Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുജിസിയുടെ അംഗീകാരമില്ലാത്ത കടലാസ് സർവകലാശാല; ചെന്നൈയിലെ ഗ്ലോബൽ ഹ്യൂമൻ പീസ് സർവകലാശാലയിൽ നിന്നു പിഎച്ച്ഡി സ്വീകരിക്കുന്ന ഫോട്ടോകളും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് ക്ലിനിക്കൽ സൈക്കോളജിസ്റ്റായി; ഡോക്ടറേറ്റ് നൽകിയ സർവ്വകലാശാലയ്ക്ക് ആകെയുള്ളത് വെബ് സൈറ്റ് മാത്രം! സൈക്കോളജിസ്റ്റിന്റെ രജിസ്‌ട്രേഷനുമില്ല; വിജയ് പി നായർ തട്ടിപ്പുകളുടെ ഉസ്താദോ? വ്യാജ ഡോക്ടറേറ്റിൽ വെള്ളായണിക്കാരൻ അഴിക്കുള്ളിലാകും

യുജിസിയുടെ അംഗീകാരമില്ലാത്ത കടലാസ് സർവകലാശാല; ചെന്നൈയിലെ ഗ്ലോബൽ ഹ്യൂമൻ പീസ് സർവകലാശാലയിൽ നിന്നു പിഎച്ച്ഡി സ്വീകരിക്കുന്ന ഫോട്ടോകളും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് ക്ലിനിക്കൽ സൈക്കോളജിസ്റ്റായി; ഡോക്ടറേറ്റ് നൽകിയ സർവ്വകലാശാലയ്ക്ക് ആകെയുള്ളത് വെബ് സൈറ്റ് മാത്രം! സൈക്കോളജിസ്റ്റിന്റെ രജിസ്‌ട്രേഷനുമില്ല; വിജയ് പി നായർ തട്ടിപ്പുകളുടെ ഉസ്താദോ? വ്യാജ ഡോക്ടറേറ്റിൽ വെള്ളായണിക്കാരൻ അഴിക്കുള്ളിലാകും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സ്ത്രീവിരുദ്ധവും അശ്ലീല പരാമർശങ്ങളുമടങ്ങിയ വീഡിയോകൾ പ്രചരിപ്പിക്കുന്ന യൂട്ഊബർ വിജയ് പി. നായർക്കെതിരെ വ്യാജ ഡോക്ടറേറ്റുമായി ബന്ധപ്പെട്ട് കേസു വരും. മാനസികാരോഗ്യ സംരക്ഷണ നിയമപ്രകാരം മനഃശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ശേഷം രണ്ട് വർഷം ക്ലിനിക്കൽ സൈക്കോളജിയിലെ അംഗീകൃത എം.ഫിൽ പഠനവും പൂർത്തീകരിച്ച് റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തവരാണ് അംഗീകൃത ക്ലിനിക്കൽ സൈക്കോളജിസ്റ്റ്. ഇതൊന്നും വിജയ് പി നായർക്ക് സ്വന്തമായി ഇല്ല. ഇതിനൊപ്പമാണ് ഡോക്ടറേറ്റും വ്യാജമാണെന്ന ആരോപണം ഉയരുന്നത്. സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞ ദിവസം വിജയ് പി നായർ എന്ന യൂട്യൂബറെ മർദ്ദിച്ചിരുന്നു. ഇതോടെയാണ് ഇയാളുടെ തട്ടിപ്പുകൾ പുറത്തു വരുന്നത്.

സ്ത്രീകളെ അപമാനിച്ച കേസിൽ ജാമ്യം വിജയ് പി നായർക്ക് കിട്ടും. എന്നാൽ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുണ്ടാക്കിയെന്ന് വന്നാൽ കാര്യങ്ങൾ പ്രതികൂലമാകും. ദീർഘനാൾ ജയിലിൽ കിടക്കേണ്ടിയും വരും. ക്ലിനിക്കൽ സൈക്കോളജിസ്റ്റാണെന്ന് അവകാശപ്പെടുന്ന വിജയ് പി. നായർ അംഗീകൃത ക്ലിനിക്കൽ സൈക്കോളജിസ്റ്റായി രജിസ്റ്റർ ചെയ്തവരുടെ പട്ടികയിൽ ഇല്ലെന്നും ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്‌സിന്റെ അംഗമല്ലെന്നും അസോസിയേഷൻ കേരള റീജിയൺ ജന. സെക്രട്ടറി ഡോ. വി. ബിജി അറിയിച്ചു. സംഭവത്തിൽ റിഹാബിലിറ്റേഷൻ കൗൺസിലിനും സംസ്ഥാന സർക്കാരിനും പരാതി നൽകുമെന്നും ഇതിൽ നടപടിയുണ്ടായില്ലെങ്കിൽ മറ്റു നിയമവഴികൾ തേടുമെന്നും ഡോ. വി. ബിജി വ്യക്തമാക്കി.

തട്ടിപ്പുകാരുടെ പ്രവർത്തികൾ അംഗീകൃത ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ പ്രൊഫഷനെ തന്നെ ബാധിക്കുന്നതാണെന്നും ബിജി പറയുന്നു. ഒരാൾ മാത്രമല്ല, നിരവധി പേരാണ് അംഗീകാരമില്ലാതിരുന്നിട്ടും ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളാണെന്ന് അവകാശപ്പെട്ട് ജനങ്ങളെ വഞ്ചിക്കുന്നത്. പൊതുജനങ്ങൾ ഒരിക്കലും ഇത്തരം തട്ടിപ്പുകളിൽ വഞ്ചിതരാകരുത്. മാധ്യമങ്ങളും ഇത്തരക്കാർക്കെതിരേ ജാഗ്രത പാലിക്കണം. അംഗീകാരമില്ലാത്ത പലരും ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളാണെന്ന് അവകാശപ്പെട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഡോ. ബിജി കൂട്ടിച്ചേർത്തു.

അതിനിടെ പ്രമുഖ വ്യക്തികൾക്കെതിരെ താൻ മോശമായ കാര്യങ്ങൾ പറഞ്ഞുവെന്ന വിജയ് പി നായരുടെ ആരോപണം നിഷേധിച്ച് കലാസംവിധായകൻ പ്രേമചന്ദ്രൻ രംഗത്തു വന്നു. വിജയ് പി നായരെ കാണുകയൊ അങ്ങനെ ഒരു വ്യക്തിയെക്കുറിച്ച് കേൾക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രേമചന്ദ്രൻ വ്യക്തമാക്കി. വിവാദവുമായി തനിക്ക് ബന്ധമില്ലെന്നകാര്യം ജനങ്ങളുടെ മുമ്പിൽ തെളിയിക്കണമെന്നും ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ലാത്ത കാര്യങ്ങളാണ് വിജയ് പി നായർ മെനഞ്ഞുണ്ടാക്കിയതെന്നും പ്രേമചന്ദ്രൻ വ്യക്തമാക്കി. വിജയ് പി നായർ തന്റെ യൂട്യൂബ് ചാനൽ വഴി മുൻ വനിതാ കമ്മീഷൻ അധ്യക്ഷയ്ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയിരുന്നു. ഇത് കലാസംവിധായകൻ പ്രേമചന്ദ്രൻ തന്നോട് പറഞ്ഞതാണെന്നാണ് വിജയ് പി നായർ അവകാശപ്പെട്ടത്.

സ്്ത്രീവിരുദ്ധ, അശ്ലീല യുട്യൂബ് ചാനൽ നടത്തുന്ന വിജയ് പി.നായരുടെ പേരിനൊപ്പം ഡോക്ടർ ഉണ്ടെങ്കിലും ഇയാളുടെ പിഎച്ച്ഡി വ്യാജമെന്ന് പരാതി പൊലീസിന് കിട്ടി കഴിഞ്ഞു. യുജിസിയുടെ അംഗീകാരമില്ലാത്ത, ചെന്നൈ കേന്ദ്രീകരിച്ചുള്ള കടലാസ് സർവകലാശാലയിൽ നിന്നുള്ളതാണ് ഈ പിഎച്ച്ഡി. ക്ലിനിക്കൽ സൈക്കോളജിയിൽ പിഎച്ച്ഡി ഉണ്ടെന്നാണ് ഇയാൾ അവകാശപ്പെട്ടിരുന്നത്. ചെന്നൈയിലെ ഗ്ലോബൽ ഹ്യൂമൻ പീസ് സർവകലാശാലയിൽ നിന്നു പിഎച്ച്ഡി സ്വീകരിക്കുന്ന ഫോട്ടോകളും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. എന്നാൽ ചെന്നൈയിലോ പരിസരത്തോ ഇങ്ങനെ ഒരു സർവകലാശാല ഇല്ല. ആകെയുള്ള വെബ് സൈറ്റ് പ്രകാരം ഈ കടലാസ് സ്ഥാപനത്തിനു കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെയോ യുജിസിയുടെയോ അനുമതിയില്ല.

വിജയിനെ 'കൈകാര്യം' ചെയ്യുന്നതിലേക്കു കാര്യങ്ങൾ എത്തിച്ച അശ്ലീല വിഡിയോ ഒരു മാസം മുൻപാണ് ഇയാൾ യുട്യൂബിൽ പോസ്റ്റ് ചെയ്തത്. ഇത്രയും നാളായിട്ടും സൈബർ പൊലീസോ, വനിതാ കമ്മിഷനോ ഇതേപ്പറ്റി അറിഞ്ഞില്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. വനിതാ സംഘം കയ്യേറ്റം ചെയ്തതിനെ തുടർന്നു വിവാദമായപ്പോൾ മാത്രമാണു നടപടി വന്നത്. വിജയ് പി.നായരെ കയ്യേറ്റം ചെയ്തതിന്റെ പേരിൽ അറസ്റ്റ് ചെയ്യുകയാണെങ്കിൽ അന്തസ്സായി ജയിലിലേക്കു പോകു. തലയിൽ തുണിയിട്ടു പോകില്ല. അയാൾ യുട്യൂബ് വിഡിയോകളിലൂടെ നടത്തിയത് വെറും അധിക്ഷേപമല്ല, സ്ത്രീകൾക്കെതിരായ പീഡനം തന്നെയാണെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.

സ്ത്രീകളെ അധിക്ഷേപിക്കുക (ഇന്ത്യൻ ശിക്ഷാ നിയമം 509), സ്ത്രീകളോട് അപമര്യാദയായി പെരുമാറുക (കേരള പൊലീസ് ആക്ട് സെക്ഷൻ 120) എന്നീ വകുപ്പുകൾ പ്രകാരമാണു വിജയ് പി. നായർക്കെതിരെ കേസെടുത്തത്. സ്ത്രീകളെ കയ്യേറ്റം ചെയ്യുക, ശല്യപ്പെടുത്തുക തുടങ്ങിയ വകുപ്പുകളും (ഐപിസി 354) ചുമത്തിയിട്ടുണ്ട്. ഇതെല്ലാം ജാമ്യം ലഭിക്കുന്നവയാണെന്നു പൊലീസ് പറഞ്ഞു. കവർച്ചയുടെ ഗണത്തിൽ പെടുത്തിയാണു ഭാഗ്യലക്ഷ്മിക്കും സംഘത്തിനുമെതിരെ വകുപ്പുകൾ ചുമത്തിയിരിക്കുന്നത്. കുറഞ്ഞത് 5 വർഷം കഠിനതടവു ലഭിക്കാവുന്ന കുറ്റമാണ് ഇതെന്നും പൊലീസ് പറഞ്ഞു. വിജയ് പി നായർ വെള്ളായണി സ്വദേശിയാണ്. ഇത്തരത്തിൽ വീഡിയോകൾ പോസ്റ്റ് ചെയ്യുന്ന വിട്രിക്‌സ് സീൻ എന്ന യൂട്യൂബ് ചാനലിന് ഇരുപത്തി അയ്യാരത്തിലേറെ ഫോളോവേഴ്‌സ് ഉണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP