന സൂചനയെന്ത് ?

ഡൊണാൾഡ് ട്രംപിനും മെലാനിയ ട്രംപിനും കോവിഡ് ബാധ സ്ഥിരീകരിച്ച ഉടെനെ അമേരിക്കയുടെ ഇരു തീരപ്രദേശങ്ങളിലേയും ആകാശത്തിനു മുകളിലൂടെ ഇരമ്പിപ്പാഞ്ഞത് അമേരിക്കൻ സൈന്യത്തിലെ ''അന്തിമവിധികർത്താക്കൾ'' എന്നറിയപ്പെടുന്ന രണ്ട് ബോയിങ് ഇ-68 വിമാനങ്ങളായിരുന്നു. ഒന്ന്, വാഷിങ്ടൺ ഡി സി ക്കടുത്തായി കിഴക്കൻ തീരത്തിലൂടെ പറന്നപ്പോൾ മറ്റൊന്ന് ഓറിഗോണിന് മുകളിലൂടെ പടിഞ്ഞാറൻ തീരങ്ങൾ താണ്ടി പറക്കുകയായിരുന്നു. നാഷണൽ കമാൻഡ് അഥോറിറ്റിയിൽ നിന്നും ബാലിസ്റ്റിക് മിസൈൽ സബ്മറൈനുകൾക്കുള്ള നിർദ്ദേശങ്ങൾ കൈമാറുന്നത് ഈ വിമാനങ്ങളിലൂടെയാണെന്നതാണ് ഈ പറക്കലിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നത്.

ഇത് സ്ഥിരമായ ഒരു പരിശീലന പറക്കൽ മാത്രമാണെന്നും, തികച്ചും യാദൃശ്ചികമായാണ് ആ സമയത്ത് ഇത് സംഭവിച്ചതെന്നുമാണ് അമേരിക്കൻ സേന പറയുന്നതെങ്കിലും അത് അങ്ങനെയല്ലെന്നാണ് പലരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. സാധാരണയായി യുദ്ധവിമാനങ്ങൾ അവയുടെ ട്രാൻസ്പോണ്ടേഴ്സ് പ്രവർത്തിപ്പിക്കാറില്ല. അതിനാൽ തന്നെ അവയെ ട്രാക്ക് ചെയ്യുവാൻ സാധിക്കുകയില്ല. എന്നാൽ ഇവിടെ ട്രാൻസ്പോണ്ടേഴ്സ് പ്രവർത്തിപ്പിച്ച്, പൊതുജനങ്ങൾക്ക് വിമാനങ്ങളെ കാണുവാനുള്ള അവസരം സൃഷ്ടിക്കുകയായിരുന്നു.

അമേരിക്കൻ പ്രസിഡണ്ട് രോഗബാധിതനായാലും അമേരിക്കയുടെ ശക്തി കുറയില്ലെന്ന സന്ദേശം ശത്രുക്കൾക്ക് നൽകാനാണ് ഇതെന്ന് ചിലർ പറയുമ്പോൾ, ഇപ്പോഴും അമേരിക്കൻ സൈന്യത്തിന്റെ സർവ്വസൈന്യാധിപൻ പ്രസിഡണ്ട് തന്നെയാണെന്ന് ചിലരെ ഓർമ്മിപ്പിക്കാനായിരുന്നു ഈ പറക്കൽ എന്നാണ് മറ്റുചിലർ പറയുന്നത്. ഏതായാലും, ട്രംപിന്റെ രോഗബാധ ലോകത്തെ മുഴുവൻ ആശങ്കയിലും ആശയക്കുഴപ്പത്തിലുമാക്കിയിരിക്കുകയാണ്. ബി ബി സി ന്യുസിന്റെ ലേഖകൻ പറഞ്ഞതുപോലെ, ട്രംപും കൊറോണയും കൂടിച്ചേർന്നാൽ അത് തീർച്ചയായും ഒരു വാർത്തയാകാറുണ്ട്, ഇപ്പോഴും ആകുന്നു, ഇനിയും ആകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP