Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടതുസർക്കാരിന്റെ ആരോഗ്യരംഗത്തെ കേരള മോഡൽ ഇന്ത്യക്ക് അപമാനം; കാസർകോട്ട് യുവതിക്ക് 14 മണിക്കൂർ ചികിത്സ വൈകിയതോടെ ഇരട്ടക്കുട്ടികൾ മരിച്ചതും കോവിഡ് പോസിറ്റീവായ വ്യക്തിയെ ചികിത്സ കഴിഞ്ഞ പുഴുവരിച്ച നിലയിൽ മടക്കി വീട്ടിലെത്തിച്ചതും ഉദാഹരണങ്ങളെന്നും മുല്ലപ്പള്ളി

ഇടതുസർക്കാരിന്റെ ആരോഗ്യരംഗത്തെ കേരള മോഡൽ ഇന്ത്യക്ക് അപമാനം; കാസർകോട്ട് യുവതിക്ക് 14 മണിക്കൂർ ചികിത്സ വൈകിയതോടെ ഇരട്ടക്കുട്ടികൾ മരിച്ചതും കോവിഡ് പോസിറ്റീവായ വ്യക്തിയെ ചികിത്സ കഴിഞ്ഞ പുഴുവരിച്ച നിലയിൽ മടക്കി വീട്ടിലെത്തിച്ചതും ഉദാഹരണങ്ങളെന്നും മുല്ലപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: ഇടതു സർക്കാരിന്റെ ആരോഗ്യ രംഗത്തെ ഇപ്പോഴത്തെ കേരള മോഡൽ ഇന്ത്യക്ക് അപമാനമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

കാസർഗോഡ് ഗർഭിണിക്ക് 14 മണിക്കൂർ ചികിത്സ വൈകിയതിനെ തുടർന്ന് ഇരട്ടക്കുട്ടികൾ മരിച്ചതും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കോവിഡ് പോസിറ്റീവായ വ്യക്തിയെ ചികിത്സ കഴിഞ്ഞ് പുഴുവരിച്ച നിലയിൽ മടക്കി വീട്ടിലെത്തിച്ചതും ആരോഗ്യമേഖലയുടെ ഇന്നത്തെ പരിതാപകരമായ അവസ്ഥ തുറന്ന് കാട്ടിയ സംഭവങ്ങളാണ്.ഈ രണ്ടു വിഷയത്തിലും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം.മഹാമാരിക്ക് ശേഷം സംസ്ഥാനത്തെ കോവിഡ് ഇതരരോഗികളുടെ അവസ്ഥ ഇതിന് സമാനമാണ്.ജീവിതശൈലി രോഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് ചികിത്സ നിഷേധിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.ദിവസങ്ങൾക്ക് മുൻപ് മഞ്ചേരി മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ സൗകര്യം നിഷേധിച്ചതിനെ തുടർന്ന് കോവിഡ് രോഗി മരിച്ചിരുന്നു.ഈ സംഭവത്തിൽ അന്വേഷണം എങ്ങും എത്തിയിട്ടില്ല.ഇതിന് പുറമെയാണ് ആരോഗ്യമേഖയിൽ നടക്കുന്ന കോടികളുടെ ക്രമക്കേടുകളെന്നും മുല്ലപ്പള്ളി പറഞ്ഞു.

സ്വകാര്യ പി.ആർ.ഏജൻസികൾക്ക് കോടികൾ നൽകി പ്രതിച്ഛായ വർധിപ്പിക്കുന്നതിൽ മാത്രമാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചത്.മികച്ച ആരോഗ്യ സംവിധാനമുള്ള സംസ്ഥാനം ആയിരുന്ന കേരളം ഇന്ന് കോവിഡ് രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ്.മരണനിരക്കും ക്രമാതീതമായി ഉയരുന്നു.ഗുരുതര സാഹചര്യമാണ് കേരളത്തിലേത്.പ്രതിദിന രോഗികളുടെ എണ്ണം 7000 കടക്കുമ്പോൾ അതിനാവശ്യമായ പ്രതിരോധ സംവിധാനങ്ങൾ ഇല്ലെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. സംസ്ഥാനത്ത് നിലവിൽ കോവിഡ് പോസിറ്റീവായവരുടെ എണ്ണം 56709 ആണ്. ഇത് സെപ്റ്റംബർ 27 വരെയുള്ള കണക്കാണ്.വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം ഇനിയും ഉയരുമെന്ന് ആരോഗ്യമന്ത്രി തന്നെ വ്യക്തമാക്കുന്നു.ക്രമീകരിച്ചിരിക്കുന്ന 50271 കിടക്കകളിൽ ഒഴിവുള്ളത് 22677 എണ്ണം മാത്രമാണ്. ഐസിയുവിൽ 6303 കിടക്കകളാണുള്ളത്. വെന്റിലേറ്ററുകൾ 2111 എണ്ണം ഉണ്ടെങ്കിലും ഒഴിവുള്ളത് 2051 എണ്ണം മാത്രാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. രോഗപ്രതിരോധം പൂർണ്ണമായി താളം തെറ്റി.കോവിഡ് ടെസ്റ്റുകളുടെ എണ്ണം കൂടതൽ വർധിപ്പിച്ച് രോഗികളെ കണ്ടെത്തിയിരുന്നെങ്കിൽ രോഗവ്യാപനം ഒരു പരിധിവരെ തടയാമായിരുന്നു.സ്ഥിതി അതീവ ഗുരുതരമായി തുടരുമ്പോൾ ജനങ്ങളെ കൂടുതൽ ഭയാശങ്കയിലേക്ക് തള്ളിവിടുന്ന പ്രസ്താവനകളാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നടത്തുന്നത്.കോവിഡ് അവലോകന സമിതിയുടെ യോഗം വല്ലപ്പോഴും മാത്രം ചേരുന്ന സ്ഥിതിയാണുള്ളത്.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഇപ്പോൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല. സ്വർണ്ണക്കടത്ത്,അഴിമതി,സ്വജനപക്ഷപാതം,കെടുകാര്യസ്ഥത തുടങ്ങിയവയിലാണ് ഇവരുടെ ശ്രദ്ധ.സിബിഐ,എൻ.ഐ.എ,കസ്റ്റംസ്,എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ചുറ്റിപ്പറ്റി അന്വേഷണം നടത്തുകയാണ്.ലൈഫ് മിഷൻ ഭവന നിർമ്മാണ അഴിമതി കേസിൽ മുഖ്യമന്ത്രി സിബിഐയുടെ അന്വേഷണ പരിധിയിലാണ്. എല്ലാ ക്രമക്കേടുകളുടേയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP