Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശക്തമായ അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും മഹാമാരിയെ ചെറുക്കാൻ സർക്കാരിന് സർവ പിന്തുണയും നൽകി മാതൃകയായി പ്രതിപക്ഷം; സർക്കാരിനെതിരായ യുഡിഎഫ് സമരങ്ങൾ നിർത്തിവെച്ചത് വൈറസ് വ്യാപനം ഒഴിവാക്കാൻ; സമരവുമായി മുന്നോട്ട് പോകുമെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിക്കുമെന്ന് ബിജെപിയും; ഇനിയൊരു ലോക് ഡൗൺ വേണ്ടെന്നുവെച്ച് കോവിഡിനൊപ്പം ജീവിക്കാൻ ഒരു ജനത; ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നത് പുതിയൊരു കേരള മോഡൽ

ശക്തമായ അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും മഹാമാരിയെ ചെറുക്കാൻ സർക്കാരിന് സർവ പിന്തുണയും നൽകി മാതൃകയായി പ്രതിപക്ഷം; സർക്കാരിനെതിരായ യുഡിഎഫ് സമരങ്ങൾ നിർത്തിവെച്ചത് വൈറസ് വ്യാപനം ഒഴിവാക്കാൻ; സമരവുമായി മുന്നോട്ട് പോകുമെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിക്കുമെന്ന് ബിജെപിയും; ഇനിയൊരു ലോക് ഡൗൺ വേണ്ടെന്നുവെച്ച് കോവിഡിനൊപ്പം ജീവിക്കാൻ ഒരു ജനത; ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നത് പുതിയൊരു കേരള മോഡൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രണാധീതമായതോടെ വീണ്ടും ലോക് ഡൗൺ എന്ന പ്രചാരണം ശക്തമായിരുന്നു. എന്നാൽ, ശക്തമായ അഭിപ്രായ വ്യത്യാസങ്ങളും ആശയ സംഘട്ടനങ്ങളും നിലനിൽക്കുമ്പോഴും, കോവിഡിനെതിരായ പോരാട്ടത്തിൽ സർക്കാരിനൊപ്പം ചേർന്ന് നിൽക്കുന്ന പ്രതിപക്ഷത്തെയാണ് കേരളം കണ്ടത്. വീണ്ടും ലോക് ഡൗണിലേക്ക് ജനങ്ങളെ തള്ളിവിടുന്നത് പ്രായോ​ഗികമല്ലെന്ന പൊതു നിലപാടിൽ ഭരണ- പ്രതിപക്ഷ കക്ഷികൾ കഴിഞ്ഞ ദിവസം എത്തിച്ചേരുകയായിരുന്നു. കോവിഡിനെ പേടിച്ച് ഒളിച്ചിരിക്കാതെ കോവിഡിനൊപ്പം ജാ​ഗ്രതയോടെ ജീവിക്കാൻ ജനതയെ ശീലിപ്പിക്കുകയാണ് കേരളം. സർക്കാരിനെതിരായ ആൾക്കൂട്ട സമരങ്ങൾ ഒഴിവാക്കാൻ യുഡിഎഫ് തീരുമാനിച്ചതോടെ മഹാമാരിയെ ചെറുക്കുന്നതിന് പൂർണ പിന്തുണ പ്രതിപക്ഷം അറിയിക്കുകയായിരുന്നു. എന്നാൽ, സർക്കാരിനെതിരായ സമരങ്ങൾ അവസാനിപ്പിക്കില്ലെന്ന നിലപാടായിരുന്നു ബിജെപി കൈക്കൊണ്ടത്. അതേസമയം, പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുമെന്ന് അവരും വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോ​ഗമാണ് ലോക്ഡൗൺ വേണ്ടെന്ന തീരുമാനത്തിലെത്തിയത്. ആൾക്കൂട്ടമുണ്ടാകുന്ന സാഹചര്യങ്ങൾ കർശനമായി നിയന്ത്രിച്ചു കോവിഡ് വ്യാപനം ചെറുക്കാനാണ് സർവകക്ഷി യോഗം തീരുമാനിച്ചത്. ഇപ്പോൾ ലോക്ഡൗൺ ആവശ്യമില്ലെന്ന സർക്കാരിന്റെ തീരുമാനത്തെ യുഡിഎഫും ബിജെപിയും പിന്തുണച്ചു. സ്ഥിതിഗതികൾ രണ്ടാഴ്ച നിരീക്ഷിക്കും. തീരുമാനം മാറ്റണമോയെന്ന് അതിനുശേഷം ആലോചിക്കാമെന്നാണു ധാരണ. നിയന്ത്രണങ്ങൾ നടപ്പാക്കാൻ എല്ലാ കക്ഷികളും പിന്തുണ പ്രഖ്യാപിച്ചു. ഐഎംഎ നിർദ്ദേശിച്ച ആരോഗ്യ അടിയന്തരാവസ്ഥ ഇപ്പോൾ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

തിരുവനന്തപുരം നഗരത്തിൽ പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയിട്ടും വൈറസ് വ്യാപനം കുറയാതിരുന്നതു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. കോവിഡിനൊപ്പം ജീവിക്കുകയെന്ന നയത്തിലേക്കു സർക്കാർ മാറണം. വ്യാപാര സ്ഥാപനങ്ങൾ കൂടുതൽ സമയം തുറന്നു പ്രവർത്തിച്ചും കെഎസ്ആർടിസി ഉൾപ്പെടെ കൂടുതൽ ബസ് സർവീസുകൾ നടത്തിയും അകലം പാലിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കണം. ആരോഗ്യ മേഖലയിൽ പഠനം പൂർത്തിയാക്കിയവരുടെ സേവനം പൂർണമായി വിനിയോഗിക്കുന്നില്ല. കോവിഡ് ജോലികൾക്കായി നിയോഗിക്കുന്നവർക്കു കൃത്യമായി ശമ്പളം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമരങ്ങൾ നിർത്തിവയ്ക്കാനുള്ള യുഡിഎഫ് തീരുമാനം ചെന്നിത്തല യോഗത്തെ അറിയിച്ചു. ചെന്നിത്തലയുമായി മുഖ്യമന്ത്രി നേരത്തേ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണു തീരുമാനം. എന്നാൽ സമരത്തിൽ നിന്നു പിന്നോട്ടില്ലെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ വ്യക്തമാക്കി. ബിജെപിയുടെ സമരങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുമെന്നും പറഞ്ഞു. യുഡിഎഫ് പ്രത്യക്ഷ പരിപാടികൾ ഒഴിവാക്കിയ സാഹചര്യത്തിൽ 2 മാസത്തേക്കു സർക്കാർ പരിപാടികൾ ഡിജിറ്റലാക്കണമെന്നു കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ ആവശ്യപ്പെട്ടു. കോവിഡ് പരിശോധനയിൽ കേരളം പിന്നിലാണെന്ന് എല്ലാവരും പറഞ്ഞു.

ഒക്ടോബർ പകുതിയോടെ പ്രതിദിന കോവിഡ് കേസുകൾ 16,000 വരെ ഉയരാനിടയുണ്ടെന്ന് ഇടതു മുന്നണി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടിയിരുന്നു. സമ്പൂർണ ലോക്ഡൗൺ ഇപ്പോൾ വേണ്ടെന്നു യോഗം നി‍ർദേശിച്ചു. എൽഡിഎഫ് പ്രചാരണ ജാഥകൾ, പഞ്ചായത്ത്‌തല യോഗങ്ങൾ എന്നിവ മാറ്റിവച്ചതായി കൺവീന‍‍ർ എ.വിജയരാഘവൻ യോ​ഗത്തെ അറിയിച്ചു.

സംസ്ഥാനത്ത് ഇപ്പോൾ ലോക് ഡൗൺ പരി​ഗണനയിലില്ലെന്ന് പിന്നീട് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിക്കുകയായിരുന്നു. അതേസമയം, നിയന്ത്രണങ്ങൾ കർശനമാക്കുമെന്നും പ്രാദേശിക തലത്തിൽ രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലുകൾ സജീവമാകണമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ

സമരങ്ങളും പ്രക്ഷോഭങ്ങളും ജനാധിപത്യത്തിൽ പാലിക്കപ്പെടണം. നേരിടുന്ന സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് സമരത്തിലും നിയന്ത്രണം വേണം. ആൾക്കൂട്ടം ഒഴിവാക്കണം. സഹകരിക്കണമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും അഭ്യർത്ഥിച്ചു.ലോക്ക് ഡൗണിന് ശേഷം വിവിധ മേഖലകൾ തുറന്നു. അസംഘടിത മേഖലയ്ക്ക് ഇത് ആവശ്യമാണ്. കമ്പോളത്തിലും റീട്ടെയിൽ കടകളിലും തുടക്കത്തിലെ ജാഗ്രതയ്ക്ക് കുറവുണ്ടായി. ദൂഷ്യഫലം പ്രത്യക്ഷത്തിൽ കാണുന്നു. നിലവിലെ സംവിധാനത്തിനൊപ്പം പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ഇടപെടണം. ലോക്ക് ഡൗണിന് ശേഷം രാജ്യത്തെമ്പാടും എല്ലാ മേഖലകളും തുറക്കുന്നു. അസംഘടിത മേഖലയിലെ ബഹുഭൂരിപക്ഷം തൊഴിൽ ശക്തിക്ക് ഉപജീവനത്തിന് തുറന്ന് പ്രവർത്തിക്കൽ ആവശ്യമാണ്. കോവിഡ് പ്രോട്ടോക്കോൾ പാലിക്കലും പ്രധാനം. വീഴ്ച ഉണ്ടാകരുത്.

നാളിതുവരെ നല്ല പിന്തുണ ലഭിച്ചു. ചില ഘട്ടത്തിൽ സങ്കുചിത താത്പര്യങ്ങൾ പൊന്തിവന്നു. രോഗവ്യാപനം വലിയ ഭീഷണിയായി പത്തിവിടർത്തുന്നു. ഇത്തരം പ്രവണത ഇനി ഉണ്ടാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. സ്ഥിതി ഇനി അതിസങ്കീർണമാകും. പ്രതിസന്ധി മറികടക്കാൻ എല്ലാവരുടെയും സഹകരണം തേടി. നിലവിലെ സാഹചര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ട് എല്ലാ ഭാഗത്ത് നിന്നും പ്രവർത്തനം വേണം. അണികളെ ജാഗ്രത പെടുത്താൻ നേതൃത്വം തയ്യാറാവണം. നാടിനെയും ജനത്തെയും സംരക്ഷിക്കുന്ന പ്രവർത്തനമേ ഉണ്ടാകാവൂ. ഈ അഭ്യർത്ഥന എല്ലാവരും സ്വീകരിച്ചു.

വിശദമായ ചർച്ച നടന്നു. ചില കാര്യത്തിൽ എല്ലാവരും യോജിച്ചു. ഒറ്റക്കെട്ടായി നീങ്ങാൻ എല്ലാവരും തീരുമാനിച്ചു. ഏകീകൃതമായി കൊവിഡിനെ പ്രതിരോധിക്കാൻ മാനദണ്ഡം പാലിക്കണമെന്ന കാര്യത്തിൽ എല്ലാവരും യോജിച്ചു. ഈ സാഹചര്യം നേരിടാൻ ഇപ്പോഴത്തെ ഘട്ടത്തിൽ ലോക്ക്ഡൗൺ പരിഹാരമല്ലെന്ന് ചൂണ്ടിക്കാട്ടി. അതിനോട് എല്ലാവരും യോജിച്ചു. പരിപാടികൾ നടക്കുമ്പോൾ നിശ്ചിത എണ്ണം ആളുകളേ പങ്കെടുക്കാവൂ. അതിൽ വിവാഹമായാലും മരണമായാലും സാമൂഹികമായ മറ്റ് ചടങ്ങായാലും രാഷ്ട്രീയ പരിപാടിയായാലും ഇതിലെല്ലാം പങ്കെടുക്കുന്നവരുടെ എണ്ണം സർക്കാർ തീരുമാനിക്കും. അത് പാലിക്കണമെന്ന് തീരുമാനിച്ചു. എല്ലാ കാര്യത്തിലും കോവിഡ് വ്യാപനം തടയുക എന്നതിനാണ് പ്രാമുഖ്യം. എല്ലാവരും ഇത് അഅംഗീകരിച്ചു.

ഇന്നലെ മാത്രം 7354 കോവിഡ് ബാധിതർ

കേരളത്തിൽ ഇന്നലെ 7354 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത് . മലപ്പുറം 1040, തിരുവനന്തപുരം 935, എറണാകുളം 859, കോഴിക്കോട് 837, കൊല്ലം 583, ആലപ്പുഴ 524, തൃശൂർ 484, കാസർഗോഡ് 453, കണ്ണൂർ 432, പാലക്കാട് 374, കോട്ടയം 336, പത്തനംതിട്ട 271, വയനാട് 169, ഇടുക്കി 57എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

22 മരണങ്ങളാണ് ഇന്നലെ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി രവീന്ദ്രൻ (61), പേട്ട സ്വദേശി വിക്രമൻ (70), കൊല്ലം തെക്കേമുറി സ്വദേശി കുഞ്ഞുമോൻ ഡാനിയൽ (55), പെരുമ്പുഴ സ്വദേശി മുരളീധരൻപിള്ള (62), അഞ്ചൽ സ്വദേശിനി ഐഷ ബീവി (80), കോട്ടയം നാട്ടകം സ്വദേശിനി സാറാമ്മ (75), പായിപ്പാട് സ്വദേശി കെ.കെ രാജ (53), തൃശൂർ വടക്കേക്കാട് സ്വദേശി കുഞ്ഞുമോൻ (72), പുറനാട്ടുകര സ്വദേശി കുമാരൻ (78), ഒല്ലൂർ സ്വദേശിനി ജയ (57), മലപ്പുറം വട്ടത്തൂർ സ്വദേശി ജോയ് (64), വേങ്ങര സ്വദേശിനി ഫാത്തിമ (63), മാമ്പ്രം സ്വദേശി അബൂബക്കർ (67), നന്മാണ്ട സ്വദേശി മുഹമ്മദ് (77), പാലക്കാട് കുമാരനല്ലൂർ സ്വദേശി ശേഖരൻ (79), കമ്പ സ്വദേശി ദാസൻ (62), കണ്ണൂർ താന സ്വദേശി എ.കെ. കുഞ്ഞാലി (73), കാരിയാട് സ്വദേശി കുഞ്ഞാലീമ (60), പഴയങ്ങാടി സ്വദേശി കുഞ്ഞിക്കണ്ണൻ (65), പയ്യന്നൂർ സ്വദേശി ആർ.വി. നാരായണൻ (70), ചെറുകുന്ന് സ്വദേശിനി ജമീല (66), കർണാക കൊടക് സ്വദേശി (ബിഎസ്എഫ് മുട്ടത്തറ) മജീദ് (51) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 719 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 58 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 130 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 6364 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 672 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 7036 സമ്പർക്ക രോഗികളാണുള്ളത്. മലപ്പുറം 1024, തിരുവനന്തപുരം 898, എറണാകുളം 843, കോഴിക്കോട് 827, കൊല്ലം 566, ആലപ്പുഴ 499 , തൃശൂർ 476, കാസർഗോഡ് 400, കണ്ണൂർ 387, പാലക്കാട് 365, കോട്ടയം 324, പത്തനംതിട്ട 224, വയനാട് 157, ഇടുക്കി 46 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

130 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂർ 32, തിരുവനന്തപുരം 30, കാസർഗോഡ് 24, എറണാകുളം 10, ആലപ്പുഴ, തൃശൂർ, വയനാട് 5 വീതം, പത്തനംതിട്ട, കോട്ടയം, മലപ്പുറം 4 വീതം, കൊല്ലം, കൊല്ലം 3, പാലക്കാട്, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്നലെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3420 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 433, കൊല്ലം 262, പത്തനംതിട്ട 137, ആലപ്പുഴ 273, കോട്ടയം 157, ഇടുക്കി 84, എറണാകുളം 216, തൃശൂർ 236, പാലക്കാട് 269, മലപ്പുറം 519, കോഴിക്കോട് 465, വയനാട് 53, കണ്ണൂർ 197, കാസർഗോഡ് 119 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്നലെ നെഗറ്റീവായത്. ഇതോടെ 61,791 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,24,688 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,36,960 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,08,258 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 28,702 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2906 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്നലെ മാത്രം 52,755 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 28,62,094 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 2,03,323 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്നലെ 11 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. വയനാട് ജില്ലയിലെ പൊഴുതന (കണ്ടൈന്മെന്റ് സോൺ സബ് വാർഡ് 3, 5, 11), മാനന്തവാടി മുൻസിപ്പാലിറ്റി (24, 25, 26, 27), തരിയോട് (സബ് വാർഡ് 4, 8, 9, 12), എറണാകുളം ജില്ലയിലെ ഒക്കൽ (സബ് വാർഡ് 3), വേങ്ങൂർ (സബ് വാർഡ് 10), തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി (സബ് വാർഡ് 3), തൃശൂർ ജില്ലയിലെ തിരുവില്വാമല (സബ് വാർഡ് 10), കോഴിക്കോട് ജില്ലയിലെ പുറമേരി (10, 13, 14), കൊല്ലം ജില്ലയിലെ പരവൂർ (25), പത്തനംതിട്ട ജില്ലയിലെ കോട്ടനാട് (11), ആലപ്പുഴ ജില്ലയിലെ ആല (10) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 661 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP