Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഇക്കുറി ഐപിഎല്ലിൽ സഞ്ജു അവതരിച്ചത് 'സിക്സർ സഞ്ജു'വായി! ഐപിഎല്ലിൽ 10 മത്സരങ്ങളിൽ നിന്ന് പിറന്നത് 153 സിക്സറുകൾ; 16 സിക്സറുകളുമായി മുന്നിലെത്തിയത് മലയാളി ക്രിക്കറ്റ് താരം; ഏറ്റവും കൂടുതൽ സിക്സറുകൾ പിറന്നത് രാജസ്ഥാൻ - ചെന്നൈ മത്സരത്തിൽ; ഷാർജയിലേത് അടക്കം ഗ്രൗണ്ടുകളുടെ വലിപ്പക്കുറവും സിക്സർ മഴയ്ക്ക് ഇടയാക്കുന്നു

ഇക്കുറി ഐപിഎല്ലിൽ സഞ്ജു അവതരിച്ചത് 'സിക്സർ സഞ്ജു'വായി! ഐപിഎല്ലിൽ 10 മത്സരങ്ങളിൽ നിന്ന് പിറന്നത് 153 സിക്സറുകൾ; 16 സിക്സറുകളുമായി മുന്നിലെത്തിയത് മലയാളി ക്രിക്കറ്റ് താരം; ഏറ്റവും കൂടുതൽ സിക്സറുകൾ പിറന്നത് രാജസ്ഥാൻ - ചെന്നൈ മത്സരത്തിൽ; ഷാർജയിലേത് അടക്കം ഗ്രൗണ്ടുകളുടെ വലിപ്പക്കുറവും സിക്സർ മഴയ്ക്ക് ഇടയാക്കുന്നു

മറുനാടൻ ഡെസ്‌ക്‌

ദുബായ്: കാണികൾ ഇല്ലാതെയാണ് ഇക്കുറി ഐപിഎൽ മത്സരങ്ങൾ ദുബായിൽ പുരോഗമിക്കുന്നത്. എന്നാൽ, കാണികളുടെ കുറവ് പരിഹരിക്കാനുള്ള ശബ്ദസന്നാഹങ്ങൾ അടക്കം ഒരുക്കി കൊണ്ടാണ് ഓരോ മത്സരങ്ങളും ആവേശഭരിതമാക്കുന്നത്. കോടിക്കണക്കിന് പ്രേക്ഷകർ ടെലിവിഷനിലൂടെ കാണുന്ന ഐപിഎല്ലിനെ ഇക്കുറി ആവേശത്തിലാക്കിയവരിൽ സഞ്ജു സാംസണ് വലിയ പങ്കുണ്ട്. യുഎഇയിൽ പുരോഗമിക്കുന്ന ഐപിഎൽ 13ാം സീസണിൽ ആരാധകരെ സന്തോഷത്തിലാക്കുന്നത് സിക്‌സറുകളുടെ പൂരമാണ്. സീസണിലെ വെറും 10 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഇതുവരെ പിറന്നത് 153 സിക്‌സറുകളാണ്. ഇതിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ അടിച്ചതാകട്ടെ മലയാളി താരം സഞ്ജു സാംസണും.

തിങ്കളാഴ്ച നടന്ന മുംബൈ ഇന്ത്യൻസ് റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ മത്സരം വരെയുള്ള കണക്കുകളിലാണ് ഏറ്റവും കൂടുതൽ സിക്‌സറുകളുമായി വ്യക്തിഗത പട്ടികയിൽ മുന്നിൽ സഞ്ജുവുള്ളത്. ഇതുവരെ രണ്ടു മത്സരങ്ങളിൽ മാത്രം കളത്തിലിറങ്ങിയ സഞ്ജു ആകെ നേടിയത് 16 സിക്‌സറുകളാണ്! ഷാർജയിലെ താരതമ്യേന ചെറിയ ബൗണ്ടറികളുള്ള സ്റ്റേഡിയത്തിലായിരുന്നു ഈ രണ്ടു മത്സരങ്ങളുമെന്നത് സഞ്ജുവിന്റെ നേട്ടത്തിൽ സഹായകമായി. യുഎഇയിലെ മൂന്നു സ്റ്റേഡിയങ്ങളിലായാണ് ഇത്തവണ ഐപിഎൽ നടക്കുന്നത്. അതുകൊണ്ടുതന്നെ ടീമുകൾക്ക് വേദികളുടെ സ്വഭാവത്തെക്കുറിച്ച് ധാരണ ലഭിച്ച സാഹചര്യത്തിൽ തുടർന്നും സിക്‌സറുകളുടെ പെരുമഴ തന്നെ പ്രതീക്ഷിക്കാം എന്നാണ് ലഭിക്കുന്ന സൂചനകൾ.

ഇതുവരെ പൂർത്തിയായത് 10 മത്സരങ്ങളാണെങ്കിൽ ഇനിയും നടക്കാനുള്ളത് 50 മത്സരങ്ങളാണ്. സിക്‌സറുകളുടെ എണ്ണത്തിൽ ഈ സീസൺ റെക്കോർഡിട്ടാലും അതിശയിക്കാനില്ലെന്ന് ചുരുക്കം. ആകെ 872 സിക്‌സറുകൾ പിറന്ന 11ാം സീസണാണ് നിലവിൽ ഇക്കാര്യത്തിൽ മുന്നിൽ. ഏറ്റവും കുറവ് സിക്‌സർ പിറന്നത് രണ്ടാം സീസണിലാണ്; 442 സിക്‌സറുകൾ. ഇക്കുറി ഐപിഎല്ലിന് വേദിയാകുന്ന സ്റ്റേഡിയങ്ങളിൽ ഏറ്റവും ചെറുത് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയമാണ്. സഞ്ജു സാംസൺ ഉൾപ്പെടുന്ന രാജസ്ഥാൻ റോയൽസിന്റെ രണ്ടു മത്സരങ്ങളും നടന്നത് ഇവിടെയാണ്.

ഇതിൽ രാജസ്ഥാൻ ചെന്നൈ മത്സരത്തിൽ പിറന്നത് 33 സിക്‌സറുകളാണ്. ഇത് റെക്കോർഡാണ്. രാജസ്ഥാൻ പഞ്ചാബ് മത്സരത്തിൽ 29 സിക്‌സറുകളും പിറന്നു. ആകെ 26 സിക്‌സറുകൾ പിറന്ന മുംബൈ ബാംഗ്ലൂർ മത്സരമാണ് മൂന്നാമത്. ഷാർജയ്ക്ക് പുറത്ത് കൂടുതൽ സിക്‌സറുകൾ പിറന്നതും ദുബായിൽ നടന്ന ഈ മത്സരത്തിലാണ്. ഏറ്റവും കുറവ് സിക്‌സറുകൾ പിറന്നതും ദുബായിലാണ്. ചെന്നൈ സൂപ്പർ കിങ്‌സും ഡൽഹി ക്യാപിറ്റൽസും ഏറ്റുമുട്ടിയപ്പോൾ പിറന്നത് മൂന്നു സിക്‌സറുകൾ മാത്രം. മുംബൈയും ചെന്നൈയും തമ്മിൽ അബുദാബിയിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ആകെ ഒൻപത് സിക്‌സർ പിറന്നു.

ഒരു ഐപിഎൽ മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്‌സറുകളെന്ന റെക്കോർഡിനൊപ്പം രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിങ്‌സ് മത്സരത്തിലായിരുന്നു. 2 ഇന്നിങ്‌സുകളിലുമായി 33 സിക്‌സുകളാണു മത്സരത്തിൽ ആകെ പിറന്നത്. 2018ൽ ചെന്നൈയും റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിൽ നടന്ന മത്സരത്തിലും ഇത്രയും സിക്‌സറുകൾ പിറന്നിരുന്നു. സഞ്ജു സാംസൺ (9), സ്റ്റീവ് സ്മിത്ത് (4), ജോഫ്ര ആർച്ചർ (4), ഷെയ്ൻ വാട്‌സൻ (4), ഫാഫ് ഡുപ്ലെസി (7), സാം കറൻ (2), എം.എസ്. ധോണി (3) എന്നിവരാണ് രാജസ്ഥാൻ-ചെന്നൈ മത്സരത്തിലെ സിക്‌സർ വീരന്മാർ.

ഈ സീസണിൽ കൂടുതൽ സിക്‌സറുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ മലയാളി താരം സഞ്ജു സാംസൺ ബഹുദൂരം മുന്നിലാണ്. രണ്ട് മത്സരങ്ങളിൽനിന്ന് 16 സിക്‌സറുകളാണ് സഞ്ജു സ്വന്തം പേരിലാക്കിയത്. ഒരു ഇന്നിങ്‌സിൽ കൂടുതൽ സിക്‌സറുകളെന്ന നേട്ടം മുംബൈ താരം ഇഷാൻ കിഷനുമായി പങ്കിടുകയാണ് സഞ്ജു. ചെന്നൈയ്‌ക്കെതിരെ സഞ്ജുവും, ഇന്നലെ ബാംഗ്ലൂരിനെതിരെ മുംബൈ താരം ഇഷാൻ കിഷനും ഒൻപതു സിക്‌സറുകൾ വീതം നേടി.

സഞ്ജു സാംസണ് പിന്നാലെ 11 സിക്‌സറുകളുമായി മായങ്ക് അഗവർവാളാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇഷാൻ കിഷൻ ഒൻപത് സിക്‌സറുകളുമായി മൂന്നാം സ്ഥാനത്തും നിൽക്കുന്നു. സഞ്ജുവിന്റെ ഇപ്പോഴത്തെ പ്രകടനം ഇന്ത്യൻ ടീമിലേക്ക് വഴിതുറക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. ഇപ്പോൾ സ്ഥിരമായി ഇന്ത്യൻ ടീമിൽ ഇടംപിടിക്കാൻ സഞ്ജുവിന് സാധിച്ചിട്ടില്ല. സഞ്ജു സാംസണിന് ആദ്യമായി ഇന്ത്യൻ ടീമിൽ ഇടം ലഭിക്കുന്നത് 2014ലാണ്. അരങ്ങേറ്റത്തിലെ ക്യാപ്ടനെ തന്നെ വിക്കറ്റിന് പിന്നിൽ സാക്ഷിയാക്കി തകർപ്പൻ അർധസെഞ്ചുറിയുമായി ഐപിഎൽ 13ാം സീസണിൽ സഞ്ജു ഗംഭീരമാക്കയത്. രണ്ടാം മത്സരത്തിലു സഞ്ജു മികച്ചു നിന്നു. സുനിൽ ഗാവസ്‌കർ, സച്ചിൻ തെൻഡുൽക്കർ, ഗൗതം ഗംഭീർ, ഷെയ്ൻ വോൺ, കെവിൻ പീറ്റേഴ്‌സൺ, ബ്രയാൻ ലാറ തുടങ്ങിയവർ മുൻപേ സഞ്ജുവിനുള്ളിൽ ഒരു പ്രതിഭ ഒളിഞ്ഞു കിടപ്പുണ്ടെന്ന് വാദിച്ചവരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP