Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചികിത്സ ഫലിക്കാത്തതിന് ഒരു നാട്ടുവൈദ്യനെയോ കപട ചികിത്സകനെയോ ഹോമിയോ ഡോക്ടറെയോ ജനം കുറ്റപെടുത്തുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ ശാസ്ത്രീയ ചികിത്സ പരാജയപെടാൻ പാടില്ല, എന്ന ദുശ്ശാഠ്യം അടിമുടി ശാസ്ത്രവിരുദ്ധമായ നമ്മുടെ സമൂഹത്തിനുണ്ട്; രോഗി മരിച്ചാൽ മുൻപിൻ നോക്കാതെ ഡോക്ടറെ പഞ്ഞിക്കിടുന്ന കാടൻ മനോഭാവം പരിഷ്‌കരിച്ചേ മതിയാവൂ; സി രവിചന്ദ്രൻ എഴുതുന്നു

ചികിത്സ ഫലിക്കാത്തതിന് ഒരു നാട്ടുവൈദ്യനെയോ കപട ചികിത്സകനെയോ ഹോമിയോ ഡോക്ടറെയോ ജനം കുറ്റപെടുത്തുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ ശാസ്ത്രീയ ചികിത്സ പരാജയപെടാൻ പാടില്ല, എന്ന ദുശ്ശാഠ്യം അടിമുടി ശാസ്ത്രവിരുദ്ധമായ നമ്മുടെ സമൂഹത്തിനുണ്ട്; രോഗി മരിച്ചാൽ മുൻപിൻ നോക്കാതെ ഡോക്ടറെ പഞ്ഞിക്കിടുന്ന കാടൻ മനോഭാവം പരിഷ്‌കരിച്ചേ മതിയാവൂ; സി രവിചന്ദ്രൻ എഴുതുന്നു

സി രവിച്രന്ദൻ

ജീവിതം രോഗസഹിതം

(1) ആൾക്കൂട്ട വിചാരണകളും വൈകാരികമുദ്രാവാക്യങ്ങളും നമ്മെ പ്രാകൃതയുഗത്തിലേക്ക് വലിച്ചെറിയുകാണ്. നിയമവാഴ്ച അംഗീകരിക്കാതെ പുരോഗമനവും മാനവികതയും കുഴച്ചുരുട്ടാമെന്ന അത്യാഗ്രഹം ആപത്താണ്. നിങ്ങൾക്ക് നേട്ടമുണ്ടാകുന്നതും ഇഷ്ടപെടുന്നതുമായവ മാത്രമേ നിയമം ആകാവൂ എന്ന ശാഠ്യം ഏറെ പിറകിലേക്ക് വഴി നടത്തും. വസ്തുതകൾക്കോ തെളിവുകൾക്കോ സാമാന്യയുക്തിക്കോ പ്രാധാന്യവുമില്ലാത്ത ലോകം ഭരിക്കുന്നത് അക്രമവും കയ്യേറ്റവും കൊലപാതകങ്ങളുമായിരിക്കും.

(2) ചികിത്സ ഫലിക്കാത്തതിന് ഇന്നുവരെ ഒരു നാട്ടുവൈദ്യനെയോ കപട ചികിത്സകനെയോ ഹോമിയോ ഡോക്ടറെയോ ജനം കുറ്റപെടുത്തുന്നത് കണ്ടിട്ടുണ്ടോ? അവർ ഫലപ്രദമല്ല, പരാജയപെട്ടേക്കാം എന്ന ധാരണ നിലവിലുണ്ട്. അതായത് പ്രാർത്ഥന പോലെ. ഫലിക്കണമെന്ന് നിർബന്ധമില്ല-ഫലിച്ചില്ലെങ്കിൽ പരാതിയുമില്ല. എന്നാൽ ശാസ്ത്രീയ ചികിൽസ പരാജയപെടാൻ പാടില്ല, ഫലം മോശമാകാൻ പാടില്ല എന്ന ദുശാഠ്യം അടിമുടി ശാസ്ത്രവിരുദ്ധമായ നമ്മുടെ സമൂഹത്തിനുണ്ട്. രോഗം മാറ്റുന്നത് ദൈവമാണെന്ന് 24ഃ7 വെച്ച് കീറും. മാറിയില്ലെങ്കിൽ ഡോക്ടറുടെ കുത്തിന് പിടിക്കും, തള്ളയ്ക്ക് വിളിക്കും, ആശുപത്രി അടിച്ച് തകർക്കും. കേസുകളും പരാതികളുമായി മാല കൊരുത്ത് കഴുത്തിലിടും. വിളിച്ച് ഭീഷണിപെടുത്തും, പടമടിച്ച് ഭിത്തിയിലൊട്ടിക്കും. ബദൽ മാമന്മാർക്കോ പോട്ട ചികിത്സകർക്കോ ഇങ്ങനെയൊന്നും പേടിക്കേണ്ട. വിജയിച്ചാൽ അവരുടെ മിടുക്ക്-ചികിത്സയുടെ മാഹാത്മ്യം! പരാജയപെട്ടാൽ പ്രശ്‌നമില്ല. കാരണം അവർക്ക് പരാജയപെടാൻ ഭരണഘടനാപരമായ അവകാശവും അധികാരവും ഉണ്ട്.

(3) ജീവിതം രോഗസഹിതം. രോഗമില്ലാത്തവരായി ആരുമില്ല. ആരോഗ്യാവസ്ഥയിലും നിരവധി ക്രമക്കേടുകളും അസുഖങ്ങളും അസ്വസ്ഥതകളും നമുക്കുണ്ടാവും. എല്ലാം ഭേദമാകണമെങ്കിൽ മരിക്കണം. രോഗി മാത്രമല്ല ചികിത്സകരും രോഗങ്ങൾ പേറി ജീവിക്കുന്നവരാണ്. ചില രോഗങ്ങളിൽനിന്ന് പൂർണ്ണ മോചനം ലഭിക്കും. ചിലവ വന്നുംപോയുമിരിക്കും. ബാക്കിയുള്ളവ മരിക്കുന്നതുവരെ ജീവിക്കും. നിയന്ത്രിച്ചും ക്രമീകരിച്ചും മുന്നോട്ടുപോകണം. രോഗങ്ങളെല്ലാം മാറ്റുക എന്നതല്ല ജീവിതം സന്തോഷകരമായി മുന്നോട്ടുകൊണ്ടുപോകുക എന്നതാണ് പ്രധാനം. ഓരോ വിജയകരമായ ചികിത്സയിലും സംഭവിക്കുന്നത് രോഗിയുടെ ജീവിതം വലിച്ചുനീട്ടലാണ്. നീളംകൂടുമ്പോൾ വിജയം പെരുകും.

(4) എല്ലാ ചികിത്സകളും പൂർണ്ണമായുംപൂർണ്ണമായും വിജയിക്കണം എന്ന
വാശി അയഥാർത്ഥപരമാണ്. മുന്നിലെത്തുന്ന ഓരോ രോഗിയുടെയും ജീവിതം നിർമ്മിക്കാനും നശിപ്പിക്കാനും സാധിക്കുമെന്ന ബോധ്യം ഓരോ ഡോക്ടർക്കും ഉണ്ടാവണം. അങ്ങേയറ്റം ജാഗ്രതയും കൃത്യതയും അനിവാര്യമായ തൊഴിൽ മേഖലയാണത്. ചികിത്സയിലെ ശ്രദ്ധക്കുറവും ജാഗ്രതയില്ലായ്മയും കുറ്റകരമാണ്. അവിടെ നിയമപരമായ നടപടികൾ വരും. എല്ലാ തൊഴിലിനും ബാധകമായ കാര്യമാണത്. പക്ഷെ പരിഹാരം നിയമപരമായിരിക്കണം, തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം. രോഗി മരിച്ചാൽ മുൻപിൻ നോക്കാതെ ഡോക്ടറെ പഞ്ഞിക്കിടുന്ന കാടൻ മനോഭാവം പരിഷ്‌കരിച്ചേ മതിയാവൂ. പലർക്കും ഇതൊരു രസമാണ്. വാഹനാപകടം ഉണ്ടായാൽ ഒന്നും സംഭവിച്ചില്ലെങ്കിലും ചത്തതുപോലെ കിടന്നോളണം എന്ന നിർദ്ദേശം വരുന്നത് അത് മോട്ടോർ ഗതാഗതനിയമത്തിന്റെ സിലബസ്സിൽ ഉള്ളതുകൊണ്ടല്ല. പലപ്പോഴും അപകടസ്ഥലത്ത് ഓടിക്കൂടുന്നവർ മുൻപിൻനോക്കാതെ പെരുമാറി കളയുമോ എന്ന ആശങ്ക മൂലമാണ്.

(5) രോഗികളെ ആശുപത്രികൾ സ്വീകരിക്കുന്നില്ല എന്ന വാർത്തകൾ കേൾക്കാറുണ്ട്. കാരണം പലതാവാം. വേണ്ടത്ര ചികിത്സാസൗകര്യങ്ങൾ ഇല്ലാത്തതോ റിസ്‌ക് ഏറ്റെടുക്കാനുള്ള വൈമനസ്യമോ ആകാം പലപ്പോഴും കാരണങ്ങൾ. ചികിത്സ ഫലിച്ചില്ലെങ്കിൽ രോഗിയുടെ ടീം 'വികാരി കളിക്കു'മെന്ന ആശങ്കയാണ് മറ്റൊരു കാരണം. മോശം റിസൾട്ട് വന്നാൽ ഒന്നുകിൽ അക്രമം അല്ലെങ്കിൽ മൊഴിമാനഭംഗം ഉറപ്പാണ് എന്നവർ ആശങ്കപെടുന്നു. ഗുരുതരമായി പരിക്കേറ്റവരെയും ആസന്നമായ അവസ്ഥകളിൽ ഉള്ളവരെയും സ്വീകരിക്കാൻ ആശുപത്രികൾ വിസമ്മതിച്ചാൽ ആരോഗ്യരംഗം അവതാളത്തിലാകും. ആത്മഹത്യയ്ക്ക് പകരം എണ്ണതേച്ചും മധുരംനുകർന്നും ജീവനൊടുക്കേണ്ടിവരും.

(6) ആൾക്കൂട്ട വിചാരണകളും പൊതുഹിത ആക്രമണങ്ങളും കാടത്തമായി തോന്നുക അവ തനിക്കെതിരാകുമ്പോൾ മാത്രമാണെങ്കിൽ നിങ്ങൾക്ക് സാരമായ ചില പ്രശ്‌നങ്ങളുണ്ട്. സ്വയം താങ്ങാനാവാത്തത് മറ്റുള്ളവരുടെ കാര്യത്തിലും പാടില്ല എന്ന തിരിച്ചറിവ് പ്രധാനമാണ്. ചികിത്സയിൽ ആരോപിക്കപെട്ട പിഴവിന്റെ പേരിൽ കൊല്ലത്ത് ഒരു യുവ ഡോക്ടർ ആത്മഹത്യ ചെയ്തു എന്ന പത്രവാർത്ത വേദനാജനകം. നിജസ്ഥിതി അറിയില്ല, തെളിവുകൾ ലഭ്യമായിട്ടുമില്ല. പക്ഷെ അങ്ങനെയൊരു സാധ്യത നിലനിൽക്കുന്ന സമൂഹമാണ് നമ്മുടേത്. അത്രമാത്രം ദയാശൂന്യമാണ് നാം അന്യന്റെ വീഴ്ചകൾ ആഘോഷിക്കുന്ന രീതികൾ. സമൂഹം കൂട്ടമായി ചെയ്യുന്ന അനീതിയാണ് ഇതൊക്കെ. ഏറ്റവും വിലപ്പെട്ടത് വലിച്ചെറിയാൻ ഒരാളെ നിർബന്ധിതനാക്കുന്ന സമൂഹബോധം നിന്ദ്യമല്ലെങ്കിൽ നീചമാണ്.

(7) ഹൈദരാബാദിലെ മാനഭംഗകേസിലെ പ്രതികളെ പൊലീസ് സ്വന്തംനിലയിൽ വെടിവെച്ചുകൊന്ന് നിയമം നടപ്പിലാക്കിയപ്പോൾ കയ്യടിച്ചവരാണ് കേരളത്തിലെ പൊതുസമൂഹവും ഭൂരിപക്ഷം വൈകാരികബുദ്ധിജീവികളും. സമാനമായ ആൾക്കൂട്ട ആക്രമണങ്ങളെയും നിയമലംഘനങ്ങളെയുമൊക്കെ വാഴ്‌ത്തി പാടിയും കവിതയെഴുതിയും അവർ തളർന്നു ഉറങ്ങാൻ പോകുമ്പോഴാണ് പൊതുഹിത നിർമ്മിതി നടത്തുന്ന കൊലപാതകങ്ങളുടെ അടുത്ത ഗഡു വരുന്നത്. നിയമവാഴ്ച ഉറപ്പാക്കണം എന്ന കാര്യത്തിൽ എല്ലാവരും പെരുമ്പറയടിക്കും. പക്ഷെ പലർക്കും ഹൈദരാബാദിൽ അതാവശ്യമില്ല, മറ്റ് ചിലർക്ക് ബാബ്‌റി മസ്ജിദിൽ ആവശ്യമില്ല, വേറെ ചിലർക്ക് തങ്ങൾക്ക് ഹിതകരമായ കയ്യേറ്റങ്ങളിലും ആവശ്യമില്ല...എത്ര മനംമയക്കി ആചാരങ്ങൾ!

(8) തങ്ങളുടെ പിഴവുകൾക്ക് നേരെയുള്ള സമൂഹത്തിന്റെ മൊഴിമാനഭംഗം താങ്ങാനാവാത്തവരാണ് പലപ്പോഴും ജീവനൊടുക്കുന്നത്. തെളിവ്, വസ്തുത, നിയമവാഴ്ച, യാഥാർത്ഥ്യബോധം, അറിവ്-ഒരു സമൂഹത്തിന്റെ തീരുമാനങ്ങളിൽ നിരന്തരം പ്രതിഫലിക്കേണ്ടത് ഇവയൊക്കെയാണ്. അതിനപ്പുറമുള്ള വൈകാരിക പ്രകടനങ്ങളൊക്കെ ജനാധിപത്യബോധവും നിയമവിധേയത്വവും അസഹ്യമായതു കൊണ്ടുള്ള പുളിച്ച് തേട്ടലാണ്. ചികിത്സ ഫലിച്ചേക്കാവുന്ന രോഗമാണത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP